അന്നാമ്മ, ദി വിച്ച് ഫ്രം ഹെല്‍

തിരമാലകള്‍ ശാന്തമായിരുന്നില്ല, പ്രക്ഷുബ്ധമായ കടലിലേക്ക്‌ കണ്ണും പായിച്ചിരിക്കുമ്പോള്‍ അന്നാമ്മ ചേടത്തിയുടെ മനസ്സും കടല്‍ പോലെ പ്രക്ഷുബ്ധമായിരുന്നു. റോമില്‍ നിന്നും ഇത്ര തിടുക്കപ്പെട്ടു വന്നത് വെറും വരവായിപോയി എന്ന് തോന്നുന്നു.

മനസിലെ ഇരമ്പല്‍ ഒന്ന് മാറ്റാന്‍ കോവളത്ത് വന്നു കടലില്‍ ഒരു പത്തു വാര നീന്തണം, നീന്തി അരിശം തീര്കണം, മനസ് ശാന്തമാക്കണം……എല്ലാം പാഴായ വേദന ആ മുഖത്തുണ്ട്‌. ആവേശം അരിശത്തിന്‍റെ കൂട്ട് പിടിച്ചു അലമുറയിടുന്ന കടലില്‍ നീന്താനിറങ്ങുന്നത് വിവരക്കേടാണ്.
ഇനിയെന്തെന്ന ചോദ്യം മാത്രം ബാകിയാകുന്നു.

ലോകത്തോട്‌ മുഴുവന്‍ പലതും വിളിച്ചു പറയണമെന്നുണ്ട്. അടിവേരോടെ പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് താനിന്നു. അന്നാമ്മ ഓര്‍മകളിലേക്ക് ഊളിയിട്ടു…

നീണ്ട പതിറ്റാണ്ടുകളുടെ നരകവാസത്തില്‍ വീണു കിട്ടിയ പരോളില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.
ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കണം, ആരോട്? അറിയില്ല….

“കടല, കടല…കടലേ…….” കയ്യില്‍ ഒരു കുട്ടയുമായി ഒരു പയ്യന്‍ വന്നു നിന്ന് തൊള്ള തുറക്കുന്നു.

“ഡാ ചെക്കാ, ഇത് കടലാണെന്ന് നീ പറഞ്ഞിട്ടു വേണ്ട എനിക്ക് മനസിലാകാന്‍…”

ചെക്കന്‍റെ മുഖഭാവം തെല്ലൊന്നു മാറി

“തള്ളെ..അത് കടലാണെന്നല്ല പറഞ്ഞത്. ദേ ഈ കുട്ടയിലിരിക്കുന്ന വറുത്ത കടലയുടെ കാര്യമാ പറഞ്ഞത്. കഴിക്കാന്‍ കടല വേണോന്നു?”

അന്നാമ്മ ചേടത്തി ഒന്ന് ചമ്മി. പമ്മിയിരുന്ന പട്ടിയുടെ അണ്ണാക്കില്‍ വിരലിട്ടു കുത്തിയിട്ട് കടി വാങ്ങിയ അവസ്ഥ. എന്തായാലും മുഖത്തെ ഭാവവ്യത്യാസം
ലാലേട്ടന്‍റെ ഭാവാഭിനയത്തെ വെല്ലുന്ന വേഗത്തില്‍ മായ്ച്ചു കളഞ്ഞു.

“ഓ അപ്പോഴേക്കും പിണങ്ങിയോ?…മോനൊരു കടലയെട്…”

“അമ്മച്ചി ഏതാ?”

അമ്മച്ചി നിന്‍റെ അപ്പച്ചന്‍ എന്ന് പറയാന്‍ വന്നത് അന്നാമ്മ വിഴുങ്ങി..
“ഞാന്‍ അന്നാമ്മ…ഒരു പഴയ വിച്ചാണ് മോനെ”

“വിച്ചോ? അതെന്തോന്നു?”
വിച്ചും, വാട്ടും…ഈ തള്ളയ്ക്ക് വട്ടാന്നാ തോന്നുന്നേ…(ആത്മഗതം).

“ഓഹ്…വിച്ചെന്നു പറഞ്ഞാല്‍ മോനറിയില്ല അല്ലെ? പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു നാട്ടില്‍ ഞങ്ങളെ പോലെയുള്ള കുറച്ചു സ്ത്രീകളെ വിച്ചുകള്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. നിങ്ങള്‍ ദുര്‍മന്ത്രവാദിനി എന്നൊക്കെ പറയും.”

“അയ്യോ..അപ്പൊ അമ്മച്ചി ദുര്‍മന്ത്രവാദിയാ ?”

“ദുര്‍മന്ത്രവാദിയല്ല..മോനെ, ദുര്‍മന്ത്രവാദിനി! ഈ വിച്ചുകളില്‍ പുരുഷന്മാരില്ല, സ്ത്രീകള്‍ മാത്രമേയുള്ളൂ. പിന്നെ ദുര്‍മന്ത്രവാദിനി എന്നൊക്കെ അന്നത്തെ ക്രൈസ്തവ സഭ പറഞ്ഞതാ. സത്യത്തില്‍ ഞങ്ങള്‍ക്ക് മന്ത്രവാദം ഒന്നുമറിയില്ല.
കുറച്ചു മാജിക്കൊക്കെ അറിയാമായിരുന്നു….പിന്നെ നല്ല വിവരവും.  പറയുമ്പോള്‍ അഹങ്കാരമാണെന്ന് മോന്‍ വിചാരിക്കരുത്, ഞങ്ങള്‍ ധാരാളം വായിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് നല്ല അറിവുമുണ്ടായിരുന്നു. ആ അറിവൊക്കെ അന്നത്തെ നസ്രാണികള്‍കൊക്കെ ഒന്ന് പകര്‍ന്നു കൊടുത്തു അവരെ ഒന്ന് നന്നാക്കാന്‍ ഇറങ്ങി. അത് അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ക്ക് പിടിച്ചില്ല. അവരെല്ലാം കൂടി ഞങ്ങള്‍ പടുവൃദ്ധകളെ വിച്ചുകള്‍ എന്ന് വിളിച്ചാക്ഷേപിച്ചു, വിചാരണ പ്രഹസനമൊക്കെ നടത്തി ചുട്ടു കൊന്നു.”

“ങേ..അപ്പൊ അമ്മച്ചിയെ…?”

“എന്നെയും അങ്ങനെയൊരു കാലത്ത് ചുട്ടു കൊന്നതാ മോനെ…”

അത് കേട്ടതും പയ്യന്‍റെ കയ്യിലിരുന്ന കടലയുടെ കുട്ട കയ്യില്‍ നിന്നും വഴുതി കാല്‍ വഴി താഴെയെത്തി. താഴെ വീണ കടലകള്‍ കാലില്‍ നിന്നും ഒഴുകിയിറങ്ങിയ ജലപ്രവാഹത്തില്‍ നനഞ്ഞു കുതിര്‍ന്നു.

“അപ്പൊ അമ്മച്ചി പ്രേ..പ്രേ…പ്രേതം…..?”
“ഹും…അങ്ങനെയൊക്കെ വേണേല്‍ പറയാം. പിന്നെ മോന്‍ പേടിക്കുകയൊന്നും വേണ്ട. ഞാന്‍ മോനെ ഒന്നും ചെയ്യില്ല.
ഈ പ്രേതങ്ങള്‍ ചോര കുടിക്കും, കൊല്ലും എന്നൊക്കെ പറയുന്നത് ചുമ്മാതാ…ജീവിച്ചിരിക്കുമ്പോ അങ്ങനെയൊക്കെ വേണേല്‍ ചെയ്യാം, ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഇതിനൊന്നും പറ്റൂല്ല..”

പയ്യന് പേടി കുറച്ചൊന്നു മാറി

“പിന്നെ അമ്മച്ചി…അല്ല അന്നാമ്മ ചേടത്തി എന്തിനാ ഇങ്ങോട്ട് വന്നത്”

“ഓഹ്.. മനസിലെ ഭാരമൊക്കെ ആരോടെങ്കിലും ഒന്ന് പറയാമെന്നു കരുതി വന്നതാ. ഇവിടെ വന്നു നിജേഷിനെയും, ബ്രൂട്ടോസിനെയും കണ്ടു. രണ്ടു പേരും മൈന്‍റ് ചെയ്തത്പോലുമില്ല. അവര്‍ക്ക് സരിതയോ, ശാലുവോ ഒക്കെ മതിയെന്ന്. ഒരു പഞ്ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ വരുന്നത് അങ്ങേ ലോകത്തൂന്നാന്ന് പറഞ്ഞപ്പോ അവര്ക് സ്വര്‍ഗത്തിലെ ടി പി യോ, സി പി യോ അങ്ങനെയാരെയോ സെറ്റ് ആക്കി കൊടുക്കമോന്നു..നാല് പച്ച തെറിയും പറഞ്ഞു അവിടുന്നിറങ്ങി ഇവിടെയെത്തി..”

“ചേടത്തി വിഷമിക്കണ്ട, ചേടത്തിയുടെ വിഷമം എന്നോട് പറ”

“വിഷമം ഒന്നുമല്ല മോനെ…കുറെ സത്യങ്ങള്‍ ആയിരുന്നു പറയാനുള്ളത്. മോനൊരു കാര്യമറിയുമോ? അന്നത്തെ സഭയിലെ കണ്ട്രാക്കുമാര്‍ ഞങ്ങളെ ശരിക്കും ഭയന്നിരുന്നു. വര്‍ഷങ്ങളുടെ നീണ്ട പഠനത്തിലൂടെ ഞങ്ങള്‍ അറിവ് നേടി പോപ്പിനെക്കാളും, ബിഷപ്പിനെക്കാളും ഉയരത്തിലെത്തിയാലോ എന്ന് ഭയന്നാണ് അവര്‍ ഞങ്ങളെ വേട്ടയാടിയത്.
ജ്ഞാനവൃദ്ധ എന്ന അര്‍ഥം മാറ്റി വിച്ചിനു പുതിയ മാനങ്ങള്‍ നല്‍കി അവര്‍ ഞങ്ങളെ ക്രൂശിച്ചു.”

“എന്നാലും പിടിച്ചു തീവെച്ച് കൊല്ലാനും മാത്രം കുറ്റമൊന്നും ആയില്ലല്ലോ? ” പയ്യന്‍സിനു സംശയം.

“ഇല്ല, കൊല്ലാന്‍ എന്തെങ്കിലും കാരണം വേണ്ടേ? അതിനു വേണ്ടി ഞങ്ങള്‍ വിച്ചുകള്‍ ………………….”

“വിച്ചുകള്‍?” പയ്യന്‍സിനു ആകാംഷയായി.

“ആട്ടെ മോന് എത്ര വയസ്സായി?”

“19”

“ഓ പ്രായപൂര്‍ത്തിയായതാ..അപ്പൊ പറയുന്നതില്‍ കുഴപ്പമില്ല…
അതായതു ഞങ്ങള്‍ വിച്ചുകള്‍ ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നവരാണെന്നുള്ള ഒരു വലിയ കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തി.”

“ഈ വേഴ്ച എന്ന് പറഞ്ഞാല്‍ മറ്റേ സംഭവമല്ലേ?”

“ങ്ഹാ അത് തന്നെ….”

“ശരിക്കും അങ്ങനെ വല്ലതും ഉണ്ടാരുന്നോ?”

“നീ സംശയിച്ചതല്ലെയുള്ളൂ…അന്നത്തെ പ്രമാണിമാര്‍ അത് ജനങ്ങളെ വിശ്വസിപ്പിച്ചു. ചെകുത്താനുമായുള്ള വേഴ്ചയുടെ പേരില്‍ ഞങ്ങളെ ക്രൂശിച്ചു കൊലപ്പെടുത്തി. തെളിവിനു ഒരു യു ട്യൂബ് വീഡിയോ പോലുമില്ലാതിരുന്നിട്ടും ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടു…”

“അതിലിപ്പോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചേടത്തി, എല്ലാവരും അത് വിശ്വസിച്ചു കാണും.” പയ്യന്‍ ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.

ചേടത്തിയുടെ കണ്ണുകള്‍ നനഞ്ഞു, കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രായത്തിന്‍റെ ചുളിവുകളില്‍ തട്ടിതടഞ്ഞൊഴുകി.

“അതെന്താ മോനെ, ഒരു നാട് മുഴുവന്‍ മണ്ടന്മാരയിരുന്നോ? അവര്‍ക്ക് ഒന്നാലോചിച്ചാല്‍ തന്നെ ഞങ്ങള്‍ തെറ്റുകാരല്ലെന്നു മനസിലാകുമായിരുന്നു.”

“അതെങ്ങനെ?”

