പഫ്സ്

സ്നേഹത്തിന് കണക്ക് വയ്ക്കാമോ?
അതല്ലെങ്കില്‍ കണക്ക് വെച്ച് സ്നേഹിക്കാമോ?

രണ്ടിനും അരുതെന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നമ്മുടെ ആത്മാര്‍ത്ഥമെന്ന് പറയുന്ന സ്നേഹം ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞകുറേ വര്‍ഷങ്ങളായി മുടങ്ങാതെ എല്ലാമാസവും ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന ഒരു സഹോദരിയും, ആഴ്ചയിലൊരിക്കല്‍ സുഖവിവരം അന്വേഷിക്കാന്‍ വിളിക്കുന്ന ഒരു സുഹൃത്തും..മിലി..

അങ്ങനെ രണ്ടുപേരുണ്ട്. അതെ ഈ അരവിന്ദിനെ അന്വേഷിക്കാനും ആളുകളുണ്ട്.
അവര്‍ രണ്ടുപേരും മാസവും ആഴ്ചയുമെന്ന കണക്കുവെച്ച് എന്നെ സ്നേഹിക്കുന്നു. അവരുടെ സ്നേഹത്തിന് ഞാന്‍ കണക്കും വെക്കുന്നു.

മിലിയുമായുള്ള സൗഹൃദംസ്കൂളില്‍ നിന്നുതുടങ്ങിയതാണ്.
അപൂര്‍വ്വമായി മാത്രം ചിരിക്കാന്‍ ശ്രമിക്കുന്ന, എന്നാല്‍ എപ്പോഴും വിഷാദം തളംകെട്ടിയ മുഖവുമായി നടക്കുന്ന മിലിയോട് വളരെപെട്ടന്നാണ് അടുത്തത്. ചില സ്നേഹബന്ധങ്ങള്‍ സഹതാപത്തില്‍ നിന്നാണ് ആരംഭിക്കുന്നത്, സമ്മതിക്കാന്‍ മനസനുവദിക്കില്ലെങ്കിലും അതാണ് സത്യം. അവളുടെ വിഷാദത്തിന്‍റെ കാരണങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍, പിന്നെയവളെ ചിരിപ്പിക്കുന്നതിലായി എന്‍റെ ശ്രദ്ധ. അതില്‍ ഞാന്‍ വിജയിച്ചു. മിലിയെ ചിരിപ്പിച്ചതിന്‍റെ ക്രഡിറ്റ് സ്വന്തമാക്കി ഞാന്‍ പോക്കറ്റിലിട്ടു.

ചിരിയും വിഷാദവും പിണക്കവും ഇണക്കവും കൂട്ടത്തില്‍ പഠനവുമൊക്കെയായി ജീവിതചക്രം ഉരുണ്ടുനീങ്ങി.
അതുരുണ്ടുരുണ്ട് എട്ടാം ക്ലാസിലെത്തി.

അക്കാലത്ത് പറങ്കിയണ്ടിയുടെ സീസണില്‍ മാത്രമാണ് എന്‍റെ രാജയോഗം. സ്വന്തം പറമ്പിലും, അന്യന്‍റെ പറമ്പിലും, റോഡുവക്കിലും എന്നിങ്ങനെ എവിടുന്നു കിട്ടിയാലും അവിടുന്നെല്ലാം പറങ്കിയണ്ടി പെറുക്കികൊണ്ട് വന്നുകൂട്ടിവെച്ച് അമ്മയറിയാതെ വില്‍ക്കും. ആ കാശുമായി സ്കൂളിനടുത്തുള്ള ബേക്കറിയില്‍ നിന്നും മുട്ടപഫ്സ് വാങ്ങിത്തിന്ന് സംതൃപ്തിയും സായൂജ്യവുമടയുന്നതായിരുന്നു എന്‍റെ രാജയോഗം.

പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാല്‍, പത്താംതീയതി കഴിഞ്ഞ ടി പി ബാലഗോപാലന്‍ എം എയുടെ അതെ അവസ്ഥയായിരിക്കും എനിക്കും. ചില്ലുകൂട്ടിലിരിക്കുന്ന പഫ്സിനെ നോക്കി വെള്ളമിറക്കിയങ്ങ് പോകും, അത്ര തന്നെ.

ജീവിതം സിനിമകാണാനും പഫ്സ് തിന്നാനും മാത്രമാണെന്ന് ഉള്‍മനസ് പറഞ്ഞുപഠിപ്പിച്ചിരുന്നോയെന്നു സംശയമുണ്ടായിരുന്നു.

പഫ്സിനോടുള്ള എന്‍റെ പ്രണയം മിലി മനസിലാക്കിയതുമുതല്‍ പറങ്കിയണ്ടിയുടെ സീസണ്‍ കഴിഞ്ഞാലും ആഴ്ച്ചയിലൊരിക്കല്‍ പഫ്സ് കഴിക്കാന്‍ യോഗമുണ്ടായി. മിലിക്കെവിടുന്നാ പൈസയെന്നു ചോദിച്ച് ഞാനവളെ ബുദ്ധിമുട്ടിച്ചിട്ടുമില്ല.

തമാശയൊന്നും പറഞ്ഞില്ലെങ്കിലും, ഞാന്‍ പഫ്സ് കഴിക്കുമ്പോഴൊക്കെ അവള്‍ ചിരിക്കുമായിരുന്നു. അവളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് പഫ്സ് കഴിക്കുന്നതെന്ന ഒരുകാരണം കൂടി ഞാന്‍ മെനഞ്ഞെടുത്തു.
എന്നാലും ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന ആകാംഷ ഒരു ദിവസം അവളുടെ ചിരിക്ക് അവധികൊടുത്ത് പഫ്സ് പൊതിഞ്ഞെടുത്തു വീട്ടില്‍ കൊണ്ടുപോയി. അമ്മ അടുക്കളയില്‍ പോയതക്കത്തിന് അലമാരക്കണ്ണാടിയുടെ മുന്നില്‍നിന്ന് ഞാന്‍ പഫ്സ് കഴിച്ചുനോക്കി..
ഇല്ല എനിക്ക് ചിരിവന്നില്ല!

“നിനക്ക് പഫ്സിനോടാണോ, എന്നോടാണോ കൂടുതലിഷ്ടം?”

മിലിയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പരുങ്ങിയില്ലെങ്കിലും പരുങ്ങുന്നതായി അഭിനയിച്ചു. ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു
“നിന്നെയും മോഹന്‍ലാലിനെയുമാണ്‌ കൂടുതലിഷ്ടം!”

അതിനും അവള്‍ ചിരിച്ചു
“അപ്പൊ എന്നെയാണോ, മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടം?”

“നിന്നെത്തന്നെ അതിലെന്താ ഇത്ര സംശയം”

പറഞ്ഞത് ഒരു കൊച്ചുകള്ളമാണെങ്കിലും അവള്‍ക് സന്തോഷമായി.

