ഓര്‍മ്മയില്‍ ഒരു പൂമ്പാറ്റ!

ആറളം വനത്തില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകണം. ആകാശത്തുനിന്നും ഒരായിരം നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് മഴയായി പെയ്തിറങ്ങും പോലെ എണ്ണമറ്റ ചിത്രശലഭങ്ങളുടെ പെരുമഴ കാണാന്‍ പറ്റിയ സ്ഥലമുണ്ട് അവിടെ. വര്‍ണ്ണചിത്രശലഭങ്ങള്‍ വരുന്ന സമയമുണ്ടെന്ന് കേട്ടെങ്കിലും കാണാന്‍ കഴിഞ്ഞത് ചാരനിറമുള്ള ചിത്രശലഭങ്ങളെയായിരുന്നു. കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം എന്നാണല്ലോ.
ഇതെന്താ ചിത്രശലഭങ്ങളുടെ ലക്ഷംവീട് കോളനിയോ എന്ന് സ്വയം ചോദിച്ചുകൊണ്ടാണ് അപ്പു അവിടെനിന്ന് മടങ്ങിയത്.

സംഭാഷണപ്രിയനായതുകൊണ്ട് ആരെക്കിട്ടിയാലും ഒരുതവണയെങ്കിലും ഈ ആറളം കഥ പറയാതെ അപ്പു വിടില്ല. അതിപ്പോ കണ്ണൂരുകാരെ കിട്ടിയാലും ഇത് പറഞ്ഞു ഒരു ചമ്മലില്‍ എത്തിച്ചേരും.

പിറന്നാളിനു രണ്ടുദിവസം മുന്നേയെത്തിയ ഒരു സമ്മാനം. കൊറിയറിലാണ് എത്തിയത്. ഒരു ചില്ലുകൂട്ടില്‍ രണ്ടു പൂമ്പാറ്റകള്‍ തൊട്ടുരുമ്മിയിരിക്കുന്ന മനോഹരമായ ഒന്ന്‍. സൂക്ഷിച്ചുനോക്കിയാല്‍ പൂമ്പാറ്റകള്‍ ഇണചേര്‍ന്നിരിക്കുകയാണെന്ന് തോന്നുമോ? ഈ പൂമ്പാറ്റകള്‍ ഇണചേരുന്നതെങ്ങനെയെന്ന് അറിയില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാണ്‌. കൊറിയര്‍ അയച്ചിരിക്കുന്ന വിലാസം നോക്കിയിട്ട് ആളെ വ്യക്തമായി മനസിലായില്ലെങ്കിലും ഒരു ഏകദേശധാരണ ആ പൂമ്പാറ്റകള്‍ ഉണ്ടാക്കിത്തന്നു.

ആ സമ്മാനപ്പൊതി ഒരു നേര്‍ത്ത കുസൃതിയോടെ ചിലതൊക്കെ ഓര്‍മിപ്പിച്ചു. ഒരു പഴയ പാസഞ്ചര്‍ ട്രയിന്‍യാത്ര.കോട്ടയത്തുനിന്നു തുടങ്ങി കൊല്ലത്ത് അവസാനിക്കുന്ന താരതമ്യേന വളരെ ചെറിയ ദൈര്‍ഘ്യമുള്ള യാത്ര.

ഉച്ചവെയിലിന്‍റെ കാഠിന്യം വകവയ്ക്കാതെ പായുന്ന പാസഞ്ചര്‍ ട്രയിന്‍. താരതമ്യേന ആളൊഴിഞ്ഞ ഒരു ബോഗിയിലായിരുന്നു അപ്പുവിന്‍റെയും താമരയുടെയും യാത്ര. എതിരെയുള്ള സീറ്റില്‍ രണ്ടു മദ്ധ്യവയസ്കര്‍ ഇരിപ്പുണ്ട്. ഒരുപക്ഷെ ഇത് ഒരുമിച്ചുള്ള അവസാന യാത്രയായിരിക്കും. താമരയെ തമാശയ്ക്കാണെന്ന ജാമ്യത്തില്‍ മാധവിക്കുട്ടി എന്നേ അപ്പു വിളിക്കാറുള്ളൂ. അങ്ങനെ വിളിക്കുന്നതിനു അപ്പുവിന് നിരത്താന്‍ കാരണങ്ങളുണ്ടായിരുന്നു.

