അയാൾ

അയാൾ ഒരു ചുവരെഴുത്തുകാരനായിരുന്നു. പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ലാത്ത, മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു മലയാളിയായിരുന്നു അയാൾ. വരയ്‌ക്കാൻ മാത്രം അറിയുന്ന ഒരു മലയാളി. പേപ്പറിൽ എഴുതിക്കൊടുക്കുന്നത് നോക്കി ചുവരിൽ വരച്ചു വെക്കുന്നവനെ എന്നിട്ടും എഴുത്തുകാരൻ എന്ന് അവനു ചുറ്റുമുള്ളവർ വിളിച്ചു.

ദിനം ദിനം പുതുമയുമായി ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിനുമുന്നിൽ ഓടാൻ കഴിയാതെ നടന്നു നടന്നു പകച്ചു ക്ഷീണിച്ചു നിൽക്കുന്ന പഴഞ്ചനായ ചുവരെഴുത്തുകാരൻ എന്ന് അയാളെ നാട്ടിലെ ബുദ്ധിജീവികൾ വിളിച്ചു. ചുവരെഴുത്തിന്റെ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോഴേക്കും അയാൾ എണ്ണിയാലൊടുങ്ങാത്തത്ര അക്ഷരങ്ങൾ വരച്ചു കഴിഞ്ഞിരുന്നു. കവിതകളും, മുദ്രാവാക്യങ്ങളും, പരസ്യങ്ങളും, രാഷ്ട്രീയ സൂക്തങ്ങളും, പാർട്ടി ചിഹ്നങ്ങളായും അങ്ങനെ ഒരുപാട് ചിത്രങ്ങൾ.
അക്ഷരങ്ങളുടെ മേൽ ഇത്രെയേറെ അഭ്യാസം നടത്തിയിട്ടും അയാൾ മലയാളം വായിക്കാനും, നോക്കാതെ എഴുതാനും പഠിച്ചില്ലേ എന്ന ഒരു സംശയം നാട്ടിലെ ബുദ്ധിജീവികൾക്കും, സാധാരണക്കാർക്കും വന്നു തുടങ്ങി.

വൈകിട്ടത്തെ പതിവുള്ള ഉഴുന്നുവട കഴിക്കാനായി കയ്യിൽ പുരണ്ട നീലം കഴുകിക്കളഞ്ഞു കൊണ്ട് നില്ക്കുംമ്പോഴാണ് ചായക്കടയ്ക്ക് പുറത്തെ ബഞ്ചിലിരുന്ന ആസ്ഥാന ബുദ്ധിജീവി ബാലൻ നാട്ടുകാർക്ക് വേണ്ടി ആ സംശയം അയാളോട് ചോദിച്ചത്.

“നിനക്കിപ്പോഴും എഴുതാനും വായിക്കാനും ഒന്നും അറിയില്ലേടാ? വേറെയാരെങ്കിലും ആയിരുന്നേൽ ഈ കാലംകൊണ്ട് വല്ല എഴുത്തുകാരനുമായി സാഹിത്യ അക്കാദമി അവാർഡും വാങ്ങി വീട്ടിൽ വെച്ചേനെ”

കൈക്കുമ്പിളിൽ വെള്ളം പിടിച്ചു വായിലൊഴിച്ചു കുലുക്കുഴിഞ്ഞു നീട്ടിതുപ്പിയിട്ടു അയാൾ ബാലനെ നോക്കി ഒന്ന് ചിരിച്ചു. അവിടെ നിന്ന് കഴിക്കാതെ പതിവുള്ള വടയമെടുത്തു അയാൾ വേഗത്തിൽ നടന്നു.

അന്ന് രാത്രിയിൽ വീട്ടിലെത്തിയ അയാൾ അമ്മയുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തി തന്റെ ട്രങ്ക് പെട്ടി തുറന്നു ഒരു കെട്ട് വെള്ളക്കടലാസുകൾ പുറത്തെടുത്തു വെച്ചു.ചേർത്തുവെച്ചാൽ രണ്ടുനോട്ടുബുക്കോളം വരുന്ന കടലാസുകൾ. തറയിൽ ചമ്രം പാഞ്ഞിരുന്ന് നടുവളച്ചു കുനിഞ്ഞിരുന്ന് അയാൾ ആ കടലാസുകെട്ടിലേക്ക് നോക്കിയിരുന്നു. കെട്ടഴിച്ചു ഏറ്റവും മുകളിലിരുന്ന് കടലാസെടുത്തു നോക്കുമ്പോ അയാളുടെ കണ്ണുകളും ചുണ്ടുകളും വിരിഞ്ഞിരുന്നു. കണ്ണിൽ നിന്നും പുറപ്പെട്ട പ്രകാശത്തിലെന്നോണം കടലാസിലെ അക്ഷരങ്ങൾ തെളിഞ്ഞു വന്നു

“….അരിവാളോ? അതെന്തെന്നു ചോദിച്ചൂ ചെറുമകൾ,
ചെങ്കൊടിയിൽ പാറുന്നൊരാ സൂത്രമെന്ന് ചൊന്നു മുത്തശ്ശി
…..”

പതിഞ്ഞ താളത്തിൽ, പതിഞ്ഞ ശബ്ദത്തിൽ ആ വരികൾ ചൊല്ലുമ്പോ അയാൾ നിലത്തുനിന്നും ഉയർന്നു ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറിയിരുന്നു.

താനെഴുതിയ കവിതകൾ, താൻ മാത്രം കണ്ട കവിതകൾ ഇതൊക്കെ താനെഴുതിയതാണെന്ന് ലോകത്തോട് വിളിച്ചു കൂവണമെന്ന് തോന്നി. താനെഴുതിയെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ.

“……ദൈവമല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവരാണ്
ഇന്നലെ കണ്ടത് ഇന്ന് കണ്ടില്ലെന്നു പറയുന്നവരാണ്
പറയരുതേ അവരോടൊന്നും…..”

ആ രാത്രി മുഴുക്കെ അയാൾ ഉണർന്നിരുന്നു. കടലാസുകൾ ഒന്നൊന്നായി വായിച്ചുകൊണ്ടിരുന്നു. വായിച്ചവ വീണ്ടും വീണ്ടും വന്നതും അയാളറിഞ്ഞില്ല. രാത്രി മാറി പകലായപ്പോൾ കടലാസ്സുകളൊക്കെ ഭദ്രമായി പെട്ടിയിൽ തിരിച്ചുവെച്ചു.

പഞ്ചായത്തു വഴിക്കിണറിൽ എം എൽ എ യുടെ പേര് വരയ്ക്കാനുള്ള പണിയായിരുന്നു അന്ന്. വൈകുന്നേരം കിണറു കാണാൻ വന്ന മെംബർ വറീതാണ് ആദ്യം ആളെക്കൂട്ടിയത്

എന്ത് തോന്ന്യാസമാണ് ഈ കാണിച്ചുവെച്ചേക്കുന്നത്, പഞ്ചായത്തീന്നു കാശ് കൊടുത്തു അവനെ പണിക്കു നിർത്തിയത് അവനു തോന്നിയത് എഴുതിവെക്കാനാണോ. വറീത് ഉറഞ്ഞു തുള്ളുകയായിരുന്നു.
വന്നവർ വന്നവർ കിണറിനു ചുറ്റും കറങ്ങി നടന്ന് വായിച്ചു

“ബന്ദിയാക്കിവന്റെ മതം നോക്കാൻ ഞരമ്പ്
മുറിച്ചു രക്തത്തിന്റെ നിറം നോക്കിയവരെ,
രക്തത്തിനു ചുവപ്പു പോരെന്നു പറഞ്ഞവരെ,
തൊട്ടാൽ കറുപ്പ് പുരളുമെന്നു പറഞ്ഞവരെ നിങ്ങൾ കുടിക്കാതിരിക്കാൻ
തുപ്പിയിട്ടുണ്ട് ഈ കിണറ്റിൽ, കോരികുടിച്ചോളൂ”

അയാളെ അവിടെയെങ്ങും കണ്ടില്ല. മെമ്പറും കൂട്ടരും അയാളുടെ വീട്ടിലേക്ക് ചെന്നു . അയാളെ വിളിച്ചു പുറത്തിറക്കി തെറിപറഞ്ഞു, ശകാരിച്ചു. പഞ്ചായത്ത് വക മുതലുകളിലൊന്നും ഇനി മേലാൽ സ്വന്തം സൃഷ്ടികൾ പാടില്ല എന്ന നിയമം അയാളെ അറിയിച്ചു. എല്ലാം മായ്ച്ചു കളഞ്ഞു സ്വന്തം ചിലവിൽ എം എൽ എയുടെ പേരെഴുതാൻ ആജ്ഞാപിച്ചിട്ട് വറീതും കൂട്ടരും പിരിഞ്ഞുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ നാട്ടാർക്ക് വഴിമരങ്ങളിലും, മതിലുകളിലും, ചായപ്പീടികയുടെ ചുവരുകളിലും, ദേവീ ക്ഷേത്രത്തിലെ ചുവരുകളും ആൽത്തറയിലുമൊക്കെയായി അയാളുടെ കവിതകൾ കാണാൻ കഴിഞ്ഞു. പ്രണയവും, വിശപ്പും, ആവേശവും, ആദർശവും, ഭക്തിയുമെല്ലാം അയാൾ വരച്ചുവെച്ചു.

ക്ഷേത്ര ചുവരുകളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തുകൾ എഴുതിയതിനെ വിശ്വാസികൾ ആൽത്തറയിലിട്ട് ചോദ്യം ചെയ്തു. ഇനി മേലാൽ ക്ഷേത്രത്തിൽ കയറിപ്പോകരുതെന്ന് ഒരു വിഭാഗം വിശ്വാസികൾ വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിൽ കയറിക്കോട്ടെ, പക്ഷെ ദേവീ സ്തുതികൾ ചുവരുകളിൽ എഴുതിക്കോളൂ എന്ന് ഒരു കൂട്ടം പുരോഗമന ചിന്താഗതിക്കാരായ വിശ്വാസികൾ അലിവുകാട്ടി. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അയാൾക്ക് ക്ഷേത്ര വിലക്കേർപ്പെടുത്തി.

ചായക്കടയുടെ ചുവരുകളിൽ കവിതയെഴുതിയത് തോന്ന്യാസമാണെന്ന് ചായകുടി സംഘങ്ങൾ വിലയിരുത്തി. അയാൾക്ക് ചായയും വടയും വിലക്കി!

വഴിമരങ്ങളിൽ കവിതയെഴുതുന്നത് നിയമവിരുദ്ധമാണെന്ന് വില്ലേജ് ഓഫീസർ രമണൻ നാട്ടുകാരെ അറിയിച്ചപ്പോഴാണ് തങ്ങൾ വിട്ടുപോയ പഴുത് തിരിച്ചറിഞ്ഞത്. വഴിമരങ്ങളുടെ തണൽ അയാൾക്ക് നിഷേധിക്കപ്പെട്ടു.

ചിത്രം വരക്കാനുള്ള ചുവരുകൾ തേടി അയാൾ നടന്നു. കൃത്യമായ നിർദേശങ്ങളുടെയും, കൃത്യമായ മേൽനോട്ടത്തിന് കീഴിലും അയാൾക്ക് ചെറിയ ചെറിയ ചുവരുകൾ കിട്ടി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം അയാളെ സന്തോഷിപ്പിച്ചു. പിന്നെയെന്താ ഉച്ചക്കത്തെ ഊണ് പൊതിഞ്ഞു കൊണ്ടാണ് പണിക്കു വരേണ്ടത്. വൈകിട്ടത്തെ ചായയും വടയും അമ്മയുണ്ടാക്കിയത് കഴിക്കാം, അത് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ട്. താൻ ഭാഗ്യവാനാണ് ലോകം മുഴുവൻ തന്നെ വിലക്കിയിട്ടില്ല. ലോകത്തിനു വിലക്കാൻ കഴിയാത്ത കൂടാണല്ലോ വീട്, അവിടുത്തെ നിയമം അമ്മയാണല്ലോ.

ഇങ്ങനെ ദിവസങ്ങൾ പകലുകളായും രാവുകളായും കൊഴിഞ്ഞുകൊണ്ടിരുന്നു. വീടിന്റെ ചുമരുകളിലെല്ലാം കരിയിൽ തീർത്ത കവിതകൾ പിറന്നുകൊണ്ടിരുന്നു. മകന്റെ അവസ്ഥയിൽ അമ്മക്ക് നല്ല മനോവിഷമം ഉണ്ടായി. മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ദല്ലാൾ കൃഷ്ണനെ ഏർപ്പാടാക്കി.

“എന്റെ കൃഷ്ണൻ കുട്ടി, ഒരു പെണ്ണൊക്കെ കെട്ടി സ്വസ്ഥമായാൽ അവന്റെ മനസ്സിനൊരു സമാധാനം കിട്ടും. കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയുള്ള അവന്റെ ഈ പിടച്ചിൽ എനിക്ക് കാണാൻ വയ്യ. നീ എങ്ങനെങ്കിലും ഒരു പെണ്ണിനെ കണ്ടുപിടിക്കണം” അമ്മ തന്റെ ആധി കൃഷ്ണൻ കുട്ടിയോട് പറഞ്ഞു സമാധാനം കണ്ടെത്തി.

ഒന്നരമാസത്തെ തിരച്ചിലിൽ അയാൾക്ക് പെണ്ണിനെ കണ്ടുപിടിച്ചു. പത്തുവരെ പഠിച്ച പെണ്ണിനെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

അവനെ കെട്ടിയാൽ മൂന്നുനേരം ചോറുണ്ണാൻ പറ്റിയില്ലെങ്കിലും എന്റെ കുഞ്ഞിന് രണ്ടു നേരം കഞ്ഞികുടിച്ചു കിടക്കാല്ലോ എന്ന് പറഞ്ഞ് അവളുടെ അച്ഛൻ നാട്ടുകാരെ നിരാശരാക്കി.

ആദ്യരാത്രിയിൽ അയാൾ തന്റെ ട്രങ്ക് പെട്ടി തുറന്നു അവളെ കാണിച്ചു. താൻ കവിതയെഴുതും എന്ന് അവളോട് പറഞ്ഞു.

“ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രത്തിലെയും, ആൽത്തറയിലെയും, വഴിയയിലെയും കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്.” അവൾ മുഖത്ത് നോക്കാതെ മുഖം കുനിച്ചിരുന്നു പറഞ്ഞു.

അയാൾ വീണ്ടും നിലത്തുനിന്നും ഉയർന്നു പൊങ്ങി, അങ്ങ് ദൂരെ ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറി.

ആയാളും അവളും ആ കടലാസുകൾ നോക്കിയിരുന്നു ആ രാത്രി വെളുപ്പിച്ചു.

അടുത്ത ദിവസം മുതൽ അയാൾക്കുള്ള പൊതിച്ചോർ അവൾ തയ്യാറാക്കി കൊടുത്തു. വൈകിട്ട് അവൾ ചായയും വടയുമായി അയാൾ ജോലികഴിഞ്ഞു വരുന്നതും കാത്തിരിക്കും. രാത്രിയിൽ ഉറങ്ങും മുൻപ് അയാൾ അവൾക് കവിതകൾ ചൊല്ലിക്കൊടുക്കും. അവൾ പാരിതോഷികമായി ചുംബനങ്ങൾ നൽകും. അവർ പരസ്പരം ശരീരവും മനസുംകൊണ്ട് കവിതയെഴുതും. എപ്പോഴോ ഉറങ്ങിപോകും.

അയാൾ അനുസ്യൂതം കവിതയെഴുതികൊണ്ടിരുന്നു.

ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു, വിലക്കുകളില്ലാതെ.

അയാളുടെ കവിത അവൾക്കും, അവളുടെ കവിത അയാൾക്കും വേണ്ടിയായിരുന്നതിനാൽ കവിതകൾക് താഴെ അവർക്ക് പേര് വെക്കേണ്ടിയിരുന്നില്ല. അങ്ങനെ അവർക്ക് പേരില്ലാതെയായി

വാൽക്കഷ്ണം:
ഒന്നൂല്ല

ഭയമാണ്, ഭീരുവാണ്


പറയാൻ മടിച്ചു കരിയിലയാൽ
മൂടിവെച്ചൂ ഞാനെന്റെ പ്രണയം
നിന്റെ ചിരിയിൽ പറന്നു പോയ
കരിയിലകൾ അതിനെ തുറന്നു വിട്ടു

പറയാനറച്ചു ഞാൻ
ഇരുട്ടിലൊളിപ്പിച്ചൊരാ പ്രണയം
ഇന്നലെ നിന്റെ കണ്ണിൽ നിന്ന്
വീണ്ടും കണ്ടെടുത്തു

ഒരിക്കലൊന്നു തൊട്ടറിയാൻ മോഹിച്ചു
നീട്ടിയ എന്റെ വിരലുകൾ
പിൻവലിക്കുമ്പോൾ ഉൾപ്പനിയാൽ വിറച്ചിരുന്നു
ഉള്ളിൽ ഉടുക്ക് കൊട്ടിയിരുന്നു

കാമവും ക്രോധവും ലോഭവും
മോഹവും കടിഞ്ഞാണിൽ കെട്ടുവാൻ പോന്ന
മനുഷ്യന് പ്രണയമൊന്നുമാത്രം
കടിഞ്ഞാണില്ലാത്ത കുതിരയെന്നിന്നറിഞ്ഞു

പറയാൻ ഭയന്ന് ഇന്നു ഞാനതിനെ
കുഴിമാന്തി മണ്ണിലൊളിപ്പിക്കുന്നു
ഒരു നാളൊരു പുതുമഴയിൽ മണ്ണിനെ
ഇക്കിളിപ്പെടുത്തി തലയുയർത്തുമെന്ന പ്രതീക്ഷയും

*******************************************************************************
“Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director” എന്ന് കാമറൂൺ പറഞ്ഞത് നിങ്ങൾക്കറിയാമല്ലോ അല്ലെ? ഇല്ലെങ്കിൽ ഇപ്പോൾ അറിയണം.

ഇതിപ്പോ എന്താ ഇങ്ങനെ? അല്ലെങ്കിൽ ഇതെന്താ കഥയോ കവിതയോ എന്നൊക്കെ ചോദിക്കുമോ, ചോദിച്ചാൽ കൈമലർത്താനേ എനിക്ക് കഴിയൂ. അതുകൊണ്ട് ചോദിക്കരുത്.

മറ്റൊരു മനുഷ്യ ജീവിയോടും പറയാൻ കഴിയാതെ വാക്കുകൾ വിങ്ങിപ്പൊട്ടുകയും, ഹൃദയത്തിൽ കരിങ്കല്ലെടുത്ത് വെച്ചതിന്റെ ഭാരവുമായി ഒരു ഭീരു നിൽക്കുമ്പോൾ എന്ത് ചെയ്യും?
കൊടുംകാടിനുള്ളിലേക്ക് പാഞ്ഞു ചെന്ന് മരങ്ങളുടെയും കിളികളുടെയും മുന്നിൽ വാക്കുകളെ തുറന്നുവിടാം. അതുമല്ലെങ്കിൽ ഒരു മലമുകളിൽ കയറി തലയുയർത്തിപ്പിടിച്ച് മേഘങ്ങളോടു വിളിച്ചു പറയാം ഉള്ളിലുള്ളത്.
ഇവിടെയിപ്പോൾ എനിക്കിതൊരു അഗസ്ത്യർകൂടമാണ്, അതിന്റെ ഉച്ചിയിലാണ് ഞാൻ. വിളിച്ചു കൂവാനുള്ള ശക്തിയില്ല, നിങ്ങൾ മേഘങ്ങളുടെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് മലയിറങ്ങുകയാണ്.

ഹരിശ്രീ

ഇതിപ്പോ അങ്ങനെ വലിയ ഒരു കഥയൊന്നുമല്ല, കഥയാണോന്ന് ചോദിച്ചാൽ ഒരു കഥയുമല്ല. എന്നാലും പേരിന് ഒരു പൊടിക്കഥ..അല്ലെങ്കിൽ കുഞ്ഞുന്നാളിൽ നടന്ന കഥയായതുകൊണ്ട് കുഞ്ഞിക്കഥ എന്നും പറയാം.
നിങ്ങൾ ജീവിതത്തിൽ ആദ്യം കേട്ട നുണ എന്തായിരുന്നു? ഓർക്കുന്നുണ്ടോ?
എന്റെ ഓർമയിൽ, ഞാനാദ്യം കേട്ട നുണ! അന്നത് നുണയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
സുഭാഷ്‌ ചന്ദ്രന്റെ അക്ഷരങ്ങളും, ഷഹബാസ് അമന്റെ ശബ്ദവും, അമ്മൂമ്മയുടെ കൈപ്പുണ്യം കലക്കിയ കട്ടൻകാപ്പിയുമായി ഒരു വൈകുന്നേരം രസിച്ചിരിക്കുമ്പോഴാണ് ആ നുണയെപ്പറ്റി ഓർത്തത്. എന്നാല്പിന്നെ നിങ്ങളെയും അറിയിക്കാമെന്ന് കരുതി.

ഈ കഥയ്ക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. ഇതെന്റെ കഥയാണെങ്കിലും, കാലപ്പഴക്കത്തിൽ ചിന്നിച്ചിതറിയ ഓർമ്മകൾ കൂട്ടിവെച്ച് കഥ പറഞ്ഞുതന്നത് അമ്മയാണ്. ഒരു പേരിന്റെ കഥയാണ്.
നമുക്ക് എല്ലാവർക്കും കാണില്ലേ സഫലീകരിക്കാൻ കഴിയാതെ പോയ ആഗ്രഹങ്ങളുടെ ഒരു ഭണ്ഡാരം. ഇത് സഫലീകരിക്കാതെ പോയ ഒരു ആഗ്രഹത്തിന്റെ കൂടെ കഥയാണ്.

ആദ്യമായി സ്കൂളിൽ പോയ ദിവസം.മങ്ങിയതാണെങ്കിലും ആ ദിവസം ഓർമയിലുണ്ട്. അമ്മയുടെ കൈപിടിച്ച് ഹെഡ്മാസ്ടരുടെ മുൻപിൽ നിൽകുമ്പോൾ എന്റെ കണ്ണുകൾ മേശപ്പുറത്തെ പേപ്പർ വെയിറ്റിലായിരുന്നത്രേ!

അമ്മയെ ചോദ്യം ചെയ്തു കഴിഞ്ഞ് ഹെഡ്മാസ്റ്റർ എന്റെ നേർക്ക് തൊടുത്ത ആദ്യത്തെ ചോദ്യം..
“മോന്റെ പേരെന്താ?”
പേപ്പർ വെയിട്ടിൽ നിന്നും കണ്ണെടുത്ത് ഞാൻ ഭയമേതുമില്ലാതെ മറുപടി കൊടുത്തു
“ത്രിവിക്രമൻ!”
അത് കേട്ട് അമ്മ ഞെട്ടിയെന്നാണ് പറഞ്ഞറിവ്.
ചിരിച്ചു കൊണ്ടു അമ്മ അത് തിരുത്തി.
“മോന്റെ പേര് ശ്രീന്നാണ്”
പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല…
“അല്ല..എന്റെ പേര് ത്രിവിക്രമൻന്നാ..എനിക്ക് ത്രിവിക്രമൻന്ന് പേരിട്ടാ മതി..”
കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപേ അമ്മ എന്റെ വാ പൊത്തിപ്പിടിച്ചു. കുതറി മാറി ത്രിവിക്രമനിൽ എത്താനുള്ള എന്റെ ശ്രമങ്ങൾ ഒരു ചെറിയ കലാപാന്തരീക്ഷം ആ ചെറിയ മുറിയിൽ സൃഷ്ടിച്ചു.
ഒടുവിൽ കരുണാമയനായ ആ ഹെഡ്മാസ്റ്റർ പോംവഴി പറഞ്ഞുതന്നു
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ശ്രീന്ന്  പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
താൽകാലിക ആശ്വാസത്തിന് ഹെഡ്മാസ്റ്ററുടെ ആ പാരസെറ്റാമോൾ മതിയായിരുന്നു.

ആരായിരുന്നു ആ ത്രിവിക്രമൻ..നാട്ടിലെ പേരുകേട്ട ചട്ടമ്പിയാരുന്നത്രേ! അയാളോടുള്ള ഇഷ്ടം. അതായിരുന്നു കാരണം. വീട്ടിലെത്തിയപ്പോ അമ്മയാണ് മറ്റൊരു രഹസ്യം കൂടി പറഞ്ഞുതന്നത്. ത്രിവിക്രമന് രണ്ട് ചെട്ടന്മാരുണ്ട്. ഹരിയും, ശ്രീയും. അവർ ത്രിവിക്രമനേക്കാൾ വലിയ ചട്ടമ്പിയാണത്രെ. ആ ശ്രീയുടെ പേരാണ് എനിക്കിട്ടിരിക്കുന്നതെന്ന്.
“എന്നാലും എനിക്ക് ത്രിവിക്രമൻ മതിയമ്മേ………..”
ത്രിവിക്രമനോളം വരുമോ ഹരിയും ശ്രീയും.

അങ്ങനെ ശ്രീയെന്ന പേരും ചുമന്ന്, വളർന്നു വലുതാകുന്നതും കാത്ത് ഞാനിരുന്നു. ഇന്നിപ്പോൾ കുറച്ചു വളർന്നപ്പോ മനസിലായി ഹെഡ്മാസ്ടരുടെ ആ പോംവഴിയായിരുന്നു എന്റെ കാതിലേക്ക് ആദ്യം ഉരുക്കിയൊഴിച്ച നുണയുടെ ഹരിശ്രീ.
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ത്രിവിക്രമൻന്ന് പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
പേര് മാറ്റുന്ന കാര്യം ഇന്നലെ അമ്മയോട് ചോദിച്ചിരുന്നു, വളർന്നു വലുതാകട്ടെ എന്നിട്ട് മാറ്റാമെന്നാണ് അമ്മ പറയുന്നത്!

ഇനി ഞാനൊരു കാര്യം പറയട്ടെ. ഇതിത്രേയുള്ളൂ!

നിങ്ങൾ ആദ്യം പറഞ്ഞ നുണ ഏതാണെന്ന് ഓർമ്മയുണ്ടോ?

ഇത്ര പെട്ടന്ന്, ഇഡലിയെല്ലാം കഴിച്ചുകഴിഞ്ഞോ എന്ന അമ്മയുടെ ചോദ്യത്തിന്. മ്മ് ഞാൻ കഴിച്ചു എന്ന് ഞാൻ അമ്മയുടെ മുഖത്തു നോക്കി ധൈര്യത്തോടെ പറഞ്ഞ സത്യം! അത് കേട്ട് പറമ്പിലെ വാഴക്കയ്യിലിരുന്ന കാക്ക ചുണ്ടിലൊതുക്കിയ ഇഡലി കഷ്ണം താഴെയിട്ടുകൊണ്ട് പറഞ്ഞു..ചുമ്മാ..ഇവൻ നുണ പറയുവാ അമ്മേ!
അതായിരുന്നോ ആദ്യത്തേത്?

