ദി കണ്ട്രാക്ക്

ഇത് ഒരു പരിചയപ്പെടുത്തലാണ്. ഒരു പക്ഷെ നിങ്ങൾകെല്ലാം പരിചയമുള്ള ഒരാളെ ആയിരിക്കാം ഞാൻ വീണ്ടും പരിച്ചയപെടുത്തുന്നത്. പരിചയമില്ലാത്തവർ പരിചയപ്പെടട്ടെ, അല്ലാത്തവർ ഓർമയിൽ പൊടി തട്ടിയെടുക്കട്ടെ ! നമുക്കിടയിൽ എല്ലായ്പ്പോഴും എവിടെയും കാണാവുന്ന ഒരാൾ. പഠിക്കുന്ന സ്കൂളിൽ, കോളേജിൽ, ജോലിസ്ഥലങ്ങളിൽ, ബസ്‌ സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ അങ്ങനെ തിരക്കുള്ളിടത്തും, വിശ്രമകേന്ദ്രങ്ങളിലും, എന്തിനേറെ പറയുന്നു പത്തു പേര് കൂടി നിന്ന് സംസാരിക്കുന്ന എവിടെയും ചിലപ്പോൾ കാണാൻ സാധ്യതയുള്ള ഒരാൾ. ആരാണയാൾ ? അവനാണ് ലവൻ !  “കണ്ട്രാക്ക് ” .

അതെ കണ്ട്രാക്ക് ! കണ്ട്രാക്ക് ആരാണെന്നു അറിയുന്നതിന് മുൻപ് കണ്ട്രാക്ക്  എന്താണെന്നു അറിയണം. കണ്ട്രാക്ക് എന്ന വാക്കിന്റെ ഉത്ഭവം തേടി ചെന്നാൽ അത് ആംഗലേയ ഭാഷയിലെ കോണ്ട്രാക്ടർ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് ചില പ്രമുഖർ അവകാശപ്പെടുന്നു. അതല്ല കുണാണ്ടർ എന്ന തെക്കൻ കേരളത്തിലെ പ്രാദേശിക ഭാഷയിൽ നിന്നാണ് കണ്ട്രാക്ക് ഉണ്ടായതെന്ന് മറ്റു ചില ബുദ്ധിജീവികൾ പറയുന്നു . ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായി യോഗാസനത്തിൽ താൻ പഠിച്ച ആസനങ്ങളിൽ കൂടുതലായി എന്തെങ്കിലുമോണ്ടോ എന്നറിയാനായി കോവളത്ത് സന്ദർശനത്തിന് പോയ ഒരു സന്യാസി വര്യന് (ആ ചരിത്രം പിന്നീടു ഒരിക്കൽ പറയാം : കടപ്പാട് : തിരുവല്ലാക്കാരൻ  ഒരു അച്ചായാൻ ) അവിടുത്തെ ഒരു അമേരിക്കൻ സന്യാസി സഹോദരൻ ഏതോ ഒരു ആസനത്തിൽ നിന്ന് കൊണ്ട് പറഞ്ഞുകൊടുത്ത ഒരു വിവരണമുണ്ട്, കണ്ട്രാക്കിനെ പറ്റി :