“ചെകുത്താനുമായി വേഴ്ചയില്‍ ഏര്‍പെട്ടിരുന്നു എന്ന് പറയപ്പെടുന്ന ഞങ്ങള്‍ വിച്ചുകള്‍ എല്ലാം തന്നെ പടുവൃദ്ധകള്‍ ആയിരുന്നു. നീണ്ട കാലത്തെ പഠനം കഴിഞ്ഞു  അവര്‍ പറഞ്ഞ പോലെ ഞങ്ങള്‍ വിച്ചുകള്‍ ആകുമ്പോഴേക്കും വാര്‍ദ്ധക്യത്തില്‍ എത്തിയിരിക്കും.
നാട്ടില്‍ ലക്ഷകണക്കിന് സുന്ദരിമാരായ, ചെറുപ്പക്കാരികളായ സ്ത്രീകള്‍ ഉള്ളപ്പോള്‍ ഈ ചെകുത്താന് ഞങ്ങളെ പോലെയുള്ള
പടുവൃദ്ധകളുടെ അടുത്ത ഇമ്മാതിരി പരിപാടിക്ക് വരേണ്ട ആവശ്യമുണ്ടോ?
നല്ലൊരു വക്കീലുണ്ടായിരുന്നെങ്കില്‍ ഈ ഒരൊറ്റ പോയിന്‍റു മതിയായിരുന്നു ഞങ്ങളെ രക്ഷിക്കാന്‍….ഇനി പറഞ്ഞിട്ടെന്താ കാര്യം.”

“ശരിയാണല്ലോ, ഇത് ഞാനും അങ്ങോട്ട്‌ ചിന്തിച്ചില്ല..ശ്ശോ എന്തായാലും വല്യ കഷ്ടമായി പോയി”

“ആരെയും പറഞ്ഞിട്ട് കാര്യമില്ല. നിന്നോടായത് കൊണ്ട് ഞാന്‍ ഒരു കാര്യം പറയാം, ഈ അടുത്ത കാലത്ത് നരകത്തില്‍ വെച്ച് സെന്‍ട് ജോര്‍ജു പുണ്യാളനെ കണ്ടപ്പോ ഞാന്‍ ഈ കഥയൊക്കെ പറഞ്ഞതാ, പുള്ളിക്കാരന്‍ പോലും വിശ്വസിച്ചില്ല, പിന്നയല്ലേ പാവം ജനങ്ങള്‍..”
“പുണ്യാളനെ നരകത്തില്‍ വെച്ച് കണ്ടെന്നോ? അതെങ്ങനെ? പുണ്യാളന്‍ സ്വര്‍ഗത്തിലല്ലേ?” പയ്യന് അതിശയം അടക്കാന്‍ കഴിയുന്നില്ല.

“അത് വല്യ തമാശയാ മോനെ…പുള്ളിക്കാരന്‍ കുറച്ചു കാലമായി നരകത്തിലുണ്ട്. ഒരു ശിക്ഷ കിട്ടിയതാ..ഇവിടെ ഏതോ പ്രാഞ്ചിയേട്ടനെ അനുഗ്രഹം കൊടുക്കാമെന്നു പറഞ്ഞു വഞ്ചിച്ചെന്ന് ആണ് കേസ്. വഞ്ചന വല്യ കുറ്റമല്ലിയോ. അതിന്‍റെ ശിക്ഷയാ ഇപ്പൊ അനുഭവിക്കുന്നത്…”

“ശ്ശോ എന്നാലും പുണ്യാളന്‍”
“അവിടെ എല്ലാര്ക്കും ഒരു നിയമമാ മോനെ, അല്ലാതെ പുണ്യാളനൊരു നിയമം, സ്വാമിമാര്‍ക്ക് വേറൊരു നിയമം, ബാകിയുള്ളവര്‍ക്ക്‌ വേറൊരു നിയമം അങ്ങനെയൊന്നും അവിടെ നടക്കില്ല”

അന്നാമ്മ ചേടത്തിയുടെ മുഖം ഒന്ന് തെളിഞ്ഞു.

“തീര്‍ന്നിട്ടില്ല മോനെ, ഇപ്പൊ പുണ്യാളന്‍ സദാ സമയം കരച്ചിലാ..”

“അതെന്തിനാ..?”

“അവിടെ ഞങ്ങളെല്ലാവരും ജോര്‍ജു പുണ്യാളനെ, പി സി ജോര്‍ജിന്‍റെ പേര് പറഞ്ഞു കളിയാക്കും. രണ്ടു പേര്‍ക്കും ഒരേ പേരാണെന്നും പറഞ്ഞുള്ള ചൊറി…ശല്യം സഹിക്കവയ്യാഞ്ഞിട്ടു പുണ്യാളന്‍ ജോര്‍ജെന്നുള്ള പേര് മാറ്റാന്‍ ഗസറ്റില്‍ പരസ്യവും കൊടുത്തു കാത്തിരിക്കുവാ…”

ഇത് പറഞ്ഞു തീര്‍ത്തു കണ്ണൊന്നു ചിമ്മിയിട്ടു നോകുമ്പോള്‍ പയ്യനെ കാണാനില്ല…പി സി ജോര്‍ജെന്ന് പറഞ്ഞപ്പോള്‍ പയ്യനുമില്ല, കടലയുമില്ല…..

“ഒന്നും പറഞ്ഞിട്ട് കാര്യമില്ല…പുണ്യാളനും കാണില്ലേ ശനിദശ..”

കലികാല വൈഭവം…..

അടിക്കുറിപ്പ് (അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്) : ഈ കഥയ്ക്ക്‌ ജീവിച്ചിരുന്നവരോ മരിച്ചവരോ, ആരുമായും ഒരു സാമ്യവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. എന്നെ കുറ്റം പറയരുത്. ആമേന്‍!

കടപ്പാട്: ഗുരു ഓഷോ രജനീഷ്

അവരോഹണങ്ങള്‍

“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്”
വാക്കുകള്‍ കാതുകളില്‍ വീണ്ടും പ്രതിധ്വനിക്കുന്നു..ശരിയാണ് ആവനാഴിയില്‍ ഇനിയും അമ്പുകള്‍ അവശേഷിക്കുന്നുണ്ട്…………

സൂര്യപെണ്‍കിടാവിന്‍റെ ആര്‍ത്തവരക്തത്താല്‍ ചുവന്നു തുടുത്ത സായാഹ്നം, ചുറ്റിലും പരക്കുന്ന വൈകിയ കാറ്റിനും ഒരു
ചുവപ്പ് രേഖയുണ്ട്. കാറ്റിനു നിറമുണ്ടോ? ഉണ്ട്. അതിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. ചരിത്രങ്ങള്‍ ഒരുപാട് പറയാന്‍ വെമ്പി
നില്‍കുന്ന പൊട്ടിയടര്‍ന്നു തുടങ്ങിയ കനാല്‍ പടിയിലിരുന്നുകൊണ്ട് അങ്ങ് ദൂരെ ആകാശത്തില്‍ നിന്നും താഴേക്കിറങ്ങി വന്നു മണ്ണിനെ
ഉമ്മവ്യ്കാനൊരുങ്ങുന്ന ചുവന്ന സുന്ദരിയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ഇന്നലെകള്‍ ഒരു വിങ്ങലോടെ മനസ്സില്‍ മുളപൊട്ടിയിരുന്നു.

ഒരുപാട് പിന്നിലുള്ള ഇന്നലകള്‍ തൊട്ടടുത്ത്‌ തന്നെ നില്കുന്നു. എന്നാണു ആദ്യമായി അവളെ കണ്ടത് ? അല്ല..പിന്നെയും പിന്നിലേക്ക്‌
പോകേണ്ടിയിരിക്കുന്നു. കാണുന്നതിനും വര്‍ഷങ്ങള്‍ക് മുന്‍പ് കേട്ടിരുന്നു…അതാണ്‌ ശരി.
എന്നാണ് ആദ്യമായി കേട്ടത്?

ബാല്യം കൊഴിഞ്ഞു തീര്‍ന്നു, കൌമാരത്തിലേക്ക് തെന്നിനീങ്ങുന്ന കാലം…പക്വതയുടെ അര്‍ഥം മനസിനു മനസിലാക്കാന്‍ കഴിയാത്ത കാലം.
ലസാഗുവും ഉസാഘയും ഒക്കെ മനസ്സില്‍ ഇടം നേടിയ കാലത്തായിരുന്നു ആദ്യമായി അവളെ പറ്റി കേട്ടത്.
ആരു കണ്ടാലും കൊതിച്ചുപോകുന്ന ചിത്രങ്ങള്‍ തീര്‍ക്കുന്ന ഒരു പെണ്കുട്ടിയെപറ്റി ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞ ദിവസം മുതല്‍ ആ ചിത്രങ്ങള്‍ തീര്‍ത്ത കൈകള്‍ കാണുവാന്‍ മോഹമായി..ദിവസങ്ങള്‍ കൊഴിയുമ്പോള്‍ ആഗ്രഹങ്ങള്‍ ചിറകുവിടര്‍ത്തി പറക്കുവാന്‍ തുടങ്ങി. കൈകള്‍ കാണുവാനുള്ള മോഹം, ജാലകം തുറന്നു കൈകളുടെ ഉടമയെ കാണുവാനുള്ള വെമ്പലായി പുറത്തു വന്നു.

നീണ്ട ഒന്നര വര്‍ഷങ്ങള്‍, ആഗ്രഹങ്ങള്‍ക് തിരശ്ശീലയിട്ടുകൊണ്ട് ആദ്യമായി ആ മുഖം കണ്ടു!
കാണലുകള്‍ പതിവായി. ഓരോ ദിവസവും പിറക്കുന്നത്‌ അതിനു വേണ്ടിയായിരുന്നു, അസ്തമനങ്ങളും!. ക്ഷേത്രങ്ങളും ദൈവങ്ങളും ബലിയാടുകള്‍.
കാണലുകള്‍ ലോലമനസിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചു.
ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ദൂരകാഴ്ചകളുടെ മൂന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ശബ്ദം ഒന്ന് കേള്‍ക്കാന്‍. ഓര്‍ത്തുവെക്കാന്‍ കാല്പനികമായ
കാവ്യസങ്കേതങ്ങള്‍ ഒന്നും കൂട്ടിനില്ലാത്ത ജൂണിലെ ഒരു മഴയില്ലാത്ത തെളിഞ്ഞ സായാഹ്നം. അന്നാണ് ആദ്യമായി ആ ശബ്ദം കേള്കുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടറിവുമാത്രമുള്ള, ഞാന്‍ അവളെക്കാള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന അവള്‍ വരച്ച ആ ചിത്രങ്ങളെപറ്റി പറഞ്ഞപ്പോള്‍
മറുപടിയായി തന്ന പുഞ്ചിരിയും ആ കണ്ണുകളിലെ തിളക്കവും ചിപ്പിക്കുള്ളിലെ മുത്തുപോലെ ഇന്നും ഓര്‍മയില്‍ ചിതലരിക്കാതെ അവശേഷിക്കുന്നു.

പിന്നെയുള്ള നാളുകള്‍ ആഘോഷങ്ങളായിരുന്നു..ഓരോ പുലരിയും ഓരോ ആഘോഷം. ചുറ്റിലും ഉള്ള ചലനങ്ങള്‍ കാണാന്‍ കഴിയാതെ, പറന്നു നടക്കുന്ന ഉന്മാദാവസ്ഥ. ഭൂമിയില്‍ രണ്ടു മനുഷ്യജീവികളെയുള്ളൂ എന്ന് തോന്നിയ പലനിമിഷങ്ങള്‍. ചുറ്റിനും നിറങ്ങള്‍ വാരിക്കോരി ചൊരിയുന്ന പ്രകൃതിയ്ക്ക് അതുവരെയില്ലാതിരുന്ന, അല്ലെങ്കില്‍ കാട്ടാതിരുന്ന സ്നേഹം. മഴവില്ലിന്‍റെ സുഗന്ധം പോലും അന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

സുവര്‍ണനിമിഷങ്ങള്‍ക് ചിത്രശലഭത്തിന്‍റെ ആയുസ്സേ ഉള്ളു എന്ന് പറയുന്നത് ശരിയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു കൊടിയിറങ്ങുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
ഭ്രാന്തന്‍ ചിന്തകളില്‍ ആടിയുലഞ്ഞു, ജീവിതത്തില്‍ നിന്നും ഒളിച്ചോടിയ ചുരുങ്ങിയ നാളുകള്‍ മതിയായിരുന്നു ആ കൊടിയിറങ്ങുവാന്‍..
ഭ്രാന്തുകള്‍ അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോള്‍ ആ മുഖത്ത് നിന്നും കേള്‍കാന്‍  കഴിഞ്ഞത് പിശുക്കി പിടിച്ച വാകുകളായിരുന്നു.
“ഇനി നമ്മള്‍ തമ്മില്‍ കാണരുത്..കാണാന്‍ ശ്രമിക്കരുത്..കൂടുതലൊന്നും പറയാനില്ല”
ആ മുഖത്ത് വികാരവിക്ഷോഭങ്ങള്‍ ഇല്ലായിരുന്നു. വാക്കുകളുടെ അര്‍ത്ഥം കാണാന്‍ കഴിയാതെ നിന്ന കണ്ണില്‍ നിന്നും അവള്‍ നടന്നകന്നു.