വാൽക്കഷ്ണം:

പ്രിയ എഴുത്തുകാരൻ സുഭാഷ്‌ ചന്ദ്രന് ആ പേരിട്ടത് സുഭാഷ് ചന്ദ്ര ബോസിനൊടുള്ള ഇഷ്ടം കൊണ്ടാരുന്നു എന്ന കഥ വായിച്ചപ്പോഴാണ് സമാനമായ എന്റെ അനുഭവം ഓര്മ്മ വന്നത്.

ഓര്‍മ്മയില്‍ ഒരു പൂമ്പാറ്റ!

ആറളം വനത്തില്‍ പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകണം. ആകാശത്തുനിന്നും ഒരായിരം നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് മഴയായി പെയ്തിറങ്ങും പോലെ എണ്ണമറ്റ ചിത്രശലഭങ്ങളുടെ പെരുമഴ കാണാന്‍ പറ്റിയ സ്ഥലമുണ്ട് അവിടെ. വര്‍ണ്ണചിത്രശലഭങ്ങള്‍ വരുന്ന സമയമുണ്ടെന്ന് കേട്ടെങ്കിലും കാണാന്‍ കഴിഞ്ഞത് ചാരനിറമുള്ള ചിത്രശലഭങ്ങളെയായിരുന്നു. കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം എന്നാണല്ലോ.
ഇതെന്താ ചിത്രശലഭങ്ങളുടെ ലക്ഷംവീട് കോളനിയോ എന്ന് സ്വയം ചോദിച്ചുകൊണ്ടാണ് അപ്പു അവിടെനിന്ന് മടങ്ങിയത്.

സംഭാഷണപ്രിയനായതുകൊണ്ട് ആരെക്കിട്ടിയാലും ഒരുതവണയെങ്കിലും ഈ ആറളം കഥ പറയാതെ അപ്പു വിടില്ല. അതിപ്പോ കണ്ണൂരുകാരെ കിട്ടിയാലും ഇത് പറഞ്ഞു ഒരു ചമ്മലില്‍ എത്തിച്ചേരും.

പിറന്നാളിനു രണ്ടുദിവസം മുന്നേയെത്തിയ ഒരു സമ്മാനം. കൊറിയറിലാണ് എത്തിയത്. ഒരു ചില്ലുകൂട്ടില്‍ രണ്ടു പൂമ്പാറ്റകള്‍ തൊട്ടുരുമ്മിയിരിക്കുന്ന മനോഹരമായ ഒന്ന്‍. സൂക്ഷിച്ചുനോക്കിയാല്‍ പൂമ്പാറ്റകള്‍ ഇണചേര്‍ന്നിരിക്കുകയാണെന്ന് തോന്നുമോ? ഈ പൂമ്പാറ്റകള്‍ ഇണചേരുന്നതെങ്ങനെയെന്ന് അറിയില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാണ്‌. കൊറിയര്‍ അയച്ചിരിക്കുന്ന വിലാസം നോക്കിയിട്ട് ആളെ വ്യക്തമായി മനസിലായില്ലെങ്കിലും ഒരു ഏകദേശധാരണ ആ പൂമ്പാറ്റകള്‍ ഉണ്ടാക്കിത്തന്നു.

ആ സമ്മാനപ്പൊതി ഒരു നേര്‍ത്ത കുസൃതിയോടെ ചിലതൊക്കെ ഓര്‍മിപ്പിച്ചു. ഒരു പഴയ പാസഞ്ചര്‍ ട്രയിന്‍യാത്ര.കോട്ടയത്തുനിന്നു തുടങ്ങി കൊല്ലത്ത് അവസാനിക്കുന്ന താരതമ്യേന വളരെ ചെറിയ ദൈര്‍ഘ്യമുള്ള യാത്ര.

ഉച്ചവെയിലിന്‍റെ കാഠിന്യം വകവയ്ക്കാതെ പായുന്ന പാസഞ്ചര്‍ ട്രയിന്‍. താരതമ്യേന ആളൊഴിഞ്ഞ ഒരു ബോഗിയിലായിരുന്നു അപ്പുവിന്‍റെയും താമരയുടെയും യാത്ര. എതിരെയുള്ള സീറ്റില്‍ രണ്ടു മദ്ധ്യവയസ്കര്‍ ഇരിപ്പുണ്ട്. ഒരുപക്ഷെ ഇത് ഒരുമിച്ചുള്ള അവസാന യാത്രയായിരിക്കും. താമരയെ തമാശയ്ക്കാണെന്ന ജാമ്യത്തില്‍ മാധവിക്കുട്ടി എന്നേ അപ്പു വിളിക്കാറുള്ളൂ. അങ്ങനെ വിളിക്കുന്നതിനു അപ്പുവിന് നിരത്താന്‍ കാരണങ്ങളുണ്ടായിരുന്നു.

താമരയെന്ന പേര് മാധവിക്കുട്ട്യെന്ന പേരിനേക്കാള്‍ പഴയതും സുന്ദരവുമാണ്. എങ്കിലും ആ കണ്ണുകള്‍ മാധവിക്കുട്ടിയുടെ കണ്ണുകളെ ഓര്‍മിപ്പിക്കും. മാധവിക്കുട്ടിയുടേത് പോലെയുള്ള മനോഹരമായ കണ്ണുകള്‍.ഇടതൂര്‍ന്ന കണ്‍പീലികള്‍ വെഞ്ചാമാരത്തോട് ഉപമിച്ചാലും തെറ്റില്ല. കണ്മഷി കറുപ്പുവരച്ച കണ്ണുകള്‍! മുഖവും മാധവിക്കുട്ടിയുടേത് പോലെയെന്ന് തോന്നാറുണ്ട്. ഇനിയിപ്പോ മാധവിക്കുട്ടിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ തോന്നുന്നതാകാനും മതി.
മാധവിക്കുട്ടി കമലസുരയ്യയായ കാലമായിരുന്നിട്ടും മാധവിക്കുട്ടി എന്നുതന്നെ വിളിക്കാനായിരുന്നു ഇഷ്ടം. എന്തോ..മാധവിക്കുട്ടി എന്ന പേരിലും ഒരു സൗന്ദര്യം ഉറങ്ങിക്കിടപ്പുണ്ട്..

ചൂളം വിളിച്ചും കരഞ്ഞും കാറിയും ട്രെയിന്‍ പാഞ്ഞുകൊണ്ടേയിരുന്നു.
ഈ യാത്ര കഴിഞ്ഞു ജീവിതത്തില്‍ നിന്നുകൂടി ഇറങ്ങിപ്പോകുകയാണെന്ന് കയറും മുന്‍പ് ഓര്‍മിപ്പിച്ചിരുന്നു.
എതിരെയിരിക്കുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ പലതും ചുണ്ട് കാതോട് ചേര്‍ത്ത് രഹസ്യം പറയുമ്പോലെയാണ് സംസാരിച്ചത്. എന്തോക്കെയായിരുന്നു സംസാരിച്ചത്? എല്ലാം ഓര്‍മ്മയില്ല..എന്തായാലും കൂടുതലും മറക്കാന്‍ കഴിയുന്ന കാര്യങ്ങളാകണമല്ലോ.

സംസാരം തുടങ്ങിയപ്പോള്‍ മുതല്‍ ഇണചേര്‍ന്ന കൈകള്‍ സഹയാത്രികര്‍ക്ക് വിമ്മിഷ്ടമുണ്ടാക്കുന്നത് അപ്പു തിരിച്ചറിഞ്ഞു.ആ തിരിച്ചറിവ് കൂടുതല്‍ ശക്തികൊടുത്തു.

“ശരിക്കും ഇതൊരു ചതിയല്ലേ?” കുസൃതിയുടെ പായല്‍ മാറ്റിയാണ് താമരയോട് അപ്പുവത് ചോദിച്ചത്.

“എന്ത്…?” സാധാരണ സംശയചോദ്യത്തിലുണ്ടാകേണ്ട നെറ്റിചുളിക്കല്‍ താമരയിലുണ്ടായില്ല.

“ഈ രോഗവിവരം മറച്ചുവെച്ച് ഒരാളെ വിവാഹം കഴിക്കുന്നത്?”

“രോഗവിവരം അറിയിച്ചാല്‍ വിവാഹം നടക്കില്ലല്ലോ?..ഭീകരനായ എയിഡ്സിനെ മാത്രമല്ല, ക്യാന്‍സറിനെയും, ട്യൂമറിനെയും, എന്തിനേറെപ്പറയുന്നു വാതത്തെ വരെ വിവാഹം കഴിക്കാന്‍ ഇന്നാട്ടിലെ ആണുങ്ങള്‍ക്ക് ഭയാമാണ്. ഞാന്‍ ഉടനെ മരിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ..മിക്കവാറും രക്ഷപെട്ടേക്കാം, ചിലപ്പോ മറിച്ചും സംഭവിക്കാം.”

“മറിച്ചായാല്‍ അയാളോട് ചെയ്യുന്ന ക്രൂരതയെല്ലേ?”

“ഇതിലെന്ത് ക്രൂരത, അത്രയും കുറച്ചുകാലം എന്ന സഹിച്ചാല്‍ പോരെ..പിന്നെ വിവാഹത്തിന്‍റെ സുഖമൊക്കെ എനിക്കും അറിയണമല്ലോ. ഇനിയിപ്പോ അതൊരു ക്രൂരതയാണെങ്കില്‍ തന്നെ ഞാനതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് കരുതിക്കോളൂ”

“സാഡിസ്റ്റ്!” ചിരിച്ചുകൊണ്ടാണ് അപ്പു അങ്ങനെ വിളിച്ചത്.

“എന്നാ നിനക്കെന്നെ വിവാഹം കഴിക്കാമോ? പറ്റില്ലല്ലോ അല്ലെ?”

അതിനുള്ള മറുപടിയും ചിരിയിലൊതുക്കി..ജാള്യത ചിരിയില്‍ ഒളിപ്പിച്ചു.

“കുറച്ചുകാലമെങ്കില്‍ കുറച്ചുകാലം, അയാള്‍ക്ക് ഞാന്‍ സ്നേഹം വാരിക്കോരി കൊടുത്തേക്കാം. ഇനിയങ്ങോട്ട് വേറാര്‍ക്കും സ്നേഹം കൊടുക്കുന്നില്ല…മനസ്സിലായോ?

“മ്”

പിന്നെയും എന്തൊക്കെയോ സംസാരിച്ചു..അതൊന്നും ഓര്‍ത്തെടുക്കാനാകുന്നില്ല.

ഇവരിപ്പോഴെങ്ങാനം ഇറങ്ങുമോ എന്നൊരു സംശയം സഹയാത്രികരെ നോക്കുന്ന അപ്പുവിന്‍റെ കണ്ണുകളിലുണ്ടായിരുന്നു. ട്രയിന്‍ കായംകുളം കടന്നു.

വീണ്ടും അപ്പു ഒരു രഹസ്യം പറഞ്ഞപ്പോ താമര തല വെട്ടിച്ചുകൊണ്ട് ചിരിച്ചു.

“ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു ഭ്രാന്ത്? ഇതെന്താ ഈ ബട്ടര്‍ഫ്ലൈ കിസ്സ്? ”

“ലിപ്സ്റ്റിക്കിന്‍റെ രുചി എന്‍റെ നാവിന് ഇതുവരെ ഇഷ്ടമായിട്ടില്ല, തന്നെയുമല്ല ഈ ലിപ്സ്ടിക് നാവില്‍ പുരളാതെ ഫ്രഞ്ച് ചെയ്യാന്‍ ഞാനിനിയും പഠിച്ചിട്ടില്ല”

” അയ്യടാ..അതിനിപ്പോ ബട്ടര്‍ഫ്ലൈ കിസ്സ്‌ വേണോ? ആര്‍ക്കറിയാം എന്താ ഈ സംഭവമെന്ന്..അതുകൊണ്ട് ആദ്യം ഇതെന്താന്ന്‍ പറ, എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയോന്ന്”

“ഏയ്‌ അതത്ര സംഭവമൊന്നുമല്ല, ബട്ടര്‍ഫ്ലൈ കിസ്സ്‌, പൂമ്പാറ്റയുമ്മ എന്നൊക്കെ പറയാം. ഡിക്ഷ്ണറി ഓഫ് കിസ്സെസില്‍ പറയുന്നത് ഇത് കണ്‍പീലികള്‍ കൊണ്ട് പരസപരം ചുംബിക്കുന്ന രീതിയാണെന്നാണ്”
ഒരു നിമിഷം ഓഷോയുടെ പ്രഭാഷണസമയത്തെ ഗൗരവവും, തമാശയും കാന്തികതയും കലര്‍ന്ന ഭാവം കൈവരുത്താന്‍ അപ്പു മനപ്പൂര്‍വമല്ലാതെ ഒരു ശ്രമം നടത്തി.

….”ഒരു കുടുന്ന വായുവകലത്തില്‍ ചുംബിക്കുന്ന വ്യക്തിയെ നിര്‍ത്തി കണ്‍പീലികള്‍കൊണ്ട് മേലോട്ടും താഴോട്ടും ചുംബിക്കുക. കണ്‍പീലികളല്ലാതെ മുഖത്ത് മറ്റൊരു ഭാഗവും സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. നിശ്വാസവായു സൃഷ്ടിക്കുന്ന വിടവുകള്‍ വഴിയൊരുക്കണം”

ഇത്രയും കേട്ട താമര അതിഭാവുകത്വം വെടിഞ്ഞ് പൊട്ടിച്ചിരിയിലേക്ക് വീണു. “ഇത് കൊള്ളാമല്ലോ, പക്ഷെ കുറെ കഷ്ടപ്പെടണം അല്ലിയോ!..
അപ്പുവും ചിരിയില്‍ പങ്കുചേര്‍ന്നു..”ഇനി നമ്മള്‍ കണ്ടില്ലെങ്കിലോ..ഒരോര്‍മ്മയ്ക്ക് ഇതിരിക്കട്ടെ..”

“ഉവ്വാ ഉവ്വാ..ഒന്നും വേണ്ട മോനെ..ഞാന്‍ ഒരു ഓര്‍മ്മപോലുമാകാതെ മാഞ്ഞുപോകുന്നതാ നല്ലത്..അല്ലെങ്കില്‍ തന്നെ ഇവിടെ ഇവര്‍ക്കുമുന്നില്‍ എങ്ങനാ ഇതൊന്നും നടക്കില്ല..വേണ്ടാ”

“അതിസങ്കീര്‍ണ്ണമായ ഒരു ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനേക്കാള്‍ സൂക്ഷമത ആവശ്യമുള്ള ഒന്നാണ് ഒരു പെര്‍ഫെക്റ്റ് ബട്ടര്‍ഫ്ലൈ കിസ്സ്‌! അതൊകൊണ്ട് നമുക്കാ വാതിലിനടുത്തേക്ക് പോകാം..”

മുഖം സമ്മതം മൂളിയില്ലെങ്കിലും വിരലുകള്‍ക്കുള്ളിലിരുന്ന വിരലുകള്‍ സമ്മതം മൂളി!

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സമ്മാനപ്പൊതിക്കുപിന്നാലെ ആ ശബ്ദം വീണ്ടുംതേടി വന്നിരിക്കുന്നു.
സംഭ്രമവും സന്തോഷവും സങ്കോചവും അഭിനയിച്ച് തുടങ്ങിയ ആ ഫോണ്‍സംഭാഷണം പതിയെ നോര്‍മലായി.

“ഞാന്‍ ചത്തെന്നു കരിതുയാരുന്നോ?”
ഒരു ചിരികൂടി പിന്നാലെ അലതല്ലി

“ഏയ്! നിത്യശാന്തിയുടെ വഴിയില്‍ നിന്നും രോഗശാന്തിനേടി മടങ്ങിവന്ന വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. ഇനിയൊരിക്കലും കാണണ്ട എന്ന് പറഞ്ഞതുകൊണ്ട് അങ്ങോട്ട്‌ ശബ്ദമായിപ്പോലും തേടി വരാന്‍ ശ്രമിച്ചില്ല”

“ഒഹ്..നീ ഒരുപാടങ്ങ്‌ സാഹിത്യകരിക്കാതെ..മനുഷ്യന്മാരെപ്പോലെ സംസാരിക്ക്”

വീണ്ടും എന്തൊക്കെയോ സംസാരിച്ചു..സംസാരത്തിനിടയില്‍ വീണ്ടും കുസൃതികള്‍ കയറിവന്നു..
“മാധവിക്കുട്ടി…സത്യം പറയൂ..നമ്മള്‍ പ്രണയിച്ചിരുന്നോ?”

“ഇല്ല!” താമരയുടെ മറുപടി പെട്ടന്നായിരുന്നു.

മറുപടിയിലെ സത്യസന്ധത ശബ്ദങ്ങള്‍ക്കിടയില്‍’ എതാനം നിമിഷത്തെ നിശ്വാസവും നിശബ്ദതയും നിറച്ചു.
വീണ്ടും ബന്ധം പുനസ്ഥാപിക്കപ്പെട്ടു

ചിരികള്‍, കുശലങ്ങള്‍, പരസ്പരം പുകഴ്ത്തല്‍, പൊങ്ങച്ചങ്ങള്‍ ഇതെല്ലം അഴിഞ്ഞുവീണു. ഒടുവില്‍ പറയാനൊന്നും ബാക്കിയില്ലാതെ വാക്കുകള്‍ ഇരുട്ടില്‍ തപ്പിതുടങ്ങിയത് രണ്ടുപേരും മനസിലാക്കി.
“മോന്‍റെ പേരെന്താന്നാ പറഞ്ഞത്?”

“അശ്വിന്‍..നീയിത്രപെട്ടന്ന് മറന്നോ? ഞാന്‍ കുറച്ചുമുന്‍പല്ലേ പറഞ്ഞത്..” താമര പരിഭവം നടിച്ചു.
വീണ്ടും ചിരികള്‍

അപ്പൊ ശരി..എന്ന സ്ഥിരം ഫുള്‍സ്റ്റോപ്പ്‌ വാചകം അപ്പുവില്‍ നിന്ന് പുറത്തേക്ക് വന്നു.

“മ്…ഹാ പിന്നേ….നേരത്തെ പറഞ്ഞതിന് ഒരു തിരുത്തുണ്ടായിരുന്നു..നമ്മള്‍ പ്രണയിച്ചിട്ടുണ്ട്! ഓര്‍മ്മയില്ലേ ആ പൂമ്പാറ്റകളെ. ആ പൂമ്പാറ്റയുമ്മ തുടങ്ങിയവസാനിക്കുന്നതുവരെ നമ്മള്‍ പ്രണയിച്ചിരുന്നു..ശരിയല്ലേ?”

“ശരിയാണ്”

“ചുംബനങ്ങളുടെ ഡിക്ഷ്ണറിയും പേറി നടക്കുന്ന നീയല്ലേ ആ നിയമം അന്ന് പറഞ്ഞത്..ചുംബിക്കുന്ന സമയത്ത് പരസപരം പ്രണയിക്കണം..ഇതു നിര്‍ബന്ധമാണെന്ന്”

“നിയമം ഞാനും തെറ്റിച്ചിരുന്നില്ല’

“പക്ഷെ പൂമ്പാറ്റയുമ്മയുടെ നിയമം ചെറുതായി തെറ്റി അല്ലെ?” വീണ്ടും ഒരു ചിരി “അന്ന് ട്രയിന്‍ ഗട്ടറില്ലാത്ത പാളത്തിലൂടെ ഓടിയിട്ടും ആ സമയത്ത് കുലുങ്ങി” വീണ്ടും ഒരു നീണ്ട ചിരി!

“നീ പത്മരാജന്‍റെ ‘ശവവാഹനങ്ങളും തേടി’ വായിച്ചിട്ടുണ്ടോ?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം താമരയുടെ മറുപടി വന്നു “ഉവ്വ്..വായിച്ചിട്ടുണ്ട്”

“അതില്‍ ദേശം പട്ടിണിയില്‍ മുങ്ങിയ കാലത്ത്..വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ശലഭങ്ങളെ വലവെച്ചു പിടിക്കുകയും, ചിറകുകള്‍ നുള്ളിക്കളഞ്ഞ്‌ ഇളം ചൂടില്‍ വേവിച്ചു തിന്നുകയും ചെയ്തത്രേ! എന്തൊരു ക്രൂരതയാണല്ലേ?”

അങ്ങേത്തലയ്ക്കല്‍ വീണ്ടും നീണ്ട ചിരി പടര്‍ന്നു…!

പഫ്സ്

സ്നേഹത്തിന് കണക്ക് വയ്ക്കാമോ?
അതല്ലെങ്കില്‍ കണക്ക് വെച്ച് സ്നേഹിക്കാമോ?

രണ്ടിനും അരുതെന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നമ്മുടെ ആത്മാര്‍ത്ഥമെന്ന് പറയുന്ന സ്നേഹം ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞകുറേ വര്‍ഷങ്ങളായി മുടങ്ങാതെ എല്ലാമാസവും ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന ഒരു സഹോദരിയും, ആഴ്ചയിലൊരിക്കല്‍ സുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്ന ഒരു സുഹൃത്തും..മിലി..

അങ്ങനെ രണ്ടുപേരുണ്ട്. അതെ ഈ അരവിന്ദിനെ അന്വേഷിക്കാനും ആളുകളുണ്ട്.
അവര്‍ രണ്ടുപേരും മാസവും ആഴ്ചയുമെന്ന കണക്കുവെച്ച് എന്നെ സ്നേഹിക്കുന്നു. അവരുടെ സ്നേഹത്തിന് ഞാന്‍ കണക്കും വെക്കുന്നു.

മിലിയുമായുള്ള സൗഹൃദംസ്കൂളില്‍ നിന്നുതുടങ്ങിയതാണ്.
അപൂര്‍വ്വമായി മാത്രം ചിരിക്കാന്‍ ശ്രമിക്കുന്ന, എന്നാല്‍ എപ്പോഴും വിഷാദം തളംകെട്ടിയ മുഖവുമായി നടക്കുന്ന മിലിയോട് വളരെപെട്ടന്നാണ് അടുത്തത്. ചില സ്നേഹബന്ധങ്ങള്‍ സഹതാപത്തില്‍ നിന്നാണ് ആരംഭിക്കുന്നത്, സമ്മതിക്കാന്‍ മനസനുവദിക്കില്ലെങ്കിലും അതാണ് സത്യം. അവളുടെ വിഷാദത്തിന്‍റെ കാരണങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍, പിന്നെയവളെ ചിരിപ്പിക്കുന്നതിലായി എന്‍റെ ശ്രദ്ധ. അതില്‍ ഞാന്‍ വിജയിച്ചു. മിലിയെ ചിരിപ്പിച്ചതിന്‍റെ ക്രഡിറ്റ് സ്വന്തമാക്കി ഞാന്‍ പോക്കറ്റിലിട്ടു.

ചിരിയും വിഷാദവും പിണക്കവും ഇണക്കവും കൂട്ടത്തില്‍ പഠനവുമൊക്കെയായി ജീവിതചക്രം ഉരുണ്ടുനീങ്ങി.
അതുരുണ്ടുരുണ്ട് എട്ടാം ക്ലാസിലെത്തി.

അക്കാലത്ത് പറങ്കിയണ്ടിയുടെ സീസണില്‍ മാത്രമാണ് എന്‍റെ രാജയോഗം. സ്വന്തം പറമ്പിലും, അന്യന്‍റെ പറമ്പിലും, റോഡുവക്കിലും എന്നിങ്ങനെ എവിടുന്നു കിട്ടിയാലും അവിടുന്നെല്ലാം പറങ്കിയണ്ടി പെറുക്കികൊണ്ട് വന്നുകൂട്ടിവെച്ച് അമ്മയറിയാതെ വില്‍ക്കും. ആ കാശുമായി സ്കൂളിനടുത്തുള്ള ബേക്കറിയില്‍ നിന്നും മുട്ടപഫ്സ് വാങ്ങിത്തിന്ന് സംതൃപ്തിയും സായൂജ്യവുമടയുന്നതായിരുന്നു എന്‍റെ രാജയോഗം.

പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാല്‍, പത്താംതീയതി കഴിഞ്ഞ ടി പി ബാലഗോപാലന്‍ എം എയുടെ അതെ അവസ്ഥയായിരിക്കും എനിക്കും. ചില്ലുകൂട്ടിലിരിക്കുന്ന പഫ്സിനെ നോക്കി വെള്ളമിറക്കിയങ്ങ് പോകും, അത്ര തന്നെ.

ജീവിതം സിനിമകാണാനും പഫ്സ് തിന്നാനും മാത്രമാണെന്ന് ഉള്‍മനസ് പറഞ്ഞുപഠിപ്പിച്ചിരുന്നോയെന്നു സംശയമുണ്ടായിരുന്നു.

പഫ്സിനോടുള്ള എന്‍റെ പ്രണയം മിലി മനസിലാക്കിയതുമുതല്‍ പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാലും ആഴ്ച്ചയിലൊരിക്കല്‍ പഫ്സ് കഴിക്കാന്‍ യോഗമുണ്ടായി. മിലിക്കെവിടുന്നാ പൈസയെന്നു ചോദിച്ച് ഞാനവളെ ബുദ്ധിമുട്ടിച്ചിട്ടുമില്ല.

തമാശയൊന്നും പറഞ്ഞില്ലെങ്കിലും, ഞാന്‍ പഫ്സ് കഴിക്കുമ്പോഴൊക്കെ അവള്‍ ചിരിക്കുമായിരുന്നു. അവളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് പഫ്സ് കഴിക്കുന്നതെന്ന ഒരുകാരണം കൂടി ഞാന്‍ മെനഞ്ഞെടുത്തു.
എന്നാലും ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന ആകാംഷ ഒരു ദിവസം അവളുടെ ചിരിക്ക് അവധികൊടുത്ത് പഫ്സ് പൊതിഞ്ഞെടുത്തു വീട്ടില്‍ കൊണ്ടുപോയി. അമ്മ അടുക്കളയില്‍ പോയതക്കത്തിന് അലമാരക്കണ്ണാടിയുടെ മുന്നില്‍നിന്ന് ഞാന്‍ പഫ്സ് കഴിച്ചുനോക്കി..
ഇല്ല എനിക്ക് ചിരിവന്നില്ല!

“നിനക്ക് പഫ്സിനോടാണോ, എന്നോടാണോ കൂടുതലിഷ്ടം?”

മിലിയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങിയില്ലെങ്കിലും പരുങ്ങുന്നതായി അഭിനയിച്ചു. ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു
“നിന്നെയും മോഹന്‍ലാലിനെയുമാണ്‌ കൂടുതലിഷ്ടം!”

അതിനും അവള്‍ ചിരിച്ചു
“അപ്പൊ എന്നെയാണോ, മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടം?”