Condraak, the one who promote himself to an extreme to satisfy himself as a kidilam and over perform in every konandrik situations to stamp himself as a kidilol kidilam. And will blame every thing, every one except  his own activities without any reasons and ulupp. Even he can prove, he is the creator of god too…. And bla blab la bla…………
ഇത്രെയൊക്കെ പറഞ്ഞെങ്കിലും കണ്ട്രാക്കിനെ പറ്റി ഒരു വ്യക്തമായ ധാരണ ആർക്കും  കിട്ടിയിട്ടുണ്ടാകില്ല എന്ന് കരുതുന്നു. ഇനി നേരെ കാര്യത്തിലേക്ക് വരാം. കണ്ട്രാക്കുകൾ പലവിധമുണ്ട് . ആർകും ഉപദ്രവവും , ഉപകാരവും ഇല്ലാത്തതു , ഉപദ്രവം മാത്രമുള്ളത് , ഉപദ്രവവും ഉപകാരവുമില്ലാത്തത്, ഉപകാരമുള്ളത്.
ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട കണ്ട്രാക്ക് “ഉപകാരി ” വിഭാഗത്തിൽ പെടുന്ന കരുണൻ കണ്ട്രാക്ക് ആയിരുന്നു. തന്റെ  കർമമേഖല വീടുപണി ആയതിനാൽ കരുണൻ കോണ്ട്രാക്ടർ , കരുണൻ കണ്ട്രാക്ക് ആയി. പത്തു മേശരിക്കൊരു മൈക്കാട് എന്ന പേരിൽ തുടങ്ങി മൈക്കാടും സിമെന്റും , ചരലും ഇല്ലാതെ മിന്ട്ടു വെച്ച് വീട് പണിഞ്ഞു  തള്ളുന്ന കരുണ്‍ മേശരി അങ്ങനെ കരുണൻ കണ്ട്രാക്കായി.  പിന്നീടൊരിക്കൽ ഒരു റെയിൽവേ വരാന്തയിൽ തീവണ്ടി കാത്തു മുഷിഞ്ഞിരിക്കുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരു കണ്ട്രാക്ക് ആ വിശ്രമവേള ആനന്ദകരമാക്കുവാൻ എത്തി. ഇന്ന് വരെ കണ്ടിട്ട് കൂടിയില്ലാത്ത എന്നോട് പേര് പോലും ചോദിക്കാതെ അടുത്തുവന്നിരുന്നു തന്റെ വടക്കൻ വീരഗാഥകളുടെ കെട്ടഴിചുവിട്ടു എന്നെ അമ്പരിപ്പിച്ച ഒരു കണ്ട്രാക്ക്  – കണ്ട്രാക് സുനിൽ. നടുറോഡിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കി സ്ഥലം ഇൻസ്പെക്ടറെ തല്ലിയ തള്ള് മുതൽ കാവ്യാമാധവൻ തന്നെ ഇങ്ങോട്ട് പ്രേമിച്ചു, മുത്തുഗൌ കൊടുത്ത കഥ വരെ ആ ചുരുങ്ങിയ സമയം കൊണ്ട് കേൾകെണ്ടിവന്നു.
പക്ഷെ ഇവരോന്നുമല്ല യഥാർത്ഥ കണ്ട്രാക്ക്. കണ്ട്രാക്ക് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര കണ്ട്രാക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന ഒരാൾ , അല്ല ഒരു പ്രസ്ഥാനം. ഇവൻ നമുക്കിടയിൽ പലയിടങ്ങളിലും പല രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരക്കാരെ പറ്റി ചുരുക്കി പറഞ്ഞാൽ , “തന്റെ വീട്ടിലെ കോഴി മുട്ടയിടാറില്ലെന്നും, മുട്ട വേണമെന്ന് തോന്നുമ്പോൾ താൻ  കോഴിയുടെ പോലും സമ്മതമില്ലാതെ കോഴിയുടെ കോൾഡ്‌ സ്റ്റോറെജിൽ നിന്നും കൈ കൊണ്ട് മുട്ടയെടുക്കാറാണ് പതിവെന്നും പറയുക മാത്രമല്ല , ആ കോഴി ഒരു പൂവൻ കൊഴിയാണെന്ന് സ്ഥാപിക്കുകയും , താൻ പറഞ്ഞതിൽ സംശയം തോന്നി നെറ്റി ചുളിക്കുന്ന കേൾവിക്കാരൻ വെറും കോഴിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു ഒന്നൊന്നര പൂവൻ കോഴി! ”
ചുരുക്കി പറഞ്ഞിട്ട് തന്നെ ഇത്രെയും നീളം . ഹോ !

ഇത്തരം കണ്ട്രാക്കുകളെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും , ഐ ടി കർമമേഖല ആയിട്ടുള്ള ഒരു കണ്ട്രാക്കിലൂടെ നമുക്ക് ഒന്ന് എത്തി നോക്കിയിട്ട് വേഗം തിരിച്ചു വരാം. ഐ ടി മേഖലയിൽ ഒരു കണ്ട്രാക്കുണ്ടാകുന്നത് , തന്റെ നെടുനീളൻ തള്ളുകൾ അഥവാ കണ്ട്രാക്കടികൾ (ബടായി എന്നോ മറ്റോ മലയാളത്തിൽ പറയാറുണ്ട് ) കൊണ്ടാണ്. ഒരു സാധാരണ ഡവലപ്പർ ആയി ജീവിതം തുടങ്ങുന്ന ഒരു കണ്ട്രാക്ക് , അവൻ ഒരു കണ്ട്രാക്കായി ജനിക്കുകയായിരുന്നില്ല , സോഫ്റ്റ്‌വെയർ സമൂഹം അവനെ ഒരു കണ്ട്രാക്കാക്കി മാറ്റുകയായിരുന്നു .

ഒരു ടീം ലീടാകണം , ടീം ലീടാകണം എന്ന ആഗ്രഹവുമായി അവൻ ചെന്നുപെട്ടത് കുറെ സിംഹങ്ങളുള്ള ഒരു മടയിൽ . അഞ്ചു ഡവലപ്പർമാരും , അവർകെല്ലാം ഈരണ്ടു പേർ ഷാഡോകളും (കാശു തരുന്ന സായിപ്പിനെ പറ്റിക്കുവാൻ റിസോർസ് മാനേജ്‌മന്റ്‌ എന്ന പേരിൽ നിർമിചെടുക്കുന്ന ഒരു ശിശു പദവിയാണ്‌ ഷാഡോ . ഇങ്ങനെയൊരാൾ ഉള്ളത് സായിപ്പിനും , അവനും അറിയില്ല . പ്രൊജക്റ്റ്‌ മാനേജർ അറിഞ്ഞാൽ ഭാഗ്യം ). ഷാഡോകളുടെ ഷാഡോ ആകാനായിരുന്നു ആ വലിയ ശരീരവും വയറു നിറച്ചു ബുദ്ധിയുമുള്ള നമ്മുടെ നായകന്റെ വിധി. ആ നിഴലിൽ നിന്നും വെളിച്ചത്തിലേക്ക് വരുവാൻ അവൻ തന്റെ തള്ളുകൾ അന്നാരംഭിച്ചു. ഒരു കണ്ട്രാക്കിന്റെ ജനനം !.
പ്രൊജക്റ്റ്‌ മാനേജരുടെ വെളിച്ചം വീഴുംബോളെല്ലാം മരണ കോടിങ്ങും , ടെക്നിക്കൽ പദങ്ങൾ ഒരാവശ്യവുമില്ലാതെ എടുത്തു വലിയ വായിൽ അമ്മനമാടുക അവൻ ഒരു പതിവാക്കി. ഇത്തരം കണ്ട്രാക്കുകൾ കേട്ട് ചെവിയുടെ ഫിലമെന്റ് പോയ മാനേജർ ആത്മരക്ഷാർത്ഥം അവനെ മറ്റൊരു മാനേജർക്ക് കൈമാറി . നീ ഇവിടെങ്ങും വരേണ്ട ആളല്ല , വല്ല ഗൂഗിളിലും പോകേണ്ട ആളാണെന്ന് കണ്ട്രാക്കിനോടും, ഇവൻ പുലിയാണെന്നും , താങ്കളുടെ ടീമിന് ഇവൻ ഒരു അസത്ത് (അസെറ്റ് ) ആകുമെന്ന് പുതിയ മാനേജരോടും പറഞ്ഞു പഴയ മനജേർ കൈ കഴുകി. ജൂനിയർ മന്ദ്രേക്ക് പ്രതിമ, രാജൻ പ  ദേവ് ജനാർധനനു കൈമാറിയപ്പോൾ കിട്ടിയ ആശ്വാസമായിരുന്നു ആ മുഖത്ത് !