താമരയെന്ന പേര് മാധവിക്കുട്ട്യെന്ന പേരിനേക്കാള്‍ പഴയതും സുന്ദരവുമാണ്. എങ്കിലും ആ കണ്ണുകള്‍ മാധവിക്കുട്ടിയുടെ കണ്ണുകളെ ഓര്‍മിപ്പിക്കും. മാധവിക്കുട്ടിയുടേത് പോലെയുള്ള മനോഹരമായ കണ്ണുകള്‍.ഇടതൂര്‍ന്ന കണ്‍പീലികള്‍ വെഞ്ചാമാരത്തോട് ഉപമിച്ചാലും തെറ്റില്ല. കണ്മഷി കറുപ്പുവരച്ച കണ്ണുകള്‍! മുഖവും മാധവിക്കുട്ടിയുടേത് പോലെയെന്ന് തോന്നാറുണ്ട്. ഇനിയിപ്പോ മാധവിക്കുട്ടിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ തോന്നുന്നതാകാനും മതി.
മാധവിക്കുട്ടി കമലസുരയ്യയായ കാലമായിരുന്നിട്ടും മാധവിക്കുട്ടി എന്നുതന്നെ വിളിക്കാനായിരുന്നു ഇഷ്ടം. എന്തോ..മാധവിക്കുട്ടി എന്ന പേരിലും ഒരു സൗന്ദര്യം ഉറങ്ങിക്കിടപ്പുണ്ട്..

ചൂളം വിളിച്ചും കരഞ്ഞും കാറിയും ട്രെയിന്‍ പാഞ്ഞുകൊണ്ടേയിരുന്നു.
ഈ യാത്ര കഴിഞ്ഞു ജീവിതത്തില്‍ നിന്നുകൂടി ഇറങ്ങിപ്പോകുകയാണെന്ന് കയറും മുന്‍പ് ഓര്‍മിപ്പിച്ചിരുന്നു.
എതിരെയിരിക്കുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ പലതും ചുണ്ട് കാതോട് ചേര്‍ത്ത് രഹസ്യം പറയുമ്പോലെയാണ് സംസാരിച്ചത്. എന്തോക്കെയായിരുന്നു സംസാരിച്ചത്? എല്ലാം ഓര്‍മ്മയില്ല..എന്തായാലും കൂടുതലും മറക്കാന്‍ കഴിയുന്ന കാര്യങ്ങളാകണമല്ലോ.

സംസാരം തുടങ്ങിയപ്പോള്‍ മുതല്‍ ഇണചേര്‍ന്ന കൈകള്‍ സഹയാത്രികര്‍ക്ക് വിമ്മിഷ്ടമുണ്ടാക്കുന്നത് അപ്പു തിരിച്ചറിഞ്ഞു.ആ തിരിച്ചറിവ് കൂടുതല്‍ ശക്തികൊടുത്തു.

“ശരിക്കും ഇതൊരു ചതിയല്ലേ?” കുസൃതിയുടെ പായല്‍ മാറ്റിയാണ് താമരയോട് അപ്പുവത് ചോദിച്ചത്.

“എന്ത്…?” സാധാരണ സംശയചോദ്യത്തിലുണ്ടാകേണ്ട നെറ്റിചുളിക്കല്‍ താമരയിലുണ്ടായില്ല.

“ഈ രോഗവിവരം മറച്ചുവെച്ച് ഒരാളെ വിവാഹം കഴിക്കുന്നത്?”

“രോഗവിവരം അറിയിച്ചാല്‍ വിവാഹം നടക്കില്ലല്ലോ?..ഭീകരനായ എയിഡ്സിനെ മാത്രമല്ല, ക്യാന്‍സറിനെയും, ട്യൂമറിനെയും, എന്തിനേറെപ്പറയുന്നു വാതത്തെ വരെ വിവാഹം കഴിക്കാന്‍ ഇന്നാട്ടിലെ ആണുങ്ങള്‍ക്ക് ഭയാമാണ്. ഞാന്‍ ഉടനെ മരിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ..മിക്കവാറും രക്ഷപെട്ടേക്കാം, ചിലപ്പോ മറിച്ചും സംഭവിക്കാം.”

