24 എം റ്റു വി (24 മെയിൽ റ്റു വാസൻ )

രാവിലെ സ്കൂൾ കുട്ടികളോട് മത്സരിച്ചു , ഓടിയും , ചാടിയും  അറിയാവുന്ന അഭ്യാസങ്ങളെല്ലാം കാട്ടി ഒരു ബസിൽ കയറി ഒരുവിധം  ബാലൻസ്‌ ചെയ്തു  നിന്നു. ടിക്കറ്റ്‌  എടുക്കുവാൻ വേണ്ടി പേഴ്സ് എടുത്തപ്പോൾ കൈമുട്ട്  തലയിൽ  കൊണ്ടെന്നും പറഞ്ഞു ഒരു അമ്മച്ചിയുടെ വായിലിരുന്നത് മുഴുവൻ പച്ചക്ക് കേട്ടു. അങ്ങനെ ആ  തിരക്കിലും ഞാൻ ഫേമസ്  ആയി . അങ്ങനെ ഒരുവിധം ഓഫീസിലെത്തി കമ്പ്യൂട്ടർ ഓണ്‍  ചെയ്തു സായിപ്പിന്റെ മെയില് വല്ലതും ഉണ്ടോന്നു നോക്കിയിരിക്കുമ്പോളാണ്‌ വീണ്ടും അതെ ബുദ്ധിമുട്ട്. രണ്ടു ദിവസമായിട്ട് ഇങ്ങനെയാണ്. കണ്ണിനു നല്ല വേദനയും, കമ്പ്യൂട്ടറിൽ നോക്കുമ്പോൾ ഒരു തലവേദനയും .
തിരിഞ്ഞൊന്നു  നോക്കി. എല്ലാവരും മരണ കോഡിംഗ് ആണ് . നീല ചുരിദാറും ഇട്ടിരിക്കുന്ന ലീതുവിന്റെ സിസ്റ്റത്തിലേക്ക് ഒന്ന് പാളി നോക്കി , ഇല്ല  ഒന്നും വ്യക്തമല്ല.

ഹോ എങ്ങനെയിരുന്ന കണ്ണാണ്. രണ്ടു കാബിനപ്പുറത്തുള്ള ജിഷയുടെ മോണിട്ടറിലെ മൗസ്  പോയിന്റെർ വരെ വ്യക്തമായി കണ്ടിരുന്ന കണ്ണാണ്. അതും കണ്ണാടി ഭിത്തികളുടെ തടസ്സത്തെ അതിജീവിച്ചു. ഹും പഴയ പവർ  ഒക്കെ പോയി .

“എന്താ ബാലു ?”

ചോദ്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നോക്കുമ്പോൾ, ലീതുവാണ്. അവളുടെ സിസ്റ്റെതിൽ നോക്കിയുള്ള ഇരുപ്പിൽ വശ പ്പിശക്  തോന്നിയിട്ടാവും

“ഏയ്‌ ഒന്നുമില്ല” ഒരു വളിച്ച ചിരി കടം കൊടുത്ത് ഞാൻ വീണ്ടും കർമനിരതനായി .