അങ്ങനെ പുതിയ ടീമിൽ മാന്ദ്രേക്ക് പരിപാടികൾ തുടങ്ങി. താൻ മനസ്സിൽ ആഗ്രഹിച്ച പോലെ ഷാഡോ പദവിയിൽ നിന്നും ഡവലപ്പർ സ്ഥാനത്തേക്ക് കയറ്റം കിട്ടിയതിൽ അവൻ സന്തുഷ്ടനായിരുന്നു. അങ്ങനെ ഡവലപ്പർ ആയി തുടരുന്ന കാലത്ത് രണ്ടു കൃത്യമായ ഇടവേളകളിൽ കാബിനിലെ മറ്റു പാവങ്ങളോട് പുതിയ ടെക്നോളജിയെ പറ്റി ഉച്ചത്തിൽ സംസാരിക്കുക, വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ ചെല്ലുന്ന കല്യാണഉണ്ണികളെ പോലെ രണ്ടു  പേർ എന്തെങ്കിലും സംസാരിക്കുന്നിടത്ത് വലിഞ്ഞുകേറിചെന്ന് തന്റെ അഭിപ്രായം പറയുകയും , അതാണ് ശരി എന്ന് സ്ഥാപിക്കുകയും ചെയ്യുക ഒരു പതിവായി. ഇതൊക്കെ കേട്ട് അതിനു ഞാൻ നിന്നിടോന്നും ചോദിച്ചില്ലല്ലോ എന്ന മുഖഭാവവുമായി നില്കുന്ന നിരായുധരായ സോഫ്റ്റ്‌വയരന്മാരുടെ എണ്ണം ആ ക്യാബിനിൽ കൂടി വന്നു. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മുട്ടയിടാൻ മുട്ടി നടക്കുന്ന  കോഴികളെ പോലെ നമ്മുടെ കണ്ട്രാക്ക് മാനേജർ ക്യാബിനു മുന്പിലൂടെ നടക്കുക ഒരു പതിവാക്കി.
ഒരു കൊനാണ്ട്രിക് നിമിഷത്തിൽ മാനേജർ കാബിനിലെതിയ കണ്ട്രാക് മാനേജരോട് ഒരു ചോദ്യം
“എന്നെ ടീം ലീടാക്കാമോ ?”
ഒരു നിമിഷം താൻ ഏതു ലോകത്താണെന്ന് അറിയാൻ മാനേജർ ഒന്ന് നുള്ളി നോക്കി. എന്നിട്ടും ഇവനെന്താടാ പ്രാന്താണോ ? എന്ന ഭാവം ആ മാനേജർ മുഖത്ത് നിന്നും മാഞ്ഞില്ല. ഒടുവിൽ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ , ഒരു പുഞ്ചിരിയുമായി മറുപടി കൊടുത്തു
“അടുത്ത പ്രൊജക്റ്റ്‌ വരട്ടെ. നമുക്ക് ആലോചിക്കാം” (ആത്മഗദ്ഗദം :നിന്നെ ഇവിടെ വേണോ വേണ്ടയോ എന്ന് ).
അലക്സാണ്ടർ ചക്രവർത്തി ഏതോ രാജ്യം പിടിച്ചടക്കിയ ഭാവത്തിലും, സന്തോഷത്തിലും അടുത്ത പ്രൊജക്റ്റ്‌ എപ്പോ വരും എന്ന് ആലോചിച്ചു കൊണ്ട് കണ്ട്രാക് തന്റെ സീറ്റിലെക്കു പോയി.
എന്നും രാവിലെ വന്നു കമ്പനി പ്രൊജക്റ്റ്‌ ശേഖരത്തിൽ പുതിയ പ്രൊജക്റ്റ്‌ വല്ലതും വന്നോ എന്നു നോക്കിയും, കോഡ് ചെയ്യാൻ അറിയാവുന്ന പെണ്‍ ഡവലപ്പർമാരുടെ കോഡിൽ അവരില്ലാത്ത സമയത്ത് കുഞ്ഞു തെറ്റുകൾ വരുത്തി , ഈ തെറ്റുകൾ (കണ്ട്രാക് എഫെക്റ്റ് ) മനസിലാകാതെ അന്തം വിട്ടിരിക്കുന്ന പാവം പെണ്‍കൊടിമാരുടെ രക്ഷകനായി അവതരിക്കുകയും ചെയ്തു അവൻ ദിവസങ്ങള് തള്ളി നീക്കി. ആ സുന്ദര നാളേക്ക് വേണ്ടി.