പഫ്സും കളിയും ചിരിയുമൊക്കെയായി ഉരുണ്ടുരുണ്ട് പത്താം ക്ലാസായി. (ഞാന്‍ സ്കൂള്‍ ഫസ്ടോടെ പാസായി..സത്യമായിട്ടും സ്കൂള്‍ ഫസ്റ്റാരുന്നു. സര്ട്ടിഫിക്കറ്റൊക്കെയുണ്ട്..അമ്മയാണെ സത്യം.)
പഫ്സും ചിരിയുമില്ലാത്ത കുറേനാളുകള്‍. ഇടയ്ക്കൊക്കെ കാണും, കാണുമ്പോള്‍ പഫ്സൊഴികെ എല്ലാമുണ്ടാകും. ചിരിച്ചുതന്നെ പിരിയും.

പ്ലസ് വണ്ണും പ്ലസ്ടുവുമൊക്കെ കഴിഞ്ഞ് ഞാനങ്ങ് കോളേജില്‍പോകാനും മാത്രം വളര്‍ന്നിരുന്നു. മിലിയുടെ സത്യക്രിസ്ത്യനികളായ അപ്പനുമമ്മയും പെണ്ണിന് ജീവിക്കാന്‍പ്രായോഗികവിദ്യാഭ്യാസം മതിയെന്ന് തീരുമാനിച്ചിരുന്നു. പതിനേഴ്‌ കഴിയാന്‍ കണ്ണുനട്ട് കാത്തിരുന്ന് പതിനെട്ടാം വയസില്‍ തന്നെ മിലിയെ ജോസിന്‍റെ ഭാര്യയാക്കി.

കര്‍ത്താവ്‌ പിണങ്ങാതിരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന നേരമത്രയും മുട്ടിപ്പായും അല്ലാതെയും പ്രാര്‍ത്ഥിക്കുന്ന ഭര്‍ത്താവും അച്ഛനും അമ്മയുമുള്ള പുതിയ കൂട്ടില്‍ മിലിയുടെ ജീവിതം തുടങ്ങി.

ദൈവനാമത്തില്‍ മാത്രം സംസാരിക്കുന്ന ജോസിന്, വായ തുറന്നാല്‍ കന്നംതിരിവ് മാത്രം പറയുന്ന എന്നോട് സ്വാഭാവികമായും അകല്‍ച്ച തോന്നേണ്ടതാണ്. പക്ഷെ എന്തോ അതുണ്ടായില്ല. കല്യാണത്തിന് പരിചയപ്പെട്ടത് മുതല്‍ എന്നെ സഹിക്കുവാന്‍ ജോസിനെ കര്‍ത്താവ് സഹായിച്ചു.
പക്ഷെ അക്കാര്യത്തില്‍ ജോസിന്‍റെ അപ്പനെയും അമ്മയെയും കര്‍ത്താവു കൈവിട്ടു.

കൂട്ടിലടച്ച തത്തയായിരുന്നുവെങ്കിലും, ആ കൂട്ടിനുള്ളില്‍ സര്‍വ്വസ്വാതന്ത്ര്യമുള്ള തത്തയായിരുന്നു മിലി. വീട്ടുജോലികള്‍ കഴിഞ്ഞു ഇഷ്ടംപോലെ ടി വിയും കണ്ടുകൊണ്ടിരിക്കാം. ശാലോം ടിവി മാത്രമേ കാണാവൂ എന്നൊരു ചെറിയ നിബന്ധന മാത്രം.

ഇനി ഞാന്‍…
ഞാന്‍ കോളേജിലെത്തിയിട്ടും പഫ്സിനോടുള്ള പ്രണയം മാഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ചോറുണ്ടില്ലെങ്കിലും വൈകിട്ട് പഫ്സുകഴിക്കാന്‍ മറക്കില്ല. ഇനിയിപ്പോ ധൂര്‍ത്തിന്‍റെ പേരില്‍ സിനിമകണ്ടാല്‍ അടുത്ത രണ്ടുദിവസം ഊണ് വേണ്ടെന്ന് വെക്കും, ധൂര്‍ത്തിന്‍റെ വിഷമവും മാറും.

ജോസിന്‍റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍കിട്ടിയാല്‍ ഇടയ്ക്കിടെ എന്നെ വിളിക്കുന്നത് മിലിയുടെ പതിവായിരുന്നു. വല്ലപ്പോഴും ജോസും വിളിക്കും, വിളിപ്പിക്കുന്നതാണോയെന്നറിയില്ല. വിളിക്കുമ്പോഴൊക്കെ മിലി വിഷമങ്ങളും, ഞാന്‍ കഴിഞ്ഞ ദിവസം കണ്ട സിനിമയെക്കുറിച്ചും സംസാരിക്കും.
കാലചക്രം ഉളുരുന്നതിനിടയില്‍ ജോസിന് വന്ന ദൈവവിളിയില്‍ ഇരുപത്തഞ്ചാം വയസിലെങ്കിലും മിലി അമ്മയായി.
തത്തയുടെ കൂട്ടില്‍ ഒരാള്‍ക്കുകൂടി തിക്കിത്തിരക്കാന്‍ സ്ഥലമില്ലത്തത് കൊണ്ടോ എന്തോ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്കല്ലാതെ പുറത്തിറങ്ങാന്‍ മിലിയ്ക്ക് അനുവാദം കിട്ടി. അമ്മയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മകന് മോഹന്‍ദാസ്‌ കരംചന്ദ്‌ ജോസെന്ന് പേരിടെണ്ടതാണ്.

കോളേജും പഠനുവുമൊക്കെ കഴിഞ്ഞ് ഉദ്യോഗക്കാരനായപ്പോള്‍ പ്രാണസഖിയായിരുന്ന പഫ്സ് എന്നോട് ചോദിക്കാതെ തന്നെ എന്‍റെയുള്ളില്‍നിന്ന് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി. വല്ലപ്പോഴുമൊക്കെ പഫ്സ് കഴിക്കനിടവന്നാലും ആ പഴയ പ്രണയമുണ്ടായിരുന്നില്ല.

ശനിയാഴ്ച:
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള തുണികള്‍ മുഴുവന്‍ അലക്കിവിരിച്ചു നടുനിവര്‍ത്തിയപ്പോള്‍ സമയം പത്തായി. മാവേലിക്കര സന്തോഷ്‌ തീയറ്ററില്‍ വിക്രമാദിത്യന്‍ ഓടുന്നുണ്ട്. എന്നാപ്പിന്നെ ദുല്ഖറിനെ കണ്ടുകളയാം എന്ന് തീരുമാനിച്ചത് പെട്ടന്നായിരുന്നു.

പോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഒരു ഫോണ്‍കോള്‍. വിരളി ഷുക്കൂറാണ്.
“എന്താടെ രാവിലെ”

“അളിയാ അയാം ടോണി കാണാന്‍ വരുന്നോ?”

“അയാം ടോണി ഇവിടിറങ്ങിയില്ലെന്നാണല്ലോ കേട്ടത്”

“കൊല്ലത്ത് പോയി കാണാനാണ്..ഉച്ചക്കത്തെ ഷോയ്ക്ക്..വരുന്നോ?”