എന്തായാലും ഇന്നു  തന്നെ കണ്ണ് ഒന്ന് പരിശോധിപ്പിക്കണം. കഴിഞ്ഞ ആഴ്ചയാണ് പൊടിമോൻ പരിശോധിപ്പിച്ചത് . അതും വാസൻ ഐ കെയർ ഹോസ്പിറ്റലിൽ. ഹോ അവിടുത്തെ  അനുഭവങ്ങൾ അവൻ പറഞ്ഞത് കേട്ടപ്പോഴുള്ള കുളിര് ഇതുവരെ പോയിട്ടില്ല.
നല്ല സുന്ദരികളായ മാലാഖമാർ നിറഞ്ഞു കവിഞ്ഞു നില്കുകയാണത്രെ. സ്വന്തം വീട്ടിലെ കുട്ടിയെ പോല പരിചരിക്കുന്ന ഡോക്ടർമാരും, അവരുടെയടുത്തേക്ക് ” കൈപിടിച്ച് ” കൊണ്ടുപോകുവാൻ എപ്പോഴും കൂടെയുള്ള ഒരു മാലാഖയും. ഇത്രയും ആലോചിച്ചപ്പോൾ തന്നെ കുളിര് കൂടിയിട്ടു ഞാൻ AC ഓഫ്‌ ചെയ്തു. അത് കണ്ടിട്ട്  ഇവനേതു പട്ടിക്കാട്ടീന്നാ വരുന്നെതെന്ന മാതിരി ഒരു നോട്ടം അടുത്തിരുന്ന യോ യോ ടെസ്റ്ററുടെ വക . അതും കണ്ടില്ലെന്നു നടിച്ചു അപ്പോൾ തന്നെ ഞാൻ ഒരു ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്തു .
വാസനിൽ പോകാതെ രക്ഷയില്ല! അല്ലെങ്കിൽ തന്നെ പൊടിമോൻ വാസനിലെ കഥ പറഞ്ഞ അന്നുമുതലാണ് എനിക്ക് കണ്ണിനു അസ്വസ്ഥത. ആ അസ്വസ്ഥത  മാറി സ്വസ്ഥത  കിട്ടണമെങ്കിൽ വസനിൽ തന്നെ പോകണം.

കിടു ബിനുവിനു ബൈക്ക് ഉണ്ട് . അവനോടു പറഞ്ഞാൽ വാസനിൽ കൊണ്ടുവിടും എന്ന വിശ്വാസത്തിൽ ബിനുവിനെ ചാറ്റിൽ വിളിച്ചു.
കള്ളപ്പന്നി, ഒരു ഹൈ അടിച്ചിട്ട് അഞ്ചു മിനിട്ടായി. ഇതുവരെ തിരിഞ്ഞു  നോകിയിട്ടില്ല. ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ. ഞാൻ ബിനുവിന്റെ അടുത്തേക്ക് പോകുവാനായി എഴുന്നേറ്റു. ആ സമയത്ത് തന്നെ പ്രൊജക്റ്റ്‌ മാനേജർ  തിരിഞ്ഞു എന്നെ ഒന്ന് തറപ്പിച്ചു നോക്കി. ഒരു മാതിരി സംവിധായകൻ വിനയൻ സൂപ്പർസ്റ്റാർ എന്ന്  കേൾകുമ്പോൾ കയ്പിറക്കിയ മാതിരി നോക്കുന്ന  അതെ നോട്ടം. അതും കണ്ടില്ലെന്നു നടിച്ചു ഞാൻ നേരെ ബിനുവിന്റെ അടുത്തേക്ക് .

ഞാൻ ചെല്ലുന്നത്  കണ്ടിട്ടാണെന്ന് തോന്നുന്നു അവനു ഇതുവരെയില്ലാത്ത തിരക്ക്. കീബോർഡിന്റെ നെഞ്ചത്ത് കയറിയിരുന്നാണ്  ടൈപ്പ് ചെയ്യുന്നതെന്ന് തോന്നും. ഹും കള്ളാ ബടുവ! ഞാൻ വരുന്നത്  വരെ അടുത്തിരുന്ന ഡവലപ്പർ പെണ്ണിന്റെ കോഡിൽ റിവ്യൂ ചെയ്തുകൊണ്ടിരുന്നവനാ. കണ്ടിട്ട് മൈൻഡ്  ചെയ്യാത്തത് കൊണ്ട് ഞാൻ തോണ്ടി വിളിച്ചു .
“ഡേയ്  ബിനു ”
“ഹ നീയോ. എന്ത് പറ്റി അളിയാ”

(ഹും നല്ല ഒന്നാന്തരം നായരായ എന്നെ അളിയാന്നു . ആവശ്യം എന്റെതായി പോയി ..)

“എനിക്കിന്ന് ഉച്ചക്ക് വാസൻ ഐ കെയർ  വരെ ഒന്ന് പോകണം. നീ ഒന്ന് കൊണ്ടാക്കാമോ ?”