 

ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കുവാനുള്ള ഐഡിയ ആദ്യമില്ലാതിരുന്നത് കൊണ്ടാണ് justpaste ൽ പബ്ലിഷ് ചെയ്തത്. ചിലരുടെ അഭിപ്രായം മാനിച്ചു ഞാൻ ഇത് വീണ്ടും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു : പൊടിമോൻ

ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

അർദ്ധനാരീസ്പർശം

തിരക്കിൽ തിരക്കിലേക്ക് പായുന്ന, കെമിക്കലിന്റെ മണമുള്ള മണ്ണ് – മുംബൈ! മുംബൈലെ ലോകമാന്യ തിലക് റെയിൽവേ  സ്റ്റേഷനിൽ എത്തി അവിടെനിന്നും വാസസ്ഥലമായി അനുവദിച്ചു കിട്ടിയ അന്ധേരിയിലേക്കുള്ള യാത്രയിലാണ് ഞാൻ . ഒരു സത്യം താനിന്നു മനസിലാകിയിരിക്കുന്നു, അതെ മുംബൈ ആകെ മാറി പോയി. തന്റെ മനസിലെ മുംബൈ ഇങ്ങനെയായിരുന്നില്ല. മലയാളത്തിലെ ചില അധോലോക സിനിമകളിലൂടെ താൻ മുംബൈ നഗരത്തെ പറ്റി ഉണ്ടാക്കിവെച്ചിരുന്ന ചിത്രങ്ങളെല്ലാം തെറ്റായിരുന്നു.

സമയം  ആറര  ആയിരിക്കുന്നു, ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ എത്ര മണി ആയികാണുമോ ആവോ ? കൂട്ടികൊണ്ട് പോകുവാൻ വന്ന അളിയനൊപ്പം ഒരു ഓട്ടോറിഖ്ഷയിൽ അന്ധേരിയിലേക്കു പുറപ്പെട്ടു. അളിയന്റെ മുഖത്തൊരു സന്തോഷമേയില്ല. പെങ്ങളെ കെട്ടിയ വകയിൽ ഇനിയൊന്നും കൊടുക്കാനില്ലല്ലോ ? പിന്നെന്താ  ഇങ്ങനെ ? ഒരുമാതിരി വേലിയേലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്ത് വെച്ചു പണിമേടിച്ച മാതിരിയുള്ള ഒരു മുഖഭാവം .

അങ്ങനെ പൊടിപറത്തി ഓട്ടോ ഒരു സിഗ്നലിൽ പച്ചയും കാത്തു കിടന്നു. കാഴ്ച കാണാൻ ഞാൻ തല വെളിയിലേക്കിട്ടു നോക്കി. ബാന്ദ്രയെന്നോ സന്ദ്രയെന്നോ മറ്റോ അളിയൻ പറയുന്നതും കേട്ടു . പെട്ടന്നാണ് ആ കാഴ്ച എന്റെ കണ്ണിലുടക്കിയത് – ഓട്ടോയ്കരികിൽ സിഗ്നൽ കാത്തു കിടക്കുന്ന ടാക്സി കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരിയും യാത്രക്കാരനും തമ്മിൽ ഉഗ്രൻ ഫ്രെഞ്ച് വിപ്ലവം. വിപ്ലവം കുറേനേരം നീണ്ടു, പക്ഷെ എന്റെ ചിന്ത മുഴുവൻ ആ ഡ്രൈവറെ കുറിച്ചായിരുന്നു. പുറകിൽ നടക്കുന്ന വിപ്ലവമൊന്നും  താൻ അറിയുന്നേയില്ല എന്ന  ഭാവത്തിലിരിക്കുന്ന ഒരു മൻമോഹൻ സിംഗ്.   ഹും അതൊക്കെ നമ്മുടെ നാട്ടിലെ  ഡ്രൈവർ സാബു , അവനാരുന്നേൽ പിന്നിലോട്ടു തിരിഞ്ഞിരുന്നു മുന്നിലേക്ക്‌ വണ്ടിയോടിച്ചേനെ .  വേണ്ടി വന്നാൽ ആ ഇരുപ്പിൽ അവൻ 8 അല്ല H അല്ല 9 വരെ എടുത്തേനെ.
അധിക സമയം ആ വിപ്ലവത്തിന് സാക്ഷിയാകുവാൻ കഴിഞ്ഞില്ല, പച്ച സിഗ്നൽ കണ്ടതും ഞങ്ങളുടെ ഡ്രൈവർ ഞങ്ങളുടെ വഴിക്ക് പാഞ്ഞു. അങ്ങനെ കുറച്ചു സമയങ്ങൾക്കകം ഞങ്ങൾ അന്ധേരിയിലെത്തി. കുറെ നടന്നു നീങ്ങിയപ്പോൾ നിരനിരയായുള്ള കൊച്ചുമുറികൾ കണ്ടുതുടങ്ങി. അതിലൊന്നിൽ ചൂണ്ടികാണിച്ചു അളിയൻ പറഞ്ഞു
“അതാണ് നമ്മുടെ ഗല്ലി ”
“ഗല്ലിയോ ” ഞാൻ ആകെ കേട്ടിട്ടുള്ളത് വിജയുടെ തമിഴ് സിനിമ ഗില്ലിയാണ്. ങ്ഹാ എന്ത് പുല്ലെങ്കിലുമാകട്ടെ.