[ആസിഫലിയുടെ സിനിമയ്ക്ക് വരെ ജില്ലതാണ്ടി പോയി കാണുന്നത്ര നിഷ്കളങ്കനാണ് ഷുക്കൂര്‍]
“ഇല്ലളിയാ, ഇന്ന് വിക്രമാദിത്യന്‍ കാണാനിറങ്ങുവാ..നീ വരുന്നോ?”

“ഇല്ലെടാ..ഞാന്‍ മൂന്ന്‍ തവണ കണ്ടതാ…”

“മൂന്ന്‍ തവണയോ..അത്ര നല്ല സിനിമയാണോ?”

“സൂപ്പര്‍ സിനിമയാണളിയാ..

“ഒന്നൂടെ കാണുന്നോ?”

“ഇല്ലളിയാ..ഇന്ന് ടോണിയാണ്..നീ പോയിവാ”

ഷുക്കൂര്‍ കട്ട് ചെയ്തുകഴിഞ്ഞപ്പോ വിക്രമാദിത്യന്‍ കാണാനുള്ള ആഗ്രഹം ഒന്നുകൂടി വര്‍ധിച്ചു.
അങ്ങനെ വര്‍ധിച്ച ആഗ്രഹവുമായി ഇറങ്ങിയതും ദാ വരുന്നു അടുത്ത വിളി..മിലിയാണ്.

“ഹലോ”

“നീയെവിടാ”

“വീട്ടിലാ, മാവേലിക്കരയ്ക്ക് പോകാനിറങ്ങുവാരുന്നു.”

“ടൌണിലോട്ടാണോ, എന്നാ വേഗം വാ ഞാന്‍ ടൌണിലുണ്ട്. മോന് കുറച്ചുസാധനം വാങ്ങാന്‍ വേണ്ടി വന്നതാ. നീയിനിയിവിടെങ്ങാനം വായിനോക്കിനടപ്പുണ്ടോന്നറിയാന്‍ വിളിച്ചതാ..”

“അയ്യോ..ഡീ ഞാന്‍ വേറെ വഴിക്കാ..ഒരു സിനിമകാണാനിറങ്ങിയതാ..”

“ഏത് സിനിമാ?”

“വിക്രമാദിത്യന്‍”

“ഞാനും വരട്ടേടാ..?”
എന്നെ പരുങ്ങലിലാക്കേണ്ട ഒരു ചോദ്യമാല്ലായിരുന്നെങ്കിലും കാരണമറിയാതൊന്നു പരുങ്ങി. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷമാണ് മറുപടി പറഞ്ഞത്.

“അതിനെന്താ പോര്”

ഞാന്‍ തീയറ്ററിലെത്തുമ്പോ മിലിയും കുഞ്ഞുജോസും എന്നെയുംകാത്ത് അവിടെയുണ്ടായിരുന്നു.
കൗതുകവും കുഞ്ഞുപിള്ളേരെ താലോലിക്കാനുള്ള ഇഷ്ടവുംകൊണ്ട് കുഞ്ഞുജോസിനെ ഞാന്‍ കൈകളില്‍ വാങ്ങി. അവനെങ്ങാനം മൂത്രമൊഴിച്ച് ഷര്‍ട്ട് വൃത്തികേടാക്കുമോ എന്നൊരു ഉള്‍ഭയം കുടുങ്ങിക്കിടന്നിരുന്നു.
പരിചയക്കാരാരെങ്കിലും പരിസരത്തുണ്ടോന്ന് വെറുതെ ഇടയ്ക്കിടെ നോക്കിത്തന്നെ ടിക്കറ്റുമെടുത്ത് വിക്രമാദിത്യന് മുന്നില്‍ ഹാജരായി.

സ്ക്രീനില് ശ്വാസകോശം സ്പോഞ്ച് പരസ്യം വന്നപ്പോള്‍ മിലിയെന്നെ തോണ്ടിവിളിച്ചിട്ട് ഒരു രഹസ്യം പറഞ്ഞു.

“ഞാനാദ്യമായിട്ടാ തീയറ്ററില്‍ വരുന്നത്”
ശാലോമില്‍ നിന്ന് സന്തോഷിലെത്തിയതിന്‍റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.

മറുപടിയായി ഒരു പുഞ്ചിരിമാത്രം ഞാന്‍ നല്‍കി. എന്‍റെ നേട്ടങ്ങളുടെ ചെറിയ പട്ടികയില്‍ ഒരെണ്ണംകൂടി. ഒരാളെ ആദ്യമായി തീയറ്ററില്‍ കൊണ്ടുവന്നുവെന്ന നേട്ടം!

സിനിമ പകുതിയോളമായപ്പോഴേക്കും കുഞ്ഞ് ഒരുറക്കം കഴിഞ്ഞിരുന്നു. പക്ഷെ ഉണര്‍ന്നിരുന്ന നേരമത്രയും അവന്‍ ബഹളമുണ്ടാക്കാതെ സ്ക്രീനില്‍ നോക്കിയിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.. ഇടവേളയുടെ വെളിച്ചം വീണപ്പോഴാണ് ഞാന്‍ മിലിയെ ശ്രദ്ധിച്ചത്, സിനിമതുടങ്ങിയതില്‍പിന്നെ അവള്‍ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നവിധം പ്രസാദിച്ചിരുന്നു മുഖം.

കുഞ്ഞിനെ അവളെയേല്‍പ്പിച്ചു ഞാന്‍ പുറത്തിറങ്ങി..അങ്കിള്‍ ജോണിന്‍റെ ഐസ്ക്രീം വാങ്ങാനാണ് ചെന്നതെങ്കിലും ചില്ലുകൂട്ടിലിരിക്കുന്ന പഫ്സ് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി.
ഒരു പഫ്സും ഐസ്ക്രീമുമായിട്ടാണ് ഞാന്‍ തിരിച്ചുകയറിയത്. അങ്കിള്‍ ജോണിന് വേണ്ടിയാകണം മിലി കൈ നീട്ടിയത്, പക്ഷെ അങ്കിള്‍ ജോണിനെ നീട്ടിക്കൊണ്ട് ഞാന്‍ പഫ്സ് കയ്യില്‍ വെച്ചുകൊടുത്തു.

“നീയെനിക്ക് പഫ്സ് വാങ്ങിത്തന്നിട്ട് പത്തുവര്‍ഷത്തോളമായി..ഓര്‍മ്മയുണ്ടോ അതൊക്കെ…ഇത് നീയന്ന്‍ വാങ്ങിത്തന്ന പഫ്സുകളുടെ ഓര്‍മ്മയ്ക്കാണ്. ഇന്ന് നീ പഫ്സ് കഴിക്ക്..ഞാന്‍ ചിരിക്കാന്‍ നോക്കട്ടെ”
ഞാന്‍ ചിരിച്ചുതുടങ്ങുന്നതിനുമുന്നേ പഫ്സ് വാങ്ങി മിലി ചിരിച്ചുതുടങ്ങി.
അവള്‍ പഫ്സ് കഴിക്കുമ്പോ എനിക്ക് ചിരിവന്നില്ലെങ്കിലും അവശേഷിപ്പുകള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കണ്ടപ്പോളെനിക്ക് ചിരി വന്നു.