“അയ്യോ . സോറി ഡാ ഉച്ചക്ക് ഒരു ട്രീറ്റ്‌ ഉണ്ട് . അതിനു പോകണം. വൈകിട്ടാന്നെങ്കിൽ  നോക്കാം ”
ബിനു കയ്യൊഴിഞ്ഞു .

ആ തിരസ്കരിക്കൽ എനിക്കൊട്ടും സുഖിച്ചില്ല. വായിലേക്ക് എന്തൊക്കെയോ തികട്ടി വന്നു. ഇന്നലെ കഴിച്ച ബിയർ ആണെന്ന് തോന്നുന്നു !. തികട്ടി  വന്നതിനെ  അതെ സ്പീഡിൽ തിരിച്ചു  വിട്ടിട്ടു ഞാൻ ബിനുവിനോട് രണ്ടു കലിപ്പ്  ഡയലോഗും പറഞ്ഞു  തിരികെ സീറ്റിലെത്തി. കണ്ണ് തിരുമ്മിയും, മൗസ് സ്ക്രോൾ  ചെയ്തും , മെയില് നോക്കിയും ആ അര ദിവസം തള്ളി നീക്കി.

കൃത്യം ഒരു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു വാസനിലെത്തി .

“ലോകത്തിലെ ഏറ്റവും  വലിയ  നേത്ര  സംരക്ഷണ ശ്രിംഖല “- ആ ബോർഡ്‌  വായിച്ചപ്പോൾ തന്നെ കണ്ണിനു കാഴ്ച  കൂടിയതായി തോന്നി. വാതില തുറന്നു അകത്തു കയറിയപ്പോൾ കാഴ്ച കൂടിയെന്ന് മാത്രമല്ല, കൂടി കൂടി കണ്ണ് പുറത്തേക്കു തള്ളി പോയോ എന്ന് വരെ തോന്നി. ആകെ മൊത്തം  ഒരു മഴവില മയം. ഓറഞ്ചു നിറമുള്ള സാരിയിൽ  പൊതിഞ്ഞ മാലാഖമാർ തേരാ പാരാ നടക്കുന്നു. രോഗികളെക്കാൾ കൂടുതൽ നഴ്സുമാരും ഡോക്ടർമാരും ഉണ്ടെന്നു തോന്നുന്നു.
എത്ര വർണിച്ചാലും മതിയാകാത്ത ഒരു അന്തരീക്ഷം. എവിടെ നോക്കണം, എങ്ങോട്ട്  പോകണം എന്നറിയാതെ ശങ്കിചു നിൽകുമ്പോൾ ഒരു നേഴ്സ് കൈയ്യാട്ടി വിളിച്ചു. അവിടെ ചെന്ന് പേര് വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു. എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു എന്നൊട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒരു കോണിൽ മാറിയിരുന്നു ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. എന്റെ കൈപിടിച്ച് കൊണ്ടുപോകാൻ വരുന്ന നേഴ്സ് ആരായിരിക്കും?
കൂട്ടത്തിൽ സുന്ദരിയായ മെലിഞ്ഞു വെളുത്ത് നടി  തൃഷയെ പോലെയിരിക്കുന്ന ഒരു മാലാഖ എന്റെ കണ്ണിലുടക്കി.
അതെ. ഇത് തന്നെ . അല്ല ഇതു മതി !.
ആ മാലാഖ നായികയായ ഒരു എപ്പിസോടിലേക്ക് മനസ് പാളിയപ്പോഴാണ് ആ വിളി കേട്ടത്
“ബാലകൃഷ്ണൻ ………..”

ഞാൻ ഞെട്ടിത്തരിച്ചു ആശിരീരി കേട്ട ഭാഗത്തേക്ക്‌ നോക്കി. അല്ല ഇത് എന്റെ  തൃഷയല്ല !. ഇതൊരു  കവ്യമാധവാൻ ലുക്കാണ്. ങ്ഹാ പോട്ടെ , കവ്യയെങ്കിൽ, കാവ്യാ ….

