അന്നാമ്മ, ദി വിച്ച് ഫ്രം ഹെല്‍

തിരമാലകള്‍ ശാന്തമായിരുന്നില്ല, പ്രക്ഷുബ്ധമായ കടലിലേക്ക്‌ കണ്ണും പായിച്ചിരിക്കുമ്പോള്‍ അന്നാമ്മ ചേടത്തിയുടെ മനസ്സും കടല്‍ പോലെ പ്രക്ഷുബ്ധമായിരുന്നു. റോമില്‍ നിന്നും ഇത്ര തിടുക്കപ്പെട്ടു വന്നത് വെറും വരവായിപോയി എന്ന് തോന്നുന്നു.

മനസിലെ ഇരമ്പല്‍ ഒന്ന് മാറ്റാന്‍ കോവളത്ത് വന്നു കടലില്‍ ഒരു പത്തു വാര നീന്തണം, നീന്തി അരിശം തീര്കണം, മനസ് ശാന്തമാക്കണം……എല്ലാം പാഴായ വേദന ആ മുഖത്തുണ്ട്‌. ആവേശം അരിശത്തിന്‍റെ കൂട്ട് പിടിച്ചു അലമുറയിടുന്ന കടലില്‍ നീന്താനിറങ്ങുന്നത് വിവരക്കേടാണ്.
ഇനിയെന്തെന്ന ചോദ്യം മാത്രം ബാകിയാകുന്നു.

ലോകത്തോട്‌ മുഴുവന്‍ പലതും വിളിച്ചു പറയണമെന്നുണ്ട്. അടിവേരോടെ പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് താനിന്നു. അന്നാമ്മ ഓര്‍മകളിലേക്ക് ഊളിയിട്ടു…

നീണ്ട പതിറ്റാണ്ടുകളുടെ നരകവാസത്തില്‍ വീണു കിട്ടിയ പരോളില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.
ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണം, ആരോട്? അറിയില്ല….

“കടല, കടല…കടലേ…….” കയ്യില്‍ ഒരു കുട്ടയുമായി ഒരു പയ്യന്‍ വന്നു നിന്ന് തൊള്ള തുറക്കുന്നു.

“ഡാ ചെക്കാ, ഇത് കടലാണെന്ന് നീ പറഞ്ഞിട്ടു വേണ്ട എനിക്ക് മനസിലാകാന്‍…”

ചെക്കന്‍റെ മുഖഭാവം തെല്ലൊന്നു മാറി

“തള്ളെ..അത് കടലാണെന്നല്ല പറഞ്ഞത്. ദേ ഈ കുട്ടയിലിരിക്കുന്ന വറുത്ത കടലയുടെ കാര്യമാ പറഞ്ഞത്. കഴിക്കാന്‍ കടല വേണോന്നു?”

അന്നാമ്മ ചേടത്തി ഒന്ന് ചമ്മി. പമ്മിയിരുന്ന പട്ടിയുടെ അണ്ണാക്കില്‍ വിരലിട്ടു കുത്തിയിട്ട് കടി വാങ്ങിയ അവസ്ഥ. എന്തായാലും മുഖത്തെ ഭാവവ്യത്യാസം
ലാലേട്ടന്‍റെ ഭാവാഭിനയത്തെ വെല്ലുന്ന വേഗത്തില്‍ മായ്ച്ചു കളഞ്ഞു.

“ഓ അപ്പോഴേക്കും പിണങ്ങിയോ?…മോനൊരു കടലയെട്…”

“അമ്മച്ചി ഏതാ?”

അമ്മച്ചി നിന്‍റെ അപ്പച്ചന്‍ എന്ന് പറയാന്‍ വന്നത് അന്നാമ്മ വിഴുങ്ങി..
“ഞാന്‍ അന്നാമ്മ…ഒരു പഴയ വിച്ചാണ് മോനെ”

“വിച്ചോ? അതെന്തോന്നു?”
വിച്ചും, വാട്ടും…ഈ തള്ളയ്ക്ക് വട്ടാന്നാ തോന്നുന്നേ…(ആത്മഗതം).

“ഓഹ്…വിച്ചെന്നു പറഞ്ഞാല്‍ മോനറിയില്ല അല്ലെ? പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു നാട്ടില്‍ ഞങ്ങളെ പോലെയുള്ള കുറച്ചു സ്ത്രീകളെ വിച്ചുകള്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. നിങ്ങള്‍ ദുര്‍മന്ത്രവാദിനി എന്നൊക്കെ പറയും.”

“അയ്യോ..അപ്പൊ അമ്മച്ചി ദുര്‍മന്ത്രവാദിയാ ?”