വിക്രമാദിത്യന്‍ തീര്‍ന്നു…ദുല്‍ഖറും ഉണ്ണിമുകുന്ദനും യാത്ര പറഞ്ഞുപോയി.
മിലിയെ ബസ് കയറ്റിവിട്ടിട്ട് ഞാനെന്‍റെ ശകടത്തില്‍ വീട്ടിലേക്കും തിരിച്ചു.

മൈലാഞ്ചി

ഇത് അംബുരു എന്ന അരവിന്ദിന്റെ കഥയാണ്. അരവിന്ദ് എന്നൊരു പേര് അവനുണ്ടെന്ന് അവന്‍തന്നെ മറന്നുപോയിക്കാണണം.

അംബുരുവിന്‍റെ ഒരു ശനിയാഴ്ച:

സാധാരണ ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മണിക്ക് അടിക്കേണ്ട അലാറം, പതിവിനുവിരുദ്ധമായി ആറുമണിക്ക് അടിക്കാൻ പാകത്തിൽ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. എങ്ങാനം അലമുറയിടാന്‍ വൈകിയാലോ എന്ന പേടിയില്‍ അഞ്ചേമുക്കാലിന് തന്നെയുണര്‍ന്ന് അലാറം ഓഫ് ചെയ്തു.
ചുവന്ന വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ സമ്മാനം മേശപ്പുറത്ത് ഇരിപ്പുണ്ട്. അലാറം ഓഫ് ചെയ്തിട്ട് ആദ്യം ചെന്നത് മേശയ്യ്ക്കരികിലേക്കാണ്. ജയകൃഷ്ണന്‍ ക്ലാരയെ തഴുകുന്നപോലെ സമ്മാനപ്പൊതിയില്‍ ഒന്ന് തലോടി………….

ആറരയായപ്പോള്‍ തന്നെ കുളിച്ചു സുന്ദരനായി മുറിയ്ക്ക് പുറത്തിറങ്ങിയ (അറ്റാച്ച്ട് ബാത്രൂം ഉണ്ട്) മകനെ കണ്ടിട്ട് അമ്മ അംബുജം ചെറുതായിട്ടൊന്ന് ഞെട്ടി. നീലക്കുറിഞ്ഞി പോലും പൂക്കുമെന്ന വിശ്വാസം ഉണ്ട്, എന്നാലും ഇവന്റെ് കാര്യത്തില്‍ ഇത് സംഭവിക്കുമെന്ന് കരുതിയതല്ല. പരിഭ്രമം മറച്ചുവെച്ച് ആ അമ്മമനസ് സ്നേഹനിധിയായി.

“ഡാ മോനെ, കഴിച്ചിട്ട് പോകെടാ…”

“വേണ്ടമ്മേ..കഴിക്കാന്‍ നിന്നാല്‍ ചിലപ്പോ ട്രെയിന്‍ മിസ്സാകും”

“ഒഹ് പിന്നെ..ഇച്ചിരി പുട്ട് തിന്നുന്ന സമയംകൊണ്ട് നിന്റെി ട്രെയിനൊന്നും പോകില്ല. അല്ലേലും കലക്ടറുദ്യോഗത്തിന്റെ ഇന്‍റര്‍വ്യൂനൊന്നുമല്ലല്ലോ , കൂട്ടുകാരീടെ കല്യാണത്തിനല്ലേ പോകുന്നെ?”

“ശ്ശേടാ..ഈ തള്ളയോടല്ലിയോ പറഞ്ഞത് എനിക്കിപ്പോ ഒന്നും വേണ്ടെന്ന്‍. ഞാന്‍ ട്രെയിനീന്നു വാങ്ങി കഴിച്ചോളാം”

“ഓഹ്..എന്നാ നീ ചെല്ല്, സ്വന്തം തള്ളയ്ക്ക് ഇന്നേവരെ 100 രൂപയ്ക്ക് പോലും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് തരാത്തവനാ കൂട്ടുകാരിയ്ക്ക് 1500 രൂപയുടെ സാരിയും വാങ്ങിച്ചോണ്ട് പോകുന്നത്. ചെല്ലെടാ ചെല്ല്, നീ ചെന്നില്ലെങ്കില്‍ ചിലപ്പോ കല്യാണം നടന്നില്ലെങ്കിലോ..”

അംബുജം കത്തിക്കയറുന്നത് കണ്ടപ്പോള്‍ അംബുരുവിനു പന്തികേട് മനസിലായി. അധികസമയം നിന്ന് ബാക്കികൂടെ വാങ്ങാതെ വേഗം തന്നെ നിന്നിടം കാലിയാക്കി.

അംബുരു ഇത്രയും തിരക്കിട്ട് സമ്മാനവുമായി പോകുന്നത് കോളേജ്പഠനകാലത്ത് കിട്ടിയ കൂട്ടുകാരി നജിലയുടെ നിക്കാഹിനാണ്.

കായംകുളം റയില്‍വേ സ്റ്റേഷന്‍:
ട്രെയിന്‍ പതിവ് തെറ്റിക്കാതെ അരമണിക്കൂര്‍ താമസിച്ച് തന്നെയെത്തി. ചെലവുചുരുക്കലിന്റെ ഭാഗമായതിനാലാണ് പാസ്സഞ്ചറില്‍ പോകാമെന്ന് തീരുമാനിച്ചത്.ഭാഗ്യത്താല്‍ അധികം തിരക്കില്ലാത്ത കമ്പാര്ട്ട്മെന്റില്‍ വിന്‍ഡോസീറ്റ് തന്നെ തരപ്പെട്ടു.

ഇനിയൊരു രണ്ടുരണ്ടര മണിക്കൂര്‍ യാത്രയുണ്ട്. ഭൂതകാലത്തിലെ സൗഹൃദത്തിന്റെ ഓര്മ്മ കള്‍ മനസിലെ അഭ്രപാളിയില്‍ റീവൈന്റും ഫോര്‍വേഡും അടിയ്ക്കാനുള്ള സമയം ധാരാളമുണ്ട്.
ട്രെയിന്‍ ചലിച്ചു തുടങ്ങി. വര്‍ഷങ്ങളായുള്ള ശീലമായതുകൊണ്ട്, പതിവുപോലെതന്നെ ജനാലയ്ക്ക് വെളിയില്‍ കാണുന്ന മരങ്ങളും കെട്ടിടങ്ങളും പിന്നിലേക്ക് ഓടിപ്പോകുന്നുണ്ട്. അവയ്ക്കൊപ്പം മനസിനെയും ഓര്‍മ്മകളെയും പിന്നിലേക്ക് ഓടിച്ചു.