നാളുകള്‍ പിന്നെയും കൊഴിഞ്ഞിരിക്കുന്നു..ശരിയാണ് വെറുക്കാന്‍ എന്‍റെ അനുവാദം അവള്‍കാവശ്യമില്ല..സ്നേഹിക്കാന്‍ അവളുടെ അനുവാദം എനിക്കും…
ഇന്നിപ്പോള്‍ കാണരുതെന്ന് പാടി പോയവള്‍ മറ്റൊരു ദേഹത്തിന്‍റെ പാതിയുമായി കയ്യും കണ്ണുമെത്തുന്ന ദൂരത്തുവന്നിരിക്കുന്നു. അലയോതുങ്ങി കിടന്ന
കടലില്‍ പിന്നെയും വേലിയേറ്റമുണ്ടായി..അത് താങ്ങാതെ വന്നപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വന്നു

“നിന്‍റെ സ്നേഹം എന്ന് നീ പറയുന്ന വികാരവും അതിന്‍റെ ചെയ്തികളും എനിക്കിന്ന് കൂരമ്പുകള്‍ പോലെയാണ്.
ഇനിയും കുത്തി വേദനിപ്പിക്കരുത്” മറ്റൊരു ദേഹിയുടെതെന്ന ന്യായമായ കാരണവും അപേക്ഷക്ക് കൂട്ടുണ്ടായിരുന്നു. വെറുപ്പിന്‍റെ കാരണം ഇന്നും
അറിയിക്കാതെ നിഴലിനോപ്പം അവള്‍ നടന്നകന്നു.

ആശ്വാസത്തിനായി മോഹങ്ങളേ അവരോഹണക്രമത്തിലാക്കി…അതെ അവളെയല്ല, ആ കൈകളെയാണ് സ്നേഹിച്ചത്….
അല്ല ആ കൈകള്‍ തീര്‍ത്ത ചിത്രങ്ങളെയാണ് സ്നേഹിച്ചത്.
ഇല്ല അവരോഹണങ്ങള്‍ കടുപ്പമാണ്…പക്ഷെ ശ്രമിച്ചാല്‍ പരിചയപ്പെടും….

രക്തശോഭ മാഞ്ഞ് സൂര്യപെണ്‍കിടാവ് കൂടണയുന്നു. നഷ്ടങ്ങുടെ കണക്കുപുസ്തകത്തില്‍ അവള്കായി താളുകളില്ല.
സ്വപ്നങ്ങളില്‍ പോലും അവളെ കന്യകയായി അവശേഷിപ്പിച്ച നല്ല നാളുകള്‍ ആ പുസ്തകത്തില്‍ ഇടം തേടില്ല..

ഷുക്കൂര്‍ പാവമാണ്!

മേഘപാളികളെ കീറിമുറിച്ചുകൊണ്ട് ദുബായ് ലക്ഷ്യമാക്കി പറന്നുകൊണ്ടിരിക്കുന്ന ആ ആകാശനൌകയുടെ ജനാലക്കരികിലുള്ള സീറ്റില്‍ ചാരി ഇരിക്കുമ്പോഴും അവന്റെി മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഐസ്ക്രീം നൊട്ടിനുണയുന്ന ഒരു കുട്ടിയുടെ (കുഞ്ഞാലിക്കുട്ടിയല്ല) നിഷ്കളങ്കത ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഈ യാത്ര!… ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

അവന്‍, ആര്നോളഡ് പ്രഭാകരന്‍ എന്ന ആപ്ര. സ്ഥിരമായി ജിംനേഷ്യത്തില്‍ പോയി പാറ പോലെ ഉറച്ച ശരീരം നേടി അതിനെ പുറത്തേക്കു പ്രസരിപ്പിക്കുന്ന കുഞ്ഞു ഉടുപ്പുകളും ഇട്ടു വന്നു പെണ്കുട്ടികള്ക്‍ രോമാഞ്ചം ആദായ വിലയ്ക്ക് നല്കി്യത് വഴി അവര്‍ അവനെ സ്നേഹത്തോടെ അര്നോളഡ് എന്ന് വിളിച്ചു. അതിലും സ്നേഹമുള്ള അവന്റെ് ചങ്ങാതിമാര്‍ ആര്നോളഡ് പ്രഭാകരന്‍ എന്നത് ചുരുക്കി ആപ്ര എന്ന് വിളിച്ചു.ഷാജി കൈലാസ് ഒരിക്കല്‍ തമ്പാനൂരില്‍ വെച്ച് തന്നെ കണ്ടിട്ട് പുതിയ സിനിമയില്‍ ദുല്കെര് സല്മാന് പകരം നായകനാക്കാം എന്ന് പറഞ്ഞിട്ടും അത് വേണ്ടെന്നു വെച്ച് തിരികെ പോന്ന കഥ എല്ലാവരും നിര്ബുന്ധിച്ചപ്പോള്‍ മാത്രമാണ് അവന്‍ പറഞ്ഞു തന്നത്. അത്രയ്ക്ക് നിഷ്കു ആണ് ആപ്ര. അരയിലെ ബെല്റ്റും , സുരക്ഷക്കായിട്ട സീറ്റ് ബെല്റ്റും തന്റെച സിക്ക്സ് പാക്കിനിടയില്‍ കയറി ഞെരുങ്ങുന്നതിന്റെറ ഒരു അസ്വസ്ഥത ഫീല്‍ ചെയ്തപ്പോള്‍ അവന്‍ മസില്‍ ലൂസാക്കി പിടിച്ചു അതിനൊരു പോംവഴി കണ്ടെത്തി……

അങ്ങനെ ആപ്ര പറക്കുകയാണ്….തന്റെസ സ്വപ്നദേശതെക്ക്. മുട്ടിലിഴഞ്ഞിരുന്ന പ്രായത്തില്‍ തന്നെ ആകാശത്തില്‍ പറക്കുന്ന പറവകളെ അവന്‍ അസൂയയോടെ നോകിയിരുന്നു. ഒരിക്കല്‍ താനും ഇതു പോലെ ചിറകുകള്‍ മുളപ്പിച്ചു ആകാശവീഥികളിലൂടെ ഒരു കാക്കയെ പോലെ പറന്നു കളിക്കുന്ന കാഴ്ച അവന്‍ സ്വപ്നം കണ്ടിരുന്ന നാളുകള്‍.

ഇന്ന് ആ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞിരിക്കുകയാണ്. ദുബായ് എത്തിയോ എന്നറിയാന്‍ ജനാല തുറന്നു പുറത്തേക്കു നോകണം എന്ന് മനസിലുണ്ടെങ്കിലും, അടുത്തിരിക്കുന്നവന്‍ എന്ത് വിചാരിക്കും എന്ന ഒറ്റക്കാരണം കൊണ്ട് ആ ഉദ്യമത്തില്‍ നിന്നും അവന്‍ സ്വയം പിന്തിരിഞ്ഞു. അല്ലാതെ ദുബായ് കണ്ടാല്‍ തിരിച്ചറിയാന്‍ വയ്യാത്തത് കൊണ്ടൊന്നുമല്ല. മമ്മുക്കയുടെ ദുബായ് എത്ര തവണ താന്‍ കണ്ടിരിക്കുന്നു…

അതേ സമയത്ത് തന്നെ കാലിഫോര്ണിയയിലേക്ക് ചരക്കു ദുബായ് വഴി കൊണ്ടുപോകുന്ന മറ്റൊരു ചരക്കു വിമാനത്തില്‍ നിറയെ ചരക്കുകളോടൊപ്പം ജനാലസീറ്റില്‍ പറക്കുകയായിരുന്നു ഷുക്കൂര്‍. ഒരു സീറ്റില്‍ ഒതുങ്ങാത്തത് കൊണ്ട് ഒരു ഒന്നൊന്നര സീറ്റില്‍ ഇരിന്നു അവനും പറക്കുകയാണ്. ചരക്കു വിമാനത്തില്‍ സീറ്റ് ബെല്ട്ര ചോദിച്ചിട്ട് കൊടുക്കാഞ്ഞതിന്റെു പരിഭവത്തില്‍ അന്നാദ്യമായി പാന്സി്ന്റെ ബെല്റ്റ്ട‌ ഊരി സീറ്റ് ബെല്ടാക്കിയാണ് അവന്റെത യാത്ര. ബെല്ടിടാന്‍ ഒരു കൈസഹായത്തിനു ജര്മ്മന്‍ സുന്ദരിയായ എയര്‍ ഹോസ്റ്റെസ്സിനെ വിളിച്ചപ്പോള്‍ അവള്‍ പുച്ഛഭാവം നല്കിയതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

ഇടക്കെപ്പോഴോ വിമാനവീഥികളില്‍ കുറുകെ പറന്ന ഏതോ ഒരു പറവക്കു വേണ്ടി വിമാനം സൈഡ് കൊടുത്തപ്പോള്‍ വിമാനം ഒന്ന് ചരിഞ്ഞു. ഷുക്കൂര്‍ ഒന്ന് ആടിയുലഞ്ഞു. ഇതുവരെ സീറ്റില്‍ ഇരിക്കുകയായിരുന്ന താന്‍ പെട്ടന്ന് സീറ്റും മലര്ത്തി കിടന്നു പോയതില്‍ അത്ഭുതപ്പെട്ടു. ബെല്ടിട്ടിരുന്നത് കൊണ്ട് മാത്രം സീറ്റില്‍ നിന്നും തെന്നിപ്പോയില്ല.ആ കിടപ്പില്‍ നിന്നും അവന്‍ സീറ്റില്‍ എഴുന്നേറ്റിരിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല!….സാധിക്കുന്നില്ല. ആകെ മൊത്തം ഒരു പരിഭ്രാന്തി. ഇപ്പോള്‍ വിമാനവും ചെറുതായിട്ട് ആടിയുലയുന്നുണ്ട്. മരണം മുന്നിലേക്ക്‌ വിമാനത്തില്‍ കയറി വരികയാണോ? വിമാനം ഒന്ന് മലക്കം മറിഞ്ഞു.. ആ മറിചിലില്‍ വിമാനത്തിന്റെറ ജനാലയും തുറന്നു ഷുക്കൂര്‍ പുറത്തേക്കു വീണു. വീഴ്ചയില്‍ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റ്‌ അവന്‍ ചുറ്റും നോക്കി…അതെ താന്‍ വീണത്‌ വിമാനത്തില്‍ നിന്നല്ല, കട്ടിലില്‍ നിന്നാണ്. അപ്പോള്‍ താന്‍ ഈ കണ്ടതൊക്കെ വെറും സ്വപ്നം! ഛെ!…

കലിച്ച് വന്നതൊക്കെ കടിച്ചിറക്കി കലിപ്പില്‍ നില്കുമ്പോള്‍ അതാ പുറത്തു ഒരു വിമാനത്തിന്റെ ശബ്ദം. അഴിഞ്ഞു വീണ കൈലിമുണ്ട് എടുക്കാനൊന്നും നില്കാ്തെ അവന്‍ പുറത്തേക്കോടി. അതാ ആകാശവീഥിയില്‍ ഒരു വിമാനം പറന്നു പോകുന്നു. അതിലിരുന്നു ആര്നോളഡ് പ്രഭാകരന്‍ തന്നെ കൊഞ്ഞനം കുത്തുന്നതായി അവനു തോന്നി. ആ തോന്നല്‍ അവന്റെ കണ്ണുകള്‍ കലക്കി. കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്‍ തിരികെ മുറിയിലെത്തി. തറയില്‍ വീണു കിടന്ന കൈലിമുണ്ട് വാരിയുടുത്തു, വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.കയ്പ് നിറഞ്ഞ ആ സംഭവങ്ങള്‍ മറക്കാന്‍ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു…തിരിഞ്ഞും മറിഞ്ഞും കൈലിമുണ്ട് വീണ്ടും അഴിഞ്ഞു പോയി താന്‍ ദിഗംബരനായതല്ലാതെ മറ്റൊന്നും നടന്നില്ല എന്നവനു മനസിലായി. വിഷമം മാറ്റാന്‍ വേണ്ടി മൊബൈല്‍ എടുത്തു ഫേസ്ബുക്കില്‍ കയറി വെറുതെ സ്ക്രോല്‍ ചെയ്തു കൊണ്ടിരുന്നു.

അങ്ങനെ സ്ക്രോള്ചെോയ്തു കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു കിടു ബിനുവിന്റെ് കോള്‍..

ഷുക്കൂര്‍ കോള്‍ അറ്റന്ഡ് ചെയ്തു:

“ഹലോ”

“അളിയാ.. ഷുക്കൂര്‍ മോനെ… ഒരു സ്കീം ഉണ്ട്, ഇവിടെ പഞ്ചമി ബാറില്‍. നീ വരുന്നോ? “

മദ്യം ഹറാമാണ്‌.അത് തനിക്കറിയാം…പക്ഷെ മറ്റൊരു ഹറാംപിറന്നവന്‍ 8ന്റെ പണികള്‍ തുടര്ച്ച യായി തന്നു തന്നെ ശശിയാക്കിയതിന്റെ വിഷമം മാറ്റണം. അതിനിത്തിരി വിഷം ചെന്നാലും തരക്കേടില്ല. രണ്ടാമതൊന്നു ആലോചിച്ചില്ല….

“അളിയാ ഞാനുമുണ്ട്…ഒരു 10 മിന്ട്ട്. ഞാന്‍ ദേ വന്നു…..”