“ദുര്‍മന്ത്രവാദിയല്ല..മോനെ, ദുര്‍മന്ത്രവാദിനി! ഈ വിച്ചുകളില്‍ പുരുഷന്മാരില്ല, സ്ത്രീകള്‍ മാത്രമേയുള്ളൂ. പിന്നെ ദുര്‍മന്ത്രവാദിനി എന്നൊക്കെ അന്നത്തെ ക്രൈസ്തവ സഭ പറഞ്ഞതാ. സത്യത്തില്‍ ഞങ്ങള്‍ക്ക് മന്ത്രവാദം ഒന്നുമറിയില്ല.
കുറച്ചു മാജിക്കൊക്കെ അറിയാമായിരുന്നു….പിന്നെ നല്ല വിവരവും.  പറയുമ്പോള്‍ അഹങ്കാരമാണെന്ന് മോന്‍ വിചാരിക്കരുത്, ഞങ്ങള്‍ ധാരാളം വായിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് നല്ല അറിവുമുണ്ടായിരുന്നു. ആ അറിവൊക്കെ അന്നത്തെ നസ്രാണികള്‍കൊക്കെ ഒന്ന് പകര്‍ന്നു കൊടുത്തു അവരെ ഒന്ന് നന്നാക്കാന്‍ ഇറങ്ങി. അത് അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ക്ക് പിടിച്ചില്ല. അവരെല്ലാം കൂടി ഞങ്ങള്‍ പടുവൃദ്ധകളെ വിച്ചുകള്‍ എന്ന് വിളിച്ചാക്ഷേപിച്ചു, വിചാരണ പ്രഹസനമൊക്കെ നടത്തി ചുട്ടു കൊന്നു.”

“ങേ..അപ്പൊ അമ്മച്ചിയെ…?”

“എന്നെയും അങ്ങനെയൊരു കാലത്ത് ചുട്ടു കൊന്നതാ മോനെ…”

അത് കേട്ടതും പയ്യന്‍റെ കയ്യിലിരുന്ന കടലയുടെ കുട്ട കയ്യില്‍ നിന്നും വഴുതി കാല്‍ വഴി താഴെയെത്തി. താഴെ വീണ കടലകള്‍ കാലില്‍ നിന്നും ഒഴുകിയിറങ്ങിയ ജലപ്രവാഹത്തില്‍ നനഞ്ഞു കുതിര്‍ന്നു.

“അപ്പൊ അമ്മച്ചി പ്രേ..പ്രേ…പ്രേതം…..?”
“ഹും…അങ്ങനെയൊക്കെ വേണേല്‍ പറയാം. പിന്നെ മോന്‍ പേടിക്കുകയൊന്നും വേണ്ട. ഞാന്‍ മോനെ ഒന്നും ചെയ്യില്ല.
ഈ പ്രേതങ്ങള്‍ ചോര കുടിക്കും, കൊല്ലും എന്നൊക്കെ പറയുന്നത് ചുമ്മാതാ…ജീവിച്ചിരിക്കുമ്പോ അങ്ങനെയൊക്കെ വേണേല്‍ ചെയ്യാം, ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഇതിനൊന്നും പറ്റൂല്ല..”

പയ്യന് പേടി കുറച്ചൊന്നു മാറി

“പിന്നെ അമ്മച്ചി…അല്ല അന്നാമ്മ ചേടത്തി എന്തിനാ ഇങ്ങോട്ട് വന്നത്”

“ഓഹ്.. മനസിലെ ഭാരമൊക്കെ ആരോടെങ്കിലും ഒന്ന് പറയാമെന്നു കരുതി വന്നതാ. ഇവിടെ വന്നു നിജേഷിനെയും, ബ്രൂട്ടോസിനെയും കണ്ടു. രണ്ടു പേരും മൈന്‍റ് ചെയ്തത്പോലുമില്ല. അവര്‍ക്ക് സരിതയോ, ശാലുവോ ഒക്കെ മതിയെന്ന്. ഒരു പഞ്ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ വരുന്നത് അങ്ങേ ലോകത്തൂന്നാന്ന് പറഞ്ഞപ്പോ അവര്ക് സ്വര്‍ഗത്തിലെ ടി പി യോ, സി പി യോ അങ്ങനെയാരെയോ സെറ്റ് ആക്കി കൊടുക്കമോന്നു..നാല് പച്ച തെറിയും പറഞ്ഞു അവിടുന്നിറങ്ങി ഇവിടെയെത്തി..”