“നിന്നെത്തന്നെ അതിലെന്താ ഇത്ര സംശയം”

പറഞ്ഞത് ഒരു കൊച്ചുകള്ളമാണെങ്കിലും അവള്‍ക് സന്തോഷമായി.

പഫ്സും കളിയും ചിരിയുമൊക്കെയായി ഉരുണ്ടുരുണ്ട് പത്താം ക്ലാസായി. (ഞാന്‍ സ്കൂള്‍ ഫസ്ടോടെ പാസായി..സത്യമായിട്ടും സ്കൂള്‍ ഫസ്റ്റാരുന്നു. സര്ട്ടിഫിക്കറ്റൊക്കെയുണ്ട്..അമ്മയാണെ സത്യം.)
പഫ്സും ചിരിയുമില്ലാത്ത കുറേനാളുകള്‍. ഇടയ്ക്കൊക്കെ കാണും, കാണുമ്പോള്‍ പഫ്സൊഴികെ എല്ലാമുണ്ടാകും. ചിരിച്ചുതന്നെ പിരിയും.

പ്ലസ് വണ്ണും പ്ലസ്ടുവുമൊക്കെ കഴിഞ്ഞ് ഞാനങ്ങ് കോളേജില്‍പോകാനും മാത്രം വളര്‍ന്നിരുന്നു. മിലിയുടെ സത്യക്രിസ്ത്യനികളായ അപ്പനുമമ്മയും പെണ്ണിന് ജീവിക്കാന്‍പ്രായോഗികവിദ്യാഭ്യാസം മതിയെന്ന് തീരുമാനിച്ചിരുന്നു. പതിനേഴ്‌ കഴിയാന്‍ കണ്ണുനട്ട് കാത്തിരുന്ന് പതിനെട്ടാം വയസില്‍ തന്നെ മിലിയെ ജോസിന്‍റെ ഭാര്യയാക്കി.

കര്‍ത്താവ്‌ പിണങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന നേരമത്രയും മുട്ടിപ്പായും അല്ലാതെയും പ്രാര്‍ത്ഥിക്കുന്ന ഭര്‍ത്താവും അച്ഛനും അമ്മയുമുള്ള പുതിയ കൂട്ടില്‍ മിലിയുടെ ജീവിതം തുടങ്ങി.

ദൈവനാമത്തില്‍ മാത്രം സംസാരിക്കുന്ന ജോസിന്, വായ തുറന്നാല്‍ കന്നംതിരിവ് മാത്രം പറയുന്ന എന്നോട് സ്വാഭാവികമായും അകല്‍ച്ച തോന്നേണ്ടതാണ്. പക്ഷെ എന്തോ അതുണ്ടായില്ല. കല്യാണത്തിന് പരിചയപ്പെട്ടത് മുതല്‍ എന്നെ സഹിക്കുവാന്‍ ജോസിനെ കര്‍ത്താവ് സഹായിച്ചു.
പക്ഷെ അക്കാര്യത്തില്‍ ജോസിന്‍റെ അപ്പനെയും അമ്മയെയും കര്‍ത്താവു കൈവിട്ടു.

കൂട്ടിലടച്ച തത്തയായിരുന്നുവെങ്കിലും, ആ കൂട്ടിനുള്ളില്‍ സര്‍വ്വസ്വാതന്ത്ര്യമുള്ള തത്തയായിരുന്നു മിലി. വീട്ടുജോലികള്‍ കഴിഞ്ഞു ഇഷ്ടംപോലെ ടി വിയും കണ്ടുകൊണ്ടിരിക്കാം. ശാലോം ടിവി മാത്രമേ കാണാവൂ എന്നൊരു ചെറിയ നിബന്ധന മാത്രം.

ഇനി ഞാന്‍…
ഞാന്‍ കോളേജിലെത്തിയിട്ടും പഫ്സിനോടുള്ള പ്രണയം മാഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ചോറുണ്ടില്ലെങ്കിലും വൈകിട്ട് പഫ്സുകഴിക്കാന്‍ മറക്കില്ല. ഇനിയിപ്പോ ധൂര്‍ത്തിന്‍റെ പേരില്‍ സിനിമകണ്ടാല്‍ അടുത്ത രണ്ടുദിവസം ഊണ് വേണ്ടെന്ന് വെക്കും, ധൂര്‍ത്തിന്‍റെ വിഷമവും മാറും.

ജോസിന്‍റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍കിട്ടിയാല്‍ ഇടയ്ക്കിടെ എന്നെ വിളിക്കുന്നത് മിലിയുടെ പതിവായിരുന്നു. വല്ലപ്പോഴും ജോസും വിളിക്കും, വിളിപ്പിക്കുന്നതാണോയെന്നറിയില്ല. വിളിക്കുമ്പോഴൊക്കെ മിലി വിഷമങ്ങളും, ഞാന്‍ കഴിഞ്ഞ ദിവസം കണ്ട സിനിമയെക്കുറിച്ചും സംസാരിക്കും.
കാലചക്രം ഉളുരുന്നതിനിടയില്‍ ജോസിന് വന്ന ദൈവവിളിയില്‍ ഇരുപത്തഞ്ചാം വയസിലെങ്കിലും മിലി അമ്മയായി.
തത്തയുടെ കൂട്ടില്‍ ഒരാള്‍ക്കുകൂടി തിക്കിത്തിരക്കാന്‍ സ്ഥലമില്ലത്തത് കൊണ്ടോ എന്തോ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്കല്ലാതെ പുറത്തിറങ്ങാന്‍ മിലിയ്ക്ക് അനുവാദം കിട്ടി. അമ്മയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മകന് മോഹന്‍ദാസ്‌ കരംചന്ദ്‌ ജോസെന്ന് പേരിടെണ്ടതാണ്.

കോളേജും പഠനുവുമൊക്കെ കഴിഞ്ഞ് ഉദ്യോഗക്കാരനായപ്പോള്‍ പ്രാണസഖിയായിരുന്ന പഫ്സ് എന്നോട് ചോദിക്കാതെ തന്നെ എന്‍റെയുള്ളില്‍നിന്ന് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി. വല്ലപ്പോഴുമൊക്കെ പഫ്സ് കഴിക്കനിടവന്നാലും ആ പഴയ പ്രണയമുണ്ടായിരുന്നില്ല.

ശനിയാഴ്ച:
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള തുണികള്‍ മുഴുവന്‍ അലക്കിവിരിച്ചു നടുനിവര്‍ത്തിയപ്പോള്‍ സമയം പത്തായി. മാവേലിക്കര സന്തോഷ്‌ തീയറ്ററില്‍ വിക്രമാദിത്യന്‍ ഓടുന്നുണ്ട്. എന്നാപ്പിന്നെ ദുല്ഖറിനെ കണ്ടുകളയാം എന്ന് തീരുമാനിച്ചത് പെട്ടന്നായിരുന്നു.

പോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഒരു ഫോണ്‍കോള്‍. വിരളി ഷുക്കൂറാണ്.
“എന്താടെ രാവിലെ”

“അളിയാ അയാം ടോണി കാണാന്‍ വരുന്നോ?”

“അയാം ടോണി ഇവിടിറങ്ങിയില്ലെന്നാണല്ലോ കേട്ടത്”

“കൊല്ലത്ത് പോയി കാണാനാണ്..ഉച്ചക്കത്തെ ഷോയ്ക്ക്..വരുന്നോ?”

[ആസിഫലിയുടെ സിനിമയ്ക്ക് വരെ ജില്ലതാണ്ടി പോയി കാണുന്നത്ര നിഷ്കളങ്കനാണ് ഷുക്കൂര്‍]
“ഇല്ലളിയാ, ഇന്ന് വിക്രമാദിത്യന്‍ കാണാനിറങ്ങുവാ..നീ വരുന്നോ?”

“ഇല്ലെടാ..ഞാന്‍ മൂന്ന്‍ തവണ കണ്ടതാ…”

“മൂന്ന്‍ തവണയോ..അത്ര നല്ല സിനിമയാണോ?”

“സൂപ്പര്‍ സിനിമയാണളിയാ..

“ഒന്നൂടെ കാണുന്നോ?”

“ഇല്ലളിയാ..ഇന്ന് ടോണിയാണ്..നീ പോയിവാ”

ഷുക്കൂര്‍ കട്ട് ചെയ്തുകഴിഞ്ഞപ്പോ വിക്രമാദിത്യന്‍ കാണാനുള്ള ആഗ്രഹം ഒന്നുകൂടി വര്‍ധിച്ചു.
അങ്ങനെ വര്‍ധിച്ച ആഗ്രഹവുമായി ഇറങ്ങിയതും ദാ വരുന്നു അടുത്ത വിളി..മിലിയാണ്.

“ഹലോ”

“നീയെവിടാ”

“വീട്ടിലാ, മാവേലിക്കരയ്ക്ക് പോകാനിറങ്ങുവാരുന്നു.”

“ടൌണിലോട്ടാണോ, എന്നാ വേഗം വാ ഞാന്‍ ടൌണിലുണ്ട്. മോന് കുറച്ചുസാധനം വാങ്ങാന്‍ വേണ്ടി വന്നതാ. നീയിനിയിവിടെങ്ങാനം വായിനോക്കിനടപ്പുണ്ടോന്നറിയാന്‍ വിളിച്ചതാ..”

“അയ്യോ..ഡീ ഞാന്‍ വേറെ വഴിക്കാ..ഒരു സിനിമകാണാനിറങ്ങിയതാ..”

“ഏത് സിനിമാ?”

“വിക്രമാദിത്യന്‍”

“ഞാനും വരട്ടേടാ..?”
എന്നെ പരുങ്ങലിലാക്കേണ്ട ഒരു ചോദ്യമാല്ലായിരുന്നെങ്കിലും കാരണമറിയാതൊന്നു പരുങ്ങി. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് മറുപടി പറഞ്ഞത്.

“അതിനെന്താ പോര്”

ഞാന്‍ തീയറ്ററിലെത്തുമ്പോ മിലിയും കുഞ്ഞുജോസും എന്നെയുംകാത്ത് അവിടെയുണ്ടായിരുന്നു.
കൗതുകവും കുഞ്ഞുപിള്ളേരെ താലോലിക്കാനുള്ള ഇഷ്ടവുംകൊണ്ട് കുഞ്ഞുജോസിനെ ഞാന്‍ കൈകളില്‍ വാങ്ങി. അവനെങ്ങാനം മൂത്രമൊഴിച്ച് ഷര്‍ട്ട് വൃത്തികേടാക്കുമോ എന്നൊരു ഉള്‍ഭയം കുടുങ്ങിക്കിടന്നിരുന്നു.
പരിചയക്കാരാരെങ്കിലും പരിസരത്തുണ്ടോന്ന് വെറുതെ ഇടയ്ക്കിടെ നോക്കിത്തന്നെ ടിക്കറ്റുമെടുത്ത് വിക്രമാദിത്യന് മുന്നില്‍ ഹാജരായി.

സ്ക്രീനില് ശ്വാസകോശം സ്പോഞ്ച് പരസ്യം വന്നപ്പോള്‍ മിലിയെന്നെ തോണ്ടിവിളിച്ചിട്ട് ഒരു രഹസ്യം പറഞ്ഞു.

“ഞാനാദ്യമായിട്ടാ തീയറ്ററില്‍ വരുന്നത്”
ശാലോമില്‍ നിന്ന് സന്തോഷിലെത്തിയതിന്‍റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.

മറുപടിയായി ഒരു പുഞ്ചിരിമാത്രം ഞാന്‍ നല്‍കി. എന്‍റെ നേട്ടങ്ങളുടെ ചെറിയ പട്ടികയില്‍ ഒരെണ്ണംകൂടി. ഒരാളെ ആദ്യമായി തീയറ്ററില്‍ കൊണ്ടുവന്നുവെന്ന നേട്ടം!

സിനിമ പകുതിയോളമായപ്പോഴേക്കും കുഞ്ഞ് ഒരുറക്കം കഴിഞ്ഞിരുന്നു. പക്ഷെ ഉണര്‍ന്നിരുന്ന നേരമത്രയും അവന്‍ ബഹളമുണ്ടാക്കാതെ സ്ക്രീനില്‍ നോക്കിയിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.. ഇടവേളയുടെ വെളിച്ചം വീണപ്പോഴാണ് ഞാന്‍ മിലിയെ ശ്രദ്ധിച്ചത്, സിനിമതുടങ്ങിയതില്‍പിന്നെ അവള്‍ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നവിധം പ്രസാദിച്ചിരുന്നു മുഖം.

കുഞ്ഞിനെ അവളെയേല്‍പ്പിച്ചു ഞാന്‍ പുറത്തിറങ്ങി..അങ്കിള്‍ ജോണിന്‍റെ ഐസ്ക്രീം വാങ്ങാനാണ് ചെന്നതെങ്കിലും ചില്ലുകൂട്ടിലിരിക്കുന്ന പഫ്സ് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി.
ഒരു പഫ്സും ഐസ്ക്രീമുമായിട്ടാണ് ഞാന്‍ തിരിച്ചുകയറിയത്. അങ്കിള്‍ ജോണിന് വേണ്ടിയാകണം മിലി കൈ നീട്ടിയത്, പക്ഷെ അങ്കിള്‍ ജോണിനെ നീട്ടിക്കൊണ്ട് ഞാന്‍ പഫ്സ് കയ്യില്‍ വെച്ചുകൊടുത്തു.

“നീയെനിക്ക് പഫ്സ് വാങ്ങിത്തന്നിട്ട് പത്തുവര്‍ഷത്തോളമായി..ഓര്‍മ്മയുണ്ടോ അതൊക്കെ…ഇത് നീയന്ന്‍ വാങ്ങിത്തന്ന പഫ്സുകളുടെ ഓര്‍മ്മയ്ക്കാണ്. ഇന്ന് നീ പഫ്സ് കഴിക്ക്..ഞാന്‍ ചിരിക്കാന്‍ നോക്കട്ടെ”
ഞാന്‍ ചിരിച്ചുതുടങ്ങുന്നതിനുമുന്നേ പഫ്സ് വാങ്ങി മിലി ചിരിച്ചുതുടങ്ങി.
അവള്‍ പഫ്സ് കഴിക്കുമ്പോ എനിക്ക് ചിരിവന്നില്ലെങ്കിലും അവശേഷിപ്പുകള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കണ്ടപ്പോളെനിക്ക് ചിരി വന്നു.

വിക്രമാദിത്യന്‍ തീര്‍ന്നു…ദുല്‍ഖറും ഉണ്ണിമുകുന്ദനും യാത്ര പറഞ്ഞുപോയി.
മിലിയെ ബസ് കയറ്റിവിട്ടിട്ട് ഞാനെന്‍റെ ശകടത്തില്‍ വീട്ടിലേക്കും തിരിച്ചു.

കിനോ

“കുട്ടിമാമാ ഈ കിനോന്ന് പറഞ്ഞാലെന്താ?”

ചാനലുകള്‍ മാറ്റുന്നതിനിടയില്‍ എപ്പോഴെങ്കിലും യോദ്ധയിലെ ഈ ഡയലോഗ് കാണാനിടയായാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നേപ്പാളിന്റെ ചരിത്രഭൂപടമോ, ബുദ്ധനോ, മോഹന്‍ലാലോ അല്ല..അത് സരയുവിന്റെ മുഖമാണ്.

ക്ഷമിക്കണം സരയൂന്നല്ല കിനോ..അതാണല്ലോ ഞങ്ങള്‍ വിളിക്കുന്ന പേര്. കുഞ്ഞുമുഖം, ചപ്പിയ മൂക്കും, വെളുത്ത് കിരിഞ്ഞ് പാണ്ട് വന്നോയെന്ന് സംശയിപ്പിക്കുന്നമാതിരി നിറവും.
അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അന്ന് പേരൊന്നുമിട്ടിട്ടില്ല. ഒരു കുഞ്ഞ്, പെണ്‍കുഞ്ഞ് അത്രെയുള്ളൂ.

എനിയ്ക്കും എനിയ്ക്കൊപ്പം സരോജയക്കയുടെ വീട്ടില്‍ കാണാന്‍ വന്നവര്‍ക്കെല്ലാം ഈ കുഞ്ഞ് ഒരേയൊരു ഭാവമാണ് ഉണര്‍ത്തിയത്. അത്ഭുതം!

ഞങ്ങളെല്ലാവരും ആദ്യമായാണ് ഒരു നേപ്പാളി കുഞ്ഞിനെ കാണുന്നത്. എനിക്ക് അന്നെത്രയെയായിരുന്നു പ്രായം? പന്ത്രണ്ടോ, പതിമൂന്നോ? പതിനാലാവും.

നേപ്പാളിക്കുഞ്ഞെന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് നമ്മളെപ്പോലെ തന്നെയായിരുന്നു. രണ്ടു കയ്യും രണ്ടു കാലുമൊക്കെതന്നെ.

“മൂക്ക് കണ്ടോ വിലാസിനിയെ, ഗൂര്‍ഖകളുടെ കൂട്ടുണ്ട്. ചപ്പിയുറിഞ്ചിയ പോലെ..”

ആരുടെ വകയായിരുന്നു ഈ അടക്കംപറച്ചില്‍. സരസ്വതിയമ്മയുടെയോ അതോ പത്മജത്തിന്റെയോ? ഓര്‍മ്മയില്ല.

നോക്കിനിന്നപ്പോള്‍ ആ കുഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. ഒരു മലയാളി ചിരി വരുന്നില്ല…ചിരിയില്‍ നാടിന്‍റെ ചരിത്രമുറങ്ങുന്നുണ്ടോ?

നേപ്പാളി നേഴ്സിന്‍റെ ഗര്‍ഭപാത്രത്തില്‍ മലയാളി ഡോക്ടര്‍ സൂക്ഷിച്ച രേതസ് വളര്‍ന്ന് ഭ്രൂണമായി പിന്നെയും വളര്‍ന്ന് വയര്‍ പിളര്‍ന്നു വന്നതാണ് ഇവള്‍.

സരസ്വതിയും പത്മജവും ഈ രഹസ്യം പങ്കുവെക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.

അച്ഛന്‍ മലയാളിയാണെങ്കില്‍ പിന്നെങ്ങനെ ഇത് നേപ്പാളിയാകും. അര നേപ്പാളിയല്ലേ ആകൂ. എന്തോ അത് എല്ലാരും സൗകര്യപൂര്‍വ്വം കാര്യമാക്കിയില്ല. അര-നേപ്പാളിയല്ല..മുഴുനേപ്പാളിയായി കാണാനായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പിള്ളേര് സെറ്റിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കുംഅതായിരുന്നു താല്പര്യം എന്ന് തോന്നുന്നു.

കുഞ്ഞിന് പൈതൃകം നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ നാട്ടില്‍തന്നെ ഉപേക്ഷിച്ച് അമ്മ ബുദ്ധന്റെ നാട്ടിലേക്ക് പോയി. അച്ഛന്‍ അച്ഛന്റെ വീട്ടിലേക്കും.

പലകൈകള്‍ മറിഞ്ഞ് ഒടുവില്‍ ആ സങ്കരയിനം വിളവ്‌ നാട്ടിലെ തരിശുഭൂമിയായി മനംനൊന്ത് കിടന്ന മച്ചിയക്ക എന്നാ സരോജയക്കയുടെ കൈകളിലെത്തി..ദത്തുപുത്രി

ആ അത്ഭുതശിശുവിനെ കാണാനായിരുന്നു ഞങ്ങള്‍ നാട്ടുകാര്‍ ഒത്തുകൂടിയത്. ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരൊക്കെ പിരിഞ്ഞുപോയി. ആകാശം മേഘാവൃതമായിരുന്നു, നാട്ടുകാരുടെ മനസും.

“മച്ചിയെന്നും മച്ചി തന്നെ”

“ഇത് വളര്‍ന്ന് വലുതായാല്‍, അത് അതിന്റെ തന്തയെയോ തള്ളയെയോ തേടിപ്പോകും”

“അല്ലേലും ഈ വയസ്കാലത്ത് ഇവര്‍ക്കിതെന്നാത്തിന്റെ കേടാ..”

“വല്ല അനാഥാലയത്തിലും ഈ കൊച്ചു മനസമാധാനമായി കഴിയത്തില്ലായിരുന്നോ”

“അല്ല ഇതിപ്പം കൊച്ചിനെ അറിയിക്കേണ്ട എന്നുവെച്ചാലും കാര്യമില്ല, വലുതായാല്‍ കൊച്ചിന് തന്നെ കാര്യം പിടികിട്ടും”

“അതെങ്ങനാ ആരേലും പറയാതെ”

“തന്തയും തള്ളയും കറുത്തത്, കൊച്ചു നല്ല പാല്പോലെ വെളുത്തത്.അതിനു മനസിലാകും ഇവരുണ്ടാക്കിയതല്ലെന്ന്”

ഇങ്ങനെ ഒരുപാട് ഡയലോഗുകള്‍ ചുറ്റുപാടും മാറ്റൊലി കൊണ്ടിരുന്നു. സരോജവും ഭര്‍ത്താവ് മണിയനും മാത്രം മാറ്റൊലികള്‍ കേട്ടില്ല.

ഒരു ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനും ചിന്തിച്ചു..ഇവള്‍ വളര്‍ന്ന് വലുതായാല്‍ അച്ഛനെയും അമ്മയെയും തേടിപ്പോകുമോ? അമ്മയെ തേടിയാണെങ്കില്‍ അങ്ങ് നേപ്പാള്‍ വരെ പോകണ്ടേ. അവള്‍ക് അങ്ങനെ പോകാനുള്ള ഐഡിയ ഉണ്ടാകുമോ?
എന്തോ എനിക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിച്ചില്ല. അന്ന് സത്യന്‍ അന്തിക്കാട് അച്ഛനെയും അമ്മയെയും തേടിപ്പോകുന്ന മക്കളുടെ കഥയൊന്നും പറഞ്ഞുതുടങ്ങിയിട്ടില്ല.

ഒരു വേലിയ്ക്കിപ്പുറത്ത് നിന്ന് ആ നേപ്പാളിന്റെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകള്‍ എനിക്ക് കാണാമായിരുന്നു.

ആ നേപ്പാളികുഞ്ഞിന് അവര്‍ സരയു എന്ന് പേരിട്ടു. പക്ഷെ ആ മുഖത്ത് നോക്കി സരയൂ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അയല്‍പക്കത്തെ നല്ലനടപ്പുകാരായ പിള്ളേര് കൂട്ടം.ഞങ്ങളുടെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഞാന്‍ അവള്‍ക് കിനോ എന്ന് പേരിട്ടു…ആദ്യം ഞാന്‍ വിളിച്ചു “കിനോ”..പിന്നെ ഞങ്ങളെല്ലാവരും വിളിച്ചു “കിനോ…”അങ്ങനെ സരയു കിനോയായി.

കിനോ വളര്‍ച്ചയുടെ ഓരോ പടവും കയറുമ്പോ, പ്രകടമായ മാറ്റങ്ങള്‍ മണിയനിലായിരുന്നു. ആദ്യമൊക്കെ കിനോ മണിയന് തന്റെ പരസ്യമായ ഒരു അഹങ്കാരമായിരുന്നു. നാട്ടിലെ ഏറ്റവും സുന്ദരി തന്‍റെ മകളാണെന്ന് മണിയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. സംഗതി അവള്‍ സുന്ദരിയാണെങ്കിലും പ്രഖ്യാപനം കേട്ടാല്‍ ഞങ്ങള്‍ ചിരിക്കും.

വളര്‍ച്ചയുടെ പടവുകള്‍ കയറി കയറി വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. കിനോ ഋതുമതിയായി, ആയോന്നറിയില്ല, ആയിക്കാണണം. ഇതൊക്കെ ഞാനെങ്ങനെ അറിയാനാ.എന്തായാലും അധികം താമസിയാതെ സരോജയക്ക ദേഹം ഉപേക്ഷിച്ച് യാത്രയായി. ആ ചെറിയ വീട്ടില്‍ മണിയനും കിനോയും മാത്രമായി.
പിന്നീടുള്ള ദിവസങ്ങള്‍ നാട്ടുകാരില്‍ ചിരിയും, മണിയനില്‍ ഭയവും, കിനോയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മറ്റേതോ വികാരവും നിറയ്ക്കുന്നതയിരുന്നു.

കിനോ പഠിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ തന്‍റെ മകളെ നശിപ്പിക്കും എന്ന ചിന്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആ ചിന്ത മണിയനിലേക്ക് എങ്ങനെ കുടിയേറി എന്നത് എനിക്ക് ഓര്‍മ്മയില്ല, അല്ല അറിയില്ല എന്നതാണ് സത്യം.

അങ്ങനെ 14 വയസുകാരിയെ ദിവസവും അച്ഛന്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും. വീട്ടില്‍ നിന്നറങ്ങി സ്കൂളില്‍ എത്തുന്നത്‌വരെയും കിനോയുടെ കയ്യില്‍ മണിയന്‍ മുറുകെ പിടിച്ചിരിക്കും, ഒരു പരുന്തിനും റാഞ്ചാന്‍ പറ്റാത്തവിധം.

വൈകിട്ട് ദേശിയഗാനം മുഴങ്ങും മുന്‍പേ മണിയന്‍ സ്കൂളില്‍ ഹാജരാകും, കിനോയെ കൂട്ടിമടങ്ങാന്‍. വഴിവക്കിലെങ്ങാനം സഹപാഠികള്‍ സംസാരിക്കാന്‍ വന്നാല്‍ മണിയന്‍ അവരെ ആട്ടിയോടിക്കും. മണിയന്‍റെ കണ്ണുകളില്‍ എപ്പോഴും ഭയം മാത്രം.

ആ ഭയം വളര്‍ന്ന് ഏതോ നിലയില്‍ എത്തിയപ്പോള്‍ മകളെ സ്കൂളില്‍ വിടുന്നത് തന്നെ ആപത്താണെന്ന് മണിയന്‍ തീരുമാനിച്ചു. പതിനാലാം വയസില്‍ തന്നെ കിനോയുടെ സ്കൂള്‍ജീവിതം അവസാനിച്ചു.
മണിയന്‍ എല്ലാവര്ക്കും ചിരിക്കാനുള്ള വകയായി അതിവേഗം വളര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ഛന്‍ മകള്‍ക്ക് വീട്ടില്‍ കാവലിരുന്നു. ആണുങ്ങളെല്ലാം കാമപ്പിശാചുക്കളാണെന്ന അരുളിപ്പാട് മണിയനുണ്ടായി എന്നാണ് പത്മജം അടക്കം പറഞ്ഞത്.

ഊണും ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പറമ്പില്‍ ചുറ്റിനടക്കലും..ഇതായി കിനോയുടെ ദിനചര്യ.

പോകപ്പോകെ മണിയന് അയല്‍പക്കത്തെ ആണ്‍കുട്ടികളെയും പേടിയായി. മണിയന്‍ ഉറക്കംപോലുമുപേക്ഷിച്ചു കിനോയ്ക്ക് കാവലിരുന്നു.