“മറിച്ചായാല്‍ അയാളോട് ചെയ്യുന്ന ക്രൂരതയെല്ലേ?”

“ഇതിലെന്ത് ക്രൂരത, അത്രയും കുറച്ചുകാലം എന്ന സഹിച്ചാല്‍ പോരെ..പിന്നെ വിവാഹത്തിന്‍റെ സുഖമൊക്കെ എനിക്കും അറിയണമല്ലോ. ഇനിയിപ്പോ അതൊരു ക്രൂരതയാണെങ്കില്‍ തന്നെ ഞാനതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് കരുതിക്കോളൂ”

“സാഡിസ്റ്റ്!” ചിരിച്ചുകൊണ്ടാണ് അപ്പു അങ്ങനെ വിളിച്ചത്.

“എന്നാ നിനക്കെന്നെ വിവാഹം കഴിക്കാമോ? പറ്റില്ലല്ലോ അല്ലെ?”

അതിനുള്ള മറുപടിയും ചിരിയിലൊതുക്കി..ജാള്യത ചിരിയില്‍ ഒളിപ്പിച്ചു.

“കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം, അയാള്‍ക്ക് ഞാന്‍ സ്നേഹം വാരിക്കോരി കൊടുത്തേക്കാം. ഇനിയങ്ങോട്ട് വേറാര്‍ക്കും സ്നേഹം കൊടുക്കുന്നില്ല…മനസ്സിലായോ?

“മ്”

പിന്നെയും എന്തൊക്കെയോ സംസാരിച്ചു..അതൊന്നും ഓര്‍ത്തെടുക്കാനാകുന്നില്ല.

ഇവരിപ്പോഴെങ്ങാനം ഇറങ്ങുമോ എന്നൊരു സംശയം സഹയാത്രികരെ നോക്കുന്ന അപ്പുവിന്‍റെ കണ്ണുകളിലുണ്ടായിരുന്നു. ട്രയിന്‍ കായംകുളം കടന്നു.

വീണ്ടും അപ്പു ഒരു രഹസ്യം പറഞ്ഞപ്പോ താമര തല വെട്ടിച്ചുകൊണ്ട് ചിരിച്ചു.

“ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു ഭ്രാന്ത്? ഇതെന്താ ഈ ബട്ടര്‍ഫ്ലൈ കിസ്സ്? ”

“ലിപ്സ്റ്റിക്കിന്‍റെ രുചി എന്‍റെ നാവിന് ഇതുവരെ ഇഷ്ടമായിട്ടില്ല, തന്നെയുമല്ല ഈ ലിപ്സ്ടിക് നാവില്‍ പുരളാതെ ഫ്രഞ്ച് ചെയ്യാന്‍ ഞാനിനിയും പഠിച്ചിട്ടില്ല”

” അയ്യടാ..അതിനിപ്പോ ബട്ടര്‍ഫ്ലൈ കിസ്സ്‌ വേണോ? ആര്‍ക്കറിയാം എന്താ ഈ സംഭവമെന്ന്..അതുകൊണ്ട് ആദ്യം ഇതെന്താന്ന്‍ പറ, എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയോന്ന്”

“ഏയ്‌ അതത്ര സംഭവമൊന്നുമല്ല, ബട്ടര്‍ഫ്ലൈ കിസ്സ്‌, പൂമ്പാറ്റയുമ്മ എന്നൊക്കെ പറയാം. ഡിക്ഷ്ണറി ഓഫ് കിസ്സെസില്‍ പറയുന്നത് ഇത് കണ്‍പീലികള്‍ കൊണ്ട് പരസപരം ചുംബിക്കുന്ന രീതിയാണെന്നാണ്”
ഒരു നിമിഷം ഓഷോയുടെ പ്രഭാഷണസമയത്തെ ഗൗരവവും, തമാശയും കാന്തികതയും കലര്‍ന്ന ഭാവം കൈവരുത്താന്‍ അപ്പു മനപ്പൂര്‍വമല്ലാതെ ഒരു ശ്രമം നടത്തി.