നേഴ്സ് അടുത്തേക്ക് വന്നപ്പോൾ തന്നെ  ഞാൻ കൈ നീട്ടി  പിടിച്ചു. (പൊടിമോൻ പറഞ്ഞത് പ്രകാരം നേഴ്സ് നമ്മുടെ കയ്യിൽ പിടിച്ചു ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകും ). എന്റെ പ്രതീക്ഷകളെ മുഴുവൻ തകർത്തുകൊണ്ട് കാവ്യ എന്റെ നീട്ടിയ കൈകളിലേക്ക്  രജിസ്റ്റർ ചെയ്ത കാർഡും  തന്നു , വരൂ എന്നു പറഞ്ഞു  എനിക്ക് മുന്നില് നടന്നു . ഞാനാകെ വിജ്രംഭിതനായി  പോയി. “എന്നാലും  എന്റെ കാവ്യേ ….”

ഇനിയുള്ള ആകെ പ്രതീക്ഷ ആ ലേഡി ഡോക്ടർ  ആണ്. ആ പ്രതീക്ഷയും നിമിഷങ്ങൾക്കകം വേരോടെ മുറിഞ്ഞു പോയി. പരിശോധിച്ചത്  ഒരു മെയിഡ്  ഇൻ 1950, മാത്യു തരകൻ. കണ്ണില നോക്കി എന്തൊക്കെയോ കോക്രി കാട്ടി , A B C D യിൽ ഒരു ഇമ്പോസിഷനും തന്നു എന്നെ പുറത്താക്കി. എല്ലാം കഴിഞ്ഞെന്നു കരുതി പോകാനൊരുങ്ങിയപ്പോൾ  ടെ കാവ്യ വീണ്ടും.
“ബാലകൃഷ്ണൻ … ഇവിടിരിക്കു . കണ്ണിൽ മരുന്നൊഴിക്കനം . അത് കഴിഞ്ഞേ അടുത്ത ടെസ്റ്റ്‌ നടത്താൻ പറ്റു.”

കണ്ണും തുറന്നു മേലോട്ട് നോക്കിയിരുന്ന എന്റെ രണ്ടു കണ്ണിലും മരുന്നോഴിച്ചു.

“ഇനി ഒരു മണിക്കൂർ  ഇങ്ങനെയിരിക്കണം , അത് കഴിഞ്ഞു ടെസ്റ്റിനു പോകാം.”

ഈശ്വരാ ….ഒരു മണിക്കൂർർർർർർർർ…………….

എന്തൊക്കെയോ അല്ലോചിച്ചും,സ്വപ്നം കണ്ടും ഒരു മണിക്കൂർ തള്ളി നീക്കി.

വീണ്ടും കാവ്യ , പിന്നെ തരകൻ, പിന്നെ പഴയ കോക്രികൾ.
അവസാനം തരകൻ അത് കണ്ടു പിടിച്ചു —
“ഷോര്ട്ട് സൈറ്റ് ആണ് ”
കുത്തിക്കുറിച്ച പേപ്പറും വാങ്ങി ഞാൻ എഴുന്നേറ്റപ്പോൾ കാവ്യയുടെ വക കുശലാന്വേഷണം

“ബാലകൃഷ്ണന്റെ കൂടെ ആരാ വന്നിട്ടുള്ളത് ”
“ഞാൻ തനിച്ചാണ് വന്നത് ”
“ഓ , ആരെങ്കിലും കൂടെ വേണമല്ലോ . ഈ മരുന്നിന്റെ എഫെക്ടിൽ ഒന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് കാഴ്ചകളൊന്നും വ്യക്തമായിരിക്കില്ല”

എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടി.
“ഈശ്വരാ എന്റെ കണ്ണ് പോയോ?”
“പേടിക്കേണ്ട, പെട്ടന്ന് മാറും. കൂട്ടുകാരെ ആരെയെങ്കിലും വിളിക്ക് ”