മണിയന്‍ ആരോടും മിണ്ടില്ല, കിനോയ്ക്ക് മിണ്ടാനുള്ള അവസരവുമില്ല. അവരുടെ ലോകം ദിനംപ്രതി ചെറുതായിക്കൊണ്ടിരുന്നു. പകലും രാത്രിയുമൊക്കെ അനാവശ്യമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കിനോയെ വീടിനു പുറത്തുകണ്ടു. ഉല്ലാസവതിയായി പറമ്പില്‍ ചുറ്റി നടക്കുന്നു. മണിയനെ വെളിയിലെങ്ങും കാണുന്നുമില്ല. ആകാംഷയുടെ പ്രേരണയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഞാന്‍ വേലിയ്ക്കല്‍ ചെന്ന് കിനോയെ വിളിച്ചു..

“സരയൂ..”

വിളികേട്ട് അവള്‍ തിരിഞ്ഞു നോക്കി, ഓടി വേലിയ്ക്കരികില്‍ എത്തി.

“എന്താ ചേട്ടാ”

അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാമായിരുന്നു. ഒരുപക്ഷെ വളരെനാള്‍ കൂടി മണിയനല്ലാതൊരു മനുഷ്യജീവിയോട് സംസാരിക്കാന്‍ കഴിഞ്ഞതിനാലാകും.

“നിന്‍റെ അച്ഛനെവിടെ?”

“അച്ഛന് ദീനമാ, തീരെ വയ്യ..അകത്ത് കിടക്കുവാ…”

അച്ഛന് ദീനമാണെന്ന് പറയുമ്പോ സാധാരണ മക്കള്‍ക്കുണ്ടാകേണ്ട വിഷമം അവളുടെ ശബ്ദത്തിലില്ലായിരുന്നു. ആ ദുഖത്തിനും മേലെ നില്‍ക്കുന്ന സന്തോഷം ഉണ്ടാകും…

എന്തായാലും ഈ നേപ്പാളി പെണ്ണ് എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ ചെറുതായൊന്ന് അത്ഭുതപ്പെട്ടു.

“വെറുതെയല്ല നിന്നെ വെളിയില്‍ കണ്ടത്, അപ്പൊ സ്വാതന്ത്ര്യദിനമായിട്ട് എന്താ പരിപാടി?”
എന്‍റെയാ തമാശയ്ക്ക് ഞാന്‍ മാത്രം ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരകളില്‍ വേലിയിറക്കം കണ്ടു.

ആ വേലിയിറക്കം നോക്കിനില്‍ക്കുമ്പോഴാണ് ഒരു അശരീരി..

“ഡാ…….നീയെന്‍റെ മോളെ..”

ദീനമായിക്കിടക്കുന്നു എന്ന് പറഞ്ഞ മണിയന്‍ വാതിലും കടന്ന് ഞങ്ങളുടെ നേര്‍ക്ക്ചീറിപ്പാഞ്ഞു വരുന്നു
ഓടിയടുത്തെത്തി മണിയന്‍ കിനോയെ വലിച്ച് നെഞ്ചോട്‌ ചേര്‍ത്തു, പിന്നെയെന്തൊക്കെയോ അലമുറയിട്ടു. ഒരു ബഹളത്തിന്‍റെ സൂചനകിട്ടിയ അയല്‍ക്കാരൊക്കെ നിമിഷനേരം കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും കൂടി. കൂട്ടത്തില്‍ രാവിലെ അമ്പലത്തില്‍ പോയ അച്ഛനോ അമ്മയോ ഉണ്ടോന്നു ഞാന്‍ പാളി നോക്കി, ഭാഗ്യം വന്നിട്ടില്ല, ഉടനെയെങ്ങും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം ഞാന്‍ കണ്ടെത്തി.

“ഇവനെന്‍റെ മോളെ നശിപ്പിക്കും, എനിക്കറിയാം..പറയടാ നായേ…നിനക്കെന്‍റെ മോളെ നശിപ്പിക്കാണോ…”

കാഴ്ചക്കാരുടെ എണ്ണം ഒന്നൊന്നായി കൂടിവന്നു. ആരുമൊന്നും മിണ്ടിയില്ല..കഴച്ചക്കാരായി തന്നെ ന്നിന്നു.

“പറയടാ നായെ, നിനക്കെന്‍റെ മോളെ നശിപ്പിക്കണോ….കൊല്ലുമെടാ നിന്നെ ഞാന്‍.”
മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളുകയായിരുന്നു.

ഇത്രയും കേട്ടപ്പോ എനിക്കും അഭിമാനക്ഷതം
“പരട്ടുകിളവാ..തോന്ന്യാസം പറയരുത്..തന്‍റെ മോളെ ഇവിടാരും നശിപ്പിക്കില്ല..താനായിട്ട് നശിപ്പിക്കാതിരുന്നാ മതി…അതെങ്ങനാ തന്‍റെ മോളല്ലല്ലോ..ചിലപ്പോ താന്‍ തന്നെ വേണേല്‍…”

“നായിന്‍റെ മോനെ..എന്താടാ പറഞ്ഞേ..നീ നീ നീയാണ്..നീ എന്‍റെ മോളെ നശിപ്പിക്കും” മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളി.

ചുറ്റും കാഴ്ചക്കാരായി നിന്നവരുടെ മുന്നില്‍വെച്ചേറ്റ അഭിമാനക്ഷതവും, ആവേശവും, രോഷവും എന്‍റെ ഞരമ്പുകളില്‍ ഇരച്ചുകയറി. വലതുകാലുയര്‍ത്തി അയാളുടെ നെഞ്ചുംകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു.
ലക്‌ഷ്യം നെഞ്ചിന്‍കൂടായിരുന്നെങ്കിലും അടിവയറുവരയെ കാല് പോങ്ങിയുള്ളൂ…പക്ഷെ ആദ്യചവിട്ടില്‍ തന്നെ പുറകിലേക്ക് മറിഞ്ഞുവീണു.
വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ എന്‍റെ ദേഹത്തെ മണ്ണ് തട്ടികുടയുമ്പോഴും അയാള്‍ കിനോയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അയാളുടെ പ്രായത്തെ വെല്ലുന്ന ദൃഡപേശികളില്‍ അവളുടെ മുഖം ഞെരിഞ്ഞമര്‍ന്ന് വേദനിക്കുന്നുണ്ടോ എന്ന് തോന്നി.
ഭയാശങ്കകളുടെ നിഴലുകള്‍ വീണ മുഖത്ത് രണ്ടുകണ്ണുകളുടെ തേരോട്ടം നടതുന്നതായാണ് മണിയന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കാണാനായത്.

ആള്‍ക്കൂട്ടം എപ്പോഴോ പിരിഞ്ഞുപോയി. എല്ലാവരും വീടണഞ്ഞു. വേലിയ്ക്കല്‍ നിന്നിരുന്ന അമ്പഴം ഇലപൊഴിക്കാന്‍ തുടങ്ങിയിരുന്നു. മണിയന്‍ സരയുവിനെയും ചേര്‍ത്ത്പിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. മുന്‍വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

അന്നത്തെ ദിവസം ആ വാതില്‍ തുറന്നതേയില്ല. രണ്ടാം ദിവസം ഞാന്‍ ഉറ്റുനോക്കിയിരുന്നു. ഇല്ല വാതിലും ജനലുകളും അന്നും തുറന്നതേയില്ല.

ഭയത്തിന്‍റെ വിത്തുകള്‍ എന്‍റെ മനസിലും വീണുതുടങ്ങിയിരുന്നു. മൂന്നാം ദിവസം പുലര്‍ന്നിട്ടും ആ വാതില്‍ തുറന്നില്ല. പലരും തട്ടിയും മുട്ടിയും നോക്കി, തുറന്നില്ല. ഞാനും മുട്ടി നോക്കി, തുറക്കപ്പെട്ടില്ല.

വൈകുന്നേരം പത്മജത്തിന്‍റെ മകന്‍ മണിയന്‍റെ വീട്ടിലെ മുന്‍വശത്തെ ജനലില്‍ മുഖം ചേര്‍ത്ത് ഉള്ളിലെ കാഴ്ച വല്ലതും തടയുന്നുണ്ടോ എന്ന് നോക്കുന്നത് കണ്ടു. സ്വകാര്യതയുടെ ചുക്കിച്ചുളിവുകള്‍ നിവര്‍ത്തിനോക്കി ഇക്കിളിപ്പെടാനുള്ള പ്രായം അവനായിട്ടുണ്ട്. ആവനും നിരാശ മുറ്റിയ മുഖവുമായിട്ടാണ് മടങ്ങിയത്. മൂന്നാം നാള്‍ അവസാനിപ്പിക്കാന്‍ സൂര്യന്‍ യാത്രയായപ്പോഴും ആ വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല.

മാറ്റൊലികള്‍ വീണ്ടുമുണ്ടായി. പത്മജവും സരസ്വതിയും പുതിയ അതിഥികളും പങ്കെടുത്തു.

“അങ്ങേരാ കൊച്ചിനെ കൊന്നുകാണുമോ ?”

“പോലീസില്‍ അറിയിച്ചാലോ ?”

“നമുക്ക് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയാലോ ?”

“അങ്ങേരു തന്നെ ആ കൊച്ചിനെ നശിപ്പിച്ചിട്ടുണ്ടാകും”

“എനിക്കും അങ്ങനാ തോന്നുന്നേ..പണ്ടേ നശിപ്പിച്ചിട്ടുണ്ടാകും..സ്വന്തം മോളല്ലല്ലോ”

“എന്നാലും ആ കൊച്ച്, അങ്ങേരതിനെ എന്ത് ചെയ്തോ ആവൊ?”

മാറ്റൊലികള്‍ കുറെയുണ്ടായി, ആരും മണിയനെന്ത് സംഭവിച്ചുകാണും എന്ന് ആശങ്കപ്പെട്ടില്ല
നാളെ വാതില്‍ തുറക്കുമായിരിക്കും. തുറന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഇതിനോടകം എല്ലാവരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തീരുമാനം കൈക്കൊണ്ട ശേഷം എല്ലാവരും വീടണഞ്ഞു.
നാളെ നേരം വെളുക്കട്ടെയെന്നു പറഞ്ഞ് ഞാനും ഉറങ്ങാന്‍ കിടന്നു

മൈലാഞ്ചി

ഇത് അംബുരു എന്ന അരവിന്ദിന്റെ കഥയാണ്. അരവിന്ദ് എന്നൊരു പേര് അവനുണ്ടെന്ന് അവന്‍തന്നെ മറന്നുപോയിക്കാണണം.

അംബുരുവിന്‍റെ ഒരു ശനിയാഴ്ച:

സാധാരണ ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മണിക്ക് അടിക്കേണ്ട അലാറം, പതിവിനുവിരുദ്ധമായി ആറുമണിക്ക് അടിക്കാൻ പാകത്തിൽ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. എങ്ങാനം അലമുറയിടാന്‍ വൈകിയാലോ എന്ന പേടിയില്‍ അഞ്ചേമുക്കാലിന് തന്നെയുണര്‍ന്ന് അലാറം ഓഫ് ചെയ്തു.
ചുവന്ന വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനം മേശപ്പുറത്ത് ഇരിപ്പുണ്ട്. അലാറം ഓഫ് ചെയ്തിട്ട് ആദ്യം ചെന്നത് മേശയ്യ്ക്കരികിലേക്കാണ്. ജയകൃഷ്ണന്‍ ക്ലാരയെ തഴുകുന്നപോലെ സമ്മാനപ്പൊതിയില്‍ ഒന്ന് തലോടി………….

ആറരയായപ്പോള്‍ തന്നെ കുളിച്ചു സുന്ദരനായി മുറിയ്ക്ക് പുറത്തിറങ്ങിയ (അറ്റാച്ച്ട് ബാത്രൂം ഉണ്ട്) മകനെ കണ്ടിട്ട് അമ്മ അംബുജം ചെറുതായിട്ടൊന്ന് ഞെട്ടി. നീലക്കുറിഞ്ഞി പോലും പൂക്കുമെന്ന വിശ്വാസം ഉണ്ട്, എന്നാലും ഇവന്റെ് കാര്യത്തില്‍ ഇത് സംഭവിക്കുമെന്ന് കരുതിയതല്ല. പരിഭ്രമം മറച്ചുവെച്ച് ആ അമ്മമനസ് സ്നേഹനിധിയായി.

“ഡാ മോനെ, കഴിച്ചിട്ട് പോകെടാ…”

“വേണ്ടമ്മേ..കഴിക്കാന്‍ നിന്നാല്‍ ചിലപ്പോ ട്രെയിന്‍ മിസ്സാകും”

“ഒഹ് പിന്നെ..ഇച്ചിരി പുട്ട് തിന്നുന്ന സമയംകൊണ്ട് നിന്റെി ട്രെയിനൊന്നും പോകില്ല. അല്ലേലും കലക്ടറുദ്യോഗത്തിന്റെ ഇന്‍റര്‍വ്യൂനൊന്നുമല്ലല്ലോ , കൂട്ടുകാരീടെ കല്യാണത്തിനല്ലേ പോകുന്നെ?”

“ശ്ശേടാ..ഈ തള്ളയോടല്ലിയോ പറഞ്ഞത് എനിക്കിപ്പോ ഒന്നും വേണ്ടെന്ന്‍. ഞാന്‍ ട്രെയിനീന്നു വാങ്ങി കഴിച്ചോളാം”

“ഓഹ്..എന്നാ നീ ചെല്ല്, സ്വന്തം തള്ളയ്ക്ക് ഇന്നേവരെ 100 രൂപയ്ക്ക് പോലും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് തരാത്തവനാ കൂട്ടുകാരിയ്ക്ക് 1500 രൂപയുടെ സാരിയും വാങ്ങിച്ചോണ്ട് പോകുന്നത്. ചെല്ലെടാ ചെല്ല്, നീ ചെന്നില്ലെങ്കില്‍ ചിലപ്പോ കല്യാണം നടന്നില്ലെങ്കിലോ..”

അംബുജം കത്തിക്കയറുന്നത് കണ്ടപ്പോള്‍ അംബുരുവിനു പന്തികേട് മനസിലായി. അധികസമയം നിന്ന് ബാക്കികൂടെ വാങ്ങാതെ വേഗം തന്നെ നിന്നിടം കാലിയാക്കി.

അംബുരു ഇത്രയും തിരക്കിട്ട് സമ്മാനവുമായി പോകുന്നത് കോളേജ്പഠനകാലത്ത് കിട്ടിയ കൂട്ടുകാരി നജിലയുടെ നിക്കാഹിനാണ്.

കായംകുളം റയില്‍വേ സ്റ്റേഷന്‍:
ട്രെയിന്‍ പതിവ് തെറ്റിക്കാതെ അരമണിക്കൂര്‍ താമസിച്ച് തന്നെയെത്തി. ചെലവുചുരുക്കലിന്റെ ഭാഗമായതിനാലാണ് പാസ്സഞ്ചറില്‍ പോകാമെന്ന് തീരുമാനിച്ചത്.ഭാഗ്യത്താല്‍ അധികം തിരക്കില്ലാത്ത കമ്പാര്ട്ട്മെന്റില്‍ വിന്‍ഡോസീറ്റ് തന്നെ തരപ്പെട്ടു.

ഇനിയൊരു രണ്ടുരണ്ടര മണിക്കൂര്‍ യാത്രയുണ്ട്. ഭൂതകാലത്തിലെ സൗഹൃദത്തിന്റെ ഓര്മ്മ കള്‍ മനസിലെ അഭ്രപാളിയില്‍ റീവൈന്റും ഫോര്‍വേഡും അടിയ്ക്കാനുള്ള സമയം ധാരാളമുണ്ട്.
ട്രെയിന്‍ ചലിച്ചു തുടങ്ങി. വര്‍ഷങ്ങളായുള്ള ശീലമായതുകൊണ്ട്, പതിവുപോലെതന്നെ ജനാലയ്ക്ക് വെളിയില്‍ കാണുന്ന മരങ്ങളും കെട്ടിടങ്ങളും പിന്നിലേക്ക് ഓടിപ്പോകുന്നുണ്ട്. അവയ്ക്കൊപ്പം മനസിനെയും ഓര്‍മ്മകളെയും പിന്നിലേക്ക് ഓടിച്ചു.

കോളേജ് ജീവിതം ആരംഭിച്ച് നാലഞ്ച് മാസത്തിനുള്ളില്‍ തന്നെ നജിലയുമായി സൗഹൃദത്തിലായി (നീയൊക്കെ കോളേജില്‍ പോയത് പഠിക്കാന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് ഇവിടെ ഒട്ടും തന്നെ പ്രസക്തിയില്ല). നജിലയുമായുള്ള സൗഹൃദം എങ്ങനെ തുടങ്ങിയെന്ന് ഇന്നും ഓര്മകയില്ല. ആ സൗഹൃദം വഴി നജിലയുടെ സുഹൃത്തുക്കളായ തരുണീമണികളിലേക്കും തന്റെ സൗഹൃദം വ്യാപിപ്പിക്കാന്‍ ആദ്യമേതന്നെ ശ്രമിച്ചിരുന്നു. സംവിധാനത്തിലൂടെ അഭിനയത്തിലേക്ക് എന്ന ആ പഴയ ലൈന്‍ തന്നെ. ശ്രമപരിശ്രമങ്ങള്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷെ പോകെപ്പോകെ സൗഹൃദങ്ങള്‍ രണ്ടുമൂന്നുപേരിലേക്ക് ചുരുങ്ങി. അതില്‍ പെണ്ണായൊരുവള്‍ നജിലയും.

പരാതിയും പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും സൗഹൃദത്തില്‍ കലര്പ്പി ല്ലായിരുന്നു. “ഒട്ടും തന്നെ നഞ്ചുകലരാത്ത സൗഹൃദങ്ങള്‍ അവാച്യമായൊരു സുഖം പകരും” എന്ന തന്റെ ഫേമസ് ക്വോട്ട്, താനത്ര ഫേമസ് അല്ലാത്തതുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെപോയതാണ്.
എല്ലാ ആണ്‍-പെണ് സൗഹൃദങ്ങളും പ്രണയത്തില്‍ കലാശിക്കുമെന്ന് പറഞ്ഞ മഹാനോട് പുച്ഛമായിരുന്നു തനിക്ക് അന്ന്. ഇന്നും. ഓള്ക്കും !(ഇത്തിരി കൂടിപ്പോയോന്നൊരു സംശയം).

നാട്ടില്‍ താന്‍ വളരെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തിക്കൊണ്ടുപോകുന്ന ജിഷയുടെ കാര്യവും നജിലയ്ക്ക് അറിയാം. അതായിരിക്കാം തുടക്കത്തിലൊക്കെ ആരൊക്കെ സംശയിച്ചിട്ടും നജിലയ്ക്ക് തന്നില്‍ വിശ്വസം തോന്നാന്‍ കാരണം.

നജിലയ്ക്ക് മൈലാഞ്ചിയുടെ മണമായിരുന്നു.
“മൈലാഞ്ചി മണക്കുന്നല്ലോ, പെണ്ണേ..നീ വരുമ്പോള്‍….” എന്ന് പാടി പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു. മൈലാഞ്ചികൊണ്ട് കൈവെള്ളയില്‍ കോലം വരച്ചല്ലാതെ നജിലയെ കണ്ടിട്ടേയില്ല. കുസൃതികാട്ടി അവളുടെ വലതുകയ്യില്‍ പിടിച്ചു മൈലാഞ്ചിഗന്ധം ആസ്വദിക്കുന്നത് ഒരു സ്ഥിരം വികൃതിയായിരുന്നു. കൈപിടിച്ചു മണംപിടിച്ചശേഷം “അയ്യേ, ബിരിയാണി മണക്കുന്നല്ലോ പെണ്ണേ….” എന്ന് പറഞ്ഞുകളിയാക്കുകയും ചെയ്യും.
“കോഴിയാ ഇല്ല്യോടി…” എന്ന കളിയാക്കലിന്..”അതെ കോഴി തന്നെയാ ഇപ്പൊ മണപ്പിക്കുന്നത്” എന്ന മറുപണിയും വാങ്ങിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയുള്ള സൗഹൃദം, സൗഹൃദത്തിന്റെ താജ്മഹല്‍ പണിയുന്ന സീനിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെങ്കിലും പോകുന്നത് അങ്ങോട്ടല്ല. ഇപ്പൊ ആറാം വര്ഷംം ആഘോഷിക്കുന്ന സൗഹൃദത്തില്‍ രണ്ടേരണ്ടു തവണ നഞ്ചു കലർത്തി താന്‍ പ്രണയത്തിലേക്ക് വഴുതിവീണിരുന്നു.സംഭവം സെക്കന്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. വളരെവേഗം സ്വബോധം വീണ്ടെടുത്ത് കരകയറാന്‍ സാധിച്ചിരുന്നു.

ഒന്നാം വര്ഷ ബിരുദത്തില്‍ വിരുത് കാട്ടിക്കൊണ്ടിരിക്കുന്ന കാലം. ഹോസ്ടലിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമൊന്നുമില്ലാത്ത ഒരു ഞായറാഴ്ച്ച! എന്തിനോവേണ്ടി കണ്ണുംതുറന്ന് മലര്ന്നു കിടക്കുമ്പോഴാണ് നജില വിളിക്കുന്നത്. അവള്ക്കെന്തോ പര്‍ച്ചേസൊക്കെയുണ്ട്, ഒരു കൂട്ടിന് വിളിച്ചതാണ്. വേഗം ടൌണിലേക്ക് ചെല്ലാന്‍.
സീലിംഗ്ഫാനും നോക്കികിടക്കുന്നവനെന്ത് അസൗകര്യം. ശടപടെന്ന്‍ റെഡിയായി പുറപ്പെട്ടു.

ബസ് സ്റ്റാൻഡിൽ നജില കാത്തുനില്പുപണ്ടായിരുന്നു. ഷോപ്പിങ്ങിനു പോകാനുള്ള ഉന്മേഷം കിട്ടാന്‍ വേണ്ടി ആദ്യം ആര്യാസില്‍ കയറി ഊണ് കഴിച്ചു. ബില്ല് വരുന്നതിനു മുന്‍പ് തന്നെ വിദഗ്ധമായി കൈകഴുകാന്‍ പോയി.
അവളുടെ കയ്യിലെ കാശിന് അവള്‍ നടത്തുന്ന പര്‍ച്ചേസായാതിനാല്‍..പര്‍ച്ചേസ് നീണ്ടുപോയതില്‍ പ്രത്യേകിച്ച് അതൃപ്തിയൊന്നും തോന്നിയില്ല.
പര്‍ച്ചേസൊക്കെ അവസാനിപ്പിച്ച്‌ നടക്കുമ്പോള്‍ ദേ പിന്നേം വൈദ്യന്‍ കല്പിചച്ചപോലെ ഒരു കൂള്‍ബാര്‍ ഞങ്ങളെ മാടിവിളിക്കുന്നു.
നാട്ടീന്ന് കുറ്റീം പറിച്ച് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും ഇപ്പോഴും വലിയ ഹോട്ടലുകളിലൊന്നും കയറാറില്ല. കുടിയ്ക്കാനെന്ത് വേണം എന്ന് ചോദിച്ചാല്‍ പറയാന്‍ നാരങ്ങാവെള്ളം മാത്രമേ അറിയൂ. ഇനിയിപ്പോ കഴിക്കാനെന്താ വേണ്ടെന്ന് ചോദിച്ചാല്‍ മാക്സിമം പോയാ ചിക്കന്‍ ബിരിയാണി എന്ന് പറയാനറിയാം.ഇങ്ങനെയൊരു സംഗതിയുള്ളത് കൊണ്ട് ഇത്തരം സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കിവിടും. ഇനിയഥവാ ആരെങ്കിലും വലിച്ചിഴച്ച് കൊണ്ടുപോയാല്‍ സ്ഥിരം പ്രയോഗിക്കുന്ന നമ്പര്‍
“ഇവിടെ ഓര്ഡചര്‍ ചെയ്തത് തന്നെ മതി” എന്നതാണ്. അങ്ങനെ അടുത്തിരിക്കുന്നവന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റും.

നജില വിളിച്ചത് കൊണ്ട്, അവളെ അനുഗമിച്ച് കൂള്‍ബാറില്‍ കയറി. അകത്തുകയറി സീറ്റ് പിടിച്ച ശേഷം 90ഡിഗ്രി തലങ്ങും വിലങ്ങും തല തിരച്ചു ചുറ്റുപാടും വെറുതെയൊന്നുനോക്കി.
ദേ വരുന്നു തൊപ്പിക്കാരന്‍..
“ഇവിടെ എന്താ സര്‍…വേണ്ടത്”
സര്‍ വിളി സുഖിച്ചെങ്കിലും മറുപടി പറയാതെ നജിലയെ നോക്കി.
“രണ്ടു ചോക്ലേറ്റ് ഷേക്ക്”..അവളുതന്നെ ഓര്ഡലര്‍ ചെയ്തു.

ചോക്ലേറ്റ്….ഷേക്കോ…ചോക്ലേറ്റ് തിന്നിട്ടുണ്ട്. ഷേക്ക് കേട്ടിട്ടുമുണ്ട്..ഇനിയിതെന്ത് പാണ്ടാരമാണാവോ
അതിനെക്കുറിച്ച് ആലോചിച്ച് തലപുകയാന്‍ തുടങ്ങുമ്പോഴേക്കും ഷേക്ക് വന്നു. കൊള്ളാം, കാണാന്‍ നല്ല ലുക്കൊക്കെയുണ്ട്.
ഗ്ലാസില്‍ ഏറ്റവും മുകളിലായി നല്ല കട്ടിയ്ക്ക് ഒരുണ്ട കിടക്കുന്നു. സംഭവം ചോക്ലേറ്റ് ആണെന്ന് രണ്ടുനോട്ടത്തില്‍ തന്നെ പിടികിട്ടി. പക്ഷെ ഷേക്ക് ഗ്ലാസ് കൊണ്ടുവന്ന പ്ലേറ്റില്‍ ഇരിക്കുന്ന സ്ട്രോ എങ്ങനെ ഇതിലിട്ട് ഈ ചോക്ലേറ്റിന്റെ താഴെയുള്ള ഷേക്ക് കുടിയ്ക്കുമെന്നതായിരുന്നു കണ്ഫ്യൂഷന്‍. പണിപാളിയല്ലോ ഈശ്വരാ………..

തലയുയർത്തി നജിലയെ ഒന്നുനോക്കി
“എന്താടാ..കുടിക്കുന്നില്ലേ?”
“കുടിയ്ക്കാം, ആദ്യം നീ കുടിയ്ക്ക്” എന്നൊരു നമ്പരിട്ടു. ഇവള് എങ്ങനെയാണ് കുടിയ്ക്കുന്നതെന്ന് കണ്ടാല്‍ പിന്നെ പ്രശ്നമില്ല.
“നീ കുടിയ്ക്കെടാ”..അവള് വിടാന്‍ ഭാവമില്ല.
“വേണ്ടാ..നീയാദ്യം കുടിയ്ക്ക്”
“”എന്തുവാടാ..ചുമ്മാ ഷോ ഇറക്കുന്നെ?”