കോളേജ് ജീവിതം ആരംഭിച്ച് നാലഞ്ച് മാസത്തിനുള്ളില്‍ തന്നെ നജിലയുമായി സൗഹൃദത്തിലായി (നീയൊക്കെ കോളേജില്‍ പോയത് പഠിക്കാന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് ഇവിടെ ഒട്ടും തന്നെ പ്രസക്തിയില്ല). നജിലയുമായുള്ള സൗഹൃദം എങ്ങനെ തുടങ്ങിയെന്ന് ഇന്നും ഓര്മകയില്ല. ആ സൗഹൃദം വഴി നജിലയുടെ സുഹൃത്തുക്കളായ തരുണീമണികളിലേക്കും തന്റെ സൗഹൃദം വ്യാപിപ്പിക്കാന്‍ ആദ്യമേതന്നെ ശ്രമിച്ചിരുന്നു. സംവിധാനത്തിലൂടെ അഭിനയത്തിലേക്ക് എന്ന ആ പഴയ ലൈന്‍ തന്നെ. ശ്രമപരിശ്രമങ്ങള്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷെ പോകെപ്പോകെ സൗഹൃദങ്ങള്‍ രണ്ടുമൂന്നുപേരിലേക്ക് ചുരുങ്ങി. അതില്‍ പെണ്ണായൊരുവള്‍ നജിലയും.

പരാതിയും പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും സൗഹൃദത്തില്‍ കലര്പ്പി ല്ലായിരുന്നു. “ഒട്ടും തന്നെ നഞ്ചുകലരാത്ത സൗഹൃദങ്ങള്‍ അവാച്യമായൊരു സുഖം പകരും” എന്ന തന്റെ ഫേമസ് ക്വോട്ട്, താനത്ര ഫേമസ് അല്ലാത്തതുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടാതെപോയതാണ്.
എല്ലാ ആണ്‍-പെണ് സൗഹൃദങ്ങളും പ്രണയത്തില്‍ കലാശിക്കുമെന്ന് പറഞ്ഞ മഹാനോട് പുച്ഛമായിരുന്നു തനിക്ക് അന്ന്. ഇന്നും. ഓള്ക്കും !(ഇത്തിരി കൂടിപ്പോയോന്നൊരു സംശയം).

നാട്ടില്‍ താന്‍ വളരെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തിക്കൊണ്ടുപോകുന്ന ജിഷയുടെ കാര്യവും നജിലയ്ക്ക് അറിയാം. അതായിരിക്കാം തുടക്കത്തിലൊക്കെ ആരൊക്കെ സംശയിച്ചിട്ടും നജിലയ്ക്ക് തന്നില്‍ വിശ്വസം തോന്നാന്‍ കാരണം.

നജിലയ്ക്ക് മൈലാഞ്ചിയുടെ മണമായിരുന്നു.
“മൈലാഞ്ചി മണക്കുന്നല്ലോ, പെണ്ണേ..നീ വരുമ്പോള്‍….” എന്ന് പാടി പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു. മൈലാഞ്ചികൊണ്ട് കൈവെള്ളയില്‍ കോലം വരച്ചല്ലാതെ നജിലയെ കണ്ടിട്ടേയില്ല. കുസൃതികാട്ടി അവളുടെ വലതുകയ്യില്‍ പിടിച്ചു മൈലാഞ്ചിഗന്ധം ആസ്വദിക്കുന്നത് ഒരു സ്ഥിരം വികൃതിയായിരുന്നു. കൈപിടിച്ചു മണംപിടിച്ചശേഷം “അയ്യേ, ബിരിയാണി മണക്കുന്നല്ലോ പെണ്ണേ….” എന്ന് പറഞ്ഞുകളിയാക്കുകയും ചെയ്യും.
“കോഴിയാ ഇല്ല്യോടി…” എന്ന കളിയാക്കലിന്..”അതെ കോഴി തന്നെയാ ഇപ്പൊ മണപ്പിക്കുന്നത്” എന്ന മറുപണിയും വാങ്ങിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയുള്ള സൗഹൃദം, സൗഹൃദത്തിന്റെ താജ്മഹല്‍ പണിയുന്ന സീനിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെങ്കിലും പോകുന്നത് അങ്ങോട്ടല്ല. ഇപ്പൊ ആറാം വര്ഷംം ആഘോഷിക്കുന്ന സൗഹൃദത്തില്‍ രണ്ടേരണ്ടു തവണ നഞ്ചു കലർത്തി താന്‍ പ്രണയത്തിലേക്ക് വഴുതിവീണിരുന്നു.സംഭവം സെക്കന്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. വളരെവേഗം സ്വബോധം വീണ്ടെടുത്ത് കരകയറാന്‍ സാധിച്ചിരുന്നു.

ഒന്നാം വര്ഷ ബിരുദത്തില്‍ വിരുത് കാട്ടിക്കൊണ്ടിരിക്കുന്ന കാലം. ഹോസ്ടലിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ കല്യാണമൊന്നുമില്ലാത്ത ഒരു ഞായറാഴ്ച്ച! എന്തിനോവേണ്ടി കണ്ണുംതുറന്ന് മലര്ന്നു കിടക്കുമ്പോഴാണ് നജില വിളിക്കുന്നത്. അവള്ക്കെന്തോ പര്‍ച്ചേസൊക്കെയുണ്ട്, ഒരു കൂട്ടിന് വിളിച്ചതാണ്. വേഗം ടൌണിലേക്ക് ചെല്ലാന്‍.
സീലിംഗ്ഫാനും നോക്കികിടക്കുന്നവനെന്ത് അസൗകര്യം. ശടപടെന്ന്‍ റെഡിയായി പുറപ്പെട്ടു.

ബസ് സ്റ്റാൻഡിൽ നജില കാത്തുനില്പുപണ്ടായിരുന്നു. ഷോപ്പിങ്ങിനു പോകാനുള്ള ഉന്മേഷം കിട്ടാന്‍ വേണ്ടി ആദ്യം ആര്യാസില്‍ കയറി ഊണ് കഴിച്ചു. ബില്ല് വരുന്നതിനു മുന്‍പ് തന്നെ വിദഗ്ധമായി കൈകഴുകാന്‍ പോയി.
അവളുടെ കയ്യിലെ കാശിന് അവള്‍ നടത്തുന്ന പര്‍ച്ചേസായാതിനാല്‍..പര്‍ച്ചേസ് നീണ്ടുപോയതില്‍ പ്രത്യേകിച്ച് അതൃപ്തിയൊന്നും തോന്നിയില്ല.
പര്‍ച്ചേസൊക്കെ അവസാനിപ്പിച്ച്‌ നടക്കുമ്പോള്‍ ദേ പിന്നേം വൈദ്യന്‍ കല്പിചച്ചപോലെ ഒരു കൂള്‍ബാര്‍ ഞങ്ങളെ മാടിവിളിക്കുന്നു.
നാട്ടീന്ന് കുറ്റീം പറിച്ച് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും ഇപ്പോഴും വലിയ ഹോട്ടലുകളിലൊന്നും കയറാറില്ല. കുടിയ്ക്കാനെന്ത് വേണം എന്ന് ചോദിച്ചാല്‍ പറയാന്‍ നാരങ്ങാവെള്ളം മാത്രമേ അറിയൂ. ഇനിയിപ്പോ കഴിക്കാനെന്താ വേണ്ടെന്ന് ചോദിച്ചാല്‍ മാക്സിമം പോയാ ചിക്കന്‍ ബിരിയാണി എന്ന് പറയാനറിയാം.ഇങ്ങനെയൊരു സംഗതിയുള്ളത് കൊണ്ട് ഇത്തരം സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കിവിടും. ഇനിയഥവാ ആരെങ്കിലും വലിച്ചിഴച്ച് കൊണ്ടുപോയാല്‍ സ്ഥിരം പ്രയോഗിക്കുന്ന നമ്പര്‍
“ഇവിടെ ഓര്ഡചര്‍ ചെയ്തത് തന്നെ മതി” എന്നതാണ്. അങ്ങനെ അടുത്തിരിക്കുന്നവന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റും.