ഏതു ശവിയെ വിളികണം. ഞാൻ ആലോചിച്ചു . ബിനു അല്ലാതാരാ .മൊബൈൽ എടുത്തു ഡിസ്പ്ലേയിൽ  നോകിയിട്ടു ഒന്നും കാണാൻ പറ്റുന്നില്ല . ഞാൻ കാവ്യ നോക്കി. കുഴപ്പമില്ല , കാവ്യയെ കാണാം. ഇതെന്തു മായമാണോ ?
കവ്യയോടു തന്നെ പറഞ്ഞു മൊബൈലിൽ നിന്നും ബിനുവിനെ പൊക്കി വിളിച്ചു കാര്യം പറഞ്ഞു . ബിനു വരാൻ വേണ്ടി കാത്തിരുന്ന പത്തു മിനുട്ട് വിഷാദ മനസോടെ എല്ലാ മാലാഖമാരേയും ഒരു നോക്ക് കൂടി കണ്ടു . കുറച്ചു മണിക്കൂറുകൾക്കു മുൻപ് പച്ച തെറി മനസ്സില് പറഞ്ഞ ബിനു തന്നെ വേണ്ടി വന്നു തിരികെ കൊണ്ട് പോകാൻ. ബിനു എത്തിയപ്പോൾ ഞാൻ പയ്യെ തപ്പി തടഞ്ഞെഴുന്നേറ്റു ചെന്നു .
പൊങ്കാല പ്രതീക്ഷിച്ചു പോയവൻ ചാക്കാല കഴിഞ്ഞു  വരുന്നവനെ  പോലെ ഞാൻ ഇറങ്ങി ചെന്നു ബൈകിനു പിന്നിൽ കയറി. പൊടിമോന് കൊടുക്കാൻ പറ്റിയ നാല് നല്ല ന്യൂ  ജെനേറെഷൻ  തെറി ആ മടക്ക യാത്രയിൽ  തന്നെ ഞാൻ ബൈകിനു പിന്നിലിരുന്നു കമ്പോസ് ചെയ്തു .
“പൊടിമോനെ  ഇന്ന്  നിന്റെ പോടീ ഞാൻ പാറ്റും ……”

 