“ചേടത്തി വിഷമിക്കണ്ട, ചേടത്തിയുടെ വിഷമം എന്നോട് പറ”

“വിഷമം ഒന്നുമല്ല മോനെ…കുറെ സത്യങ്ങള്‍ ആയിരുന്നു പറയാനുള്ളത്. മോനൊരു കാര്യമറിയുമോ? അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ ഞങ്ങളെ ശരിക്കും ഭയന്നിരുന്നു. വര്‍ഷങ്ങളുടെ നീണ്ട പഠനത്തിലൂടെ ഞങ്ങള്‍ അറിവ് നേടി പോപ്പിനെക്കാളും, ബിഷപ്പിനെക്കാളും ഉയരത്തിലെത്തിയാലോ എന്ന് ഭയന്നാണ് അവര്‍ ഞങ്ങളെ വേട്ടയാടിയത്.
ജ്ഞാനവൃദ്ധ എന്ന അര്‍ഥം മാറ്റി വിച്ചിനു പുതിയ മാനങ്ങള്‍ നല്‍കി അവര്‍ ഞങ്ങളെ ക്രൂശിച്ചു.”

“എന്നാലും പിടിച്ചു തീവെച്ച് കൊല്ലാനും മാത്രം കുറ്റമൊന്നും ആയില്ലല്ലോ? ” പയ്യന്‍സിനു സംശയം.

“ഇല്ല, കൊല്ലാന്‍ എന്തെങ്കിലും കാരണം വേണ്ടേ? അതിനു വേണ്ടി ഞങ്ങള്‍ വിച്ചുകള്‍ ………………….”

“വിച്ചുകള്‍?” പയ്യന്‍സിനു ആകാംഷയായി.

“ആട്ടെ മോന് എത്ര വയസ്സായി?”

“19”

“ഓ പ്രായപൂര്‍ത്തിയായതാ..അപ്പൊ പറയുന്നതില്‍ കുഴപ്പമില്ല…
അതായതു ഞങ്ങള്‍ വിച്ചുകള്‍ ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നവരാണെന്നുള്ള ഒരു വലിയ കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തി.”

“ഈ വേഴ്ച എന്ന് പറഞ്ഞാല്‍ മറ്റേ സംഭവമല്ലേ?”

“ങ്ഹാ അത് തന്നെ….”

“ശരിക്കും അങ്ങനെ വല്ലതും ഉണ്ടാരുന്നോ?”

“നീ സംശയിച്ചതല്ലെയുള്ളൂ…അന്നത്തെ പ്രമാണിമാര്‍ അത് ജനങ്ങളെ വിശ്വസിപ്പിച്ചു. ചെകുത്താനുമായുള്ള വേഴ്ചയുടെ പേരില്‍ ഞങ്ങളെ ക്രൂശിച്ചു കൊലപ്പെടുത്തി. തെളിവിനു ഒരു യു ട്യൂബ് വീഡിയോ പോലുമില്ലാതിരുന്നിട്ടും ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു…”

“അതിലിപ്പോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചേടത്തി, എല്ലാവരും അത് വിശ്വസിച്ചു കാണും.” പയ്യന്‍ ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.

ചേടത്തിയുടെ കണ്ണുകള്‍ നനഞ്ഞു, കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രായത്തിന്‍റെ ചുളിവുകളില്‍ തട്ടിതടഞ്ഞൊഴുകി.

“അതെന്താ മോനെ, ഒരു നാട് മുഴുവന്‍ മണ്ടന്മാരയിരുന്നോ? അവര്‍ക്ക് ഒന്നാലോചിച്ചാല്‍ തന്നെ ഞങ്ങള്‍ തെറ്റുകാരല്ലെന്നു മനസിലാകുമായിരുന്നു.”

“അതെങ്ങനെ?”

“ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പെട്ടിരുന്നു എന്ന് പറയപ്പെടുന്ന ഞങ്ങള്‍ വിച്ചുകള്‍ എല്ലാം തന്നെ പടുവൃദ്ധകള്‍ ആയിരുന്നു. നീണ്ട കാലത്തെ പഠനം കഴിഞ്ഞു  അവര്‍ പറഞ്ഞ പോലെ ഞങ്ങള്‍ വിച്ചുകള്‍ ആകുമ്പോഴേക്കും വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കും.
നാട്ടില്‍ ലക്ഷകണക്കിന് സുന്ദരിമാരായ, ചെറുപ്പക്കാരികളായ സ്ത്രീകള്‍ ഉള്ളപ്പോള്‍ ഈ ചെകുത്താന് ഞങ്ങളെ പോലെയുള്ള
പടുവൃദ്ധകളുടെ അടുത്ത ഇമ്മാതിരി പരിപാടിക്ക് വരേണ്ട ആവശ്യമുണ്ടോ?
നല്ലൊരു വക്കീലുണ്ടായിരുന്നെങ്കില്‍ ഈ ഒരൊറ്റ പോയിന്‍റു മതിയായിരുന്നു ഞങ്ങളെ രക്ഷിക്കാന്‍….ഇനി പറഞ്ഞിട്ടെന്താ കാര്യം.”