നജില വിളിച്ചത് കൊണ്ട്, അവളെ അനുഗമിച്ച് കൂള്‍ബാറില്‍ കയറി. അകത്തുകയറി സീറ്റ് പിടിച്ച ശേഷം 90ഡിഗ്രി തലങ്ങും വിലങ്ങും തല തിരച്ചു ചുറ്റുപാടും വെറുതെയൊന്നുനോക്കി.
ദേ വരുന്നു തൊപ്പിക്കാരന്‍..
“ഇവിടെ എന്താ സര്‍…വേണ്ടത്”
സര്‍ വിളി സുഖിച്ചെങ്കിലും മറുപടി പറയാതെ നജിലയെ നോക്കി.
“രണ്ടു ചോക്ലേറ്റ് ഷേക്ക്”..അവളുതന്നെ ഓര്ഡലര്‍ ചെയ്തു.

ചോക്ലേറ്റ്….ഷേക്കോ…ചോക്ലേറ്റ് തിന്നിട്ടുണ്ട്. ഷേക്ക് കേട്ടിട്ടുമുണ്ട്..ഇനിയിതെന്ത് പാണ്ടാരമാണാവോ
അതിനെക്കുറിച്ച് ആലോചിച്ച് തലപുകയാന്‍ തുടങ്ങുമ്പോഴേക്കും ഷേക്ക് വന്നു. കൊള്ളാം, കാണാന്‍ നല്ല ലുക്കൊക്കെയുണ്ട്.
ഗ്ലാസില്‍ ഏറ്റവും മുകളിലായി നല്ല കട്ടിയ്ക്ക് ഒരുണ്ട കിടക്കുന്നു. സംഭവം ചോക്ലേറ്റ് ആണെന്ന് രണ്ടുനോട്ടത്തില്‍ തന്നെ പിടികിട്ടി. പക്ഷെ ഷേക്ക് ഗ്ലാസ് കൊണ്ടുവന്ന പ്ലേറ്റില്‍ ഇരിക്കുന്ന സ്ട്രോ എങ്ങനെ ഇതിലിട്ട് ഈ ചോക്ലേറ്റിന്റെ താഴെയുള്ള ഷേക്ക് കുടിയ്ക്കുമെന്നതായിരുന്നു കണ്ഫ്യൂഷന്‍. പണിപാളിയല്ലോ ഈശ്വരാ………..

തലയുയർത്തി നജിലയെ ഒന്നുനോക്കി
“എന്താടാ..കുടിക്കുന്നില്ലേ?”
“കുടിയ്ക്കാം, ആദ്യം നീ കുടിയ്ക്ക്” എന്നൊരു നമ്പരിട്ടു. ഇവള് എങ്ങനെയാണ് കുടിയ്ക്കുന്നതെന്ന് കണ്ടാല്‍ പിന്നെ പ്രശ്നമില്ല.
“നീ കുടിയ്ക്കെടാ”..അവള് വിടാന്‍ ഭാവമില്ല.
“വേണ്ടാ..നീയാദ്യം കുടിയ്ക്ക്”
“”എന്തുവാടാ..ചുമ്മാ ഷോ ഇറക്കുന്നെ?”

ഇനിയും ഡയലോഗടിച്ച് ചളമാക്കേണ്ടാ എന്നുകരുതി ഉള്ള സത്യം തുറന്നുപറഞ്ഞു.
“അതേയ്..ഈ ചോക്ലേറ്റ് മുകളില്‍ കിടക്കുന്നതുകൊണ്ട് സ്ട്രോ എങ്ങനാ ഇടേണ്ടതെന്ന് ഒരു ഡൌട്ട്. ഞാനീ സാധനം ആദ്യായിട്ടാ….”
പറഞ്ഞു നിർത്തിയതും, സ്ഥലകാലബോധമില്ലാതെ അവള് പൊട്ടിച്ചിരിച്ചു.പൊട്ടിച്ചിരിനിര്‍ത്തി മൈലാഞ്ചിക്കൈകൊണ്ട് തലയ്ക്കൊരു കൊട്ടുതന്നു.
“സ്ട്രോ ഇട്ടിളക്കി ചോക്ലെറ്റ് അലിയിച്ചു കുടിയ്ക്കെടാ പൊട്ടാ..ഇതുപോലും അറിയാതെ എഞ്ചിനീയറാകാന്‍ വന്നേക്കുന്നു”
മാനം എന്നൊന്നില്ലാത്തത് കൊണ്ട് മനാഭിമാനം പോയില്ല.

തലയ്ക്ക് ഒരു കൊട്ടുതന്ന്‍, നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നജിലയുടെ നോട്ടം ഒരുനിമിഷം ഉള്ളില്‍ സൗഹൃദത്തിന്റെ മുകളില്‍ കയറിനിന്ന് പ്രണയം നൃത്തം ചവിട്ടി. ആ ചവിട്ടില്‍ നിലതെറ്റി പ്രണയത്തിന്റെ കൊക്കയിലേക്ക് വീണെങ്കിലും നൊടിയിടയില്‍ ഏതോ വള്ളിയില്‍ പിടിച്ചുകരയ്ക്ക്‌ കയറി.
സൗഹൃദത്തില്‍ നഞ്ചു കലർത്തിയ പൈശാചിക നിമിഷത്തെ അവള്‍ കേള്ക്കാതെ പതിയെ ശപിച്ചു. കുറ്റബോധം…പശ്ചാത്താപം എല്ലാം നിമിഷങ്ങള്‍ കൊണ്ട് കടന്നുപോയി.
അങ്ങനെ ഒരു പ്രണയം അവിടെ ജനിച്ചു, അവിടെത്തന്നെ മരിച്ചുവീണു!