ബാപ്പയും, ഉമ്മയും ഉറക്കതിലായത് കൊണ്ട് അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ പിന്‍വാതില്‍ വഴി പുറത്തിറങ്ങി കുറച്ചു ദൂരം ബൈക്ക് ഉരുട്ടി കൊണ്ടുപോയ ശേഷം മാത്രമാണ് സ്റ്റാര്ട്ട് ‌ ചെയ്തു പറന്നത്.

പത്തു മിനിറ്റെന്നു പറഞ്ഞെങ്കിലും അഞ്ചു മിനിട്ട് കൊണ്ട് പഞ്ചമിയിലെത്തി. അകത്തു കയറിയപ്പോള്‍ ഒരു ടേബിള്‍ ബുക്ക്‌ ചെയ്തു കിടു ബിനുവും, കരടി ബിജുവുമുണ്ട്. കരടി ബിജുവിനെ ഒരിക്കലെ കണ്ടിട്ടുള്ളു. ബിനുവിന്റെ് ഫ്രണ്ട് ആണ്. അന്ന് പരിചയപ്പെട്ടതിനു ശേഷം ഇന്നാണ് പിന്നെ കാണുന്നത്

“ടെ നീ വെള്ളമടിക്കുവോടെ?” ഷുക്കൂറിന് ആശ്ചര്യം.

“അതെന്താടാ ഞാന്‍ അടിച്ചാല്‍ ഇറങ്ങില്ലേ?” കരടി പുഞ്ചിരിയില്‍ പൊതിഞ്ഞൊരു ഡയലോഗ് വിട്ടു.

“അപ്പൊ നമ്മള് മൂന്നാളെ ഉള്ളു, മൂന്നു പേര് കൂടിയാല്‍……….” ഷുക്കൂര്‍ ഒന്ന് ശങ്കിച്ചു.

ബിനു : “ഓഹ് പിന്നെ ഇതിനൊക്കെ മൂന്നാ നല്ലത്. പിന്നെ വേണമെങ്കി നമുക്ക് പെരുമാളെ വിളിക്കാം, നമ്മുടെ വിജൈ പെരുമാളു….”

ഷുക്കൂര്‍ ഒന്ന് സംശയിച്ചു. “അവന്‍ വേണോ. ആള് അടിച്ചാല്‍ തിരിച്ചടിക്കുന്ന ഇനമാണ്”

കരടി: അതെന്താടെ അവന്‍ അടിയോണ്ടാക്കുന്ന ടൈപ്പ് ആണോ?”

“ഏയ്‌. അതൊന്നുമല്ല. അടിച്ചാല്‍ തിരിച്ചടിക്കും എന്ന് പറഞ്ഞത്, അവന്‍ രണ്ടു പെഗ്ഗടിച്ചാല്‍ തന്നെ നാല് പെഗ്ഗിന്റെ വാളും വെക്കും, രണ്ടു പെഗ്ഗ് കൂടി ചെന്നാല്‍ ആ അടിച്ച വാള് എടുത്തു അവന്‍ തന്നെ തിരിച്ചടിക്കും ,അഞ്ചാമത്തെ പെഗ്ഗാണെന്നും പറഞ്ഞ്. അത്രേയുള്ളൂ.. വേറെ പ്രശ്നമൊന്നുമില്ല” ഷുക്കൂര്‍ ചിരിച്ചുകൊണ്ട് തന്നെ വ്യക്തമാക്കി.

“എങ്കില്‍ നമുക്ക്, മൂങ്ങ സതീഷിനെ വിളിച്ചാലോ, അവന്‍ ഈ ഏരിയായില്‍ എവിടെയോ ഉണ്ടെന്നാ കുറച്ചു മുന്പ് വിളിച്ചപ്പോള്‍ പറഞ്ഞത്” കരടി ഒരു അഭിപ്രായം പറഞ്ഞു.

ഇത്തവണയും ഷുക്കൂര്‍ പുച്ഛമാണ് പുറത്തേക്ക് ഒഴുക്കിയത്. “ പോടെ പോടെ… അവനെയൊക്കെ വിളിച്ചാല്‍ മദ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ ഭൂമിയില്‍ ജനിച്ചത്‌ തന്നെ കല്യാണം കഴിക്കാനും, ഷാര്ജ ജൂസ് കുടിക്കാനുമാണെന്ന് കരുതി ജീവിക്കുന്നവനാണ്. അവനെയൊക്കെ വിളിച്ചു വെറുതെ നാണം കെടേണ്ട. നമുക്ക് മൂന്നു പേര്ക്കും കൂടി അലക്കാം..”

അങ്ങനെ ഒരു കുപ്പി തേനീച്ചയുടെ കഴുത്ത് അറുത്ത് അവര്‍ അങ്കം കുറിച്ചു. ആദ്യമാദ്യം എണ്ണം വെച്ചു ആണ് അടിച്ചത്. എണ്ണിയെണ്ണി പതം വന്നപ്പോള്‍ പിന്നെ അതിനൊന്നും മിനക്കെട്ടില്ല.

അങ്ങനെ മൂന്നു പേരും ഉപബോധ മനസ്സിന്റെ പിടിയില്‍ ആയപ്പോള്‍ ആദ്യം ഷുക്കൂര്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞു ശബ്ദം കുറഞ്ഞു കുറഞ്ഞു സൈലന്റ്റ് ആയപ്പോള്‍ കരടിയും, ബിനുവും ഞെട്ടിയുണര്ന്നു.

“അളിയാ.. നീ കരയരുത്. ഒരു ഓണ്സൈററ്റ് അല്ലെ, അതങ്ങ് പോട്ടെന്നു വെക്കണം. ഇന്നല്ലെങ്കില്‍ നാളെ നിനക്ക് ഒരെണ്ണം വീണ്ടും വരും.” ബിനു ആശ്വസിപ്പിച്ചു.

പൊട്ടന്‍ ആട്ടം കാണുന്ന മാതിരി കണ്ണുകള്‍ ചലിപ്പിച്ചു കൊണ്ട് കരടി വായും പിളര്ന്ന് തന്റെ സംശയം ആരാഞ്ഞു. “അല്ല സത്യത്തില്‍ എന്താ സംഭവിച്ചേ? “

ഒരു പെഗ്ഗ് തേന്‍ കൂടി അകത്താക്കി ഷുക്കൂര്‍ ഫ്ലാഷ്ബാകിന്റെ് കെട്ടഴിച്ചു.

“ബിജൂ…ഞാനും കിടുവിന്റെ് ഓഫീസില്‍ വര്ക്ക് ചെയ്യുന്ന സോഫ്റ്റ്‌വയറന്‍ ആണെന്ന് നിനക്കറിയാമല്ലോ..ഞാന്‍ ശരിക്കും ഇവന്റെ ഡൊമൈന്‍ അല്ല. ഞാന്‍ വെറും html ഡവലപ്പര്‍ ആണ്. നമ്മുടെ തന്നെ ഒരു ദോസ്ത് ഉണ്ട്, ആര്നോനളഡ്. അവനും html തന്നെ, പക്ഷെ ജാവാസ്ക്രിപ്റ്റ് കൂടി അറിയാം. കമ്പനിയില്‍ എത്തി രണ്ടര വര്ഷം കൊണ്ട് കഷ്ടപ്പെട്ട് ഞാന്‍ ഒരു നായര് കൊച്ചിനെ വളച്ചെടുത്തു. അതും ഈ പന്നിക്കറിയാം. നമ്മുടെ കയ്യിലുള്ള html വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകുന്ന സമയം.”

“ഓള്ടെ പേരെന്താ” കരടിക്ക് സംശയം.

“പേര് …. അല്ലെ വേണ്ട പേര് നീ അറിയണ്ട”

“ഓഹ് ശരി. എന്നാല്‍ ബാകി കഥ പറ”

“ഉം..അങ്ങനെ ഇരിക്കുമ്പോള്‍, രണ്ടാഴ്ച മുന്പ് പ്രൊജക്റ്റ്‌ മാനേജര്‍ എന്റെ അടുക്കല്‍ വന്നു എനിക്ക് പാസ്പോര്ട്ട് ‌ ഉണ്ടോയെന്നു ചോദിച്ചു? ഇല്ലെങ്കില്‍ ഉടനെയെടുക്കനമെന്നും പറഞ്ഞു. പാസ്പോര്ട്ട് ‌ ഉണ്ടെന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, അതെത്രയും വേഗം പ്രൊഫൈല്‍ ഡീടൈല്സിടല്‍ അപ്ഡേറ്റ് ചെയ്യാന്‍ പറഞ്ഞു.ഇത്രയും പറഞ്ഞു മാനേജര്‍ വന്ന വഴിക്ക് പോകുകയും ചെയ്തു. അന്ന് ഉച്ചക്കാണ് ഞാന്‍ വേറൊരു കുരുപ്പ് പറഞ്ഞറിഞ്ഞതു, കമ്പനിയില്‍ ഒരു ദുബായ് ഓണ്സൈരറ്റ് വന്നിട്ടുണ്ടെന്നും, അതിനു വേണ്ടി ആയിരിക്കും നിന്നോട് പാസ്പോര്ട്ട് ‌ ചോദിച്ചതെന്നും.

എന്തോ.. അവന്റെ വാക്കുകള്‍ എനിക്ക് അമൃത് പോലെയായിരുന്നു. അന്ന് പിന്നെ കോഡ് ചെയ്യാനേ തോന്നിയില്ല..എന്തൊക്കെയോ കാട്ടികൂട്ടി വൈകുന്നേരം നേരത്തെ ഇറങ്ങി ഒരു ഷോപ്പിങ്ങും അങ്ങ് നടത്തി. പുതിയ പാന്റും ഷര്ട്ടും വാങ്ങിയ കൂട്ടത്തില്‍ ഒരു രസത്തിനു ഞാന്‍ ഒരു അറബിക്കുപ്പായം കൂടി വാങ്ങി. അങ്ങ് ദുബായില്‍ ചെന്ന് അറബിക്കുപ്പായത്തില്‍ നില്കുടന്ന ഒരു ഫോട്ടോ എടുത്തു ഫേസ്ബുക്കില്‍ ഇടണം….

അങ്ങനെ ഷോപ്പിങ്ങും കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആപ്രയെ അവിടെ വെച്ച് കണ്ടു. ഷോപ്പിങ്ങിനു വന്നതാണെന്ന് പറഞ്ഞു അവന്‍ അകത്തേക്കും ഞാന്‍ പുറത്തേക്കും പോയി.”

കഥ തുടരാന്‍ ഒരു സപ്പോര്ട്ട് കിട്ടാന്‍ വേണ്ടി ഒരു പെഗ്ഗ് തേന്‍ കൂടി അകത്താകി.

“അങ്ങനെ പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ഞാന്‍ ആ ഞെട്ടിക്കുന്ന വാര്ത്ത അറിഞ്ഞത്. ദുബായില്‍ ഓണ്സൈറ്റ് പോകുന്നത് ആപ്ര ആണത്രേ. അവനു ജാവാസ്ക്രിപ്റ്റ് അറിയാം എന്ന പ്ലസ്‌ പോയിന്റ്‌ ആണത്രേ തുണയായത്. ഇതൊന്നുമല്ല കരടി എന്നെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. മെയില്‍ തുറന്നു നോക്കിയപ്പോഴാണ് ആ സത്യം ഞാന്‍ മനസിലാകിയത്. ഇത്രയും നാള്‍ പാസ്പോര്ട്ട് ‌ ഡീടൈല്സി ല്‍ അപ്ഡേറ്റ് ചെയ്യാഞ്ഞതിനുള്ള hr ന്റൊ വാര്ണിംഗ് മെയില്‍. ഇനിയും അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇത്തവണ സാലറി ഹൈക് തരില്ലെന്ന്. എനിക്ക് പൊട്ടിക്കരയണം എന്ന് തോന്നി. എങ്കിലും ഞാന്‍ പിടിച്ചു നിന്നു. ടീ ബ്രേക്ക്‌ സമയമായപ്പോള്‍ ഒരു ആശ്വാസത്തിനായി ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചായ കുടിക്കാന്‍ വിളിച്ചു.

ആശ്വാസവാക്കുകളുടെ പെരുമഴ പ്രതീക്ഷിച്ച എന്‍റെ മുഖത്ത് നോക്കി അവള്‍ ഒരു കൂസലുമില്ലാതെ പറയുകയാണ്‌…

“ഷുക്കൂര്‍ ഒന്നും വിചാരിക്കരുത്. എന്നെ ഇനി ഒരു സുഹൃത്തായി കാണണം. പഴയ പോലെ എന്നോട് സംസാരിക്കുകയുമരുത്. അച്ചു കണ്ടാല്‍ തെറ്റിധരിക്കും”

അച്ചു തെറ്റിധരിക്കുമെന്ന്. എന്ന് വെച്ചാല്‍ ആപ്ര!….എന്ന അച്ചു……. “നീ എന്തൊക്കെയാ ഈ പറയുന്നേ. ആപ്രയുമായി നീ…? എപ്പോള്‍?”

“അതെ ഷുക്കൂര്‍, ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. കുറച്ചു കാലമായി..നിന്നോട് പറയാനിരിക്കുവാരുന്നു…”

“അപ്പോള്‍ ഇത്രയും നാള്‍ എന്നോട് കാണിച്ചത്….?”