ഇനിയും ഡയലോഗടിച്ച് ചളമാക്കേണ്ടാ എന്നുകരുതി ഉള്ള സത്യം തുറന്നുപറഞ്ഞു.
“അതേയ്..ഈ ചോക്ലേറ്റ് മുകളില്‍ കിടക്കുന്നതുകൊണ്ട് സ്ട്രോ എങ്ങനാ ഇടേണ്ടതെന്ന് ഒരു ഡൌട്ട്. ഞാനീ സാധനം ആദ്യായിട്ടാ….”
പറഞ്ഞു നിർത്തിയതും, സ്ഥലകാലബോധമില്ലാതെ അവള് പൊട്ടിച്ചിരിച്ചു.പൊട്ടിച്ചിരിനിര്‍ത്തി മൈലാഞ്ചിക്കൈകൊണ്ട് തലയ്ക്കൊരു കൊട്ടുതന്നു.
“സ്ട്രോ ഇട്ടിളക്കി ചോക്ലെറ്റ് അലിയിച്ചു കുടിയ്ക്കെടാ പൊട്ടാ..ഇതുപോലും അറിയാതെ എഞ്ചിനീയറാകാന്‍ വന്നേക്കുന്നു”
മാനം എന്നൊന്നില്ലാത്തത് കൊണ്ട് മനാഭിമാനം പോയില്ല.

തലയ്ക്ക് ഒരു കൊട്ടുതന്ന്‍, നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നജിലയുടെ നോട്ടം ഒരുനിമിഷം ഉള്ളില്‍ സൗഹൃദത്തിന്റെ മുകളില്‍ കയറിനിന്ന് പ്രണയം നൃത്തം ചവിട്ടി. ആ ചവിട്ടില്‍ നിലതെറ്റി പ്രണയത്തിന്റെ കൊക്കയിലേക്ക് വീണെങ്കിലും നൊടിയിടയില്‍ ഏതോ വള്ളിയില്‍ പിടിച്ചുകരയ്ക്ക്‌ കയറി.
സൗഹൃദത്തില്‍ നഞ്ചു കലർത്തിയ പൈശാചിക നിമിഷത്തെ അവള്‍ കേള്ക്കാതെ പതിയെ ശപിച്ചു. കുറ്റബോധം…പശ്ചാത്താപം എല്ലാം നിമിഷങ്ങള്‍ കൊണ്ട് കടന്നുപോയി.
അങ്ങനെ ഒരു പ്രണയം അവിടെ ജനിച്ചു, അവിടെത്തന്നെ മരിച്ചുവീണു!

പിന്നെ കലാപരമായ ഒരു ആക്രമണം തന്നെ ചോക്ലേറ്റ് ഷേക്കിനുമുന്നില്‍ അഴിച്ചുവിട്ടു. ആസ്വദിച്ചുകുടിച്ചിട്ടുകൂടി അവള്‍ തീര്ക്കുന്നതിനും മുന്‍പേ ഗ്ലാസ് കാലിയാക്കി. അവസാനതുള്ളിയെ സ്ട്രോയിലൂടെ വലിച്ചെടുക്കുമ്പോള്‍ കാറ്റും കൂടെ കയറി ശര്‍ര്‍ ശബ്ദത്തോടെ ഫിനിഷിംഗ് പോയിന്റ് എത്തിയെന്ന് ചുറ്റുമുള്ളവരെക്കൂടി അറിയിച്ചു!

പിന്നെയും വസന്തവും ശിശിരവുമൊക്കെ കടന്നുപോയി. ഓര്‍മ്മകള്‍ക്ക് ചായം പൂശിയ, മൈലാഞ്ചി മണമുള്ള ചാന്ദ്രമാസങ്ങളും ഉന്മാദത്തോടെ കടന്നുപോയി.(പ്രണയ-സൗഹൃദ കഥകളില്‍ ഇങ്ങനെ ചിലതൊക്കെ വേണമെന്നാണ്)

ട്രെയിന്‍ കോട്ടയവും പിന്നിട്ട് പോയിരിക്കുന്നു.

……………………..കോളേജില്‍ നിന്നും പോയ വിനോദയാത്ര! അന്നും മറ്റുള്ളവരോടൊപ്പം എല്ലാ വിനോദങ്ങളിലും ബസിനുള്ളില്‍ വെച്ച് പങ്കെടുത്തു. പത്തുമിനിറ്റ് ആടിയും പാടിയും കുമിളപോലുള്ള ജീവിതം ആസ്വദിച്ചിട്ട്, പിന്നെ പത്തുമിനിറ്റ് നജിലയ്ക്കൊപ്പമിരുന്ന് വിശ്രമിക്കും.
വിനോദവും ഉന്മാദവുമൊക്കെ ഇറക്കിവെച്ച് എല്ലാവരും രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങിതുടങ്ങി. നജിലയും ഉറങ്ങി ഉറങ്ങി ചരിഞ്ഞ് ഉറക്കം തന്റെ് തോളില്‍ മുഖം ചേർത്തായി. എന്തോ തനിക്ക് ഉറക്കം വന്നതേയില്ല! ബസിപ്പോള്‍ ഊട്ടിയുടെ പ്രാന്തപ്രദേശത്തേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോള്‍ ബസ്സ്‌ ചെറുതായൊന്നു കുലുങ്ങി. ആ കുലുക്കത്തില്‍ നജിലയും കുലുങ്ങി. കുലുക്കത്തില്‍ അവളുടെ ചുണ്ടുകള്‍ തന്റെ കവിളില്‍ സ്പര്‍ശിച്ചതായി ഒരു തോന്നല്‍!……..
ആടിയുലഞ്ഞ് കുലുങ്ങി അറിയാതെകിട്ടിയ സ്പര്‍ശനത്തെ വിവേകമില്ലാത്ത ഉപബോധമനസ് ഒരു നിമിഷം സ്നേഹചുംബനമായി വ്യാഖ്യാനിച്ചു!

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ കണ്ണുമിഴിച്ചുനോക്കിയ അവളെ സ്വബോധം വീണ്ടെടുത്ത്, ജനാലയുടെ നേര്ക്ക് കൈചൂണ്ടി പുറത്തെ കാഴ്ചയിലേക്ക് ക്ഷണിച്ചു.ദൈവാധീനം പോലെ അങ്ങകലെ ഏതോ പരിപാടിയുടെ അലങ്കാരപ്പണികളില്‍ കത്തിനില്ക്കുന്ന നൂറുകണക്കിന് ബള്‍ബുകള്‍ – പൊട്ടുകള്‍വാരിവിതറിയപോലൊരു കാഴ്ച!..വശ്യമനോഹരമായ കാഴ്ച! ജനലിലൂടെ തണുപ്പ് അകത്തേക്ക് അരിച്ചുകയറുന്നുണ്ട്.
പുറത്തെ കാഴ്ച കണ്ടു തിരഞ്ഞുനോക്കിയ നജിലയുടെ കണ്ണുകളിലെ തിളക്കവും, നിമിഷങ്ങള്‍ക്ക് മുന്‍പുള്ള മനസിന്റെ പൈശാചികമായ ദുര്‍വ്യാഖ്യാനവും വീണ്ടുമൊരിക്കല്ക്കൂടി സൗഹൃദത്തില്‍ നഞ്ചു കലർത്തി!. അവളുടെ കൈകളിലെ മൈലഞ്ചിയാകാന്‍ മനസ് ഒരു നിമിഷം ആഗ്രഹിച്ചു!

വീണ്ടും കുറ്റബോധവും, പശ്ചാത്താപവും!..
അങ്ങനെ രണ്ടാമത്തെ പ്രണയനിമിഷവും അവിടെ ജനിച്ച് അവിടെത്തന്നെ മരിച്ചു വീണു!

ട്രെയിന്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു..
അരമണിക്കൂര്‍ ബസ് യാത്രയും കഴിഞ്ഞ് കല്യാണസ്ഥലത്തെത്തി. അവിടെയെങ്ങും മാനും, മനുഷ്യനുമില്ല. വീട് തൊട്ടടുത്ത് തന്നെയായതിനാല്‍ നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
കലപിലബഹളങ്ങളും,അലങ്കാരപ്പണികളും, ആള്‍ക്കൂട്ടവും..ഇതിനെയൊക്കെ തരണം ചെയ്ത് സമ്മാനപ്പൊതിയുമായി പെണ്‍പടകള്‍ അവളെ ഒരുക്കുന്നിടത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടു.
“ഡാ ഇപ്പോഴാണോ വരുന്നത്…” നജിലയുടെ സന്തോഷം.
“ഇതിലും നേരത്തെ വരാന്‍ ഇന്ത്യന്‍ റെയില്വേ സമ്മതിച്ചില്ല മോളെ..”
അളിഞ്ഞ വിറ്റായതുകൊണ്ടായിരിക്കാം നജിലയും ചിരിച്ചില്ല, കൂടെയുള്ള പെണ്‍പടകളും ചിരിച്ചില്ല.
നമ്മളിതെത്ര കണ്ടതാ.ചമ്മല്‍ മറച്ചുപിടിച്ച് സമ്മാനപ്പൊതി നീട്ടി

“ഇന്നാ, എന്റെ വകയൊരു ചെറിയ സമ്മാനം”
“ശ്ശോ വേണ്ടായിരുന്നു, എന്തിനാടാ ഇതൊക്കെ, വെറുതെ കാശുകളയേണ്ട വല്ല കാര്യവുമുണ്ടോ”..തുടങ്ങിയ പതിവു ഡയലോഗുകളൊന്നും മറുപടിയായി കിട്ടിയില്ല. ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങിവെച്ചു.

പിന്നെയും മീന്‍ വെട്ടുന്നിടത്ത് പൂച്ച പമ്മിനടക്കുന്നതുപോലെ കുറച്ചു നേരം അവിടെ പതുങ്ങിയ ശേഷം പുറത്തുകടന്നു.
സമയമായപ്പോള്‍ ഓഡിറ്റോറിയത്തിലേക്കും പാഞ്ഞു. സ്വര്ണ്ണത്തിലും, മൈലഞ്ചിയിലും മുക്കിയെടുത്ത നജിലയെ സ്റ്റേജില്‍ ഇരുത്തിയിട്ടുണ്ട്. ആ കൈകളിലെ മൈലാഞ്ചിയാകാനാണ് പണ്ട് മനസ്‌ ആഗ്രഹിച്ചത്, യാതൊരു പ്രകോപനവുമില്ലാതെ മനസ്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു. പിന്നെയൊട്ടും അമാന്തിച്ചില്ല..നേരെ ഭക്ഷണത്തിനുള്ള ഏരിയയിലേക്ക്………………
അവിടെ പരാക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിട്ടിയ സീറ്റില്‍ ഇരുന്നും നിന്നും ബിരിയാണിയില്‍ ചെറുതായൊന്ന് മുങ്ങിനിവര്‍ന്നു. വീണ്ടും മേടയിലേക്ക്.
അവിടെയെത്തിയപ്പോള്‍ അമല്‍ നീരദുമാര്‍ പെണ്ണിനേയും ചെക്കനേയും നിര്‍ത്തി ഡയരക്ഷന്‍ തുടങ്ങിയിട്ടുണ്ട്. തന്നെ കണ്ടതും നജില കൈയ്യാട്ടി വിളിച്ചു.
പോകുന്നവഴിക്ക് ഒരു ഏമ്പക്കവും വിട്ട് നോര്‍മ്മലായിട്ടാണ് കയറിച്ചെന്നത്
സ്റ്റേജില് കയറി ചെക്കന് പുഞ്ചിരി തുളുമ്പുന്ന ഒരു ഹസ്തദാനം
“ഹായ് ഞാന്‍ അരവിന്ദ്, നജിലയുടെ ഫ്രെണ്ടാണ്”
പുയ്യാപ്ല ആകെമൊത്തം ഒന്ന് കുലുങ്ങിചിരിച്ചു
“ഞാന്‍ ഷുക്കൂര്‍”…….
നല്ലൊരു മത്താപ്പ് പ്രതീക്ഷിച്ചു വന്നവന്റെ മുന്പില്‍ നനഞ്ഞ ഓലപ്പടക്കം കത്തിയ്ക്കാന്‍ നോക്കിയ ഫീല്‍ ആയിരുന്നു ആ പേര് കേട്ടപ്പോള്‍.
വേറെ നല്ല പേരൊന്നും കിട്ടിയില്ലേ ചേട്ടാ..എന്ന ചോദ്യം പാതിവഴിയില്‍ വിഴുങ്ങിക്കളഞ്ഞു. എന്തോ ഷുക്കൂര്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മവരുന്നത് പുലിബിനുവിന്റെ നിഴലായ വെരളി ഷുക്കൂറിനെയാണ്.
ആ സമയത്ത് നജില ഇടപെട്ടു.
“ഇവനെന്റെ ബെസ്റ്റ് ഫ്രെണ്ടാണ്. ഒരേയൊരു ബെസ്റ്റ് ഫ്രെണ്ട്!..
കാതിനു നല്ല കുളിര്‍മയൊക്കെ തോന്നിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. എല്ലാത്തിനും ഒരേയൊരു മറുപടി പുഞ്ചിരി!.പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു പരിചയപ്പെടുത്തി.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കണ്ണുകൊണ്ട് പോകുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു.
മടക്കയാത്രയില്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ നജിലയുടെ വാക്കുകള്‍ വീണ്ടുമോർത്തു. എന്നാലും തന്നെയിത്രയും വിശ്വസിച്ചവളെയാണല്ലോ രണ്ടുനിമിഷത്തേക്കെങ്കിലും വഞ്ചിച്ചത്. വീണ്ടും കുറ്റബോധം പിടികൂടി.
തരികെ വീട്ടിലെത്തുമ്പോഴേക്കും കുറ്റബോധമോക്കെ മാഞ്ഞിരുന്നു. സന്തോഷം നിറഞ്ഞ മനസുമായി കട്ടിലില്‍ ഇരിക്കുമ്പോഴാണ് ജിഷയുടെ കാര്യം ഓർത്തത്.
ഈശ്വരാ…ഞാന്‍ ശരിക്കും വഞ്ചിച്ചത് ജിഷയെയാണല്ലോ..ഇതൊക്കെ അവളോട്‌ ചെയ്ത വഞ്ചനയല്ലേ…
വീണ്ടും കുറ്റബോധം…പശ്ചാത്താപം..ഈ മനസ് ഒരുമാതിരി സ്വഭാവമാണല്ലോ കാണിക്കുന്നത്.
പശ്ചാത്താപം കഴിഞ്ഞപ്പോള്‍ ചെറിയ ആശ്വാസം തോന്നി..സാരമില്ല..ലക്ഷക്കണക്കിന് പേജുകളുള്ള ജീവിതത്തില്‍ നിന്ന് രണ്ടേ രണ്ടു പേജ്..അതങ്ങ് കീറിക്കളയാം. ജിഷയും അറിയണ്ട, നജിലയും അറിയണ്ട.
ഒന്നുറങ്ങി എണീറ്റപ്പോള്‍ കുറ്റബോധവും പശ്ചാത്താപവും പമ്പയും എരുമേലിയുമൊക്കെ കടന്ന് എങ്ങോട്ടോ പോയിരുന്നു.

മൈലാഞ്ചി മണക്കുന്നല്ലോ പെണ്ണേ നീ വരുമ്പോള്‍………എന്ന് മൂളിക്കൊണ്ട്, മേശയ്ക്കരികിലെത്തി കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ കണ്ണാടിയിലെ അംബുരു, തന്നെ നോക്കി ചിരിക്കുന്നു. അവനെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു “ആ അംബുരു ഞാനല്ലടാ…………..”

അടിക്കുറിപ്പ് (അടികിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതിപ്പോ തല്ലുകിട്ടാന്‍പാകത്തില്‍ ഒരു യഥാര്‍ത്ഥ കഥയല്ല. എന്നാലും ഒരു സേഫ്ടിക്ക്..അംബുരു, നജില..ഇവരൊക്കെ ആരാണെന്ന് എനിക്കറിയില്ല..ഞാന്‍ കണ്ടിട്ടുമില്ല

ബിനു പുലിയാണ്

“നമുക്ക് അതിരാവിലെ എഴുന്നേറ്റ് പല്ലുതേക്കാം, പിന്നെ കഫെ കോഫീഡെയില്‍ പോയി കാപ്പി കുടിക്കാം. അവിടെ വെച്ച് നീയെന്റെ കാപ്പിയുടെ ബില്ല് കൊടുക്കണം……….” റോസ്മേരിയുടെ മാന്‍പേടകണ്ണുകളില്‍ നോക്കി ബിനു ഈ (ഊള) ഡയലോഗ് പറയുമ്പോ അവന്‍റെ നുണക്കുഴി കവിളുകള്‍ ചുവന്നു തുടുത്തിരുന്നു.

പ്രപ്പോസ് ചെയ്ത് കഴിഞ്ഞു പെണ്ണ് സമ്മതം മൂളിയതിന്റെ രണ്ടാം ദിവസം തന്നെ ഒരു ചമ്മലുമില്ലാതെ ഇങ്ങനെയൊക്കെ ഡയലോഗ് അടിക്കാന്‍ മാവേലിക്കരയില്‍ ബിനുവല്ലാതെ വേറൊരാളുണ്ടാകുമെന്നു തോന്നുന്നില്ല..അല്ല അങ്ങനെ ഒരു പീസേ ഉള്ളു.

“പുലി ബിനു, മാവേലിക്കര” ബിനുവിനു ഒരു കത്തയക്കാന്‍ വിലാസമായി ഇത്രയും മതി, ഇത് തന്നെ ധാരാളം. വീട്ടുപേരും, പിന്‍കോഡും ഒന്നുമില്ലെങ്കിലും കത്ത് കൃത്യമായി അവന്‍റെ കയ്യില്‍ കിട്ടും എന്ന സംഗതി വടക്കന്‍ പാട്ട് പോലെ പ്രസിദ്ധമാണ്. ..അതായിരുന്നു ബിനു, പുലി ബിനു.

രാമന്‍കുട്ടിയാശാന്‍റെ മോന്‍ ബിനു നാട്ടിലൊക്കെ പുലി ബിനുവാണ്. പ്ലാപ്പെറ്റ ശോശാമ്മയുടെ (വീട്ടുപേരല്ല, പേറും  പ്ലാവുമായി ബന്ധപെട്ട ഒരു കഥയാണ്..അത് പിന്നീടു) ഇളയ സന്താനം നാലാം ക്ലാസ്സില്‍ പഠിക്കുന്ന ജോസൂട്ടി മുതല്‍ ടിപ്പറില്‍ മണലടിക്കുന്ന നാട്ടിലെ പ്രധാന മൂങ്ങയായ തങ്കപ്പന്‍ ചേട്ടന്‍ വരെ ബിനുവിനെ ബിനുവണ്ണാ എന്നെ വിളിക്കൂ…..

കാര്യം ബിനു പുലിയാണെങ്കിലും നാളെ വായിക്കേണ്ട ജീവചരിത്രം ഇന്നേ എഴുതി തുടങ്ങുമ്പോള്‍ കല്ലുകടിക്കുന്ന ഏടുകള്‍ ബിനുവിന്‍റെ ഇതുവരെയുള്ള വഴികളിലുണ്ട്.

എന്നും അതിരാവിലെ 9 മണിക്ക് ഷര്‍ട്ടൂരി അരയില്‍ കച്ചകെട്ടി കണ്ണാടിയില്‍ നോക്കി പഞ്ചപാണ്ടവരിലെ ഭീമനെ സ്മരിക്കുന്നത് ബിനുവിന്‍റെ ഒരു ശീലമായിരുന്നു. കാഴ്ച്ചയില്‍ ഭീമന്റെ ഗദയോളം വരില്ലെങ്കിലും ജീവിതസന്ദര്‍ഭങ്ങള്‍ ഏറെക്കുറെ ഭീമന്‍റെ തന്നെയെന്നു ഓര്‍ത്ത് ബിനു നെടുവീര്‍പ്പിടും. ആ നെടുവീര്‍പ്പിന്റെ ഡിജിറ്റല്‍ ഡോള്‍ബി ശബ്ദം അടുക്കള വരെയെത്തി, അതുകേട്ട അമ്മ കുന്തീദേവിയുടെ ഒച്ച പോങ്ങിയാലെ ബിനു കച്ചയഴിക്കൂ…

“എന്നുമെവിടെയും ഭീമനെ പോലെ താനും രണ്ടാമൂഴക്കാരനാണ്, അത് വീട്ടിലായാലും, നാട്ടിലായാലും” എല്ലാ നെടുവീര്‍പ്പുകളിലും ഇതുതന്നെയായിരുന്നു തളംകെട്ടി കിടന്നിരുന്നത്.

ബിനു പുലിയാണെന്ന് ലോകം ആദ്യമറിഞ്ഞത് ബിനുവിന്‍റെ അഞ്ചാം ക്ലാസ് പഠനകാലത്താണ്. ചൂരലിന്റെ വിജ്രംഭനങ്ങളില്‍ കുട്ടികളെ അടക്കിനിര്‍ത്തി കണക്കിന്റെ ഊരാക്കുടുക്കുകളിലേക്ക് സരോജിനി ടീച്ചര്‍ ഊളിയിടുന്ന നേരത്താണ് ബിനുവും ഷുക്കൂറും തമ്മില്‍ ഒരു കലപില..

“ഇതെന്റെ ഡബറാ..താടാ..ഇതെന്റെ ഡബറാന്ന്” ബിനു പതിയെ രോഷം കൊള്ളുന്നു.

ഡബറിന് വേണ്ടിയുള്ള പിടിവലിയുടെ ശബ്ദം കേട്ട സരോജിനിടീച്ചര്‍ തിരിഞ്ഞുനോക്കിയതും ഷുക്കൂര്‍ മാന്യനായി..ഏത് ഡബര്‍, ആരുടെ ഡബര്‍..ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ –അല്ല അള്ളാ എന്ന ഭാവത്തില്‍ ഷുക്കൂര്‍!

“ബിനൂ..എഴുന്നേല്‍ക്കടാ..നിന്നെയൊന്നും ഒരു നടയ്ക്ക് മര്യാദ പഠിപ്പിക്കാന്‍ പറ്റില്ല. ഇനി മുതല്‍ എന്‍റെ ക്ലാസ്സില്‍ നീയീ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുന്നാല്‍ മതി…” സരോജനിടീച്ചറുടെ കല്‍പന.

ക്ലാസിലെ മര്യാദകേടിന്റെശിക്ഷയായി ബിനുവിനെ ഒരു മര്യാദയുമില്ലാതെ ക്ലാസിലെ സുന്ദരിക്കോതകളായ ശരണ്യയുടെയും പാര്‍വ്വതിയുടെയും ഇടയില്‍ പിടിച്ചിരുത്തി.

“അവിടിരി..എന്നാലെ നീയൊക്കെ മര്യാദ പഠിക്കു”

ഇലാമപ്പഴത്തിന്റെ കായ പിഴിഞ്ഞ വിഷം കുടിപ്പിച്ച പോലത്തെ അതികഠിനമായ ശിക്ഷയായിപ്പോയി. ഒരു നിമിഷം, ബിനുവായിപ്പിറന്നിരുന്നെങ്കില്‍ എന്ന് ചിന്തിച്ച പീക്കിരി ആണ്‍സിംഹങ്ങളുടെ നെടുവീര്‍പ്പുകള്‍ ക്ലാസില്‍ നിശബ്ദമായി അലയടിച്ചു.

“ടീച്ചര്‍ ഞാനും സംസാരിച്ചാരുന്നു…..” ഷുക്കൂര്‍ ചാടിയെഴുന്നേറ്റ് ഹരിശ്ചന്ദ്രന്‍ ആയി…..

“ആഹാ നീയും സംസാരിച്ചോ?..എന്നാ നീ പോയി വാതിലിന്റെ വെളിയില്‍ നില്‍ക്ക്..ബെല്ലടിച്ചിട്ട്‌ കയറിയാല്‍ മതി”–ദേ കിടക്കുന്നു കപ്പിയും കയറും.. അങ്ങനെ ഷുക്കൂര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് ആയി.

സരോജിനിടീച്ചര്‍ വീണ്ടും കണക്കിലേക്കിറങ്ങി. ടീച്ചര്‍ ബോര്‍ഡിലെഴുതുന്ന സമവാക്യങ്ങള്‍ നോക്കിയിരിക്കുന്ന ശരണ്യയുടെയും, പാര്‍വ്വതിയുടെയും പിന്നിയിട്ട മുടിയിലേക്ക് ഇമവെട്ടാതെ കഴുത്ത് മാത്രം വെട്ടിച്ച് ബിനു നോക്കിക്കൊണ്ടേയിരുന്നു.

ഏതോ സമവാക്യം സരോജിനിടീച്ചര്‍ മറന്നുപോയിട്ടാണെന്നുതോന്നുന്നു, അത് കണ്ടുപിടിച്ച് ബോര്‍ഡിലെഴുതാന്‍ ശരണ്യയയെ വിളിച്ചു. സമവാക്യം കണ്ടുപിടിക്കാനുള്ള ആവേശത്തില്‍ ചാടിയെഴുന്നേറ്റു മുന്നോട്ടാഞ്ഞ ശരണ്യയ്ക്കൊപ്പം ഒരു ചെറിയ നിലവിളിയോടെ പാര്‍വ്വതിയും ബിനുവിനെ തട്ടമറിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തീവണ്ടിയുടെ ബോഗ്ഗികള്‍ ഘടിപ്പിക്കും വിധം ശരണ്യയുടെയും പാര്‍വ്വതിയുടെയും മുടി കൂട്ടികെട്ടിയ നിലയില്‍…..

“എടാ ബിനു…ഇവിടെ വാടാ….” സരോജിനിയമ്മ അലറുന്നു.

ശരണ്യപാര്‍വ്വതികള്‍ കൂട്ടികെട്ടിയ മുടിയഴിക്കുന്ന നേരം സരോജിനി ടീച്ചറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി. പൊങ്ങിയ ചൂരല്‍ താഴേക്ക് പതിച്ച് ബിനുവിന്‍റെ കൈവെള്ളയില്‍ തട്ടി തടഞ്ഞു നിന്ന് വിജ്രംഭിച്ചു..ഒരിക്കലല്ല, പലവട്ടം. ബിനുവിന്‍റെ കണ്ണില്‍ നിന്നും തടം വെട്ടി വെള്ളമൊഴുകി…

കണക്കുപീരിയഡ് തീര്‍ന്നതിന്റെ ,മണിയടി ശബ്ദം മുഴങ്ങുമ്പോള്‍ ക്ലാസ് ഒന്നടങ്കം മനസില്‍ പറഞ്ഞു…ബിനു പുലിയാണ്!