….”ഒരു കുടുന്ന വായുവകലത്തില്‍ ചുംബിക്കുന്ന വ്യക്തിയെ നിര്‍ത്തി കണ്‍പീലികള്‍കൊണ്ട് മേലോട്ടും താഴോട്ടും ചുംബിക്കുക. കണ്‍പീലികളല്ലാതെ മുഖത്ത് മറ്റൊരു ഭാഗവും സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. നിശ്വാസവായു സൃഷ്ടിക്കുന്ന വിടവുകള്‍ വഴിയൊരുക്കണം”

ഇത്രയും കേട്ട താമര അതിഭാവുകത്വം വെടിഞ്ഞ് പൊട്ടിച്ചിരിയിലേക്ക് വീണു. “ഇത് കൊള്ളാമല്ലോ, പക്ഷെ കുറെ കഷ്ടപ്പെടണം അല്ലിയോ!..
അപ്പുവും ചിരിയില്‍ പങ്കുചേര്‍ന്നു..”ഇനി നമ്മള്‍ കണ്ടില്ലെങ്കിലോ..ഒരോര്‍മ്മയ്ക്ക് ഇതിരിക്കട്ടെ..”

“ഉവ്വാ ഉവ്വാ..ഒന്നും വേണ്ട മോനെ..ഞാന്‍ ഒരു ഓര്‍മ്മപോലുമാകാതെ മാഞ്ഞുപോകുന്നതാ നല്ലത്..അല്ലെങ്കില്‍ തന്നെ ഇവിടെ ഇവര്‍ക്കുമുന്നില്‍ എങ്ങനാ ഇതൊന്നും നടക്കില്ല..വേണ്ടാ”

“അതിസങ്കീര്‍ണ്ണമായ ഒരു ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനേക്കാള്‍ സൂക്ഷമത ആവശ്യമുള്ള ഒന്നാണ് ഒരു പെര്‍ഫെക്റ്റ് ബട്ടര്‍ഫ്ലൈ കിസ്സ്‌! അതൊകൊണ്ട് നമുക്കാ വാതിലിനടുത്തേക്ക് പോകാം..”

മുഖം സമ്മതം മൂളിയില്ലെങ്കിലും വിരലുകള്‍ക്കുള്ളിലിരുന്ന വിരലുകള്‍ സമ്മതം മൂളി!

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സമ്മാനപ്പൊതിക്കുപിന്നാലെ ആ ശബ്ദം വീണ്ടുംതേടി വന്നിരിക്കുന്നു.
സംഭ്രമവും സന്തോഷവും സങ്കോചവും അഭിനയിച്ച് തുടങ്ങിയ ആ ഫോണ്‍സംഭാഷണം പതിയെ നോര്‍മലായി.

“ഞാന്‍ ചത്തെന്നു കരിതുയാരുന്നോ?”
ഒരു ചിരികൂടി പിന്നാലെ അലതല്ലി

“ഏയ്! നിത്യശാന്തിയുടെ വഴിയില്‍ നിന്നും രോഗശാന്തിനേടി മടങ്ങിവന്ന വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. ഇനിയൊരിക്കലും കാണണ്ട എന്ന് പറഞ്ഞതുകൊണ്ട് അങ്ങോട്ട്‌ ശബ്ദമായിപ്പോലും തേടി വരാന്‍ ശ്രമിച്ചില്ല”

“ഒഹ്..നീ ഒരുപാടങ്ങ്‌ സാഹിത്യകരിക്കാതെ..മനുഷ്യന്മാരെപ്പോലെ സംസാരിക്ക്”

വീണ്ടും എന്തൊക്കെയോ സംസാരിച്ചു..സംസാരത്തിനിടയില്‍ വീണ്ടും കുസൃതികള്‍ കയറിവന്നു..
“മാധവിക്കുട്ടി…സത്യം പറയൂ..നമ്മള്‍ പ്രണയിച്ചിരുന്നോ?”