“എന്റെ നല്ല സൌഹൃദത്തെ നീ തെറ്റിദ്ധരിച്ചതാണ്..തന്നെയുമല്ല പ്രാക്ടിക്കല്‍ ആയി നോക്കിയാല്‍..”

“ഓഹോ അപ്പോള്‍ പ്രാക്ടിക്കല്‍ ഒക്കെ കഴിഞ്ഞോ…? എന്റെ് കണ്ണ് നിറഞ്ഞു തള്ളി…

“അതല്ല, പ്രാക്ടിക്കല്‍ ആയിട്ട് ചിന്തിച്ചാല്‍, ഒരു html ഡവലപ്പര്‍ മാത്രമായ നിന്നെക്കാള്‍ ഗ്രോത്ത് ജാവാസ്ക്രിപ്റ്റ് കൂടി അറിയാവുന്ന അച്ചുവിനാണ്..അതുകൊണ്ട്……”

പിന്നെയുള്ളത് കേള്കാ ന്‍ നില്കാകതെ തകര്ന്ന മനസുമായി ഞാന്‍ പിന്‍വലിഞ്ഞെടാ ബിജു…

“ദാമ്പത്യ ജീവിതത്തില്‍ ജാവാസ്ക്രിപ്റ്റ്നു ഇത്രയും പ്രാധാന്യം ഉണ്ടെന്നു അന്നാണ് ഞാന്‍ മനസിലാക്കിയത്. ഇതാണ് ബിജു നടന്നത്…” അങ്ങനെ ഷുക്കൂര്‍ ക്ലൈമാക്സില്‍ എത്തിച്ചു.

തേനിച്ചരണ്ടെണ്ണം തീര്ന്നിരിക്കുന്നു. സത്യം മന്സിലാകിയ ബിനു ഒരെണ്ണത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു.

കഥ പറഞ്ഞത് ഷുക്കൂര്‍ ആണെങ്കിലും കേട്ടിരുന്ന ബിജുവിന്റെി കണ്ണ് നിറഞ്ഞു.

“ നീ വിഷമിക്കതെടാ, ഇന്ന് ജാവാസ്ക്രിപ്റ്റ്നു വേണ്ടി വേലി ചാടിയ അവള്‍ നാളെ ശരിക്കും ജാവക്ക് വേണ്ടിയോ ഡോട്നെറ്റിനു വേണ്ടിയോ മതിലു ചാടും.”

ഷുക്കൂര്‍ ചെറുതായിട്ടൊന്നു തണുത്തു.

ബിജു വീണ്ടും കെട്ടഴിച്ചു “പിന്നെ ഈ കല്യാണം എന്നൊക്കെ പറയുന്നത്, അതൊന്നും നീ വല്യ കാര്യമാക്കേണ്ട. ഒരു ചായ കുടിക്കാന്‍ വേണ്ടി എന്തിനാട ചായക്കട വാങ്ങുന്നത്…”

ഇത് കേട്ടതും കിടു ബിനു ഞെട്ടി പിടഞ്ഞെഴുന്നേറ്റു, തള്ള വിരലും ചൂണ്ടു വിരലും കൂടി അച്ചാറില്‍ മുക്കിയെടുത്തു വായിലേക്ക് വെച്ച് ഒരു വലി. പിന്നെ സിംഹം സട കുടഞ്ഞു വരുന്ന മാതിരി ഇരുന്നിട്ട് പറഞ്ഞു

“എടാ പുല്ലേ.. കുറെ നാളായി നിന്നെ പോലെയുള്ള ഊളകള്‍ ഇമ്മാതിരി ഡയലോഗ് പറയുന്നു..ചായ കുടിക്കാന്‍ ചായക്കട വങ്ങേണ്ട പോലും….. എടാ കരടി… നീ ചായക്കടയില്‍ പോയി ചായ കുടിക്കുമ്പോള്‍, ആ ഗ്ലാസില്‍ ഒരു പാട് പേര് ചായ കുടിചിട്ടുണ്ടാകും…പക്ഷെ സ്വന്തം വീട്ടില്‍ ചായ ഇട്ടാല് അത് നിനക്ക് ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച് ചൂടാറാതെ എപ്പോള്‍ വേണമെങ്കിലും കുടിക്കാം, സ്വന്തം ഗ്ലാസില്‍ ഒഴിച്ച് കുടിക്കുകയും ചെയ്യാം. മനസിലായോ….ഇനി ഇമ്മാതിരി ഊള ഡയലോഗ് ഞാനിരിക്കുമ്പോള്‍ പരയുരുത്…”

സംഗതികള്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ കരടി രംഗം പിരിച്ചു വിട്ടു. അങ്ങനെ മൂന്നു പേരും മൂന്ന് വഴിക്ക് യാത്രയായി..

ഷുക്കൂര്‍ തന്റെ ബൈക്ക് കൊണ്ട് S ആകൃതിയില്‍ റോഡിന്റെ നീളവും, വീതിയും അളന്നു ഒരു വിധം വീട്ടിലെത്തി. ആരെയും ഉണർത്താതെ  അകത്തു കയറി ചരിഞ്ഞു.

പിറ്റേന്ന് പ്രഭാതം പൊട്ടിവിടര്ന്നപ്പോള്‍ കാര്‍മേഘം മൂടിയ ഓര്‍മകളുടെ പായലും പടലയും നീക്കി ഷുക്കൂര്‍ പ്രഭാതഭക്ഷണത്തിനായി ഇരുന്നു. മകന് ഏറ്റവും പ്രിയപ്പെട്ട പാല്ക്ഞ്ഞി ഉമ്മ തയ്യാറാക്കിയിരുന്നു. പാല്‍കഞ്ഞി മുന്നിലേക്ക്‌ നീക്കി വെച്ച് കൊടുത്തിട്ട് ഉമ്മ അടുക്കളയിലേക്കു പോയി.

ഷുക്കൂര്‍ കഞ്ഞികുടി തുടങ്ങി.

മട വെട്ടി വിട്ടു വെള്ളം പോകുന്ന വേഗത്തില്‍ കഞ്ഞി അപ്രത്യക്ഷമായി.

അടുക്കളയില്‍ നിന്നും തിരിച്ചെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂര്‍ കഞ്ഞി ഇല്ലാത്ത പാത്രത്തില്‍ സ്പൂണ്‍ ഇട്ടു കോരിക്കൊണ്ടിരിക്കുന്നതാണ്. ശൂന്യമായ സ്പൂണ്‍ ഇടയ്ക്കിടെ ആ വായിലേക്ക് പോകുന്നുണ്ട്. കണ്ണും മനസ്സും മറ്റേതോ ശൂന്യാകാശത്തും.

എന്തോ പന്തികേട്‌ മണത്തു ഉമ്മ ഷുക്കൂറിനെ തട്ടി വിളിച്ചു.

“ മോനെ….”

ഉമ്മാ.. എനിക്ക് വിശക്കുന്നു എന്ന മറുപടി പ്രതീക്ഷിച്ച ഉമ്മയുടെ കണ്ണുകളിലേക്കു തന്റെ് കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഉയർത്തി അവൻ പറഞ്ഞു …

“ഉമ്മാ.. എനിക്ക് ഇപ്പൊ നിക്കാഹു കഴിക്കണം….”

കേട്ടത് എന്തായാലും ഉമ്മ ഞെട്ടിയില്ല. പക്ഷെ പുറത്തു ബാപ്പയുടെ ഒരു നിലവിളി കേട്ടു..ഓടി പുറത്തെത്തിയ ഉമ്മ കാണുന്നത്, ഷുക്കൂറിന്റെ ബാപ്പ ചേതക് സ്കൂട്ടെരും കെട്ടി പിടിച്ചു നിലത്തു കിടക്കുന്നതാണ്. സ്കൂട്ടെരിന്റെ കിക്കെര്‍ കുറച്ചു അകലെയായി വിശ്രമിക്കുന്നുണ്ട്, കൂട്ടെ ബാപ്പയുടെ ഹവായി ചപ്പലും. മകന്റെ ആഗ്രഹത്തിന്റെ് ആഴം അപ്പോഴാണ് ഉമ്മാക്ക് മനസിലായത്. അപ്പോഴും പാത്രത്തില്‍ സ്പൂണ്‍ ഇളകുന്ന ശബ്ദം കേള്കു്ന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ചലിക്കുന്ന സ്പൂണ്‍……………

ഇടവേള കഴിഞ്ഞ് ആപ്ര, ഷേക്ക്‌ അല്‍ – ആപ്ര ആയി തിരിച്ചു വരുന്ന നാളുകള്‍ വിരലില്‍ എണ്ണി “അവളും” കാത്തിരുന്നു……..

കൊളോണിയല്‍ ബ്രദേഴ്സ്

കായലിലേക്ക് ചരിഞ്ഞു കുഞ്ഞോളങ്ങളെ ഉമ്മവച്ചു കിടക്കുന്ന ഒരു തെങ്ങ്, ഓളങ്ങള്‍ പരസ്പരം മത്സരിച്ചു ആ കരിക്കിന്‍ കുലകളെ ഉമ്മവെക്കാനായി ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.  ആലപ്പുഴയുടെ കായല്‍ ഭംഗി ഒരു കോട്ടജിന്റെ അരികിലുള്ള പച്ചപ്പുല്‍തറയില്‍ ഇരുന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നു അയാള്‍.  തലമുടി നീട്ടി വളര്‍ത്തി തോളൊപ്പം എത്തിയിരിക്കുന്നു, സാമാന്യം നല്ലരീതിയില്‍ താടി മീശ രോമങ്ങളുമുണ്ട്.  ആകെ മൊത്തത്തില്‍ ഒരു മെല്ലിച്ച ആള്‍രൂപം. കണ്ണുകള്‍ ശാന്തമാണ്, പക്ഷെ വല്ലാത്തൊരു തിളക്കം ആ കണ്ണുകളില്‍ കാണാന്‍ സാധിക്കും.  ആ തിളക്കം മുഖത്തേക്കും പടര്‍ന്നിട്ടുണ്ടോ എന്ന് കാണുന്നവര്‍ക് തോന്നിയാല്‍ അതില്‍ അതിശയോക്തി ഇല്ല.
അത് മറ്റാരുമല്ല! ലോകത്തിനു മുഴുവന്‍ സ്നേഹ സമാധാന സന്ദേശം പകര്‍ന്ന, ഹൃദയവിശാലതയുടെ പര്യായമായ, കരുണാമയനായ
ആ ദൈവപുത്രന്‍, യേശു എന്ന യേശു ക്രിസ്തു!.  ചിന്താകുഴപ്പമോ, ആശയക്കുഴപ്പമോ, ഏതോ ചോദ്യത്തിന്‍റെ ഉത്തരതിനുള്ള ആകാംഷയോ ഒന്നും തന്നെ ആമുഖത്തില്ല.  ഒരു നിത്യ ശാന്തത!

തനിക്കു ചുറ്റും ഒരു പ്രഭാവലയം ഉണ്ട് എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഇടയ്ക്കിടയ്ക്ക് തന്‍റെ ചുറ്റും നോക്കുന്നുണ്ട്. അങ്ങനെ കായലിന്‍റെ ആഴ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുംബോളാണ് പിന്നില്‍ പുല്‍നാമ്പുകള്‍ ചവിട്ടിയരക്കുന്ന ഒരു കാലടി ശബ്ദം കേട്ടത്. ആ ശബ്ദം ഒരു ആള്‍രൂപമായിതന്‍റെ അരികില്‍ വന്നിരുന്നിട്ടും അദ്ദേഹം കായലില്‍ നിന്നും കണ്ണുകള്‍ പിന്‍വലിചില്ല. കറുത്ത് കുറിയ ആ മനുഷ്യന്‍ യേശുവിന്‍റെ മുഖത്തേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ഒരു നിമിഷം! എന്തോ ഒന്ന് കണ്ടു പിടിച്ചത്‌ പോലെ, മനസില്‍ ഒരായിരം ലഡ്ഡു പൊട്ടിയത് മുഖത്തേക്ക് വാരിവിതറി ആശ്ചര്യത്തില്‍ പൊതിഞ്ഞ ഒരു ചോദ്യം
“ബാബു ആന്‍റണി അല്ലെ ? സിനിമാനടന്‍ ?”
“അല്ല എ കെ ആന്‍റണി. എന്താ ?” ഒരല്പം ദേഷ്യം കലര്‍ന്ന സ്വരമായിരുന്നു മറുപടി.

“ചുമ്മാ കള്ളം പറയാതെ സാറെ. എനിക്കറിയാം ചന്ത സിനിമയിലെ അതേ ബാബു ആന്‍റണി. എന്‍റെ പേര് മണി, സാറെന്താ ഇവിടെ ?” മണി വിടാന്‍ ഉദ്ദേശമില്ല!