റൂമിലെത്തി കുറച്ചു സമയം അന്ധേരിയുടെ മണവും അളിയന്റെ പ്രഭാഷണവും ആസ്വദിച്ചിട്ടു ഞാൻ നിദ്രയിലാണ്ടു . അന്ധേരിയിൽ കോഴിയും കൂവിയില്ല, സെറ്റ് ചെയ്ത അലാറം കേട്ടതുമില്ല , എന്നിട്ടും നന്നേ  പുലർച്ചെ തന്നെ  ഞാൻ ഉറക്കം വിട്ടുണർന്നു. ജോയിൻ  ചെയ്യേണ്ട ദിവസമാണ് , ഓഫീസ് ചർനിരോടിൽ ആണ്.  “ചര്നിരോട് ” കേട്ടിട്ട് ഒരു സുഖമില്ലാത്ത പേര്.  അന്ധേരിയിൽ നിന്നും  ട്രെയിനിൽ വേണം പോകുവാൻ.
അളിയൻ  രാവിലെ തന്നെ നിർദേശങ്ങളുടെ കെട്ടഴിച്ചു. അഴിച്ചു വിട്ടതൊക്കെ വാരി മെമ്മറിയിൽ ശേഖരിച്ചു യാത്രക്ക് തയ്യാറായി . ആദ്യദിവസമായതു കൊണ്ട് അളിയന്റെ വക എസ്കോർട്ട് കിട്ടി. അന്ധേരിയിലെത്തി, പാഞ്ഞു വന്ന ഒരു ലോക്കൽ ട്രെയിനിലേക്ക്‌ നിർദാക്ഷിണ്യം അളിയൻ എന്നെ തള്ളിക്കയറ്റി. ട്രെയിൻ  നിർത്തി കഴിഞ്ഞിട്ടാണ് എന്നെ തള്ളികയറ്റിയതെന്നു എന്ന്  മനസിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു. തമിഴ്നാട്ടിൽ നിന്നും ഇറച്ചികോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറിയുടെ ഉള്ളിൽപെട്ട അവസ്ഥയായിരുന്നു ട്രെയിനിനുള്ളിൽ. ഒരുപാട് മൽപിടുത്തങ്ങൾക്ക്  ശേഷം ഒരുവിധം ചര്നിരോടിലെത്തി. എന്നെ ഓഫീസിലാക്കിയിട്ടു അളിയൻ സ്കൂട്ടായി.

ഓഫീസിലെ യമകിങ്കരന്മാരൊക്കെ ഹും, ഹൈ , ഹോ ഒക്കെ ചേർത്ത് എന്തൊക്കെയോ ചോദിക്കുന്നു. ഉച്ചയായപ്പോൾ ജോയിൻ ചെയ്ത ദിവസമായതു കൊണ്ട് പൊയ്കോളാൻ പറഞ്ഞു. അത് മാത്രം വ്യക്തമായി മനസിലായി.

ഓ ഇനി നേരെ  റൂമിലേക്ക്‌ കയറിച്ചെന്ന് അളിയന്റെ പുച്ഛം കാണേണ്ടിവരും. അതോർത്തപ്പോൾ തന്നെ ഓക്കാനം വന്നു. അപ്പോഴാണ്  അളിയൻ പറഞ്ഞ കാര്യം ഓർത്തത്‌ – അന്ധേരിയിലേക്കു ഒരു ടിക്കറ്റ്‌ എടുത്താൽ ഏതു അന്ധേരി ലോക്കൽ ട്രെയിനിലും കയറി അന്ധെരിക്ക് മുന്പുള്ള ഏതു സ്റ്റേഷൻലും കയറിയിറങ്ങാം , ഒരു ദിവസം മുഴുവൻ. എങ്കിൽ പിന്നെ എല്ലാം ഒന്ന് കണ്ടുകളയാം.