അഞ്ചാംക്ലാസ്സില്‍ നിന്നും മലക്കം മറിഞ്ഞ് ,മറിഞ്ഞ് പത്താംക്ലാസ്സിലെത്തിയപ്പോഴേക്കും ബിനുവിനെ ഖ്യാതി വാനോളം ഉയര്‍ന്നിരുന്നു. ബിനു സുന്ദരിമാരുടെ കണ്ണിലെ കൃഷ്ണമണിയായി ഓളംവെട്ടിയിരുന്ന സമയം. കല്യാണത്തിന്‍റെ ലോങ്ങ്‌ലീവ് കഴിഞ്ഞ് സന്തോഷ്‌ സാര്‍ തിരിച്ചെത്തിയ ദിവസം..ബിനുവിന്‍റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് നാട്ടിയ ദിവസം!

ഹിസ്റ്ററിയില്‍ മുഖം കഴുകി, ഹിസ്റ്ററിയില്‍ പല്ലുതേച്ച്, ഹിസ്റ്ററിയില്‍ കിടക്കുന്ന സന്തോഷ്‌ സാര്‍….കല്യാണം കഴിഞ്ഞ പുതുമോടിക്കാരന്റെ അടയാളമായ അഞ്ചുപവനോളം വരുന്ന ഒരു സ്വര്‍ണ്ണച്ചെയിന്‍ സാറിന്റെ കറുത്ത കൈയ്യില്‍ കയറിയിട്ടുണ്ട്. മധുവിധുവിന്റെ ചമ്മല്‍ മാറ്റാനെന്നോണം, വന്നുകയറിയ ഉടനെ സന്തോഷന്‍ ചോദ്യോത്തരവേള ആരംഭിച്ചു. ഒരു സൈഡില്‍ നിന്നും തുടങ്ങിയ പരിപാടി ബിനുവിലെത്തിയപ്പോള്‍ ചോദ്യം മാനവതാവാദം ആയിരുന്നു….

“ബിനൂ…എന്താണ് മാനവതാവാദം?  പറയൂ…”

ഇതേതു വാതം എന്നോര്‍ത്ത് കണ്ണുമിഴിച്ച് അടുത്തിരുന്ന പൊടിമോനെ നോക്കി..പൊടിമോന്‍ ബുക്ക് മലര്‍ത്തി..ബിനുവിന്‍റെ കണ്ണുകളില്‍ അവ്യക്തത. ബുദ്ധിമുട്ട് മനസിലാക്കിയിട്ടെന്നോണം പൊടിമോന്‍ പതിയെ ഉത്തരം വായിച്ചു തുടങ്ങി

“മാനവതാവാദം ലൌകികമാണ്…..”

ആദ്യവരികിട്ടിയ ആക്രാന്തത്തില്‍ സാറിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിയും ആത്മവിശ്വാസവും നിറച്ച് ബിനു ഉത്തരം പറഞ്ഞു..

“മാനവതാവാദം ലൈംഗികമാണ്………………………………………………………………………………………………………………..”

കലപില കൂട്ടിയിരുന്ന ക്ലാസ്സ് ഒന്നടങ്കം നിശബ്ദമായി..ആരുടെയൊക്കെയോ ഗദ്ഗദങ്ങള്‍ മാറ്റൊലിക്കൊള്ളാതെ വിറങ്ങലിച്ചു…ബിനുവിന് അപ്പോഴും റിലെ കിട്ടിയിരുന്നില്ല…

മധുവിധുവിന്റെ മണം മാറാത്ത സന്തോഷ്‌ സാര്‍ ഒരു കൂമനെ പോലെ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഒറ്റപ്പോക്ക്….

അന്നും ആരൊക്കെയോ പറഞ്ഞു….”ബിനു പുലിയാണ്”

ഇന്ന് ബിനു സൈക്കിളില്‍ അഭ്യാസം കാണിച്ചും, ചാമ്പയ്ക്ക പറിച്ചുകൊടുത്തും തമാശകള്‍ പറഞ്ഞും കറക്കിയെടുത്ത രണ്ടാമത്തെ പെണ്‍കിടാവാണ് റോസ്മേരി..ആദ്യം കറക്കിയെടുത്ത സിന്ധുവിനെ കരകാണാകടലിനക്കരേയ്ക്ക് അവളുടെ അച്ഛന്‍ അന്തസ്സായി കെട്ടിച്ചു വിട്ടു.

ഒരു ക്രിസ്മസ് രാത്രിയില്‍ ചെഗുവേരയെ വെല്ലുന്ന ധൈര്യത്തില്‍ ആരുമറിയാതെ റോസ്മേരിയുടെ വീടിന്റെ ഓടിളക്കി അകത്തുകയറിയതല്ല….ഇപ്പോള്‍ അവളുമായുള്ള വിവാഹത്തില്‍ കലാശിച്ചതെന്നു ബിനു ആണയിട്ടു പറഞ്ഞു.

ആഞ്ഞുചവിട്ടിയിട്ടായാലും ഒരുമാസം ബിനു തള്ളി നീക്കി…മഞ്ഞു പെയ്യുന്ന രാവുകളുടെ കാലം കലണ്ടര്‍ തെറ്റിച്ചുകൊണ്ട് വന്നിരിക്കുന്നു..വാദ്യമേളഘോഷങ്ങളോന്നുമില്ലാതെ മംഗല്യം കഴിഞ്ഞു…അല്ല കഴിപ്പിച്ചു..

ഇന്ന് ബിനുവിന്‍റെ ആദ്യരാത്രിയാണ്….

കരടി ബിജുവിന്റെ ഉപദേശങ്ങള്‍ മണിയറയിലേക്ക് കയറും മുന്‍പ് ബിനു മനസിലോര്‍ത്തു..

“ഡാ ബിനു, ആദ്യ ദിവസം വെറുതെ സംസാരിചിരുന്നാല്‍ മതി..ഉറക്കം വരുമ്പോള്‍ അങ്ങ് കിടന്നുറങ്ങിയേക്കണം..അല്ലാതെ…..”

“അപ്പൊ കാര്യങ്ങള്‍ ഒക്കെയോ?”

“അതൊക്കെ രണ്ടാം ദിവസം മതി. അതാണതിന്റെ ശരി…നീ വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്ക്.”

ശരിയാണ്, ബിജു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവന് നല്ല വിവരമാണ്..

പ്രതീക്ഷയുടെ പിച്ചിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മുഖമായിരുന്നു മണിയറയില്‍ റോസ്മേരിയുടേത്. പിച്ചിപ്പൂവിന്റെ സൗന്ദര്യം ആസ്വദിക്കാതെ സുഗന്ധം ആസ്വദിച്ച് സൊറപറഞ്ഞിരുന്ന് ബിനു സമയം തള്ളി നീക്കി. സംഭാഷണങ്ങളെ വഴിതിരിച്ചുവിടാനുള്ള വ്യഗ്രത റോസ്മേരിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും, അതിലൊന്നും വഴുതിവീഴാതെ ബിജുവിനെ മനസ്സില്‍ ധ്യാനിച്ച് മുന്നോട്ട് പോയി.

ബൂസ്ടിട്ട പാലാണെങ്കിലും, അല്ലെങ്കിലും, പാടകെട്ടിയതാണെങ്കിലും അല്ലെങ്കിലും ഒറ്റവലിക്ക് ഒരു ഗ്ലാസ്‌ പാല് കുടിച്ചു തീര്‍ക്കുന്ന ബിനുവിന്‍റെ ശീലം ഒറ്റദിവസം കൊണ്ട് മാറി. അരഗ്ലാസ് പാല് സിപ്പടിച്ചു സിപ്പടിച്ചു തീര്‍ക്കാന്‍ പാടുപെട്ടു…ഇടയ്ക്കെപ്പോഴോ ഗ്ലാസ് കാലിയായി. റോസ് ഇടത്തോട്ടും, ബിനു വലത്തോട്ടും തിരിഞ്ഞു കിടന്നു..അദൃശ്യമായൊരു ചൈന വന്മതില്‍ ഇടയില്‍ തീര്‍ക്കപെട്ടു.

ബിനു ഉറങ്ങിയിരുന്നില്ല..നാളത്തെ പരിപാടികള്‍ മനസ്സില്‍ ആസൂത്രണം ചെയ്തു. ഷുക്കൂറിന്റെ ബുള്ളറ്റ് വാങ്ങി അതില്‍’ റോസിനെയും കൂട്ടി ഒന്ന് കറങ്ങണം..ഓടിക്കാനറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകളുള്ള പൊളിടെക്നിക്ക് ഗീക്ക് അല്ല താന്‍..എന്നാലും ഒരാഗ്രഹം..

ഷുക്കൂറിന്റെ ബുള്ളറ്റ് എന്നുപറഞ്ഞാല്‍ ഒരൊന്നൊന്നര സാധനമാണ്…മാസത്തിലൊരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍ കയറ്റി മോഡല്‍ ചെയ്യിപ്പിച്ചെടുക്കുന്ന സാധനമാണ്. ആരു കണ്ടാലും, കേട്ടാലും ഒന്നു നോക്കും….

അടുത്ത ദിവസം പതിവിലും നേരത്തെ തന്നെ കിഴക്ക് വെള്ളകീറി. കിടക്കയില്‍ ബിനുവും എന്തോ ഒന്ന് കീറി….ആ കീറിയ കാറല്‍ കേട്ട് പുതുപ്പെണ്ണ് കൈവളകള്‍ കിലുക്കി മുത്തുപൊഴിയും പുഞ്ചിരിയുമായി കിടക്കവിട്ടെഴുന്നേറ്റു………………………………………….

(ബിനു പുലിയാണെന്നോ അല്ലെന്നോ അവള്‍ മനസ്സില്‍പോലും പറഞ്ഞില്ല എന്ന് ബിനു ഉറപ്പുവരുത്തി)

ഇനി ഷുക്കൂറിനെ വിളിച്ച് ബുള്ളറ്റ് തരപ്പെടുത്തണം.

ആഹാരം, വസ്ത്രം, ബുള്ളറ്റ്,  പാര്‍പ്പിടം പിന്നെ ഭാര്യ എന്ന് പറഞ്ഞു ജീവിക്കുന്നവനാണ്. പോരാഞ്ഞിട്ട് ആദ്യരാത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഇക്കിളിപ്പെടാന്‍ യാതൊരു ഉളുപ്പുമില്ലാത്ത പോര്‍ക്കാ……

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കാര്യം സാധിച്ചു…ബുള്ളറ്റ് കൈമാറുമ്പോള്‍ ഷുക്കൂറിന്റെ ചങ്കൊന്നു പിടച്ചു.

“സൂക്ഷിച്ചു കൊണ്ടുപോകണം, പിന്നെ ഗട്ടറിലൊന്നും ചാടിക്കരുത്..സ്വല്പം കണ്ടീഷന്‍ മോശമാണ്..രണ്ടു ദിവസം കഴിഞ്ഞ് വര്‍ക്ക്ഷാപ്പില്‍ കൊണ്ട് പോകാനുള്ളതാ..”

“ഓ ശരി” എന്ന് പറഞ്ഞു ബിനു വീട്ടിലെത്തി. റോസ് ഇതിനോടകം അണിഞ്ഞൊരുങ്ങി നിന്നിരുന്നു..

ഘട…ഘട…ഘടാ.ഘടാ…………………………………………………………………………………..

ഹെല്‍മെറ്റും വെക്കാതെ, ഇടയ്ക്കൊക്കെ റോസിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ അല്പം തലചരിച്ചും ബിനു ബുള്ളറ്റ് പറപ്പിച്ചു….

ചെട്ടികുളങ്ങര റെയില്‍വേ ഗേറ്റിന്റെ ആദ്യ ഹമ്പില്‍ കയറിയിറങ്ങിയതും അലൂമിനിയം കലം ചോറോട്കൂടി വീഴുന്ന ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…

“ചേട്ടാ വണ്ടിയേന്ന് ഏതാണ്ട് പൊയീ………………” റോസിന്റെ കൈകള്‍ ബിനുവിന്‍റെ ചുമലില്‍ അള്ളി…

രണ്ടാമത്തെ ഹമ്പില്‍ കയറിയിറങ്ങിയ ബിനു ബുള്ളറ്റ് നിര്‍ത്തി, സൈഡ്സ്റ്റാന്‍ഡില്‍ വെച്ച് റോസിനെ ഒന്ന് നോക്കി ഗൗരവത്തില്‍, ഞാന്‍ നോക്കിയിട്ട് വരാം എന്ന ഭാവത്തില്‍ ബുള്ളറ്റില്‍ നിന്നും പോയ സാമഗ്രിയുടെ അടുത്തേക്ക് നടന്നു..

ദാ കിടക്കുന്നു കുഴലുപോലത്തെ എന്തോ ഒരു സാധനം…ഇത്രേയുള്ളോ എന്ന ഭാവത്തില്‍ റോസിനെ നോക്കിയൊന്ന് പുഞ്ചിരിച്ച്…….

“ഇത് എൻഫീൽഡിന്റെ ഒരു സുനാപ്പിയാ..” എന്നും പറഞ്ഞ് മസില് ലൂസാക്കി ഒന്ന് കുനിഞ്ഞ് വലതുകൈകൊണ്ട് സുനാപ്പി എടുത്തതും…

“അമ്മേ……………………………………………………………….”എന്നൊരു നിലവിളിയാണ് റോസ് കേട്ടത്.

ഇടതുകൈകൊണ്ട് വലതുകൈതണ്ടയില്‍ പിടിച്ച് കണ്ണുമിഴിച്ചു ബോധാമുണ്ടോ, ഇല്ലയോ എന്ന് തിരച്ചറിയാന്‍ വയ്യാത്ത അവസ്ഥയില്‍ ബിനു w പോലെ കിടപ്പുണ്ട്. റോസിന് അകെ പരിഭ്രമമായി..ബിനുവിന്‍റെ വലതുകൈവെള്ള പൊള്ളിക്കുടുത്ത് ,മാംസമൊക്കെ വെളിയില്‍ വന്നിരിക്കുന്നു….

നിലവിളികേട്ടോടി വന്ന ഗേറ്റ്കീപ്പര്‍ വാസുവണ്ണന്‍ പോള്ളിക്കുടുത്ത ബിനുവിന്‍റെ കൈകണ്ട് അറിയാണ്ട് ചോദിച്ചുപോയി…..”ഇതാണോ കൈക്കുടുന്ന നിലാവ്”..

റോസ്മേരിയുടെ കണ്ണും, സിറ്റ്വേഷന്റെ സീരിയസ്നെസും മനസിലാക്കിയ വാസുവണ്ണന്‍ അതുവഴിവന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ബിനുവിനെപൊക്കി വാണ്ടിയിലിട്ട് , ബുള്ളറ്റ് ഓരം ചേര്‍ത്ത് പൂട്ടി താക്കോല്‍ റോസിനെ ഏല്‍പിച്ചു ഓട്ടോയില്‍ കേറ്റിയയച്ചു..

ആശുപത്രിയില്‍ നിന്ന് മരുന്ന് ഭദ്രമായി വലതുകയ്യില്‍ തന്നെ തേച്ചുമിനുക്കി വീട്ടിലെത്തിയപ്പോഴേക്കും സംഭവമറിഞ്ഞ ഷുക്കൂറും എത്തി..

“അളിയാ..അത് ബുള്ളറ്റിന്റെ സൈലന്‍സര്‍ ബഫല്ലോ ആരുന്നടാ…” ഷുക്കൂര്‍ വിവരിച്ചുകൊടുത്തു.

“ബഫല്ലോയോ..” വേദന കടിച്ചമര്‍ത്തി ബിനു സംശയിച്ചു…..

“ബഫല്ലയോ, ബാസിലോ, ബെസിലോ..അങ്ങനെന്തോ ഒരു സാധനമാണ്..നിനക്ക് പറഞ്ഞാലറിയില്ല..അത് ചൂടായ സാധനമാണ്,പിടിച്ചാല്‍ പൊള്ളുമെന്നറിയാത്ത പോഴന്‍…”

“അതേയ്..ഞാനീ പോളീടെക്നിക്കിലോന്നും പഠിച്ചിട്ടില്ല…കൈയ്യൊന്ന് നേരെയിക്കോട്ടേ..നിന്നെ കണ്ടു ബുള്ളറ്റില്‍ ശിഷ്യപ്പെടുന്നുണ്ട്…”

ഇനിയും നിന്നാല്‍ വാപ്പ വീട്ടിലിരുന്ന് തുമ്മും എന്ന് മനസിലായപ്പോള്‍ ഷുക്കൂര്‍ സ്കൂട്ടായി…..”അളിയാ താക്കോല്‍ എടുത്തിട്ടുണ്ട്…വണ്ടി ഞാന്‍ പോയെടുത്തോളാം”

“ഓ ശരി”

എങ്ങനെയൊക്കെയോ ഇരുട്ടു വീണു..രണ്ടാം രാത്രി….വിശ്രമത്തിലായത് കൊണ്ട് 8 മണി മുതലേ ബിനു കട്ടിലില്‍ തന്നെയുണ്ട്‌. കുങ്കുമപ്പൂവും, പാരിജാതവും പാദസരവും എല്ലാം കഴിഞ്ഞ് റോസ്മേരിയും മുറിയിലെത്തി..കിടക്കയില്‍ ഇരുന്നു..കുറെ നേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു…

നിശബ്ദതയെ ഭേദിക്കാന്‍ റോസ്മേരി തന്നെ മുന്‍കയ്യെടുത്തു..

“എന്നാലും എന്‍റെ ബുനുവേട്ടാ..നിങ്ങള് എന്തുംമാത്രം ധൈര്യം ഉള്ളയാളായിട്ടാ അന്ന് രാത്രി ഞങ്ങടെ വീട്ടില്‍ ഓടിളക്കി കയറിയത്..അല്ലെ?”

വലതു കയ്യുടെ വേദന ബിനു ലേശം മറന്നു…പുതപ്പിനുള്ളിലേക്ക് വലതുകയ്യറിയാതെ ഇടതുകയ്യാല്‍ റോസിനെയും ആനയിച്ചുകൊണ്ട് ബിനു മെല്ലെ അവളുടെ കാതുകളില്‍ പറഞ്ഞു:

“കള്ളന്മാരും പിടിച്ചുപറിക്കാരുമൊക്കെയുള്ള ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രി കൊണ്ട് ഓടി നടന്നു കണ്ടവനാണീ ബിനു..ആയെനിക്ക് നിന്‍റെ വീട്ടില്‍ രാത്രി കയറുക എന്നത് പൂ പറിക്കുന്നത് പോലെത്തെ ഈസിയായ പരിപാടിയാണ്…”

ഇല്ല തീരുന്നില്ല, ബിനുവിന്‍റെ ഊളഡയലോഗുകള്‍ അവസാനിക്കുന്നില്ല…

ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയാതിരിക്കട്ടെ എന്ന പോലെ ഇടതു കൈ പുതപ്പ് വലിച്ചു മൂടി……പുതപ്പിനുള്ളില്‍ നിന്നും റോസിന്റെ പുഞ്ചിരിയില്‍ കലര്‍ന്ന ” ബിനുവേട്ടന്‍ പുലിയാണ്” എന്ന ഡയലോഗ്, ഖൈത്താന്‍ ഫാനിന്റെ ശബ്ദം അലിയിച്ചു കളഞ്ഞു….

അതെ ബിനു പുലിയാണ്…………………………………………………………

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : കിട്ടാനുള്ളത് എന്തായാലും കിട്ടും, എന്നാലും പറയാം..കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണ്..മറിച്ചു തോന്നരുത്..എന്നിട്ടും പോരെങ്കില്‍ ബിനുവണ്ണനോട്…ഈ ആഴ്ച ഞാന്‍ മാവേലിക്കരയ്ക്ക് വരില്ല, വരുമ്പോള്‍ സൗകര്യം പോലെ വാങ്ങിച്ചോളാം

ജീവന്‍ ഹിന്ദുവാണ്

ജീവനും ഞാനും എഴാം ക്ലാസില്‍ ഒരുമിച്ചാണ് പഠിച്ചത്. വന്ന ദിവസം തന്നെ രജിസ്റ്ററില്‍ ജീവന്‍റെ മതം കാണാനില്ലെന്ന ക്ലാസ്ടീച്ചറുടെ സംശയത്തിനുമുന്‍പില്‍ “എനിക്ക് മതമില്ല ടീച്ചര്‍” എന്ന് പറഞ്ഞ നിഷ്കളങ്കനായ് ആ ബാലന്‍റെ മുഖം ഇന്നും ഒളിമങ്ങാതെ എന്‍റെ ഓര്‍മയിലുണ്ട്.
“എനിക്ക് അച്ഛനില്ല”, “എനിക്ക് അമ്മയില്ല”, എന്തിനേറെ പറയുന്നു.. “എനിക്ക് നിക്കാറില്ല” എന്ന് വരെ പറഞ്ഞ കൂട്ടുകാരെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്ക് മതമില്ല എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
എന്താണീ മതം, ആരാണീ മതം ഇങ്ങനെയുള്ള കുഴയ്ക്കുന്ന ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ കടല്‍ തീര്‍ത്തു. ഉച്ചയൂണ് കഴിഞ്ഞു സ്കൂളിനുപുറത്ത്
പോയി വാങ്ങുന്ന ബോംബെ പൂട പോലെയുള്ള വല്ല സാധനവുമാണോ?
അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ? അന്വേഷിച്ചു, പക്ഷെ കണ്ടെത്തിയില്ല.
മുട്ടുവിന്‍ തുറക്കപ്പെടും എന്നും കേട്ടു. മുട്ടി നോക്കി..മുട്ടിയ വാതിലുകള്‍ എല്ലാം തുറന്നു..പക്ഷെ പറഞ്ഞത് മാത്രം മനസിലായില്ല.

അങ്ങനെ മതമന്വേഷിച്ചുള്ള യാത്രക്ക് ചെറിയ വിരാമമിട്ടുകൊണ്ട് ജീവനുമായി കൂടുതല്‍ അടുത്തു.
ജീവന്‍ ലേശം കറുത്തിട്ടാണ്, ഞാന്‍ ലേശം വെളുത്തിട്ടും. ജീവന്‍റെ വീട്ടുകാരെപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടി വീണ്ടും വിസ്മയിപ്പിച്ചു…
അവന്‍റെ അമ്മയുടെ പേര് ഭാരതി എന്നാണത്രേ..അതില്‍ അതിശയമൊന്നുമില്ല..പക്ഷെ അവന്‍റെ അച്ഛന്‍റെ പേരും ഭാരതി എന്നാണത്രേ…………അതെങ്ങനെ ശരിയാകും…
അച്ഛനും അമ്മയ്ക്കും ഒരേ പേര്? അങ്ങനെ ഉത്തരം കിട്ടാത്ത സംശയങ്ങളുടെ കൂടെ ഒരെണ്ണം കൂടി. ആ സംശയം ജീവനോട്‌ ചോദിച്ചില്ല. ഉള്ളിലെ
കനലുകളില്‍ ഇട്ടു ഊതിക്കാച്ചി.

ഉച്ചയൂണിനു ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. ജീവന്‍റെ കൊച്ചു ഡബ്ബയില്‍ ചോറിനൊപ്പം എന്നും തൈരും, മുട്ട വറുത്തതും കാണും. അതിന്‍റെ
പങ്ക് പറ്റാന്‍ എനിക്ക് ഒട്ടും തന്നെ വിഷമം തോന്നിയിരുന്നില്ല, എനിക്ക് പകുത്ത് നല്‍കുവാന്‍ ജീവനും മടിയുണ്ടായിരുന്നില്ല.

സൗഹൃദത്തിന്‍റെ ഒന്നര ആഴ്ച പിന്നിട്ടു കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്ചയാണ് മറ്റൊരു സ്കൂളില്‍ നിന്നും ടി സിയും വാങ്ങി ഞങ്ങള്‍ക്കിടയിലേക്ക് ഗോവിന്ദന്‍ നായര്‍
എന്ന വെളുത്ത് തുടുത്ത വെണ്ണക്കട്ടി കടന്നുവരുന്നത്. എനിക്കും ജീവനുമൊപ്പം ഒരെബെഞ്ചില്‍ സ്ഥാനം കിട്ടി ഞങ്ങള്‍ക്കിടയിലേക്ക്..

വന്നതിന്‍റെ രണ്ടാം ദിവസം തന്നെ ഗോവിന്ദന്‍റെ ഒരു ചോദ്യം എന്നോട്…”നീ ഹിന്ദുവാണോ?”
“മ്, സര്‍ട്ടിഫിക്കട്ടിലോക്കെ അങ്ങനാ, പിന്നെ അമ്മ പറഞ്ഞതും അങ്ങനാ..എന്താ ഗോവിന്ദാ?”
എന്‍റെ മറുപടി അവനില്‍ പുഞ്ചിരിയുടെ മഴവില്ല് വിരിയിക്കുന്നത് ഞാന്‍ കണ്ടു.

“ജീവനോ? അവന്‍ ഹിന്ദുവാണോ?”
“ആ എനിക്കറിയില്ല”

“എന്നാ നീ അവനോടൊന്നു ചോദിക്ക്. അഹിന്ദുക്കളുമായുള്ള സഹവാസം എനിക്ക് പറ്റില്ല. അതുകൊണ്ടാ”

ഗോവിന്ദന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലായില്ലെങ്കിലും, ജീവന്‍ ഹിന്ദുവാണോന്ന്‍ ചോദിക്കാമെന്ന് ഞാനേറ്റു.
അന്ന് തന്നെ ജീവനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കൌതുകം വിടാതെ ഞാന്‍ ചോദിച്ചു
“ജീവന്‍ ഹിന്ദുവാണോ?”

എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിന് ആദ്യം ഒരു പുഞ്ചിരിയായിരുന്നു മറുപടി..പിന്നെ പുഞ്ചിരി മാഞ്ഞു. ഇപ്പോള്‍ ആ മുഖത്ത് കുട്ടിക്കളിയില്ല, അച്ഛന്‍റെ മുഖത്ത് കാണാറുള്ള ഗൗരവം കലര്‍ന്ന ചിരി.

“ഇല്ല പൊടിമോനെ, എനിക്ക് മതമില്ല”
ങേ..ദേ പിന്നേം മതമില്ലെന്ന്

അപ്പൊ ഈ ഹിന്ദു എന്ന് പറയുന്നതാണ് മതം..അങ്ങനെ വരട്ടെ….
അങ്ങനെ ഒരു സംശയത്തിന്‍റെ തോട് പൊളിച്ച സന്തോഷത്തില്‍ ഞാന്‍ ഗോവിന്ദന്‍റെ അടുത്തെത്തി കാര്യം പറഞ്ഞു..നായര്‍ക്ക് വിശ്വാസം വന്നില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനും എനിക്കുമൊപ്പം നായരും ഉച്ചയൂണിനു കൂടി. ഒരുമിച്ചിരുന്നാലും നായര്‍ ജീവനെ കഴിവതും സ്പര്‍ശിക്കതിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നും..ജീവന്‍റെ തൈരും മുട്ടയും പഴയത് പോലെ രണ്ടായി തന്നെ പകുത്തുപോന്നു..നായര്‍ ഒഴിഞ്ഞു നിന്നു.