“എന്‍റെ പൊന്നു സഹോദരാ, ഞാന്‍ ബാബു ആന്‍റണിയുമല്ല, എ കെ ആന്‍റണിയുമല്ല, ചന്ത സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. പിന്നെ സിനിമ! ഞാന്‍ അഭിനയിചിട്ടോക്കെയുണ്ട്, പക്ഷെ അതൊന്നും മണി കാണാന്‍ സാധ്യതയില്ല, എല്ലാം അവാര്‍ഡു പടങ്ങളായിരുന്നു”

മണിക്ക് ആകപ്പാടെയൊരു ആശയക്കുഴപ്പം.
“അപ്പൊ സാറിന്‍റെ പേരെന്താ?” മണിക്ക് വീണ്ടും സംശയം.

ഇവന് അറിയേണ്ടത് അറിയാതെ ഇവിടുന്നു പോവില്ല എന്ന് യേശുവിനു മനസിലായി.
“ഞാന്‍ യശോധ കൃഷ്‌…….., അല്ല യേശു. അങ്ങനെ പറഞ്ഞാലേ എല്ലാരും അറിയൂ ”

മണിക്ക് എന്തോ പിടികിട്ടിയ സന്തോഷം. ” അപ്പൊ നമ്മുടെ യേശുദാസിന്‍റെ ബന്ധു ആണല്ലേ. അങ്ങനെ വരട്ടെ, അതാണ് എനിക്ക് നല്ല പരിചയം തോന്നിയത്”

യേശുവിനു സഹികെട്ടു. “എന്‍റെ പൊന്നു മണിയാ, ഞാന്‍ അവരെക്കാളൊക്കെ മുന്‍പേ ജനിച്ചതാ. ഞാന്‍ യേശു, യേശു ക്രിസ്തു ഫ്രം ജറുസലേം. ഇപ്പം മനസിലായോ ?”

അതുവരെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ ചിലച്ചു കൊണ്ടിരുന്ന മണി അത്ഭുദപരതന്ത്രനായി ചാടി എഴുന്നേറ്റു.
“എന്‍റെ ദൈവമേ,  സോറി. എന്‍റെ കര്‍ത്താവെ… ഞാന്‍ എന്തായി കാണുന്നത്. ഇതിപ്പോ പ്രാഞ്ചിയേട്ടനു കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യമാണല്ലോ എനിക്ക് കിട്ടിയിരിക്കുന്നത്.  കര്‍ത്താവെ ഞാന്‍ ഒരു ഹിന്ദുവാണ്, എന്നാലും സാരമില്ല…എന്നെയൊന്നനുഗ്രഹിക്കണം.”

പൊയ്പോയ ശാന്തത വീണ്ടും കൈവരിച്ച് അദ്ദേഹം മണിയെ തന്‍റെ അരികില്‍ പിടിച്ചിരുത്തി.
“മണി ഇവിടിരിക്കൂ…ഞാന്‍ ഒന്ന് മനസുതുറക്കട്ടെ. പോകുന്നതിനു മുന്‍പ് ഞാന്‍ മണിയെ തീര്‍ച്ചയായും അനുഗ്രഹിക്കാം”

മതമേതായാലും ദൈവപുത്രന്‍റെ അരികില്‍ ഇരിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷിച്ചു മണി യേശുവിനരികില്‍ ഇരുന്നു.
“ഞാന്‍ ആദ്യം പേര് ചോദിച്ചപ്പോള്‍ യശോധ എന്നോ മറ്റോ പറഞ്ഞല്ലോ, അതെന്താ സംഭവം ? ” മണി വീണ്ടും നിഷ്കളങ്കമായി ചോദിച്ചു.

“അതൊരു വലിയ കഥയാണ് മണി. അധികം ആര്‍ക്കും അറിയാത്ത ഒരു കഥ. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു…ഇതൊക്കെ മണിയോട് പറയാനായിരിക്കും ദൈവനിശ്ചയം.
മണീ.. ഞാന്‍ ഇനി പറയാന്‍ പോകുന്നത് ശരിക്കും മണി മാത്രമല്ല ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ട ചരിത്രമാണ്.  ഇത് മനസിലാക്കിയാല്‍ ഒരുപക്ഷെ മതത്തിന്‍റെ പേരിലുള്ള സ്പര്‍ദ്ധ ഒരു പരിധി വരെ കുറയും.”

ഓര്‍മകളുടെ ജനാലകള്‍ തുറക്കുവനെന്നോണം വിദൂരതയിലേക്ക് കണ്ണ് പായിച്ചു അദ്ദേഹം തുടര്‍ന്നു….
“എന്‍റെ മറ്റാര്‍ക്കും അറിയാത്ത ഒരു പേരുണ്ട്..യശോധ കൃഷ്ണന്‍! അമ്മയുടെ പേര് യശോധയെന്നും, അച്ഛന്‍റെ പേര് നന്ദഗോപരെന്നുമായിരുന്നു. എന്‍റെ ജന്മദിനം തന്നെ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ആണ്. b c 2 മുതല്‍ 6 വരെയുള്ള ഏതോ ഒരു വര്‍ഷത്തിലാണ് ഞാന്‍ ജനിച്ചതെന്ന് ആരൊക്കെയോ പറയുന്നത് കേള്‍ക്കാം. b c ക്ക് അവര്‍ കൊടുത്ത വിവരണം ബിഫോര്‍ ക്രൈസ്റ്റ് എന്നും.  അതായതു ഞാന്‍ ജനിക്കുന്നതിനു മുന്പെന്നു. അല്ല മണി, മണി തന്നെ പറ..ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള ഏതോ ഒരു വര്‍ഷത്തില്‍ ഞാന്‍ എങ്ങനെയാ ജനിക്കുന്നത്.”

മണിക്ക് ആകപ്പാടെ കണ്‍ഫ്യൂഷന്‍ ആയി. മണിയുടെ കണ്‍ഫ്യൂഷന്‍ കൈ വഴി തലയിലേക്ക് കയറി തല ചൊറിയുന്നത് കണ്ടിട്ട് യേശു വീണ്ടും തുടര്‍ന്നു…

“ഞാന്‍ ജനിച്ചത്‌ ശരിക്കും ശകവര്‍ഷം ഏതാണ്ട്….അല്ലേല്‍ വേണ്ട മനോരമ കലെണ്ടര്‍ മാത്രം കണ്ടു വളര്‍ന്ന മണിയോട് ശകവര്‍ഷകണക്കു പറഞ്ഞിട്ട് എന്താ കാര്യം. അന്നും ഇന്നും  കലെണ്ടര്‍ മനോരമയാണല്ലോ?.  അപ്പോള്‍ മണി….ഞാന്‍ പറഞ്ഞു വന്നത്….ലോകത്തിന്‍റെ ഒരു കോണില്‍ ധര്‍മം പുനസ്ഥപിക്കാനും, മറ്റു നല്ല കാര്യങ്ങള്‍കുമായി ശ്രീകൃഷ്ണനെ  (മണിക്ക് അറിയില്ലേ എന്ന ഭാവത്തില്‍ പുരികം കൊണ്ട് ഒരു ചലനം) നന്ദഗോപരും യശോധയും കൂടി വളര്ത്തിയപ്പോള്‍, ലോകത്തിന്‍റെ മറ്റേ കോണിലേക്ക് രക്ഷകനായി സമാനനായ ഒരാളെ വേണ്ടി വന്നു.  അത്തരം ഒരു അടിയന്തിര ഘട്ടത്തിലാണ് അന്നത്തെ ഏറ്റവും നല്ല ഡോക്ടറും, ശാസ്ത്രന്ജ്നും ആയ വ്യാസനെ കൊണ്ടുവന്ന്, നന്ദഗോപരുടെയും യശോധയുടെയും
പിന്നെ കംസന്‍റെ വീട്ടില്‍ പോയി ആരുമറിയാതെ വസുദേവരുടേയും ദേവകിയുടെയും ജീനുമെടുത്തു ക്ലോണിംഗ് വഴി എന്നെ സൃഷ്ടിച്ചു.”

ഈ കേള്‍ക്കുന്നതൊക്കെ ഉള്ളതാണോ എന്ന സംശയവും, ഭീതിയും, ആശ്ചര്യവും ഒക്കെ മണിയുടെ മുഉഖത്ത് മിന്നി മറഞ്ഞു.

“മണിക്ക് ഒരു സത്യമറിയുമോ, ഞാനാണ്‌ ശരിക്കും ആദ്യത്തെ ക്ലോണിംഗ് വഴി ജനിച്ച ആള്‍. പക്ഷെ വ്യാസന്‍ അന്ന് ചീപ്പ്‌ പുബ്ലിസിറ്റിക്ക് വേണ്ടി അത് മൂടി വെച്ച്.  അല്ലെങ്കിലും ക്ലോണിംഗ് വഴി ഒരാളെ സൃഷ്ടിക്കുന്നതിനെക്കാള്‍ ക്രെഡിറ്റ്‌ കിട്ടുന്നത് 101 പേരെ ക്ലോണ്‍ ചെയ്യുംമ്പോഴനാല്ലോ.ഹും അതൊക്കെ പോട്ടെ..

അങ്ങനെ ജനിച്ചയുടന്‍ തന്നെ എന്നെ ബെതലേഹെമില്‍ നിന്നും വന്ന ഒരു ഡെന്നിസിന്‍റെ കയ്യില്‍ കൊടുത്തു ബെതലേഹെമിലേക്ക് അയച്ചു. ഇവിടെ ശ്രീകൃഷ്ണന്‍ ജനിച്ചതും വളര്ന്നതുമായ സാഹചര്യങ്ങളുമായി സാമ്യമുള്ള രീതിയില്‍ തന്നെ ആകണം എന്റെയും ജീവിതമെന്ന് യശോധാമ്മക്ക് നിര്‍ബന്ധമായിരുന്നു. പിന്നീടു ചരിത്രമാകുമ്പോള്‍ ലോജിക്കല്‍ മിസ്ടക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു  ആ നിര്‍ബന്ധം.”

മണിക്ക് എന്തൊക്കെയോ മനസിലായി തുടങ്ങിയെന്നു തോന്നുന്നു. മുഖത്ത് നിന്നും ഭീതിയും സംശയവും മാറിയിരിക്കുന്നു. ഇപ്പോള്‍ ആശ്ചര്യം മാത്രമേയുള്ളൂ.

“അങ്ങനെ ബെതലേഹെമില്‍ എത്തിയ ഡെന്നിസ് എന്നെ ഒരു കാലിത്തൊഴുത്തില്‍ മനോഹരമായ പുല്‍കൂടുണ്ടാക്കി അതില്‍ കിടത്തി. കൃഷ്ണന്‍ കാരാഗ്രഹത്തില്‍ ജനിച്ചത്‌ കൊണ്ട് സമാനത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതുപോലെ ശ്രീകൃഷ്ണന്‍ ദേവകിക്ക് ദിവ്യഗര്‍ഭത്തില്‍ ഉണ്ടായ പുത്രന്‍ ആയതുകൊണ്ട്, അതെ പോലൊരു അന്തരീക്ഷവും കഥയും സൃഷ്ടിക്കുവാന്‍ ബെതലേഹെമിലെ മേരിയെന്നൊരു സ്ത്രീ ലോകനന്മയെ മുന്നില്‍ കണ്ടു തയ്യാറായി. അങ്ങനെ ഞാന്‍ മേരിക്ക് ദിവ്യഗര്‍ഭത്തില്‍ ബെതലെഹെമിലെ പുല്‍കൂട്ടില്‍ ജനിച്ചു.

ചുരുക്കി പറഞ്ഞാല്‍ യശോധ കൃഷ്ണന്‍ എന്ന ഞാന്‍ പേര് ചുരുക്കി യേശു ക്രിസ്തു ആയി ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഒരു ജനതയുടെ മുഴുവന്‍ രക്ഷകനാകാന്‍ വേണ്ടി. മാര്‍ഗമല്ല ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം.”

ഇത്രയും കേട്ടപ്പോള്‍ തന്നെ മണിക്ക് വല്ലാത്ത സന്തോഷം തോന്നി. ” അപ്പോള്‍ അങ്ങ് ഞങ്ങടെ കൃഷ്ണന്‍റെ……” മണി മുഴുമിപ്പിച്ചില്ല.

“അതെ മണി…ഞാനും കൃഷ്ണനും കൊളോണിയല്‍ ബ്രദേഴ്സ് ആണ്.”

“കൊളോണിയല്‍ ബ്രദേഴ്സൊ ?.”.മണിക്ക് വീണ്ടും സംശയം.

“അതെ ക്ലോണിംഗ് വഴിയുള്ള ബ്രദേഴ്സ് ”

“അങ്ങെന്താ ഇപ്പൊ ഇവിടെ, ആലപ്പുഴയില്‍ ?”