പ്രത്യേക അറിയിപ്പ് : ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

അമ്രുതോത്സവം – ഒരു മാധ്യമ പൊറാട്ട് നാടകം

123
അങ്ങനെ വീണ്ടും ഒരു  ശ നിയാഴ്ച കടന്നു വന്നിരിക്കുന്നു. ഈ  ശനിയും ഞായറും ഒരു വല്ലാത്ത ദിവസങ്ങളാണ് . ഒരു ജോലിയും  ഇല്ലാത്തതുകൊണ്ട്  മനസ്  എങ്ങോട്ടൊക്കെ ചാഞ്ചാടും എന്ന് ദൈവം തമ്പുരാന് പോലും പറയാന്‍ പറ്റില്ല. അങ്ങനെ  പ്രഭാത കര്‍മങ്ങള്‍ കഴിഞ്ഞു ഇരിക്കുമ്പോഴാണ് മനസിനെ ചാഞ്ചാട്ടത്തില്‍ നിന്നും ഒഴിവാക്കാന്‍ പത്രവായന തുടങ്ങിയത്  , പത്രം ഒന്നോടിച്ചു നോക്കിയപ്പോള്‍ തന്നെ  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി . മാവേലിക്കരയില്‍ കേരള സര്‍വകലാശാല കലോത്സവം നടക്കുന്നു .
പോയാലോ ?
പിന്നെയൊന്നും ആലോചിച്ചില്ല. നേരെ വെച്ച് പിടിച്ചു കലോത്സവ വേദിയിലേക്ക് . അവിടെ ചെന്നാല്‍ കാണാന്‍ പോകുന്ന കളര്‍ഫുള്‍ ചിത്രങ്ങളായിരുന്നു യാത്രാമധ്യേ മനസ്സ് മുഴുവന്‍ . പത്തു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി . ആദ്യം കയറിയത് വേദി മൂന്നില്‍. ഒരുപാട് കളര്‍ പ്രതീക്ഷിച്ചു ഓടിചെന്ന ഞാന്‍ അവിടുത്തെ അന്തരീക്ഷം കണ്ടു ശശി യായി . അലങ്കാരത്തിനു തൂക്കുന്ന സീരിയല്‍ ബള്‍ബ്‌ മാലയുടെ വര്‍ണ്ണ പ്രപഞ്ചം പ്രതീക്ഷിച്ച എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത് കുറെ സര്‍കാര്‍ സ്ട്രീറ്റ് ലൈറ്റ് കളാണ് . ഒന്ന് രണ്ടെണ്ണം കത്തുന്നുണ്ട് , ചിലത് മിന്നും പക്ഷെ കത്തില്ല . പിന്നെ ചിലത് ബള്‍ബ്‌ പൊട്ടിയ നിലയില്‍ .
അങ്ങനെ ശശി യായി നില്കുംബോളാണ് ഞാന്‍ ആ രഹസ്യം അറിഞ്ഞത് , നാടോടി നൃത്തവും മറ്റു മെയിന്‍ പരിപാടികളും നടക്കുന്നത് വേദി ഒന്നിലാണ് . അല്ലെങ്കിലും  കാണുന്നെങ്കില്‍ നാടോടി നൃത്തം കാണണം . എന്താ  ഒരു ….ഒരു  ഇത് . ഏതു ? അതു തന്നെ . അവിടെയെത്തിയപ്പോള്‍ ആദ്യത്തെ സങ്കടം മാറി മനസ് നിറഞ്ഞു . ചിത്രശ ലഭങ്ങള്‍ ധാരാളമുണ്ട് …..അങ്ങനെ പനോരമിക് വ്യൂ കിട്ടുന്ന ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു നാടോടി നൃത്തം കാണാന്‍ തുടങ്ങി .അപ്പോഴാണ് അടുത്തിരിക്കുന്ന രണ്ടു പുരുഷ കേസരികളുടെ സംസാരം ഞാന്‍ ഒളിഞ്ഞു കേള്കാതെ തന്നെ കേള്കാനിടയായി . ആ സംസരത്തിലേക്ക് ….
ഒന്നാമന്‍ : ഡാ സുകു ഇന്നലെ അമൃതയുടെ അടി ഉണ്ടായിരുന്നു . നീ കണ്ടോ?
രണ്ടാമന്‍ : തോന്ന്യാസം പറയരുത് . അവള്‍ അത്തരക്കാരിയല്ല .
ഒന്നാമന്‍ : ഓ അവളല്ലെട, ഞാന്‍ പറഞ്ഞത് തിരുവനന്തപുരംകാരി കരാട്ടെ അമൃത .
രണ്ടാമന്‍ : ഓ ആ അമൃത . അതിനു അവള്‍ അടിയല്ലല്ലോ , ഇടിയല്ലേ ?
ഒന്നാമന്‍ : ഇവന്‍ കുളമാക്കും .
രണ്ടാമന്‍ : ശ രിയാ അവളുടെ ഇടി കൊണ്ട അവന്മാരുടെ നെഞ്ച് കുളമല്ല, പുഞ്ചപ്പാടം ആയെന്നാണ്‌ നികേഷ് കുമാര്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .
ഒന്നാമന്‍ : എടാ പുല്ലേ ഞാന്‍ പറഞ്ഞത് ആ ഇടിയല്ല , ഇത് അടി – ഡ്രംസ് അടി . ഇന്നലെ അവളുടെ ഡ്രംസ് അടി മത്സരം ഉണ്ടായിരുന്നു . ഒരു ഒന്നൊന്നര  അടിയായിരുന്നു .
രണ്ടാമന്‍ : ഓ അതായിരുന്നോ ? ഞാന്‍ കണ്ടില്ലടെ .

ഇത്രയും കേട്ടപ്പോള്‍ എനിക്കൊരു കാര്യം മനസിലായി . ഇത്രയ്ക്കു പോപ്പുലറായ അമൃതയെ അറിയാത്ത ഭാവം നടിച്ചാല്‍ ഞാനൊരു ജാഡ തെണ്ടിയാണെന്ന്  ആള്‍കാര്‍ വിചാരിക്കും .