കാലം കോഴികൂവിയും, കാക്കകരഞ്ഞും, കലണ്ടര്‍ മറിച്ചും കടന്നുപോയി…
എഴാം ക്ലാസില്‍ നിന്നും എട്ടിലേക്ക്, നായര്‍ ഞങ്ങളുടെ ബെഞ്ചില്‍ നിന്നും ഒരു ബെഞ്ച്‌ പിന്നിലേക്ക്‌..
എട്ടില്‍ നിന്നും ഒന്പതിലേക്കും, ഒന്‍പതില്‍ നിന്നും പത്തിലേക്കും പറന്നു കയറി..നായര്‍ പിന്നെയും പിന്നെയും പിന്നിലേക്ക് പറന്നു മാറി.

പത്താം ക്ലാസില്‍ എത്തിയിട്ടും ഗോവിന്ദന് മാറ്റമില്ല..മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ല!
ഗോവിന്ദന്‍റെ സംശയങ്ങള്‍ എന്നെ വീണ്ടും സംശയാലുവാക്കി. ഞാന്‍ വീണ്ടും ജീവനരികില്‍ എത്തി ചോദ്യം മറ്റൊരുതരത്തില്‍ ആവര്‍ത്തിച്ചു..
“ജീവന്‍ ഹിന്ദുവല്ലേ?”
“പൊടിമോന്‍ വരൂ..”
ജീവന്‍ എന്‍റെ കൈയും പിടിച്ചു പള്ളിക്കൂടത്തിന്‍റെ തെക്കേമൂലയിലെ വലിയ നെല്ലിമരത്തിന്‍റെ ചോട്ടിലേക്ക് എത്തി. കരിഞ്ഞുണങ്ങിയ നെല്ലിയിലകളും, പഴുത്ത് മഞ്ഞിച്ച നെല്ലിയിലകളും തീര്‍ത്ത പരവതാനിയില്‍ ഇരിപ്പുറപ്പിച്ച ശേഷം ജീവന്‍ എന്‍റെ കൈപിടിച്ച് അടുത്തിരുത്തി.
മുകളില്‍ പൊട്ടുപോലെ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിയ്ക്കുന്ന നെല്ലിയ്ക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ജീവനരികിലിരുന്നു. ഈ സമയം മൂത്രപ്പുരയില്‍ നിന്നും ഇറങ്ങി വന്ന മജീദ്‌ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു..
“ഇങ്ങള് എന്തെടുക്കുവാ?”
മജീദിന്‍റെ ചോദ്യത്തിന് ജീവനാണ് മറുപടി പറഞ്ഞത്..
“ഓ ചുമ്മാ..നെല്ലിയ്ക്ക നോക്കിയിരിക്കുവാരുന്നു..”
ഇതൊക്കെ കേട്ടും കണ്ടും എതിരെ വന്ന റസിയ വാ പൊത്തി ചിരിച്ചുകൊണ്ട് മൂത്രപ്പുരയിലേക്ക് ഓടി.
കണ്ണിലെ കൃഷ്ണമണി ഒന്ന് കറക്കി ചുറ്റിലും നോക്കി ചിരിച്ചുകൊണ്ട് മജീദ്‌ പെട്ടന്ന് തന്‍റെ തുറന്നുകിടന്ന നിക്കറിന്‍റെ സിബ്ബ് വലിച്ചിട്ടുകൊണ്ട് ക്ലാസ്സിലേക്കോടി.
പെട്ടന്ന് തളം കെട്ടിയ മൗനത്തിനു തിരശ്ശീലയിട്ടുകൊണ്ട് ജീവന്‍ മുരടനക്കി.

“ഞാന്‍ പൊടിമോനെ ഇവിടേക്ക് വിളിച്ചുകൊണ്ട് വന്നത് ഒരു രഹസ്യം പറഞ്ഞു തരാനാണ്..”
“എന്ത് രഹസ്യം” എന്‍റെ ജിജ്ഞാസ കൂടി.

“ആരാണ് ഈ ഹിന്ദു എന്ന കാര്യം”

“ആരാണീ ഹിന്ദു..ഞാനല്ലേ?”

“ഹിന്ദു ആരാണെന്നു അറിയുന്നതിന് മുന്‍പ് മതമെന്താണെന്ന് അറിയണം..
മതം എന്ന വാക്കിനര്‍ത്ഥം അഭിപ്രായം എന്നാണ്..അതായത് ക്രിസ്തുമതമെന്നാല്‍ ക്രിസ്തുവിന്‍റെ അഭിപ്രായങ്ങള്‍..അത്രേയുള്ളൂ..അതൊക്കെ അഭിപ്രായങ്ങളാണ്..വേണെമെങ്കില്‍ സ്വീകരിക്കാം, വേണ്ടെങ്കില്‍ ഉപേക്ഷിക്കാം”

“അല്ല, ഹിന്ദു മതത്തിന്‍റെ കാര്യമല്ലേ നമ്മള് പറഞ്ഞുവന്നത്”

“അതെ, ഹിന്ദുമതം..അതായത് ഹിന്ദുവിന്‍റെ അഭിപ്രായങ്ങള്‍..അപ്പോള്‍ ആരാണീ ഹിന്ദു,,അത് ഒരാളാണോ..അങ്ങനെ ഒരാളാക്കാന്‍ പറ്റുമോ?…”
“ആപ്പോള്‍…?” എനിക്കൊന്നും മനസിലായില്ല.
“അപ്പോള്‍ ആരാണീ ഹിന്ദു എന്നല്ലേ?..പറയാം…
സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

“ഉം മനസിലായി,..” ഒന്നും മനസിലായില്ലെങ്കിലും മനസിലായി എന്ന മട്ടില്‍ തലയാട്ടി.
പിന്നെയും എന്തൊക്കെയോ പറഞ്ഞു…..
അതാ മണിയടി ശബ്ദം കേള്‍ക്കുന്നു..പപ്പുവേട്ടന്‍ മണിയടിക്കുന്നു..കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ കേറുന്ന പോലെ എല്ലാവരും ക്ലാസ്സുകളിലെക്കോടി..ഞങ്ങളും.

പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സില്‍ കുഴഞ്ഞു]മറിഞ്ഞു കിടക്കുന്നു..
ക്ലാസ്സുകള്‍ പിന്നെയും…മണി സാറും, രഘു സാറും, ഗീത ടീച്ചറും വന്നുപോയി..എന്തൊക്കെയോ കുത്തിക്കുറിച്ചു..

കൃത്യനിഷ്ഠയുള്ള പപ്പുവേട്ടന്‍ കൃത്യം നാലുമണിക്ക് തന്നെ കൂട്ടമണിയടിച്ചു..കോഴിക്കൂട് തുറന്നുവിട്ട പോലെ പരക്കം പാച്ചില്‍..എല്ലാവരും ഓട്ടം തുടങ്ങി. എന്‍റെ മനസ്സ് കലുഷിതമായിരുന്നു.
കണ്ണുകള്‍ ഗോവിന്ദനെ പരതുകയായിരുന്നു. ഗോവിന്ദനും ഓടാനുള്ള ഒരുക്കത്തിലാണ്..പോക്ക് കണ്ടാല്‍ തോന്നും എന്തോ അത്യാവശ്യമാണെന്ന്..ഒരു കാര്യവുമില്ല..റോഡുവക്കിലെയും, അടുത്ത പറമ്പിലെയുമൊക്കെ കശുവണ്ടി പെറുക്കിക്കൂട്ടാനുള്ള വെപ്രാളമാണ്.

“ഗോവിന്ദാ…” ഞാനുറക്കെ വിളിച്ചു.
കലപിലകള്‍ക്കിടയിലൂടെ ഒഴുകിയെത്തിയ എന്‍റെ ഘോരശബ്ദം അവന്‍റെ കാത് തുളച്ചു. ഗോവിന്ദന്‍ തിരിഞ്ഞു നിന്നു.

“എന്താണ്ട്രാ..”
“നീ വന്നേ, രൌ കാര്യം പറയാനുണ്ട്‌”
ഞാന്‍ ഗോവിന്ദനെയും കൂട്ടി നെല്ലിമരചോട്ടിലെക്കോടി.
“എന്തടാ കാര്യം..നീ പറ”
“ഡാ നമ്മുടെ ജീവന്‍ ഹിന്ദുവാണ്”
ഗോവിന്ദന്‍റെ കണ്ണുകള്‍ ചെറുതായി ഒന്ന് തള്ളിയോ എന്ന് തോന്നി.
“ഓഹോ അവന്‍ നിന്നോട് പറഞ്ഞോ?”
“ഉം, അത് മാത്രമല്ല, നീയും ഞാനും, മജീദും, റസിയയും എല്ലാരും ഹിന്ദുക്കളാണെന്നും പറഞ്ഞു.”
“ഓഹോ അപ്പൊ അവന്‍ കളിയാക്കിയതാണല്ലേ”
“അതല്ലെടാ…ഈ ഗോത്ര സംസ്കാരത്തിന്‍റെ ഇരുണ്ട കാലഘട്ടമാണല്ലോ ദൈവങ്ങളെ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളുമായും ബന്ധപ്പെടു…..”
“ങേ..നീ എന്തോന്നെടെ, ആറാംതമ്പുരാനിലെ ഡയലോഗ് വിടുന്നോ? നീയും ആളെ കളിയാക്കാന്‍ ഇറങ്ങിയതാണോ?”

“ഛെ..ഇതല്ല..ഈ ഹിന്ദുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം……ഒഹ് എല്ലാം മറന്നു പോയി ഗോവിന്ദാ…ഛെ..നാളെ ഞാന്‍ ജീവനോട്‌ ചോദിച്ചിട്ട് പറയാം”
“പോടെ, ചുമ്മാ മനുഷ്യന്‍റെ സമയം കളയാന്‍, എനിക്ക് പോയിട്ട് അണ്ടി പെറുക്കാനുള്ളതാ, നീ പോയെ..”
മറവി വരുത്തിയ നാണക്കേടില്‍ തലകുനിച്ചു ഞാനും കളമൊഴിഞ്ഞു.

പിറ്റേന്ന് ഉച്ചക്ക് കാര്യങ്ങള്‍ ഒന്നുകൂടി പഠിക്കാന്‍ ജീവനെ നോക്കിയപ്പോള്‍, ജീവന്‍ അതാ ഗോവിന്ദന്‍റെ കൈയ്യും പിടിച്ചു നെല്ലിമരചോട്ടിലേക്ക് പോകുന്നു. ഹോ രക്ഷപെട്ടു.
പത്താം ക്ലാസ്സ് പാസായി..വഴികള്‍ പലതായി പിരിഞ്ഞു..ജീവന്‍ എങ്ങോട്ടോ മാഞ്ഞു പോയി..ഗോവിന്ദന്‍ കണ്മുന്‍പില്‍ തന്നെയുണ്ടായിരുന്നു. ഇടയ്ക്കിടെ പലയിടങ്ങളിലായി ഗോവിന്ദനെ കാണുന്നത് കൊണ്ട് ആ പരിചയം മാത്രം തുടര്‍ന്നു….
ഗോവിന്ദന്‍ ഇന്ന് പ്രശസ്തിയിലെക്ക് കുതിക്കാന്‍ പോകുന്ന ഒരു ചെറിയ കുത്തക കമ്പനിയുടെ കേരളത്തിലെ ഓഫിസിന്‍റെ തലപ്പത്ത് എവിടെയോ ആണ്.

ഒരു ഞായറാഴ്ച്ചയുടെ ആലസ്യത്തില്‍ ചുവരുകള്‍ കൊണ്ട് നഗ്നത മറച്ച് കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു..
ഗോവിന്ദനാണ്

“ഹലോ..”
“ഡാ പൊടി, ഞാനാ ഗോവിന്ദന്‍”
“ആ..പറയടാ..എന്താണ് വിശേഷം”
“ഒരത്യാവശ്യ കാര്യമാണ്..നിന്‍റെ പരിചയത്തില്‍ ജാവ അറിയാവുന്ന ഫ്രീലാന്‍സ് ചെയ്യുന്ന പിള്ളേര് ആരെങ്കിലുമുണ്ടോ?”
“ഉം..നോക്കാം..”
“ഉം നീ ഒന്ന് കാര്യമായിട്ട് തിരക്കണം, അത്യാവശ്യമാണ്..പിന്നേ..”
“വേറെന്ത്?”
” നീ നോക്കുമ്പോ, ഹിന്ദുക്കള്‍ ആയിട്ടുള്ള ആരെങ്കിലും വേണം. നമ്മുടെ കമ്പനിക്ക് ഹിന്ദുക്കള്‍ മതി അതുകൊണ്ടാ..മറ്റവന്‍മാരുമായിട്ടുള്ള ഇടപാട് എനിക്ക് ശരിയാവുകയില്ല. അതുകൊണ്ടാ”
“ഉം..ശരിയെടാ..ഞാന്‍ ഒന്ന് നോക്കട്ടെ…..”

സംഭാഷണം അവസാനിച്ചു. ചുവരുകള്‍ നാണത്തോടെ നോക്കിയപ്പോള്‍ വീണ്ടും ബെഡ്ഷീറ്റിനുള്ളിലെക്ക് ഊളിയിട്ടു.

കണ്ണടച്ചു, നിദ്രാദേവി ഒന്ന് കൂടി കനിഞ്ഞിരുന്നെങ്കില്‍…
ജീവന്‍റെ ശബ്ദം വീണ്ടും കേള്‍ക്കുന്ന പോലെയൊരു തോന്നല്‍

“സിന്ധുക്കള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭൂമിയെ, മാതൃഭൂമിയായും, പിതൃഭൂമിയായും, ജന്മഭൂമിയായും, കര്‍മ്മഭൂമിയായും കാണുന്ന
വിശ്വസിക്കുന്ന ആളാണ് ഹിന്ദു, അവരെ മൊത്തത്തില്‍ ഹിന്ദുക്കള്‍ എന്നും പറയാം..ആ ദേശത്തെ ഹിന്ദുസ്ഥാന്‍ എന്നും പറയാം….
അങ്ങനെ നോക്കിയാല്‍ നീയും, ഞാനും, മജീദും, റസിയയും എല്ലവരും ഹിന്ദുക്കളാണ്..മനസിലായോ?”

 

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതൊക്കെയും പൊടിമോന്റെ സ്വന്തം കഥാപാത്രങ്ങളും, അഭിപ്രയങ്ങളുമാണ്..ആരുമായും, ഒന്നുമായും ഇതിനു യാതൊരു സമയവുമില്ല. അങ്ങനെ തോന്നിയാല്‍ ക്ഷമിക്കുക.

കുഞ്ഞനന്തന്റെ കഥ

കൊട്ടും കുരവയും, ആര്‍പ്പുവിളികളും കെട്ടുകാഴ്ചകളും സൗന്ദര്യമത്സരങ്ങളുമായി ഓണാട്ടുകരയുടെ തിരുഹൃദയമായ ചെട്ടികുളങ്ങര ആടിതിമിര്‍ക്കുന്ന ദിവസമാണ് കുംഭത്തിലെ ഭരണി, ചെട്ടികുളങ്ങര ഭരണി!. അങ്ങനെയൊരു ഭരണിനാളിലാണ്‌ കുഞ്ഞനന്തന്‍ ഭൂജാതനായത്‌.

ഗര്‍ഭപാത്രത്തില്‍ നിന്നും  പുറത്തേക്കുള്ള വഴിയില്‍ അണിഞ്ഞൊരുങ്ങിയ ബാലികമാര്‍ താലപ്പൊലിയുമെന്തി വെള്ളിവെളിച്ചം വിതറി സ്വീകരിക്കാന്‍ തയ്യാറായി നിന്നിട്ടും, എല്ലാവരുടെയും മുഖത്ത് കാറും കോളും നിറച്ചു ഗര്‍ഭാപാത്രമെന്ന ഇരുട്ടറയില്‍ കുറച്ചു നേരം കൂടി അള്ളിപ്പിടിച്ചുകിടന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ആയിരുന്നു അവന്‍റെ തിരുപ്പിറവി. പുറത്തേക്കുവരാന്‍ സമയമായിട്ടും വരാന്‍ കൂട്ടാക്കാതിരുന്ന കുഞ്ഞും, ആ വികൃതികള്‍ സഹിച്ച അമ്മയുടെ അവസ്ഥയും കുറച്ചൊന്നുമല്ല ലേബര്‍ റൂമിലെ മാലാഖമാരെയും ഡോക്ടറേയും വിഷമിപ്പിച്ചത്.

അന്ന് അമീര്‍ഖാന്‍റെ ത്രീ ഇടിയട്ട്സ് ഒന്നും ഇറങ്ങിയിട്ടില്ല, അല്ലെങ്കില്‍ വാക്വം ട്യുബോ, സൈകിള്‍ ട്യുബോ ഒക്കെകൊണ്ട് ഡോക്ടര്‍ ഒന്ന് പയറ്റി നോകിയേനെ. എന്തായാലും കരഞ്ഞും, കൂവിയും, അലമുറയിട്ടും, പ്രാര്‍ത്ഥിച്ചും ഒരു വിധം കുഞ്ഞിനെ വലിച്ചു പുറത്തിട്ടു. പുറത്തെടുത്ത് കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം-

ഇത്രയും നേരം ഇരുട്ടറയില്‍ കിടന്നതുകൊണ്ടു കുഞ്ഞിന് ഒരു കരുവാളിപ്പ്! കരുവാളിപ്പ് മാറ്റാന്‍ ഇനി ഇന്ക്യുബെട്ടരില്‍ കൊണ്ട് പോയി ടോര്‍ച് അടിക്കണമത്രെ!
“ഒഹ്, അതിനെന്താ അടിച്ചോ” എന്ന് അച്ഛന്‍ കണാരന്‍.
എല്ലാം കഴിഞ്ഞ് കുഞ്ഞിനെ തിരികെ കൊണ്ട് വന്നപ്പോള്‍ കുഞ്ഞിന് ലേശം, അല്ല അത്യാവശ്യം നന്നായി ഇരുട്ടിന്‍റെ നിറവും സൗന്ദര്യവുമുണ്ട്!

കലണ്ടറില്‍ വര്‍ഷങ്ങള്‍ അതിവേഗം കടന്നുപോകുമ്പോള്‍ അതിനൊത്ത് ശരീരം അത്ര കണ്ട് വളരുന്നില്ല എന്ന യഥാര്‍ത്ഥ്യം കുഞ്ഞനന്തന്‍ വേദനയോടെയാണെങ്കിലും പതിയെ മനസിലാക്കി. മുത്തച്ഛന്‍ സ്നേഹവാത്സല്യങ്ങളോടെ അവനു ചാര്‍ത്തിയ പേരായിരുന്നു “കുഞ്ഞനന്തന്‍”.

മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തില്‍ എല്ലാവരും കുഞ്ഞനന്തന്‍ എന്ന് തന്നെ വിളിച്ചിരുന്നു. ഇഴച്ചില്‍ നിര്‍ത്തി ബാല്യത്തിലേക്ക് നടന്നു കയറിയപ്പോള്‍ കുഞ്ഞനന്തന്‍ തേഞ്ഞ് കുഞ്ഞന്‍ ആയി മാറി. ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്ക് ഓടിക്കയറിയപ്പോള്‍ കുഞ്ഞന്‍ തേഞ്ഞ് തേഞ്ഞ് കുന്തന്‍ ആയി മാറി. ചിലര് വേറെ പേരും വിളിക്കാറുണ്ടായിരുന്നു എന്നാണ് കേട്ടറിവ്!

പേര് മാറ്റാന്‍ ചില്ലറ ശ്രമങ്ങളൊക്കെ കുഞ്ഞന്‍ നടത്തിയെങ്കിലും, മുത്തച്ഛന്‍ എന്ന സെന്റ്റിമെന്സില്‍ അമ്മ ഒരു വിലങ്ങുതടിയായി എന്നുമുണ്ടായിരുന്നു. പിന്നെ പിന്നെ ആ വിളികള്‍ ഒരു ശീലമായി.
………………………..കാലം കുറെ ഓടിപോയിരിക്കുന്നു………………
കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കത്തെ വിളിച്ചുവരുത്തുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് കുഞ്ഞനന്തനിപ്പോള്‍. നാളെ ചെട്ടികുളങ്ങര കുംഭഭരണിയാണ്, അത് മാത്രമല്ല നാളത്തെ വിശേഷം. തന്‍റെ ജീവിതത്തിലെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ദിവസം കൂടിയാണ് നാളെ! താനിവിടെ ഉറക്കത്തോട് മല്ലിടുമ്പോള്‍ പുറത്ത് തന്‍റെ കല്യാണ ഒരുക്കങ്ങള്‍ നടക്കുകയാണ്.

സമയം രാത്രി രണ്ടു മണിയോളമായിരിക്കുന്നു. കലവറയിലെ ബഹളങ്ങള്‍ അവസാനിച്ചിട്ടില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ പുച്ഛം മാത്രം വാരിക്കോരി തന്ന ദുര്‍മോന്തകളായ അമ്മാവന്മാരും സില്‍ബന്ധികളും കൂടി പന്തലില്‍ എന്തൊക്കെയോ ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന ബഹളം കേള്‍കാം.

കുഞ്ഞനന്തന് വല്ലാത്ത ദേഷ്യം തോന്നി
“നാശങ്ങള്‍, ഞാനപ്പോഴേ പറഞ്ഞതാ..സദ്യയൊക്കെ വല്ല കാറ്റെറിംഗ്കാരെയും ഏല്പിച്ചാല്‍ മതിയെന്ന്..ആരും കേട്ടില്ല! എങ്ങനെ കേള്‍കാനാ? നമുക്ക് പക്വതയില്ലല്ലോ!
ദിവസത്തില്‍ മൂന്നുനേരം സൂപ്പര്‍മാക്സ് ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും ഷേവ്ചെയ്തിട്ടും ചോണനുറുമ്പ് ചിതറികിടക്കുന്ന പോലത്തെ പഴുതാര മീശയാണ് ആകെ വന്നത്. ആ മീശയിലൊന്നും അച്ഛനും അമ്മയും പക്വത കണ്ടിട്ടില്ല…വിധി അല്ലാണ്ടെന്തുപറയാനാ…”

പക്വത കാതങ്ങള്‍ക്കകലെയാണെന്ന് വീണ്ടും തോന്നിയപ്പോള്‍ കുഞ്ഞന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു, ചുവരില്‍ നിന്നും വാല്‍കണ്ണാടിയെടുത്ത് തന്‍റെ മുഖം ഒന്ന് കൂടി നോക്കി. തന്‍റെ മുഖം കണ്ണാടിയില്‍ കണ്ടതും കുടംപുളി കടിച്ചത് മാതിരിയുള്ള ഒരു പുളിച്ച ഭാവം മുഖത്തേക്ക് ഒഴുകിയെത്തി…ആ ഭാവം വാക്കുകളായി പുറത്തേക്ക് ഒഴുകി…..
“ഉണ്ടാക്കി വെച്ചിരിക്കുവാ…നിറവുമില്ല, മുടിയുമില്ല……..”

കൂടുതല്‍ ഒന്നും പറയാതെ കണ്ണാടി തിരകെവെച്ചു. വീണ്ടും കട്ടിലിലേക്ക്….ആദ്യം കമിഴ്ന്ന്‍ കിടന്നു, അത് ശരിയാകാതെ വന്നപ്പോള്‍ മലര്‍ന്ന് കിടന്നു. മുകളില്‍ കറങ്ങികൊണ്ടിരിക്കുന്ന ഫാനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ മനസിലേക്ക് നീലിമയുടെ മുഖം ഓടിയെത്തി……
അവള്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണോ ആവൊ? അവളും തന്നെപ്പോലെ നാളത്തെ കാര്യങ്ങള്‍ ആലോചിച്ച് ഉറക്കമില്ലാതെ ഉറങ്ങുകയായിരിക്കും…

ഇത്രയും സുന്ദരിയായൊരു പെണ്ണിനെ തനിക്ക് കിട്ടിയതില്‍ കൂടെയുള്ള കുരുപ്പുകള്‍ക്കും, ചില വായിനോക്കികള്‍ക്കും അസൂയയുണ്ട്. ആകെയുള്ള ആശ്വാസം കിടു ബിനു ഒരു താങ്ങായി തനിക്കൊപ്പമുള്ളതാണ്. അവനാണെങ്കില്‍ കല്യാണം കഴിച്ച എക്സ്പീരിയ്ന്‍സും ഉണ്ട്. ബാകിയുള്ളവന്മാരോക്കെ ഇപ്പോഴും വായില്‍ കപ്പലോടിച്ചു നടക്കുന്ന ടീംസാണ്….

നീലിമയെ ആദ്യം കണ്ടത് കുഞ്ഞനന്തന്‍ ഒരു പുഞ്ചിരിയോടെ മനസിലോര്‍ത്തു…
കേളി സാംസ്കാരിക വേദി നടത്തുന്ന സ്റ്റാര്‍ നൈറ്റിനുപോയി സീന്‍ പിടിക്കാനും (സീറ്റ്‌ പിടിക്കാന്‍ എന്നും പറയും) കിടു ബിനുവിനും ഷുക്കൂറിനുമൊപ്പം മാവേലിയ്കരയ്ക് ഒരു ബസില്‍ പോകുകയായിരുന്നു അന്ന്. ബസില്‍ ഒഴിഞ്ഞു കിടന്ന, സ്ത്രീകള്‍ക്ക് തീറെഴുതികൊടുത്ത ഒരു സീറ്റിലിരുന്ന് യാത്ര തുടങ്ങി. സ്ടോപ്പുകള്‍ ഓരോന്ന് കഴിയുമ്പോഴും സ്ത്രീകളുടെ എണ്ണം ബസില്‍ കൂടികൂടി വന്നു. എന്നാല്‍ ഈ പെങ്ങന്മാരെയൊന്നും ഞങ്ങള്‍ കാണുന്നേയില്ല എന്ന ഭാവത്തില്‍ ഒരു ദയയുമില്ലാതെ യാത്ര തുടര്‍ന്നു. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്നും വെള്ളച്ചുരിദാറണിഞ്ഞ ഒരു സുന്ദരി കയറി കുഞ്ഞന്‍റെ സീറ്റിനരികിലായി നിലയുറപ്പിച്ചു.