“ഇവിടെയും അവിടെയും….അങ്ങനെയൊന്നുമില്ല മണി. എല്ലാ സ്ഥലവും നമുക്ക് ഒരു പോലെയാണ്, എല്ലാവരും എന്‍റെ സഹോദരങ്ങളാണ്. ഏതൊക്കെയോ കുടില ബുധിക്കാര്‍ ലോകം വിഭജിച്ചു ഭരിക്കുവാന്‍ വേണ്ടി മതങ്ങളുണ്ടാകിയപ്പോള്‍ ഞങ്ങളും നിങ്ങളും എന്ന അവസ്ഥയില്‍ എത്തി. അതാണ് സത്യം.
പിന്നെ ആലപ്പുഴയില്‍ വന്നത്. കേരളത്തില്‍ വന്നാല്‍ ശാന്തമായിരിക്കാന്‍ പറ്റിയ ഒരു നല്ല സ്ഥലമാണ്‌ ആലപ്പുഴ. വേറെ എവിടെയെങ്കിലും ആണെങ്കില്‍ വല്ല ചാനലുകാരും കാണും. പിന്നെ ഇന്റര്‍വ്യൂ,,  നേരെ ചൊവ്വേ,  എന്‍കൌണ്ടെര്‍ എന്നൊക്കെ പറഞ്ഞു സ്റ്റുഡിയോവിലേക്ക് കൊണ്ടുപോകും. ഇവിടാകുമ്പോള്‍ വലിയ കുഴപ്പമില്ല.

അപ്പൊ മണിക്ക് അനുഗ്രഹം വേണ്ടേ ?”

“അയ്യോ പിന്നെ അനുഗ്രഹം വേണ്ടേ. ഒരഞ്ചു മിനിട്ട് വെയിറ്റ് ചെയ്യാമെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്ന് എല്ലാവരെയും കൊണ്ടുവരാം. അവരെ കൂടി ഒന്നനുഗ്രഹിക്കണം”

സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ആ നിഷ്കളങ്കത കണ്ടു അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ശരി മണി വേഗം പൊയ് വരൂ. ഞാന്‍ ഇവിടെ കാണും.”

ആ ഒരു പുഞ്ചിരി മതിയായിരുന്നു മണിയുടെ മനസ്സ് നിറയാന്‍. അയാള്‍ വീടിലെക്കോടി, കുടുംബമടക്കം തിരിച്ചുവരാന്‍. പുണ്യാളന്‍ പ്രഞ്ചിയെട്ടനെ പറ്റിക്കുമായിരിക്കും, പക്ഷെ യേശു, മണിയെയെന്നല്ല ആരെയും പറ്റിക്കില്ല, അദ്ദേഹത്തിന് സ്നേഹിക്കാന്‍ മാത്രമേ അറിയൂ… ആ വിശ്വാസം മണിക്കുണ്ടായിരുന്നു.

കായലില്‍ ഓളങ്ങള്‍ വീണ്ടും കരിക്കിന്‍ കുലകളെ ഉമ്മ വെച്ച് കടന്നു പോയി. ശാന്തമായ ആ കണ്ണുകളില്‍ തിളക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രപഞ്ചം മുഴുവന്‍ വായിലോതുക്കിയ ജ്യേഷ്ട്ടനെപ്പോലെ,  പ്രപഞ്ചം മുഴുവന്‍ ആ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. സമത്വ സുന്ദര സാഹോദര്യത്തിന്റെ നാളുകള്‍ ആ കണ്ണുകള്‍ സ്വപ്നം കാണുന്നുണ്ട്……

ആമേന്‍!
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്!

 

ഇത് തികച്ചും ഒരു ഭാവന സൃഷ്ടി മാത്രമാണ്. ഞാൻ ആരാധിക്കുന്ന ,തമാശകൾ ഇഷ്ടപ്പെടുന്ന എന്റെ ക്രിസ്തുവും , എന്റെ കൃഷ്ണനും ആണ് ഇതിലെ കഥാപാത്രങ്ങൾ .  മറ്റു കഥകളുമായിട്ടോ, വ്യക്തികളുമായിട്ടോ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് . പൊടിമോൻ

ദി കണ്ട്രാക്ക്

ഇത് ഒരു പരിചയപ്പെടുത്തലാണ്. ഒരു പക്ഷെ നിങ്ങൾകെല്ലാം പരിചയമുള്ള ഒരാളെ ആയിരിക്കാം ഞാൻ വീണ്ടും പരിച്ചയപെടുത്തുന്നത്. പരിചയമില്ലാത്തവർ പരിചയപ്പെടട്ടെ, അല്ലാത്തവർ ഓർമയിൽ പൊടി തട്ടിയെടുക്കട്ടെ ! നമുക്കിടയിൽ എല്ലായ്പ്പോഴും എവിടെയും കാണാവുന്ന ഒരാൾ. പഠിക്കുന്ന സ്കൂളിൽ, കോളേജിൽ, ജോലിസ്ഥലങ്ങളിൽ, ബസ്‌ സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ അങ്ങനെ തിരക്കുള്ളിടത്തും, വിശ്രമകേന്ദ്രങ്ങളിലും, എന്തിനേറെ പറയുന്നു പത്തു പേര് കൂടി നിന്ന് സംസാരിക്കുന്ന എവിടെയും ചിലപ്പോൾ കാണാൻ സാധ്യതയുള്ള ഒരാൾ. ആരാണയാൾ ? അവനാണ് ലവൻ !  “കണ്ട്രാക്ക് ” .

അതെ കണ്ട്രാക്ക് ! കണ്ട്രാക്ക് ആരാണെന്നു അറിയുന്നതിന് മുൻപ് കണ്ട്രാക്ക്  എന്താണെന്നു അറിയണം. കണ്ട്രാക്ക് എന്ന വാക്കിന്റെ ഉത്ഭവം തേടി ചെന്നാൽ അത് ആംഗലേയ ഭാഷയിലെ കോണ്ട്രാക്ടർ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് ചില പ്രമുഖർ അവകാശപ്പെടുന്നു. അതല്ല കുണാണ്ടർ എന്ന തെക്കൻ കേരളത്തിലെ പ്രാദേശിക ഭാഷയിൽ നിന്നാണ് കണ്ട്രാക്ക് ഉണ്ടായതെന്ന് മറ്റു ചില ബുദ്ധിജീവികൾ പറയുന്നു . ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായി യോഗാസനത്തിൽ താൻ പഠിച്ച ആസനങ്ങളിൽ കൂടുതലായി എന്തെങ്കിലുമോണ്ടോ എന്നറിയാനായി കോവളത്ത് സന്ദർശനത്തിന് പോയ ഒരു സന്യാസി വര്യന് (ആ ചരിത്രം പിന്നീടു ഒരിക്കൽ പറയാം : കടപ്പാട് : തിരുവല്ലാക്കാരൻ  ഒരു അച്ചായാൻ ) അവിടുത്തെ ഒരു അമേരിക്കൻ സന്യാസി സഹോദരൻ ഏതോ ഒരു ആസനത്തിൽ നിന്ന് കൊണ്ട് പറഞ്ഞുകൊടുത്ത ഒരു വിവരണമുണ്ട്, കണ്ട്രാക്കിനെ പറ്റി :

Condraak, the one who promote himself to an extreme to satisfy himself as a kidilam and over perform in every konandrik situations to stamp himself as a kidilol kidilam. And will blame every thing, every one except  his own activities without any reasons and ulupp. Even he can prove, he is the creator of god too…. And bla blab la bla…………
ഇത്രെയൊക്കെ പറഞ്ഞെങ്കിലും കണ്ട്രാക്കിനെ പറ്റി ഒരു വ്യക്തമായ ധാരണ ആർക്കും  കിട്ടിയിട്ടുണ്ടാകില്ല എന്ന് കരുതുന്നു. ഇനി നേരെ കാര്യത്തിലേക്ക് വരാം. കണ്ട്രാക്കുകൾ പലവിധമുണ്ട് . ആർകും ഉപദ്രവവും , ഉപകാരവും ഇല്ലാത്തതു , ഉപദ്രവം മാത്രമുള്ളത് , ഉപദ്രവവും ഉപകാരവുമില്ലാത്തത്, ഉപകാരമുള്ളത്.
ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട കണ്ട്രാക്ക് “ഉപകാരി ” വിഭാഗത്തിൽ പെടുന്ന കരുണൻ കണ്ട്രാക്ക് ആയിരുന്നു. തന്റെ  കർമമേഖല വീടുപണി ആയതിനാൽ കരുണൻ കോണ്ട്രാക്ടർ , കരുണൻ കണ്ട്രാക്ക് ആയി. പത്തു മേശരിക്കൊരു മൈക്കാട് എന്ന പേരിൽ തുടങ്ങി മൈക്കാടും സിമെന്റും , ചരലും ഇല്ലാതെ മിന്ട്ടു വെച്ച് വീട് പണിഞ്ഞു  തള്ളുന്ന കരുണ്‍ മേശരി അങ്ങനെ കരുണൻ കണ്ട്രാക്കായി.  പിന്നീടൊരിക്കൽ ഒരു റെയിൽവേ വരാന്തയിൽ തീവണ്ടി കാത്തു മുഷിഞ്ഞിരിക്കുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരു കണ്ട്രാക്ക് ആ വിശ്രമവേള ആനന്ദകരമാക്കുവാൻ എത്തി. ഇന്ന് വരെ കണ്ടിട്ട് കൂടിയില്ലാത്ത എന്നോട് പേര് പോലും ചോദിക്കാതെ അടുത്തുവന്നിരുന്നു തന്റെ വടക്കൻ വീരഗാഥകളുടെ കെട്ടഴിചുവിട്ടു എന്നെ അമ്പരിപ്പിച്ച ഒരു കണ്ട്രാക്ക്  – കണ്ട്രാക് സുനിൽ. നടുറോഡിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കി സ്ഥലം ഇൻസ്പെക്ടറെ തല്ലിയ തള്ള് മുതൽ കാവ്യാമാധവൻ തന്നെ ഇങ്ങോട്ട് പ്രേമിച്ചു, മുത്തുഗൌ കൊടുത്ത കഥ വരെ ആ ചുരുങ്ങിയ സമയം കൊണ്ട് കേൾകെണ്ടിവന്നു.
പക്ഷെ ഇവരോന്നുമല്ല യഥാർത്ഥ കണ്ട്രാക്ക്. കണ്ട്രാക്ക് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര കണ്ട്രാക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന ഒരാൾ , അല്ല ഒരു പ്രസ്ഥാനം. ഇവൻ നമുക്കിടയിൽ പലയിടങ്ങളിലും പല രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരക്കാരെ പറ്റി ചുരുക്കി പറഞ്ഞാൽ , “തന്റെ വീട്ടിലെ കോഴി മുട്ടയിടാറില്ലെന്നും, മുട്ട വേണമെന്ന് തോന്നുമ്പോൾ താൻ  കോഴിയുടെ പോലും സമ്മതമില്ലാതെ കോഴിയുടെ കോൾഡ്‌ സ്റ്റോറെജിൽ നിന്നും കൈ കൊണ്ട് മുട്ടയെടുക്കാറാണ് പതിവെന്നും പറയുക മാത്രമല്ല , ആ കോഴി ഒരു പൂവൻ കൊഴിയാണെന്ന് സ്ഥാപിക്കുകയും , താൻ പറഞ്ഞതിൽ സംശയം തോന്നി നെറ്റി ചുളിക്കുന്ന കേൾവിക്കാരൻ വെറും കോഴിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു ഒന്നൊന്നര പൂവൻ കോഴി! ”
ചുരുക്കി പറഞ്ഞിട്ട് തന്നെ ഇത്രെയും നീളം . ഹോ !

ഇത്തരം കണ്ട്രാക്കുകളെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും , ഐ ടി കർമമേഖല ആയിട്ടുള്ള ഒരു കണ്ട്രാക്കിലൂടെ നമുക്ക് ഒന്ന് എത്തി നോക്കിയിട്ട് വേഗം തിരിച്ചു വരാം. ഐ ടി മേഖലയിൽ ഒരു കണ്ട്രാക്കുണ്ടാകുന്നത് , തന്റെ നെടുനീളൻ തള്ളുകൾ അഥവാ കണ്ട്രാക്കടികൾ (ബടായി എന്നോ മറ്റോ മലയാളത്തിൽ പറയാറുണ്ട് ) കൊണ്ടാണ്. ഒരു സാധാരണ ഡവലപ്പർ ആയി ജീവിതം തുടങ്ങുന്ന ഒരു കണ്ട്രാക്ക് , അവൻ ഒരു കണ്ട്രാക്കായി ജനിക്കുകയായിരുന്നില്ല , സോഫ്റ്റ്‌വെയർ സമൂഹം അവനെ ഒരു കണ്ട്രാക്കാക്കി മാറ്റുകയായിരുന്നു .