അങ്ങനെ ആദ്യം കിട്ടിയ അന്ധേരി ട്രെയിനിൽ കയറി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി- ഗ്രാന്റ് റോഡ്‌ ! കൊള്ളാം  നല്ല പേര്.
അങ്ങനെ ഗ്രാന്റ് റോഡിൽ എന്റെ കാലടികൾ പതിഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ആദ്യം കണ്ട വഴിയിലൂടെ നടന്നു. റോഡു നിറഞ്ഞാണ് ആളുകൾ  നടക്കുന്നത്. ഹോണടിച്ചും  അല്ലാതെയും ചില  വണ്ടികൾ നടന്നു പോകുന്നവരുടെ കാലിന്നിടയിലൂടെ വരെ പോകുന്നുണ്ട്.  ചുറ്റിലുമുള്ള കടകളും തിരക്കും നാട്ടിലെ ഉത്സവങ്ങളെ ഓർമിപ്പിച്ചു. അങ്ങനെ കാഴ്ച കണ്ടു മുന്നേറുംബോഴാണ് പെട്ടന്ന് ഗന്ജര കൊട്ടും സംഘഗാനവും ഉച്ചത്തിൽ  കേട്ടത്.
ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ അതാ വരുന്നു  ഒരു കൂട്ടം ഹിജഡകൾ. ഇവരെയും സിനിമകളിൽ കണ്ടിട്ടുള്ള പരിചയമാണ് . ഹിജഡയെന്നു കേൾകുമ്പോൾ തന്നെ ചിരിയാണ് വരുന്നത്, മനസ്സിൽ സലിം  കുമാറിന്റെ ലീലാ കൃഷ്ണൻ എന്ന ഹിജഡ വേഷവും.
ഇവറ്റകളുടെ  കയ്യിൽ  പെട്ടാൽ തീർന്നു ! കയ്യിലുള്ള കാശും, എന്തിനു കളസം വരെ ഊരി  വാങ്ങുന്ന ടീംസ്  ആണ് .
അവരുടെ കണ്ണിൽ  പെടാതിരിക്കാൻ തൊട്ടടുത്ത്‌ കണ്ട കടയുടെ മറവിലേക്ക് മാറി ഞാൻ ഒളിച്ചിരുന്നു. സംഘഗാനം  അകന്നു പോയപ്പോൾ മറവിൽ നിന്നും ഞാൻ നിവര്ന്നു.
“സാബ്  ദോ C D പച്ചാസ് രുപ്യെ ”
ഹിന്ദിയിലുള്ള ആശിരീരി കേട്ട് ഞാൻ ബോധം വീണ്ടെടുത്തു ആശിരീരി കേട്ടിടത്തേക്ക് നോക്കി.

അതെ  ഞാൻ നില്കുന്നത് ഒരു CD കടയുടെ സൈഡിൽ ആണ്. അപ്പോഴാണ്  ഞാൻ നിഷ്കളങ്കനായ എന്റെ വലതു കയ്യുടെ സ്ഥാനം ശ്രെദ്ധിചത് . അവൻ വിശ്രമിക്കുന്നത് നമ്മുടെ മലയാളം നടിമാരായ ഷ(ക്ക്) – മ(റി) – സി(ന്ധ് ) മാരുടെ പടമുള്ള സിഡിയിലാണ്. മലയാള സിനിമയുടെ മാർക്കറ്റ്‌ ഓർത്തു അഭിമാനിക്കാനുള്ള ത്വരയൊന്നും അപ്പോൾ ഉണ്ടായില്ല.
ഈശ്വര ഇനിയിപ്പോ ഈ  C D യൊന്നും വേണ്ടയെന്നു ഈ മറുതയോട് ഞാൻ എങ്ങനെ പറയും.ഇതെല്ലാം കണ്ടതാണെന്ന് പറയാനുള്ള ഹിന്ദിയും അറിഞ്ഞുകൂടാ.
നിഷ്കളങ്കമായ മുഖഭാവത്തോടെ ഒരുവിധം അതങ്ങ് ഒപ്പിച്ചു – “സാബ്‌ മേരെ പാസ് പച്ചാസ് നഹി ഹൈ . ഈ സിനിമാസ് മൊത്തം  മേം ദേഖിസ് ഹൈ ”
സംഭവം പുള്ളിക്ക് മനസിലായെന്നു തോന്നുന്നു. ആ മറുത എന്തെങ്കിലും തിരിച്ചു പറയും മുൻപ് ഞാൻ ശരവേഗത്തിൽ സ്കൂട്ടായി. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളിൽ നിന്നും കളർഫുൾ വസ്ത്രങ്ങളും, ചുവന്നു തുടുത്ത ചുണ്ടുകളുമായി ചേച്ചിമാർ റോഡിലൂടെ പോകുന്ന പലരെയും കയ്യാട്ടി വിളിക്കുന്നു. പലരും വിളികേട്ടു ഞാനാണോ ഞാനാണോ എന്ന  സംശയ ദ്രിഷ്ടിയോടെ നടന്നു പോകുന്നുണ്ട്. എനിക്കാകെ കണ്‍ഫ്യൂഷൻ ആയി.
ഈ സീൻ എവിടെയോ കണ്ടതായി ഓർകുന്നു. പക്ഷെ ഏതാണെന്ന് പിടികിട്ടുന്നില്ല.
അങ്ങനെ തലപുകഞ്ഞു ചുവന്ന ചുണ്ടും നോകി നില്കുംബോളാണ് മൊബൈൽ ഫോണ്‍ ചിലച്ചത് . അളിയനാണ് , ഇങ്ങേർക് വേറെ പണിയൊന്നുമില്ലേ?