“ശരിയാണല്ലോ, ഇത് ഞാനും അങ്ങോട്ട്‌ ചിന്തിച്ചില്ല..ശ്ശോ എന്തായാലും വല്യ കഷ്ടമായി പോയി”

“ആരെയും പറഞ്ഞിട്ട് കാര്യമില്ല. നിന്നോടായത് കൊണ്ട് ഞാന്‍ ഒരു കാര്യം പറയാം, ഈ അടുത്ത കാലത്ത് നരകത്തില്‍ വെച്ച് സെന്‍ട് ജോര്‍ജു പുണ്യാളനെ കണ്ടപ്പോ ഞാന്‍ ഈ കഥയൊക്കെ പറഞ്ഞതാ, പുള്ളിക്കാരന്‍ പോലും വിശ്വസിച്ചില്ല, പിന്നയല്ലേ പാവം ജനങ്ങള്‍..”
“പുണ്യാളനെ നരകത്തില്‍ വെച്ച് കണ്ടെന്നോ? അതെങ്ങനെ? പുണ്യാളന്‍ സ്വര്‍ഗത്തിലല്ലേ?” പയ്യന് അതിശയം അടക്കാന്‍ കഴിയുന്നില്ല.

“അത് വല്യ തമാശയാ മോനെ…പുള്ളിക്കാരന്‍ കുറച്ചു കാലമായി നരകത്തിലുണ്ട്. ഒരു ശിക്ഷ കിട്ടിയതാ..ഇവിടെ ഏതോ പ്രാഞ്ചിയേട്ടനെ അനുഗ്രഹം കൊടുക്കാമെന്നു പറഞ്ഞു വഞ്ചിച്ചെന്ന് ആണ് കേസ്. വഞ്ചന വല്യ കുറ്റമല്ലിയോ. അതിന്‍റെ ശിക്ഷയാ ഇപ്പൊ അനുഭവിക്കുന്നത്…”

“ശ്ശോ എന്നാലും പുണ്യാളന്‍”
“അവിടെ എല്ലാര്ക്കും ഒരു നിയമമാ മോനെ, അല്ലാതെ പുണ്യാളനൊരു നിയമം, സ്വാമിമാര്‍ക്ക് വേറൊരു നിയമം, ബാകിയുള്ളവര്‍ക്ക്‌ വേറൊരു നിയമം അങ്ങനെയൊന്നും അവിടെ നടക്കില്ല”

അന്നാമ്മ ചേടത്തിയുടെ മുഖം ഒന്ന് തെളിഞ്ഞു.

“തീര്‍ന്നിട്ടില്ല മോനെ, ഇപ്പൊ പുണ്യാളന്‍ സദാ സമയം കരച്ചിലാ..”

“അതെന്തിനാ..?”

“അവിടെ ഞങ്ങളെല്ലാവരും ജോര്‍ജു പുണ്യാളനെ, പി സി ജോര്‍ജിന്‍റെ പേര് പറഞ്ഞു കളിയാക്കും. രണ്ടു പേര്‍ക്കും ഒരേ പേരാണെന്നും പറഞ്ഞുള്ള ചൊറി…ശല്യം സഹിക്കവയ്യാഞ്ഞിട്ടു പുണ്യാളന്‍ ജോര്‍ജെന്നുള്ള പേര് മാറ്റാന്‍ ഗസറ്റില്‍ പരസ്യവും കൊടുത്തു കാത്തിരിക്കുവാ…”

ഇത് പറഞ്ഞു തീര്‍ത്തു കണ്ണൊന്നു ചിമ്മിയിട്ടു നോകുമ്പോള്‍ പയ്യനെ കാണാനില്ല…പി സി ജോര്‍ജെന്ന് പറഞ്ഞപ്പോള്‍ പയ്യനുമില്ല, കടലയുമില്ല…..

“ഒന്നും പറഞ്ഞിട്ട് കാര്യമില്ല…പുണ്യാളനും കാണില്ലേ ശനിദശ..”

കലികാല വൈഭവം…..

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഈ കഥയ്ക്ക്‌ ജീവിച്ചിരുന്നവരോ മരിച്ചവരോ, ആരുമായും ഒരു സാമ്യവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. എന്നെ കുറ്റം പറയരുത്. ആമേന്‍!

കടപ്പാട്: ഗുരു ഓഷോ രജനീഷ്