പിന്നെ കലാപരമായ ഒരു ആക്രമണം തന്നെ ചോക്ലേറ്റ് ഷേക്കിനുമുന്നില്‍ അഴിച്ചുവിട്ടു. ആസ്വദിച്ചുകുടിച്ചിട്ടുകൂടി അവള്‍ തീര്ക്കുന്നതിനും മുന്‍പേ ഗ്ലാസ് കാലിയാക്കി. അവസാനതുള്ളിയെ സ്ട്രോയിലൂടെ വലിച്ചെടുക്കുമ്പോള്‍ കാറ്റും കൂടെ കയറി ശര്‍ര്‍ ശബ്ദത്തോടെ ഫിനിഷിംഗ് പോയിന്റ് എത്തിയെന്ന് ചുറ്റുമുള്ളവരെക്കൂടി അറിയിച്ചു!

പിന്നെയും വസന്തവും ശിശിരവുമൊക്കെ കടന്നുപോയി. ഓര്‍മ്മകള്‍ക്ക് ചായം പൂശിയ, മൈലാഞ്ചി മണമുള്ള ചാന്ദ്രമാസങ്ങളും ഉന്മാദത്തോടെ കടന്നുപോയി.(പ്രണയ-സൗഹൃദ കഥകളില്‍ ഇങ്ങനെ ചിലതൊക്കെ വേണമെന്നാണ്)

ട്രെയിന്‍ കോട്ടയവും പിന്നിട്ട് പോയിരിക്കുന്നു.

……………………..കോളേജില്‍ നിന്നും പോയ വിനോദയാത്ര! അന്നും മറ്റുള്ളവരോടൊപ്പം എല്ലാ വിനോദങ്ങളിലും ബസിനുള്ളില്‍ വെച്ച് പങ്കെടുത്തു. പത്തുമിനിറ്റ് ആടിയും പാടിയും കുമിളപോലുള്ള ജീവിതം ആസ്വദിച്ചിട്ട്, പിന്നെ പത്തുമിനിറ്റ് നജിലയ്ക്കൊപ്പമിരുന്ന് വിശ്രമിക്കും.
വിനോദവും ഉന്മാദവുമൊക്കെ ഇറക്കിവെച്ച് എല്ലാവരും രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങിതുടങ്ങി. നജിലയും ഉറങ്ങി ഉറങ്ങി ചരിഞ്ഞ് ഉറക്കം തന്റെ് തോളില്‍ മുഖം ചേർത്തായി. എന്തോ തനിക്ക് ഉറക്കം വന്നതേയില്ല! ബസിപ്പോള്‍ ഊട്ടിയുടെ പ്രാന്തപ്രദേശത്തേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങനെ കടന്നുപോയ്ക്കൊണ്ടിരിക്കുമ്പോള്‍ ബസ്സ്‌ ചെറുതായൊന്നു കുലുങ്ങി. ആ കുലുക്കത്തില്‍ നജിലയും കുലുങ്ങി. കുലുക്കത്തില്‍ അവളുടെ ചുണ്ടുകള്‍ തന്റെ കവിളില്‍ സ്പര്‍ശിച്ചതായി ഒരു തോന്നല്‍!……..
ആടിയുലഞ്ഞ് കുലുങ്ങി അറിയാതെകിട്ടിയ സ്പര്‍ശനത്തെ വിവേകമില്ലാത്ത ഉപബോധമനസ് ഒരു നിമിഷം സ്നേഹചുംബനമായി വ്യാഖ്യാനിച്ചു!

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ കണ്ണുമിഴിച്ചുനോക്കിയ അവളെ സ്വബോധം വീണ്ടെടുത്ത്, ജനാലയുടെ നേര്ക്ക് കൈചൂണ്ടി പുറത്തെ കാഴ്ചയിലേക്ക് ക്ഷണിച്ചു.ദൈവാധീനം പോലെ അങ്ങകലെ ഏതോ പരിപാടിയുടെ അലങ്കാരപ്പണികളില്‍ കത്തിനില്ക്കുന്ന നൂറുകണക്കിന് ബള്‍ബുകള്‍ – പൊട്ടുകള്‍വാരിവിതറിയപോലൊരു കാഴ്ച!..വശ്യമനോഹരമായ കാഴ്ച! ജനലിലൂടെ തണുപ്പ് അകത്തേക്ക് അരിച്ചുകയറുന്നുണ്ട്.
പുറത്തെ കാഴ്ച കണ്ടു തിരഞ്ഞുനോക്കിയ നജിലയുടെ കണ്ണുകളിലെ തിളക്കവും, നിമിഷങ്ങള്‍ക്ക് മുന്‍പുള്ള മനസിന്റെ പൈശാചികമായ ദുര്‍വ്യാഖ്യാനവും വീണ്ടുമൊരിക്കല്ക്കൂടി സൗഹൃദത്തില്‍ നഞ്ചു കലർത്തി!. അവളുടെ കൈകളിലെ മൈലഞ്ചിയാകാന്‍ മനസ് ഒരു നിമിഷം ആഗ്രഹിച്ചു!

വീണ്ടും കുറ്റബോധവും, പശ്ചാത്താപവും!..
അങ്ങനെ രണ്ടാമത്തെ പ്രണയനിമിഷവും അവിടെ ജനിച്ച് അവിടെത്തന്നെ മരിച്ചു വീണു!

ട്രെയിന്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു..
അരമണിക്കൂര്‍ ബസ് യാത്രയും കഴിഞ്ഞ് കല്യാണസ്ഥലത്തെത്തി. അവിടെയെങ്ങും മാനും, മനുഷ്യനുമില്ല. വീട് തൊട്ടടുത്ത് തന്നെയായതിനാല്‍ നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
കലപിലബഹളങ്ങളും,അലങ്കാരപ്പണികളും, ആള്‍ക്കൂട്ടവും..ഇതിനെയൊക്കെ തരണം ചെയ്ത് സമ്മാനപ്പൊതിയുമായി പെണ്‍പടകള്‍ അവളെ ഒരുക്കുന്നിടത്ത് ഒരുവിധത്തില്‍ എത്തിപ്പെട്ടു.
“ഡാ ഇപ്പോഴാണോ വരുന്നത്…” നജിലയുടെ സന്തോഷം.
“ഇതിലും നേരത്തെ വരാന്‍ ഇന്ത്യന്‍ റെയില്വേ സമ്മതിച്ചില്ല മോളെ..”
അളിഞ്ഞ വിറ്റായതുകൊണ്ടായിരിക്കാം നജിലയും ചിരിച്ചില്ല, കൂടെയുള്ള പെണ്‍പടകളും ചിരിച്ചില്ല.
നമ്മളിതെത്ര കണ്ടതാ.ചമ്മല്‍ മറച്ചുപിടിച്ച് സമ്മാനപ്പൊതി നീട്ടി

“ഇന്നാ, എന്റെ വകയൊരു ചെറിയ സമ്മാനം”
“ശ്ശോ വേണ്ടായിരുന്നു, എന്തിനാടാ ഇതൊക്കെ, വെറുതെ കാശുകളയേണ്ട വല്ല കാര്യവുമുണ്ടോ”..തുടങ്ങിയ പതിവു ഡയലോഗുകളൊന്നും മറുപടിയായി കിട്ടിയില്ല. ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങിവെച്ചു.