ആദ്യകാഴ്ചയില്‍ തന്നെ ഒരു ആകര്‍ഷണം തോന്നിയതിനാല്‍ കുഞ്ഞന്‍ അവളെ തന്നെ അടിമുടി സ്കാന്‍ ചെയ്തുകൊണ്ടിരിന്നു. നോട്ടത്തിനു കാന്തികശക്തിയുണ്ടെന്ന് വളരെ പെട്ടന്ന് മനസിലായി!  കുഞ്ഞന്‍റെ കണ്ണില്‍ നിന്നും ബഹിര്‍ഗമിച്ച x-റെ രശ്മികള്‍ അവളുടെ വെള്ളചുരിദാറും തുളച്ച് അകത്തുകടന്ന് അവളുടെ മേനിയില്‍ ഇക്കിളി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഞെട്ടിതിരിഞ്ഞു….

“കുറെ നേരമായല്ലോടാ നോക്കി ചോരകുടിക്കാന്‍ തുടങ്ങിയിട്ട്, എന്താ തീര്‍ന്നില്ലേ?” – വെള്ളചുരിദാറുകാരി വിറഞ്ഞുതുള്ളി.

രംഗം വഷളാകാനുള്ള ആദ്യത്തെ കതിനയായിരുന്നു അത്.

എന്തെങ്കിലും പറയാന്‍ വേണ്ടി നാവ് അനങ്ങിയപ്പോഴേക്കും അവള്‍ക്ക് ചുറ്റും കോറസ്സായി കലപില തുടങ്ങി. കൂട്ടത്തില്‍ നിന്നും ഒരു മദ്ധ്യവയസ്ക എരിതീയില്‍ എണ്ണ വാരിക്കോരിയോഴിച്ചു…
“അല്ലെങ്കിലും ഇവന്മാരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇവനെയൊക്കെ ഉണ്ടാക്കി വിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ”……
(ദേ കിടക്കുന്നു ഫ്രീയായിട്ട് അച്ഛന് മകന്‍റെ വക ഒരു സമ്മാനം.)

അത് നിര്‍ത്തിയതും മറ്റൊരുത്തി നുരഞ്ഞുപൊങ്ങി……”ഇവന്‍റെയൊക്കെ നോട്ടം നമ്മുടെ വേണ്ടാത്തിടത്തോട്ടാ…”

ഇത് കുഞ്ഞന് സഹിക്കാവുന്നതിലപ്പുറമായിരുന്നു…..കുഞ്ഞന്‍ ചീറി….
“വേണ്ടാത്തതാണെങ്കില്‍ എന്തിനാ ചേച്ചി ഇങ്ങനെ കഷ്ടപ്പെട്ട് കൊണ്ടുനടക്കുന്നെ, ഇങ്ങു തന്നേരെ ഞങ്ങള്‍ പൊന്നുപോലെ നോക്കികോളാം..”

ആവേശം തിരതല്ലി പഞ്ച് ഡയലോഗ് പറഞ്ഞുതീര്‍ന്നതും കവിളത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു. പിന്നെയും ആരൊക്കയോ കുരവയിട്ടു, കുറെ കതിനകള്‍ അടുത്തുകൂടി വന്നിട്ട് പൊട്ടാതെ പോയി……ഞങ്ങള് ഈ നാട്ടുകാരേയല്ല എന്ന മട്ടില്‍ ഷുക്കൂറും, ബിനുവും വഴിയോരകാഴ്ചകളില്‍ കണ്ണും നട്ടിരിക്കുന്നു…….

മാവേലിയ്കരയിലെത്തുമ്പോള്‍ പൂരം കഴിഞ്ഞ പൂരപറമ്പ് പോലെ മനസും മുഖവും മ്ലാനമായിരുന്നു. ബസില്‍ നിന്നിറങ്ങി തിരിഞ്ഞുപോലും നോക്കാതെ നേരെ വിട്ടു സിക്സര്‍ ബാറിലേക്ക്….

ആ സര്‍പ്രൈസ് കഴിഞ്ഞ് നാലുമാസങ്ങള്‍ക് ശേഷമാണ് പൊടിമീശ വന്നതിന്‍റെ ബലത്തില്‍ വിവാഹാലോചനകള്‍ തുടങ്ങിയത്. ബ്രോക്കര്‍ ശശിപിള്ള കൊണ്ടുവന്ന ഫോട്ടോകളില്‍ കയറിയിറങ്ങിയ അമ്മ ഒരു സുന്ദരിയെയും കൊണ്ട് പൊങ്ങി വന്നു….അമ്മ തിരഞ്ഞെടുത്ത ഫോട്ടോ കണ്ടു ആദ്യമൊന്നു ഞെട്ടി…അതെ അതവള്‍ തന്നെ…..ആ വെള്ളച്ചുരിദാറുകാരി.

പണി പാലും വെള്ളത്തില്‍ കിട്ടാന്‍ പോകുന്നു എന്ന് ഉള്ളിന്‍റെ ഉള്ളില്‍ ഇരുന്നാരോ വിളിച്ചു പറയുന്നത് പോലെയൊരു തോന്നല്‍.പക്ഷെ അവളുടെ സൗന്ദര്യത്തില്‍ തന്‍റെ ഭയം അലിഞ്ഞു പോയപ്പോള്‍ എന്തായാലും ഒന്ന് പയറ്റി നോക്കാന്‍ തന്നെ കുഞ്ഞന്‍ തീരുമാനിച്ചു.

അങ്ങനെ എന്തും നേരിടാനുള്ള മനക്കരുത്തുമായി പെണ്ണുകാണലിന് ചെന്നു. തന്നെ കണ്ട മാത്രയില്‍ തന്നെ ചൂട് ചായ കൊണ്ടുവന്ന്‍ മുഖത്തേക്കൊഴിക്കുന്നതില്‍ കുറഞ്ഞ സ്നേഹപ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ല…

പക്ഷെ പ്രതീക്ഷകളെയെല്ലാം കാറ്റില്‍പറത്തികൊണ്ട് നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായാണ്‌ അവള്‍ “നീലിമ” അരങ്ങിലേക്ക് വന്നത്. അമ്മയുടെ സാരിയുടെ മറവില്‍ പാതി മറഞ്ഞുനിന്നുകൊണ്ട് അവള്‍ കുഞ്ഞനിലേക്ക് കണ്ണ് പായിച്ചപ്പോള്‍ കുഞ്ഞന്‍ അറിയാതെ കവിള്‍ തലോടി.
അന്ന് ഈറ്റപ്പുലിയെ പോലെ ചീറിയവളാണോ ഇത്?

“ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവാം” – എവിടെനിന്നോ ഒരു അശരീരി.
അച്ഛന്‍റെ വായില്‍ നിന്നാണ്. ഹോ ഭാഗ്യം. 26 വര്‍ഷത്തിനിടയില്‍ കായും പൂവും കൊണ്ട് തന്നെ അഭിഷേകം ചെയ്ത നാവില്‍ നിന്ന് ഉപകാരപ്രദമായ ഒരു വരി വന്നല്ലോ.

പെണ്ണും ചെറുക്കനും മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. കുളിക്കടവില്‍ സീന്‍ പിടിക്കുന്ന മാതിരി പമ്മലോടെ ഞങ്ങള്‍ നിങ്ങളെ ശ്രെദ്ധിക്കുന്നതേയില്ല എന്ന ഭാവത്തില്‍ സഭ കൂടിയവരെല്ലാം ഒളിഞ്ഞുനോക്കുന്നുണ്ട്.

ധൈര്യം ആവോളം സംഭരിച്ച് അവളുടെ കണ്ണുകളില്‍ നോക്കി തന്നെ ചോദിച്ചു “നീലിമയ്ക്ക് എന്നോട് വിരോധമോന്നുമില്ലേ?..അന്നത്തെ ആ സംഭവം…..”

“ഏയ്‌ അന്ന് ഞാന്‍ ശരിക്കും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു…ഈ പ്രായത്തില്‍ അതൊക്കെ എന്ജോയ്‌ ചെയ്യേണ്ടതാണ്. അന്നത്തെ സംഭവത്തിന്‌ ശരിക്കും ഞാനാണ്‌ കുഞ്ഞനന്തനോട്
സോറി പറയേണ്ടത്”

——————-ഹോ ഐസ് കട്ടകള്‍ ഷര്‍ട്ടിനുള്ളിലേക്ക് വാരിയിട്ട സുഖം………………………………………………………
“അപ്പൊ നീലിമയ്ക്ക് എന്നെ ഇഷ്ടായോ?”

“മ്” (മൂളല്‍ മാത്രം)

തന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി….അത് മതി. ഇനി കൂടുതല്‍ എന്തെങ്കിലും സംസാരിച്ച് ഉള്ള ഇഷ്ടം കളയേണ്ട എന്ന തീരുമാനത്തില്‍ കുഞ്ഞന്‍ ആ രംഗത്തിനു തിരശ്ശീലയിട്ടു.

പിന്നെയെല്ലാം ശട പടെ, ശട പടെന്നായിരുന്നു…അതിപ്പോള്‍ കല്യാണം വരെ എത്തി നില്‍കുന്നു.

വീണ്ടും കൊട്ടും, കുരവയും, കാലുപിടിക്കലും, ഫോട്ടം പിടുത്തവും, കെട്ടും, പുഷ്പവൃഷ്ടിയും…….ഒടുവില്‍ സദ്യയും…പകല്‍ ചടങ്ങുകള്‍ക്ക് കലാശം.
രാത്രി എട്ടുമണി ആയിട്ടേയുള്ളൂ. എല്ലാവരും ടിവിയുടെ മുന്നില്‍ തന്നെയുണ്ട്‌….കുഞ്ഞനന്തന്‍റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങുന്നുണ്ട്….ടിവിയുടെ ശബ്ദം കാരണം അതാരും കേട്ടില്ല. കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ തന്‍റെ ആദ്യരാത്രിയാണ്..ഓര്‍കുംബോഴെല്ലാം ഒരു ചെറിയ വിറയല്‍ ദേഹമാസകലം പടരുന്നു.

“ഈ നശിച്ച വിറയല്‍ ഒന്ന് മാറിയാല്‍ മതിയാരുന്നു. ഈശ്വരാ…നീയെന്നെ നാണം കെടുത്തുമോ?..”

എട്ടര വരെ ഒരു വിധം പിടിച്ചുനിന്നു. പയ്യെ റൂമിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അതാ പുറകില്‍ നിന്നൊരു ശബ്ദം
“എന്താടാ നേരത്തെ കിടക്കാന്‍ പോകുവാണോ? എന്നും പതിനൊന്നു കഴിയാതെ ഉറങ്ങാത്തവനാ….”

അളിയന്‍ ക്നാപ്പന്‍റെ ശബ്ദം..ഇത് മനപ്പൂര്‍വമാ…..
മറുപടിയൊന്നും പറയാതെ ഒരു വളിച്ച ചിരി തിരികെ കൊടുത്ത് റൂമിലേക്ക്, കുഞ്ഞന്‍ റൂമിലേക്ക് കയറിയതും പുതുപെണ്ണ്‍ റൂമില്‍ നിന്നും വെളിയിലേക്കിറങ്ങി……നാണത്തില്‍ പൊതിഞ്ഞ ഒരു ചരിഞ്ഞ നോട്ടവുമായി….

മണിയറയില്‍ കയറിയിട്ടും വിറയലിനു ശമനമില്ല. പതിയെ കട്ടിലില്‍ ഇരുന്നു, പിന്നെ ഒന്നമര്‍ന്നു നോക്കി..കുഴപ്പമില്ല!

തുടര്‍ന്നുള്ള നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ തോന്നി…നെഞ്ചിടിപ്പും, ക്ലോക്കിന്‍റെ സൂചിയുടെ ചലനവും വ്യക്തമായി തന്നെ കേള്‍ക്കാന്‍ സാധിക്കുന്നു, വാതില്പടിക്കപ്പുറം കാല്പെരുമാറ്റം കേട്ടുതുടങ്ങിയതും ഹൃദയം ഒരു മയവുമില്ലാതെ മാരത്തോണ്‍ വേഗത്തില്‍ മിടിച്ചുതുടങ്ങി…
കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി പ്രതീക്ഷിച്ച പോലെതന്നെ നീലിമ കയറിവന്നു. പാല്‍ഗ്ലാസ്‌ മേശപ്പുറത്ത് വെച്ചിട്ട് ഓള് തന്നെ വാതില്‍ കുറ്റിയിട്ട്,  ബെഡില്‍ അടുത്ത് വന്നിരുന്നപ്പോള്‍ കുഞ്ഞന്‍റെ വിറയല്‍ കൂടി….ദൈവമേ..ഇവള്‍ തന്നെ എല്ലാത്തിനും മുന്‍കൈയ്യെടുക്കുന്ന ലക്ഷണമാണല്ലോ കാണുന്നത്. ബിനു അണ്ണന്‍ പറഞ്ഞു തന്നതെല്ലാം കാറ്റില്‍ പറക്കുമെന്നാ തോന്നുന്നേ…….മനസിനെ ബലപ്പെടുത്താന്‍ ബിനുവിന്‍റെ വാക്കുകള്‍ മനസിലോര്‍ത്തു….
“മോനെ കുഞ്ഞാ….ആക്രാന്തം കാട്ടി ആദ്യരാത്രി കുളമാക്കരുത്. ആദ്യദിവസം എന്തെങ്കിലുമൊക്കെ സംസാരിച്ചു മനസുകള്‍ പൊരുത്തപ്പെടുത്തിയെടുക്കണം.അത് വരാനിരിക്കുന്ന ദിനരാത്രങ്ങള്‍ക്ക് ഗുണം ചെയ്യും….”—-ഒരുപാട് സിനിമകളില്‍ കേട്ടുപരിചയമുള്ള ഉപദേശം ആണെങ്കിലും ഇത്തരം കാര്യങ്ങള്‍ ബിനുവിന്‍റെ വായില്‍ നിന്ന് കേട്ടാല്‍ ഒരു പ്രത്യേക ആശ്വാസമാണ്.

ബിനുവിന്‍റെ വാക്കുകള്‍ ചെറിയൊരു ധൈര്യം നല്‍കി. ശാരീരത്തിന്‍റെ വിറയല്‍ മാറ്റി മനസ് ഒന്ന് ശാന്തമാക്കുവാന്‍ ഒന്ന് നടക്കണം. അതിനൊരു ഉപാധിയായി അലമാരയില്‍ നിന്നും പെര്‍ഫ്യും എടുത്ത് പൂശാം…അലമാര വരെയെങ്കിലും നടക്കാമല്ലോ…..
നീലിമയുടെ കൃഷ്ണമണികള്‍ക്ക് കോണുകളിലേക്ക് ചലനം സാധ്യമാക്കിക്കൊണ്ട് കുഞ്ഞന്‍ അലമാര ലക്ഷ്യമാക്കി നടന്നു. വിറയ്കുന്ന കരങ്ങളും, പിടയ്കുന്ന മനസുമായി അലമാര തുറന്നതും ഒരു ഭീമാകാര രൂപം കുഞ്ഞന്‍റെ മേലേക്ക് ചാടിവീണതും ഒരുമിച്ചായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയന്ന കുഞ്ഞന്‍ ദിഗന്തങ്ങള്‍ നടുങ്ങുമാറ് ഒച്ചയില്‍ നിലവിളിച്ചുകൊണ്ട് കുഞ്ഞന്‍ ആ രൂപത്തോടൊപ്പം പിന്നോക്കം നിലംപതിച്ചു…കുറച്ചു നിമിഷങ്ങള്‍ തീര്‍ത്തും നിശബ്ദം..ഇടവേള കഴിഞ്ഞു നീലിമയില്‍ നിന്നുമുതിര്‍ന്നു ഒരു കുഞ്ഞു വലിയ നിലവിളി…..

കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ്‌ വന്ന നീലിമ കാണുന്നത് തന്‍റെ പകുതിയോളം വലുപ്പമുള്ള ഒരു ടെഡി ബിയറിനെയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ തുറന്നു
മലര്‍ന്ന് കിടക്കുന്ന കുഞ്ഞനന്തനെയാണ്.

ഭാഗ്യം ബോധം പോയിട്ടില്ല. നീലിമ തന്നെ കുഞ്ഞനെ ടെഡി ബിയറില്‍ നിന്നും വേര്‍പെടുത്തി എഴുന്നേല്‍പിച്ചു ബെഡില്‍ ഇരുത്തി.

ഒരു മിനിറ്റ് പോലും തികഞ്ഞില്ല. എന്തെ വരാഞ്ഞത് എന്നോര്‍ത്ത വിളികളും, തട്ടലും മുട്ടലും വാതിലിനു പുറത്തുകേട്ടുതുടങ്ങി.

വാതിലില്‍ ആരൊക്കെയോ മുട്ടിവിളിക്കുന്നു. ഡാ കുഞ്ഞാ, കുഞ്ഞാ…എന്നുള്ള കോറസ് നിലവിളികളും കേള്‍കാം. പുറത്തിറങ്ങി ചെന്നാല്‍ എന്ത് പറയണമെന്ന് അറിയാതെ കുഞ്ഞന്‍ കുഴങ്ങി.

കാലങ്ങളായി സ്ഥിരം സന്ദര്‍ഭത്തില്‍ “എന്തോ കണ്ടു പേടിച്ചതാ…..” എന്ന ഡയലോഗും ആക്കിയുള്ള ചിരിയും സിനിമകളില്‍ നിന്നും കണ്ടു ശീലിച്ച
മലയാളികള്‍ തന്നെയാണ് പുറത്തുള്ളത്. അവള്‍ നിലവിളിച്ചതിന് ന്യായീകരണം കണ്ടെത്തിയാലും താന്‍ നിലവിളിച്ചതിന്‍റെ സംശയവിത്തുകള്‍ അവരുടെ മനസ്സില്‍ എന്തായിരിക്കുമോ എന്തോ?

എന്തായാലും നാണം കെടും എന്ന കാര്യത്തില്‍ തീര്‍ത്തും സംശയമില്ല…എന്നാലും ആരായിരിക്കും ഈ കൊലച്ചതി ചെയ്തത്….
.നീലിമയെ പിന്നില്‍ തന്നെനിര്‍ത്തി കുഞ്ഞന്‍ വാതില്‍ തുറന്നു. പുറത്തു സകല തലകളുമുണ്ട്. അച്ഛന്‍, അമ്മ, പെങ്ങള്‍, അളിയന്‍റെ അബദ്ധങ്ങള്‍ രണ്ടെണ്ണം……അളിയന്‍ മാത്രമില്ല

“എന്താടാ എന്തു പറ്റി. എന്ന ചോദ്യം പ്രതീക്ഷിചിടത്ത് കരഞ്ഞു നിലവിളിക്കുന്ന അമ്മയെയും പെങ്ങളെയുമോക്കെയാണ് കണ്ടത്.
“എന്താ അമ്മെ എന്ത് പറ്റി…..”
“കുഞ്ഞാ വേഗം വാടാ…സുഗതനെ പാമ്പ്‌ കടിച്ചെഡാ..നമ്മുടെ മുറ്റത്ത് വെച്ച്….നീ വേഗം വാടാ ആസ്പത്രിയില്‍ പോകണം…..”
“ങേ…..”
അച്ഛന്‍ ഡ്രൈവിംഗ് പടിക്കാഞ്ഞതിന്‍റെ ഭവിഷ്യത്ത് …..ഞാന്‍ താന്‍ തന്നെ പോകണം…
അളിയനെ വാരി കാറിനുപിന്നിലിട്ടു അച്ഛനെയും കൂട്ടി ആസ്പത്രിയിലേക്ക് വിട്ടു….പോകും മുന്‍പ് നീലിമയെ ഒന്ന് നോക്കി…..എന്നോട് ക്ഷമിക്കു മോളെ
എന്ന രീതിയില്‍ ഒരു നോട്ടവും കൊടുത്തിട്ട് കാറ്‌ വിട്ടു…..അവള്‍ക് കൂട്ട് അമ്മയുണ്ട്‌. എന്നാലും ആരുണ്ടായാലും ഈ ദിവസം താനില്ലെങ്കില്‍ അവള്‍കെന്താഘോഷം…..
പല പല മനോവിചാരങ്ങളിലൂടെ മനസും, ഏതൊക്കെയോ വഴികളിലൂടെ കാറും സഞ്ചരിച്ച് ആസ്പത്രിയിലെത്തി….പാമ്പിന്‍റെ വായില്‍ കാല് കൊണ്ട് വെച്ച് കൊടുത്ത അളിയന്‍റെ ഈ ദിവസത്തെ പെര്‍ഫോമന്‍സ് ഓര്‍ത്തു മനസ്സില്‍ അളിയനെ നിമിഷം തോറും ശപിച്ചുകൊണ്ടിരുന്നു…ഏതൊക്കെയോ നിമിഷത്തില്‍ അളിയന്‍റെ അച്ഛനെയും, പെങ്ങളെ ഇങ്ങേര്‍ക്ക് തന്നെ കെട്ടിച്ചു കൊടുത്ത സ്വന്തം അച്ഛനെയും മനസാ ശപിച്ചു…….

മൂന്നാല് മണിക്കൂറുകള്‍ നീണ്ടു നിന്ന ഡോക്ടറുടെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞു അളിയനെ പുറത്തുകൊണ്ടുവന്നു. രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം രക്ഷകന്‍റെ കണ്ണുകളില്‍ കാണാം….ഇനി നാളെ ഡിസ്ചാര്‍ജ് ചെയ്ത് പോയാല്‍ മതിയെന്ന് ഒരു ഉപദേശവും തന്നു ഡോക്ടറുടെ വക
അല്ലെങ്കിലും ഇന്നിനി പോയിട്ട് കാര്യമൊന്നുമില്ല എന്ന് പറയണമെന്നുണ്ടായിരുന്നു കുഞ്ഞന്.

അളിയന്‍റെ കാല്കല്‍ ഒരു കസേരയിലിരുന്നു അച്ഛന്‍ ഉറക്കം തുടങ്ങി…തലയ്കല്‍ ഒരു കസേര വലിച്ചിട്ടു  കുഞ്ഞനും ഇരുന്നു

“എന്നാലുമെന്‍റെ അളിയാ ഇത് വല്ലാത്ത ചതിയായി പോയി…”
അളിയന്‍ ഒന്ന് ചിരിച്ചു…
“അതൊക്കെ പോട്ടെ കുഞ്ഞാ ഞാന്‍ പാമ്പ് കടിച്ചു കിടന്നപ്പോള്‍ നിന്‍റെ റൂമില്‍ നിന്നും ഒരു നിലവിളി കേട്ടല്ലോ? എന്ത് പറ്റി”

“ഒഹ് അതേതോ കൃമികടി കൊണ്ടവന്‍ കാണിച്ച വേല, അലമാരയ്ക്കുള്ളില്‍ ഒരു പാവയെ കൊണ്ട് വെച്ചിരിക്കുന്നു…”
“അളിയാ അത് കൃമികടി കൊണ്ടാവനല്ല, പാമ്പ് കടി കൊണ്ടാവനാ…ഞാനാ അത് കൊണ്ട് വെച്ചത്, മോള്‍ക്ക് വേണ്ടി വാങ്ങിയതാ…ഞങ്ങടെ അലമാരയില്‍ വെയ്കാന്‍ സ്ഥലമില്ലാഞ്ഞിട്ടു……”

“ഓഹോ…തന്നെ പാമ്പായിരുന്നില്ല കടിക്കേണ്ടത്…എന്നെകൊണ്ടൊന്നും പറയിക്കരുത്…ഇവിടെ മനുഷ്യന്‍ അറ്റുനോറ്റ് ഇരുന്ന് കിട്ടിയ ആദ്യരാത്രി പാവയും പാമ്പും എല്ലാം കൂടി ചേര്‍ത്ത് കുളമാക്കിയപ്പോള്‍ തനിക്ക് സമാധാനമായല്ലോ…പെങ്ങള് വഴിയാധാരമായി പോകും എന്നോര്‍ത്തിട്ടാ, അല്ലേല്‍….”

രോഷപ്രകടനം കേട്ടു അച്ഛന്‍ ഉണരുമോ എന്ന് തോന്നിയപ്പോള്‍ കുഞ്ഞന്‍ ശാന്തനായി….

അളിയന്‍ വിഷമസന്ധിയിലായി…..ഒരുത്തന്‍റെ കന്നിയങ്കത്തിന് തടസ്സമാകേണ്ടി വന്നതിന്‍റെ വൈക്ലബ്യം ആ മുഖത്തുണ്ടായിരുന്നു….
“അളിയാ സോറി…എന്നോട് ക്ഷമിക്ക്…ഈ ഒരു രാത്രിയല്ലേ…അത് സാരമില്ല”

കുഞ്ഞന്‍ വീണ്ടും ഫോമായി…..
“ഒരുമാതിരി മറ്റേടത്തെ വര്‍ത്തമാനം പറയരുത്…..പല രാത്രി കഴിഞ്ഞവന് ഒരു രാത്രി ഒരു പ്രശ്നമായിരിക്കില്ല, പക്ഷെ ഈ ഒരു രാത്രി എനിക്കാദ്യരാത്രിയാ…അതോര്‍മ വേണം
കുഞ്ഞന്‍റെ തൊണ്ടയിടറി..കണ്ണുകള്‍ നിറഞ്ഞു”
അല്ലെങ്കിലും ആ ഊള ബിനു ഉപദേശിച്ചപ്പോഴേ തീര്‍ന്നു…..വര്‍ക്കത്തില്ലാത്തവന്‍”

അളിയന്‍ തിരഞ്ഞു കിടന്നു……കുഞ്ഞന്‍ കസേരയില്‍ ചരിഞ്ഞു കിടന്നു……മുകളില്‍ കറങ്ങുന്ന ഫാനുണ്ട്….ഉറക്കത്തിന്‍റെ തിരശ്ശീല കുഞ്ഞന് മാത്രം വീണില്ല.
വീട്ടില്‍ നീലിമ ബെഡില്‍ സുഖമായി കിടന്നു…ഇവിടെയും മുകളില്‍ കറങ്ങുന്ന ഫാനുണ്ട്, ഉറക്കത്തിന്‍റെ തിരശ്ശീല ഇതുവരെ വീണില്ല, ഇപ്പൊ വീഴുമായിരിക്കും.അടുത്ത് കിടന്നുറങ്ങുന്ന അമ്മയ്ക്ക് തിരശ്ശീല എപ്പോഴേ വീണു…..

ഖൈത്താന്‍ ഫാനിനു ശബ്ദം കുറച്ചു കൂടുതലാണ്……

അടിക്കുറിപ്പ്: മരുഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്ത് നീലിമ ചേച്ചിയെയും എന്തിനും പോന്ന രണ്ടെണ്ണത്തിനെയും പോറ്റുന്ന കുഞ്ഞനന്തന്റെ വിവാഹ വാര്‍ഷികത്തിനു പോടിമോന്റെ വക ഒരു സ്നേഹ സമ്മാനം. ഫെബ്രുവരിയില്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ ക്യാമറയുടെ കാര്യം മറക്കേണ്ട…അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു, ഇവിടെ പ്രത്യേകിച്ചു അസുഖമൊന്നുമില്ല…