“ഹലോ അളിയാ .. ”
“നീ എവിടെയാ ?”
“ഞാൻ ഗ്രാന്റ് റോഡിൽ  നില്കുവാ. ഇന്ന്  ഉച്ച വരെയേ ഓഫീസുണ്ടായിരുന്നുള്ളൂ ”
“ഗ്രാന്റ് റോഡിലോ ?! . ഓഹോ അപ്പോൾ നീ ഇതിനാണ് ബോംബയ്ക്ക് വന്നത് അല്ലെടാ” -അളിയന്റെ സ്വരത്തിൽ ഒരു കലിപ്പ്.
“അതെന്താ അളിയാ ? ഗ്രാന്റ് റോഡിനെന്താ കുഴപ്പം ?”
“ഹും ഓഫീസിൽ ജോയിൻ ചെയ്ത ദിവസം തന്നെ റെഡ് സ്ട്രീറ്റിൽ പോയിട്ട് എന്താ കുഴപ്പമെന്ന് ? ഒരു കുഴപ്പവുമില്ലെഡാ . ഇതിനു കുഴപ്പമെന്നല്ല പറയുന്നത് , ക ….. അല്ലേൽ  വേണ്ട ഞാനൊന്നും പറയുന്നില്ല.”

അളിയൻ ഫോണ്‍ കട്ട്‌ ചെയ്തിരിക്കുന്നു .  ഈശ്വര അപ്പോൾ ഇതാണ് റെഡ് സ്ട്രീറ്റ് ! എന്റെ  എല്ലാ കണ്‍ഫ്യൂഷൻസും മാറി. അപ്പോൾ  അഭിമന്യുവും സൂത്രധാരനുമോക്കെയാണ് കുറച്ചു മുൻപ് എനിക്ക് കണ്‍ഫ്യൂഷൻ ഉണ്ടാകിയത്. എന്തായാലും ഇനി അധിക സമയം നില്കേണ്ട.

ഫോണ്‍ തിരിച്ചു പാന്റിന്റെ പോക്കറ്റിൽ ഇട്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത് -എന്റെ  പേഴ്സ് ഏതോ ഗ്രാന്റ് റോടുകാരൻ കൊണ്ടുപോയിരിക്കുന്നു !
ഇടി വെട്ടിയവന്റെതലയിൽ  പാമ്പ് കടിച്ച അവസ്ഥ .

തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ കയ്യിലുണ്ട്. ഷർട്ട്‌ന്റെ പോക്കറ്റിലേക്ക് നീങ്ങിയ വലതു കൈ ഉള്ളിൽ  ഒളിച്ചിരുന്ന രണ്ടു രൂപ കണ്ടെടുത്തു. ആ രണ്ടു  രൂപാ തുട്ടു തിരിച്ചും മറിച്ചും നോക്കുമ്പോൾ കണ്ടത് ഇന്ത്യയുടെ ഭൂപടമായിരുന്നില്ല, ഈരേഴു പതിനാലു ലോകവുമായിരുന്നു. ഇനി എത്രെയും പെട്ടന്ന് റൂമിൽ എത്തിയാൽ മതിയെന്നായി.

അകാരണമായ ഒരു ഭയം പിടികൂടിയിരിക്കുന്നു. ഓടി കിതച്ചു സ്റ്റേഷനിൽ എത്തി നോക്കുമ്പോൾ അതാ നിർത്തിയിട്ടിരിക്കുന്നു ഒരു Churchgate – Andheri -Virar F . ഹോ ഭാഗ്യം അന്ധേരി വഴിയാണ്. ആദ്യം കണ്ട ബോഗിയിലേക്കു ചാടികയറിയതും , അതേ സ്പീഡിൽ തിരിച്ചു പ്ലാറ്റ്ഫോർമിൽ എത്തി . സൂചി കുത്താൻ സ്ഥലമില്ലാത്ത തിരക്ക്
‘ഇല്ല ആലോചിച്ചു നില്കാൻ സമയമില്ല ‘ കിട്ടിയ വിടവിലൂടെ നുഴഞ്ഞു കയറി ഒരു സ്ഥാനത്ത് നിലയുറപ്പിച്ചു.
സ്ഥാനം കിട്ടിയപ്പോൾ ശ്വാസത്തിനാണ് ബുദ്ധിമുട്ട്. സഹയാത്രികരുടെ കൈകൾ എന്റെ കണ്ണിലും , കഴുത്തിലും , കവിളിലുമൊക്കെ മാറി മാറി പതിക്കുന്നുണ്ട് .ശ്വാസത്തിനായി പല അഭ്യാസങ്ങളും കാണിച്ചു .
അതാ lcd പാനെലിൽ അന്ധേരി ഓടുന്നു. അയ്യോ അന്ധേരി എത്തിയോ ? ട്രെയിൻ  നിർത്തിയപ്പോൾ ഞാൻ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി . ഇല്ല ചലിക്കാൻ സാധിക്കുന്നില്ലഎന്റെ കഴുത്തിൽ ഒന്നിൽ കൂടുതൽ കൈമുട്ടുകൾ വിശ്രമിക്കുന്നുണ്ട്.
“എനിക്കിവിടെ ഇറങ്ങണം . പ്ലീസ് വഴി മാറ് ” എന്നൊക്കെ അലറിവിളിചെങ്കിലും അതൊക്കെ ചെറു ശബ്ദങ്ങളായി പുറത്തേക്കു വന്നു. രാഷ്ട്ര ഭാഷ അല്ലാത്തതിനാൽ ആര്ക്കും ഒന്നും മനസിലായില്ല .

ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയിരിക്കുന്നു . ആ വെപ്രാളത്തിൽ ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട എന്നെ  യാത്രക്കാർ  ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു . കേട്ട ടോണ്‍ വെച്ച് അതൊക്കെ നല്ല ഉഗ്രൻ  തെറിയാണെന്ന്  മനസിലായി.
വിഷമവും ദേഷ്യവും എന്റെ സ്ഥലകാലബോധം നശിപ്പിച്ചു.
“എടാ മൈ **@ * എനിക്കിറങ്ങണമെന്നു, എടാ കഴു ***@ ** മോനെ എന്റെ കഴുത്തേന്നു കൈയ്യെടട ”
ഇങ്ങനെ പലതും വിളിച്ചു കൂവി …. ഒന്നും നടന്നില്ല , ട്രെയിൻ ചലിച്ചു തുടങ്ങി …… ഞാൻ കരഞ്ഞു തുടങ്ങി ……
കരഞ്ഞു തളർന്നപ്പോൾ  നല്ല കാറ്റു കിട്ടിയ പോലെ. ട്രെയിൻ വിരാർ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. പ്ലാറ്റ്ഫോര്മിലേക്കിറങ്ങി ഒന്ന് കണ്ണോടിച്ചു , ഈശ്വരാ 8ൽ കൂടുതൽ പ്ലാട്ഫോര്മുകൾ . രണ്ടോ മൂന്നോ ആണെങ്കിൽ തന്നെ വലഞ്ഞുപോകും , ഇതിപ്പോൾ എവിടെ പൊയ് നിന്നാൽ അന്ധേരിയിലേക്കു പോകും. തിരിച്ചു പോകാനുള്ള ടിക്കെട്ടോ, അതിനുള്ള കാശോ  കയ്യിലില്ല. ഫോണെടുത്തു അളിയനെ വിളിച്ചു കാര്യം പറഞ്ഞു. നല്ല നാലു നാടൻ  തെറികല്ക് ശേഷം പ്ലാട്ഫോരം നമ്പർ  കിട്ടി. നമ്പർ 5. അങ്ങനെ അന്ജിലെത്തി ട്രെയിനിനായി കാത്തു നിൽകുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ തോന്നി.

അങ്ങനെ വിജ്രംഭിച്ചു നിൽകുമ്പോൾ  അതാ വീണ്ടും ആ പഴയ സംഘഗാനം.
ഹിജഡകൾ …. ഞാൻ ചുറ്റും നോക്കി . അടുത്ത് ഒരാൾ  പോലുമില്ല ഒരു കൂട്ടിനു. ഇത്തവണ പെട്ടു !
ജീവിതത്തിന്റെ അന്ത്യനിമിഷമാണ് വരുന്നതെന്ന് തോന്നി. സംഘഗാനം തൊട്ടടുത്തെത്തി .
കരഞ്ഞു കലങ്ങിയ കണ്ണുകളും , വിയർത്തു വിളറിയ മുഖവുമായി നില്കുന്ന എന്റെ മുന്നില് ഒരു പറ്റം ഹിജഡകൾ കൈ കൊട്ടി പാടി . അതിലൊരാൾ എന്റെ നേരെ കൈ നീട്ടി .  എന്റെ കൈകൾ ആ രണ്ടു രൂപയുമായി തിരിച്ചെത്തി . ആ നാണയം ഹിജഡയുടെ നീട്ടിയ കൈകളിലേക്ക് വച്ചതും, എന്റെ  കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ  അണക്കെട്ട് തകർത്തു  പുറത്തേക്കൊഴുകി ..

അടുത്ത നിമിഷം പണം വാങ്ങാൻ നീട്ടിയ ആ കൈകൾ എന്റെ കുഞ്ഞു മുഖം കോരിയെടുത്തു ! വെറ്റിലക്കറയിൽ  ചുവന്ന ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു ! കവിളിലെ കണ്ണുനീര് തുടച്ചു , ആ രണ്ടു രൂപ എന്റെ പോക്കറ്റിൽ തിരികെ വെച്ചിട്ട് ആ സംഘം നടന്നകന്നു . ചുംബനം തന്ന ചുണ്ടുകളിൽ ചെറു പുഞ്ചിരി എന്റെ കലങ്ങിയ കണ്ണുകൾ കണ്ടെടുത്തു .
അന്നോളം കിട്ടിയ ചുംബനങ്ങളിൽ അമ്മയുടെ ചുംബനം പോലെ മാധുര്യമുള്ളത്‌ എന്ന് തോന്നി .  അർദ്ധനാരി എന്ന  മാന്യമായ വാകുണ്ടായിരുന്നിട്ടും ഹിജഡ എന്ന വാക്ക് വഴങ്ങിയിരുന്ന നാവിനെ കുറിച്ചോർത്തു ആദ്യമായി വിഷമം തോന്നി.
മറ്റൊരു അന്ധേരി ട്രെയിനിനായി കാത്തിരുന്നു . മാനത്തു കുറെ നക്ഷത്രങ്ങളുണ്ട് . ആ സംഘഗാനം ഒന്നു കൂടി കേൾകുവാൻ മനസ്സു വെമ്പി . അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ ….. വെറുതെ ആശിചുപോയി …..