പിന്നെയും മീന്‍ വെട്ടുന്നിടത്ത് പൂച്ച പമ്മിനടക്കുന്നതുപോലെ കുറച്ചു നേരം അവിടെ പതുങ്ങിയ ശേഷം പുറത്തുകടന്നു.
സമയമായപ്പോള്‍ ഓഡിറ്റോറിയത്തിലേക്കും പാഞ്ഞു. സ്വര്ണ്ണത്തിലും, മൈലഞ്ചിയിലും മുക്കിയെടുത്ത നജിലയെ സ്റ്റേജില്‍ ഇരുത്തിയിട്ടുണ്ട്. ആ കൈകളിലെ മൈലാഞ്ചിയാകാനാണ് പണ്ട് മനസ്‌ ആഗ്രഹിച്ചത്, യാതൊരു പ്രകോപനവുമില്ലാതെ മനസ്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു. പിന്നെയൊട്ടും അമാന്തിച്ചില്ല..നേരെ ഭക്ഷണത്തിനുള്ള ഏരിയയിലേക്ക്………………
അവിടെ പരാക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിട്ടിയ സീറ്റില്‍ ഇരുന്നും നിന്നും ബിരിയാണിയില്‍ ചെറുതായൊന്ന് മുങ്ങിനിവര്‍ന്നു. വീണ്ടും മേടയിലേക്ക്.
അവിടെയെത്തിയപ്പോള്‍ അമല്‍ നീരദുമാര്‍ പെണ്ണിനേയും ചെക്കനേയും നിര്‍ത്തി ഡയരക്ഷന്‍ തുടങ്ങിയിട്ടുണ്ട്. തന്നെ കണ്ടതും നജില കൈയ്യാട്ടി വിളിച്ചു.
പോകുന്നവഴിക്ക് ഒരു ഏമ്പക്കവും വിട്ട് നോര്‍മ്മലായിട്ടാണ് കയറിച്ചെന്നത്
സ്റ്റേജില് കയറി ചെക്കന് പുഞ്ചിരി തുളുമ്പുന്ന ഒരു ഹസ്തദാനം
“ഹായ് ഞാന്‍ അരവിന്ദ്, നജിലയുടെ ഫ്രെണ്ടാണ്”
പുയ്യാപ്ല ആകെമൊത്തം ഒന്ന് കുലുങ്ങിചിരിച്ചു
“ഞാന്‍ ഷുക്കൂര്‍”…….
നല്ലൊരു മത്താപ്പ് പ്രതീക്ഷിച്ചു വന്നവന്റെ മുന്പില്‍ നനഞ്ഞ ഓലപ്പടക്കം കത്തിയ്ക്കാന്‍ നോക്കിയ ഫീല്‍ ആയിരുന്നു ആ പേര് കേട്ടപ്പോള്‍.
വേറെ നല്ല പേരൊന്നും കിട്ടിയില്ലേ ചേട്ടാ..എന്ന ചോദ്യം പാതിവഴിയില്‍ വിഴുങ്ങിക്കളഞ്ഞു. എന്തോ ഷുക്കൂര്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്മ്മവരുന്നത് പുലിബിനുവിന്റെ നിഴലായ വെരളി ഷുക്കൂറിനെയാണ്.
ആ സമയത്ത് നജില ഇടപെട്ടു.
“ഇവനെന്റെ ബെസ്റ്റ് ഫ്രെണ്ടാണ്. ഒരേയൊരു ബെസ്റ്റ് ഫ്രെണ്ട്!..
കാതിനു നല്ല കുളിര്‍മയൊക്കെ തോന്നിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. എല്ലാത്തിനും ഒരേയൊരു മറുപടി പുഞ്ചിരി!.പിന്നെയും അവള്‍ എന്തൊക്കെയോ പറഞ്ഞു പരിചയപ്പെടുത്തി.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കണ്ണുകൊണ്ട് പോകുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു.
മടക്കയാത്രയില്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ നജിലയുടെ വാക്കുകള്‍ വീണ്ടുമോർത്തു. എന്നാലും തന്നെയിത്രയും വിശ്വസിച്ചവളെയാണല്ലോ രണ്ടുനിമിഷത്തേക്കെങ്കിലും വഞ്ചിച്ചത്. വീണ്ടും കുറ്റബോധം പിടികൂടി.
തരികെ വീട്ടിലെത്തുമ്പോഴേക്കും കുറ്റബോധമോക്കെ മാഞ്ഞിരുന്നു. സന്തോഷം നിറഞ്ഞ മനസുമായി കട്ടിലില്‍ ഇരിക്കുമ്പോഴാണ് ജിഷയുടെ കാര്യം ഓർത്തത്.
ഈശ്വരാ…ഞാന്‍ ശരിക്കും വഞ്ചിച്ചത് ജിഷയെയാണല്ലോ..ഇതൊക്കെ അവളോട്‌ ചെയ്ത വഞ്ചനയല്ലേ…
വീണ്ടും കുറ്റബോധം…പശ്ചാത്താപം..ഈ മനസ് ഒരുമാതിരി സ്വഭാവമാണല്ലോ കാണിക്കുന്നത്.
പശ്ചാത്താപം കഴിഞ്ഞപ്പോള്‍ ചെറിയ ആശ്വാസം തോന്നി..സാരമില്ല..ലക്ഷക്കണക്കിന് പേജുകളുള്ള ജീവിതത്തില്‍ നിന്ന് രണ്ടേ രണ്ടു പേജ്..അതങ്ങ് കീറിക്കളയാം. ജിഷയും അറിയണ്ട, നജിലയും അറിയണ്ട.
ഒന്നുറങ്ങി എണീറ്റപ്പോള്‍ കുറ്റബോധവും പശ്ചാത്താപവും പമ്പയും എരുമേലിയുമൊക്കെ കടന്ന് എങ്ങോട്ടോ പോയിരുന്നു.

മൈലാഞ്ചി മണക്കുന്നല്ലോ പെണ്ണേ നീ വരുമ്പോള്‍………എന്ന് മൂളിക്കൊണ്ട്, മേശയ്ക്കരികിലെത്തി കണ്ണാടിയില്‍ മുഖം നോക്കിയപ്പോള്‍ കണ്ണാടിയിലെ അംബുരു, തന്നെ നോക്കി ചിരിക്കുന്നു. അവനെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു “ആ അംബുരു ഞാനല്ലടാ…………..”

അടിക്കുറിപ്പ് (അടികിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഇതിപ്പോ തല്ലുകിട്ടാന്‍പാകത്തില്‍ ഒരു യഥാര്‍ത്ഥ കഥയല്ല. എന്നാലും ഒരു സേഫ്ടിക്ക്..അംബുരു, നജില..ഇവരൊക്കെ ആരാണെന്ന് എനിക്കറിയില്ല..ഞാന്‍ കണ്ടിട്ടുമില്ല