“ഇല്ല!” താമരയുടെ മറുപടി പെട്ടന്നായിരുന്നു.

മറുപടിയിലെ സത്യസന്ധത ശബ്ദങ്ങള്‍ക്കിടയില്‍’ എതാനം നിമിഷത്തെ നിശ്വാസവും നിശബ്ദതയും നിറച്ചു.
വീണ്ടും ബന്ധം പുനസ്ഥാപിക്കപ്പെട്ടു

ചിരികള്‍, കുശലങ്ങള്‍, പരസ്പരം പുകഴ്ത്തല്‍, പൊങ്ങച്ചങ്ങള്‍ ഇതെല്ലം അഴിഞ്ഞുവീണു. ഒടുവില്‍ പറയാനൊന്നും ബാക്കിയില്ലാതെ വാക്കുകള്‍ ഇരുട്ടില്‍ തപ്പിതുടങ്ങിയത് രണ്ടുപേരും മനസിലാക്കി.
“മോന്‍റെ പേരെന്താന്നാ പറഞ്ഞത്?”

“അശ്വിന്‍..നീയിത്രപെട്ടന്ന് മറന്നോ? ഞാന്‍ കുറച്ചുമുന്‍പല്ലേ പറഞ്ഞത്..” താമര പരിഭവം നടിച്ചു.
വീണ്ടും ചിരികള്‍

അപ്പൊ ശരി..എന്ന സ്ഥിരം ഫുള്‍സ്റ്റോപ്പ്‌ വാചകം അപ്പുവില്‍ നിന്ന് പുറത്തേക്ക് വന്നു.

“മ്…ഹാ പിന്നേ….നേരത്തെ പറഞ്ഞതിന് ഒരു തിരുത്തുണ്ടായിരുന്നു..നമ്മള്‍ പ്രണയിച്ചിട്ടുണ്ട്! ഓര്‍മ്മയില്ലേ ആ പൂമ്പാറ്റകളെ. ആ പൂമ്പാറ്റയുമ്മ തുടങ്ങിയവസാനിക്കുന്നതുവരെ നമ്മള്‍ പ്രണയിച്ചിരുന്നു..ശരിയല്ലേ?”

“ശരിയാണ്”

“ചുംബനങ്ങളുടെ ഡിക്ഷ്ണറിയും പേറി നടക്കുന്ന നീയല്ലേ ആ നിയമം അന്ന് പറഞ്ഞത്..ചുംബിക്കുന്ന സമയത്ത് പരസപരം പ്രണയിക്കണം..ഇതു നിര്‍ബന്ധമാണെന്ന്”

“നിയമം ഞാനും തെറ്റിച്ചിരുന്നില്ല’

“പക്ഷെ പൂമ്പാറ്റയുമ്മയുടെ നിയമം ചെറുതായി തെറ്റി അല്ലെ?” വീണ്ടും ഒരു ചിരി “അന്ന് ട്രയിന്‍ ഗട്ടറില്ലാത്ത പാളത്തിലൂടെ ഓടിയിട്ടും ആ സമയത്ത് കുലുങ്ങി” വീണ്ടും ഒരു നീണ്ട ചിരി!

“നീ പത്മരാജന്‍റെ ‘ശവവാഹനങ്ങളും തേടി’ വായിച്ചിട്ടുണ്ടോ?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം താമരയുടെ മറുപടി വന്നു “ഉവ്വ്..വായിച്ചിട്ടുണ്ട്”

“അതില്‍ ദേശം പട്ടിണിയില്‍ മുങ്ങിയ കാലത്ത്..വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ശലഭങ്ങളെ വലവെച്ചു പിടിക്കുകയും, ചിറകുകള്‍ നുള്ളിക്കളഞ്ഞ്‌ ഇളം ചൂടില്‍ വേവിച്ചു തിന്നുകയും ചെയ്തത്രേ! എന്തൊരു ക്രൂരതയാണല്ലേ?”

അങ്ങേത്തലയ്ക്കല്‍ വീണ്ടും നീണ്ട ചിരി പടര്‍ന്നു…!