പിന്നെയും രണ്ടു ഐറ്റം കൂടി കഴിഞ്ഞു ഏതെങ്കിലും  നല്ല  മോഹിനിയാട്ടികളെ  കാണാന്‍ പറ്റുമൊ എന്നറിയാന്‍ ഞാന്‍ റോന്തു ചുറ്റാന്‍ ഇറങ്ങിയപ്പോള്‍, ദാ വരുന്നു മൂന്നു പേര്‍ . മൂന്നു പേരും ഓരോ ദിനപത്രം വീതം എല്ലാവര്‍ക്കും കൊടുക്കുന്നു . എനിക്കും കിട്ടി മൂന്നെണ്ണം- മാതൃഭൂമി , മനോരമ , കേരള കൌമുദി . ആദ്യം മാതൃഭൂമി തന്നെ നിവര്‍ത്തി. രണ്ടും മൂന്നും പേജ് കലോത്സവ വാര്‍ത്തകളാണ് . പേജ് കണ്ടു ഞാന്‍ ഒന്ന് ഞെട്ടി. പേജ് നിറയെ അമൃത . അമൃത ഇരിക്കുന്നു , നടക്കുന്നു, ചിരിക്കുന്നു , കൂട്ടുകാരികളോട് സംസാരിക്കുന്നു ……….. സര്‍വത്ര അമൃത മയം. അതിനിടയില്‍ പേരിനു മാത്രം മറ്റു വാര്‍ത്തകളും . ആവെസത്തില്‍ മനോരമ നിവര്‍ത്തി . കടിച്ചതിനെക്കാള്‍ വലുത് ദേ പുനത്തില്‍ . അവിടെയും അമ്രിതമയം .

ഇനിയുള്ളത്  ഒരു  കിലോ  പഞ്ചസാര പൊതിഞ്ഞാലും  കീറിപ്പോകും എന്ന  ഒറ്റക്കാരണം കൊണ്ട്  മലയാളികള്‍ തഴഞ്ഞ കൗമുദിയാണ് . ഒടുവില്‍ കൌമുദി നിവര്‍ത്തി .  ഹോ സമാധാനമായി . അമ്രിതയുടെ ഒരു വാര്‍ത്ത‍ മാത്രം.
” തിരുവനന്തപുരത്ത് മൂന്ന്  പുരുഷന്മാരെ ഒറ്റയ്ക്ക് തല്ലിയ അമൃത മാവേലിക്കരയില്‍ നിധിന്റെ അടി കൊണ്ട് പുളഞ്ഞു” .
ഞാന്‍ വീണ്ടും ഞെട്ടി . ഈശ്വരാ വീണ്ടും സ്ത്രീ പീഡനമോ . വാര്‍ത്ത‍ വിശദമായി വായിച്ചപ്പോളാണ് പിടികിട്ടിയത്  , അത്  അമൃത ഡ്രംസ് അടിയില്‍ പരാജയപ്പെട്ട വാര്‍ത്തയാണ്  . നിധിന്‍ എന്ന  മത്സരാര്‍ഥിയാണ് വിജയിച്ചത് . അതാണ്  കൗമുദി  പറഞ്ഞത് . ബാകിയൊക്കെ ആര്‍കും വേണ്ടാത്ത മറ്റു വിജയികളുടെ വാര്‍ത്തകള്‍ . എന്തായാലും കൌമുദിയുടെ പത്ര ധര്മത്തില്‍ എനിക്ക് അഭിമാനം തോന്നി . കാരണം മറ്റു  പത്രക്കാരെല്ലാം അമ്രിതയുടെ വാര്‍ത്ത‍  കൊണ്ട് പേജ്  നിറച്ചപ്പോള്‍ , കൗമുദി അത് ചെയ്തില്ല . ആ സന്തോഷം, അതോന്നറിയി ക്കാന്‍ കലോത്സവ മീഡിയ സെന്റ്റെരില്‍ ചെന്നപ്പോള്‍ അവിടെ എന്റെ സുഹൃത്തും കൌമുദി ബ്യുറോ ചീഫും ആയ അനൂപേട്ടനെ കണ്ടു . മാധ്യമ ധര്‍മം കാത്ത എന്റെ സുഹൃത്തിനോട്‌ ഞാന്‍ കാര്യം തിരക്കി
“എന്താ അനൂപേട്ടാ നിങ്ങള്‍ ഇന്ന് അമ്രിതയെ വിട്ടുകളഞ്ഞത് . ചൂട് വാര്‍ത്തയ ല്ലരുന്നോ ?
അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് വെള്ളി യാഴ്ചതെ പത്രം എടുത്തു തന്നു . അത് നിവര്‍ത്തിയ ഞാന്‍ വീണ്ടും ഞെട്ടി . ദേ കൌമുദി നിറയെ അമൃത. ” അമൃത കലോത്സവത്തില്‍ പങ്കെടുക്കും”, അമൃത അടിക്കാനുള്ള പരിശീ ലനത്തില്‍ “, അമൃത മാവേലികരയില്‍ “, “പെണ്സിംഹം നാളെ വേദിയില്‍” ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍ .
” മോനെ മറ്റൊരു പ്പത്രത്തിലും വെള്ളിയാഴ്ച അമ്രിതയെ പറ്റി വാര്‍ത്തയില്ല, ഇത് കൌമുദിയില്‍ മാത്രം ” അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്നാലും നിങ്ങളെങ്ങനെ ?”
” മിനിയാന്ന് വൈകിട്ട് പുന്നമൂട് വഴി പോകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോഴാണ് ഞാന്‍ അറിഞ്ഞത് ഇവിടെ അടുത്തൊരു വീട്ടില്‍ അമൃത എത്തിയിട്ടുണ്ടെന്നു . അമൃതാനന്ദമയി അമ്മയാണെന്ന് കരുതി ഓടി ചെന്ന് നോക്കുമ്പോള്‍ , ദേ നമ്മുടെ അമൃത  . പിന്നെ താമസിച്ചില്ല . രണ്ടു മൂന്ന് ഫോട്ടോയും പിടിച്ചു അപ്പോള്‍ തന്നെ വാര്‍ത്ത പ്രിന്റ്‌ വിഭാഗത്തില്‍ എത്തിച്ചു – എങ്ങനെയുണ്ട് ? ഈ വര്തയുള്ളപ്പോള്‍ പിന്നെ എന്തിനാടാ ഇന്നത്തെ ഈ ആറിയ കഞ്ഞി നമുക്ക് ”

ഇപ്പോഴാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത് .ഇതാണ് മോനെ പത്ര ധര്‍മം. ഒരു കാര്യത്തില്‍ അഭിമാനിക്കാം, അമൃത കാരണം കലോത്സവം ശരിക്കും അമ്രിതോല്സവം ആയി മാവേലികര മൊത്തം ഒന്ന് ചൂടായി. അങ്ങനെ  കല്ല്‌  ചൂടായി കിടന്നപ്പോള്‍ പത്രക്കാരൊക്കെ  ഓരോ അപ്പം ചുട്ടു . അത്രേയുള്ളൂ . കാക്കയുടെ വിശപ്പും മാറും , പശുവിന്റെ കടിയും തീരും !

കുറിപ്പ് : മുന്‍പ് ഈ പോസ്റ്റ്‌ വായിച്ച എന്റെ സുഹൃത്തുകള്‍ വീണ്ടും  അവിചാരിതമായി ഇവിടെ വന്നാല്‍ ഈ കഥയുടെ തലക്കെട്ട്‌ മാറിയതായി കാണാം. എന്റെ ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍ണമായ അഭ്യര്‍ഥനയെ (ഭീഷണിയെന്ന് ചിലര്‍ കളിയാക്കി പറയും ) തുടര്‍ന്നാണ് പഴയെ തലക്കെട്ട്‌ മാറ്റിയതു എന്ന് പൊടിമോന്‍ ഇവിടെ വ്യക്തമാക്കുന്നു.