ഒരു ടീം ലീടാകണം , ടീം ലീടാകണം എന്ന ആഗ്രഹവുമായി അവൻ ചെന്നുപെട്ടത് കുറെ സിംഹങ്ങളുള്ള ഒരു മടയിൽ . അഞ്ചു ഡവലപ്പർമാരും , അവർകെല്ലാം ഈരണ്ടു പേർ ഷാഡോകളും (കാശു തരുന്ന സായിപ്പിനെ പറ്റിക്കുവാൻ റിസോർസ് മാനേജ്‌മന്റ്‌ എന്ന പേരിൽ നിർമിചെടുക്കുന്ന ഒരു ശിശു പദവിയാണ്‌ ഷാഡോ . ഇങ്ങനെയൊരാൾ ഉള്ളത് സായിപ്പിനും , അവനും അറിയില്ല . പ്രൊജക്റ്റ്‌ മാനേജർ അറിഞ്ഞാൽ ഭാഗ്യം ). ഷാഡോകളുടെ ഷാഡോ ആകാനായിരുന്നു ആ വലിയ ശരീരവും വയറു നിറച്ചു ബുദ്ധിയുമുള്ള നമ്മുടെ നായകന്റെ വിധി. ആ നിഴലിൽ നിന്നും വെളിച്ചത്തിലേക്ക് വരുവാൻ അവൻ തന്റെ തള്ളുകൾ അന്നാരംഭിച്ചു. ഒരു കണ്ട്രാക്കിന്റെ ജനനം !.
പ്രൊജക്റ്റ്‌ മാനേജരുടെ വെളിച്ചം വീഴുംബോളെല്ലാം മരണ കോടിങ്ങും , ടെക്നിക്കൽ പദങ്ങൾ ഒരാവശ്യവുമില്ലാതെ എടുത്തു വലിയ വായിൽ അമ്മനമാടുക അവൻ ഒരു പതിവാക്കി. ഇത്തരം കണ്ട്രാക്കുകൾ കേട്ട് ചെവിയുടെ ഫിലമെന്റ് പോയ മാനേജർ ആത്മരക്ഷാർത്ഥം അവനെ മറ്റൊരു മാനേജർക്ക് കൈമാറി . നീ ഇവിടെങ്ങും വരേണ്ട ആളല്ല , വല്ല ഗൂഗിളിലും പോകേണ്ട ആളാണെന്ന് കണ്ട്രാക്കിനോടും, ഇവൻ പുലിയാണെന്നും , താങ്കളുടെ ടീമിന് ഇവൻ ഒരു അസത്ത് (അസെറ്റ് ) ആകുമെന്ന് പുതിയ മാനേജരോടും പറഞ്ഞു പഴയ മനജേർ കൈ കഴുകി. ജൂനിയർ മന്ദ്രേക്ക് പ്രതിമ, രാജൻ പ  ദേവ് ജനാർധനനു കൈമാറിയപ്പോൾ കിട്ടിയ ആശ്വാസമായിരുന്നു ആ മുഖത്ത് !

അങ്ങനെ പുതിയ ടീമിൽ മാന്ദ്രേക്ക് പരിപാടികൾ തുടങ്ങി. താൻ മനസ്സിൽ ആഗ്രഹിച്ച പോലെ ഷാഡോ പദവിയിൽ നിന്നും ഡവലപ്പർ സ്ഥാനത്തേക്ക് കയറ്റം കിട്ടിയതിൽ അവൻ സന്തുഷ്ടനായിരുന്നു. അങ്ങനെ ഡവലപ്പർ ആയി തുടരുന്ന കാലത്ത് രണ്ടു കൃത്യമായ ഇടവേളകളിൽ കാബിനിലെ മറ്റു പാവങ്ങളോട് പുതിയ ടെക്നോളജിയെ പറ്റി ഉച്ചത്തിൽ സംസാരിക്കുക, വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ ചെല്ലുന്ന കല്യാണഉണ്ണികളെ പോലെ രണ്ടു  പേർ എന്തെങ്കിലും സംസാരിക്കുന്നിടത്ത് വലിഞ്ഞുകേറിചെന്ന് തന്റെ അഭിപ്രായം പറയുകയും , അതാണ് ശരി എന്ന് സ്ഥാപിക്കുകയും ചെയ്യുക ഒരു പതിവായി. ഇതൊക്കെ കേട്ട് അതിനു ഞാൻ നിന്നിടോന്നും ചോദിച്ചില്ലല്ലോ എന്ന മുഖഭാവവുമായി നില്കുന്ന നിരായുധരായ സോഫ്റ്റ്‌വയരന്മാരുടെ എണ്ണം ആ ക്യാബിനിൽ കൂടി വന്നു. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മുട്ടയിടാൻ മുട്ടി നടക്കുന്ന  കോഴികളെ പോലെ നമ്മുടെ കണ്ട്രാക്ക് മാനേജർ ക്യാബിനു മുന്പിലൂടെ നടക്കുക ഒരു പതിവാക്കി.
ഒരു കൊനാണ്ട്രിക് നിമിഷത്തിൽ മാനേജർ കാബിനിലെതിയ കണ്ട്രാക് മാനേജരോട് ഒരു ചോദ്യം
“എന്നെ ടീം ലീടാക്കാമോ ?”
ഒരു നിമിഷം താൻ ഏതു ലോകത്താണെന്ന് അറിയാൻ മാനേജർ ഒന്ന് നുള്ളി നോക്കി. എന്നിട്ടും ഇവനെന്താടാ പ്രാന്താണോ ? എന്ന ഭാവം ആ മാനേജർ മുഖത്ത് നിന്നും മാഞ്ഞില്ല. ഒടുവിൽ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ , ഒരു പുഞ്ചിരിയുമായി മറുപടി കൊടുത്തു
“അടുത്ത പ്രൊജക്റ്റ്‌ വരട്ടെ. നമുക്ക് ആലോചിക്കാം” (ആത്മഗദ്ഗദം :നിന്നെ ഇവിടെ വേണോ വേണ്ടയോ എന്ന് ).
അലക്സാണ്ടർ ചക്രവർത്തി ഏതോ രാജ്യം പിടിച്ചടക്കിയ ഭാവത്തിലും, സന്തോഷത്തിലും അടുത്ത പ്രൊജക്റ്റ്‌ എപ്പോ വരും എന്ന് ആലോചിച്ചു കൊണ്ട് കണ്ട്രാക് തന്റെ സീറ്റിലെക്കു പോയി.
എന്നും രാവിലെ വന്നു കമ്പനി പ്രൊജക്റ്റ്‌ ശേഖരത്തിൽ പുതിയ പ്രൊജക്റ്റ്‌ വല്ലതും വന്നോ എന്നു നോക്കിയും, കോഡ് ചെയ്യാൻ അറിയാവുന്ന പെണ്‍ ഡവലപ്പർമാരുടെ കോഡിൽ അവരില്ലാത്ത സമയത്ത് കുഞ്ഞു തെറ്റുകൾ വരുത്തി , ഈ തെറ്റുകൾ (കണ്ട്രാക് എഫെക്റ്റ് ) മനസിലാകാതെ അന്തം വിട്ടിരിക്കുന്ന പാവം പെണ്‍കൊടിമാരുടെ രക്ഷകനായി അവതരിക്കുകയും ചെയ്തു അവൻ ദിവസങ്ങള് തള്ളി നീക്കി. ആ സുന്ദര നാളേക്ക് വേണ്ടി.

 

ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കുവാനുള്ള ഐഡിയ ആദ്യമില്ലാതിരുന്നത് കൊണ്ടാണ് justpaste ൽ പബ്ലിഷ് ചെയ്തത്. ചിലരുടെ അഭിപ്രായം മാനിച്ചു ഞാൻ ഇത് വീണ്ടും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു : പൊടിമോൻ

ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

അർദ്ധനാരീസ്പർശം

തിരക്കിൽ തിരക്കിലേക്ക് പായുന്ന, കെമിക്കലിന്റെ മണമുള്ള മണ്ണ് – മുംബൈ! മുംബൈലെ ലോകമാന്യ തിലക് റെയിൽവേ  സ്റ്റേഷനിൽ എത്തി അവിടെനിന്നും വാസസ്ഥലമായി അനുവദിച്ചു കിട്ടിയ അന്ധേരിയിലേക്കുള്ള യാത്രയിലാണ് ഞാൻ . ഒരു സത്യം താനിന്നു മനസിലാകിയിരിക്കുന്നു, അതെ മുംബൈ ആകെ മാറി പോയി. തന്റെ മനസിലെ മുംബൈ ഇങ്ങനെയായിരുന്നില്ല. മലയാളത്തിലെ ചില അധോലോക സിനിമകളിലൂടെ താൻ മുംബൈ നഗരത്തെ പറ്റി ഉണ്ടാക്കിവെച്ചിരുന്ന ചിത്രങ്ങളെല്ലാം തെറ്റായിരുന്നു.

സമയം  ആറര  ആയിരിക്കുന്നു, ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ എത്ര മണി ആയികാണുമോ ആവോ ? കൂട്ടികൊണ്ട് പോകുവാൻ വന്ന അളിയനൊപ്പം ഒരു ഓട്ടോറിഖ്ഷയിൽ അന്ധേരിയിലേക്കു പുറപ്പെട്ടു. അളിയന്റെ മുഖത്തൊരു സന്തോഷമേയില്ല. പെങ്ങളെ കെട്ടിയ വകയിൽ ഇനിയൊന്നും കൊടുക്കാനില്ലല്ലോ ? പിന്നെന്താ  ഇങ്ങനെ ? ഒരുമാതിരി വേലിയേലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്ത് വെച്ചു പണിമേടിച്ച മാതിരിയുള്ള ഒരു മുഖഭാവം .

അങ്ങനെ പൊടിപറത്തി ഓട്ടോ ഒരു സിഗ്നലിൽ പച്ചയും കാത്തു കിടന്നു. കാഴ്ച കാണാൻ ഞാൻ തല വെളിയിലേക്കിട്ടു നോക്കി. ബാന്ദ്രയെന്നോ സന്ദ്രയെന്നോ മറ്റോ അളിയൻ പറയുന്നതും കേട്ടു . പെട്ടന്നാണ് ആ കാഴ്ച എന്റെ കണ്ണിലുടക്കിയത് – ഓട്ടോയ്കരികിൽ സിഗ്നൽ കാത്തു കിടക്കുന്ന ടാക്സി കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരിയും യാത്രക്കാരനും തമ്മിൽ ഉഗ്രൻ ഫ്രെഞ്ച് വിപ്ലവം. വിപ്ലവം കുറേനേരം നീണ്ടു, പക്ഷെ എന്റെ ചിന്ത മുഴുവൻ ആ ഡ്രൈവറെ കുറിച്ചായിരുന്നു. പുറകിൽ നടക്കുന്ന വിപ്ലവമൊന്നും  താൻ അറിയുന്നേയില്ല എന്ന  ഭാവത്തിലിരിക്കുന്ന ഒരു മൻമോഹൻ സിംഗ്.   ഹും അതൊക്കെ നമ്മുടെ നാട്ടിലെ  ഡ്രൈവർ സാബു , അവനാരുന്നേൽ പിന്നിലോട്ടു തിരിഞ്ഞിരുന്നു മുന്നിലേക്ക്‌ വണ്ടിയോടിച്ചേനെ .  വേണ്ടി വന്നാൽ ആ ഇരുപ്പിൽ അവൻ 8 അല്ല H അല്ല 9 വരെ എടുത്തേനെ.
അധിക സമയം ആ വിപ്ലവത്തിന് സാക്ഷിയാകുവാൻ കഴിഞ്ഞില്ല, പച്ച സിഗ്നൽ കണ്ടതും ഞങ്ങളുടെ ഡ്രൈവർ ഞങ്ങളുടെ വഴിക്ക് പാഞ്ഞു. അങ്ങനെ കുറച്ചു സമയങ്ങൾക്കകം ഞങ്ങൾ അന്ധേരിയിലെത്തി. കുറെ നടന്നു നീങ്ങിയപ്പോൾ നിരനിരയായുള്ള കൊച്ചുമുറികൾ കണ്ടുതുടങ്ങി. അതിലൊന്നിൽ ചൂണ്ടികാണിച്ചു അളിയൻ പറഞ്ഞു
“അതാണ് നമ്മുടെ ഗല്ലി ”
“ഗല്ലിയോ ” ഞാൻ ആകെ കേട്ടിട്ടുള്ളത് വിജയുടെ തമിഴ് സിനിമ ഗില്ലിയാണ്. ങ്ഹാ എന്ത് പുല്ലെങ്കിലുമാകട്ടെ.

റൂമിലെത്തി കുറച്ചു സമയം അന്ധേരിയുടെ മണവും അളിയന്റെ പ്രഭാഷണവും ആസ്വദിച്ചിട്ടു ഞാൻ നിദ്രയിലാണ്ടു . അന്ധേരിയിൽ കോഴിയും കൂവിയില്ല, സെറ്റ് ചെയ്ത അലാറം കേട്ടതുമില്ല , എന്നിട്ടും നന്നേ  പുലർച്ചെ തന്നെ  ഞാൻ ഉറക്കം വിട്ടുണർന്നു. ജോയിൻ  ചെയ്യേണ്ട ദിവസമാണ് , ഓഫീസ് ചർനിരോടിൽ ആണ്.  “ചര്നിരോട് ” കേട്ടിട്ട് ഒരു സുഖമില്ലാത്ത പേര്.  അന്ധേരിയിൽ നിന്നും  ട്രെയിനിൽ വേണം പോകുവാൻ.
അളിയൻ  രാവിലെ തന്നെ നിർദേശങ്ങളുടെ കെട്ടഴിച്ചു. അഴിച്ചു വിട്ടതൊക്കെ വാരി മെമ്മറിയിൽ ശേഖരിച്ചു യാത്രക്ക് തയ്യാറായി . ആദ്യദിവസമായതു കൊണ്ട് അളിയന്റെ വക എസ്കോർട്ട് കിട്ടി. അന്ധേരിയിലെത്തി, പാഞ്ഞു വന്ന ഒരു ലോക്കൽ ട്രെയിനിലേക്ക്‌ നിർദാക്ഷിണ്യം അളിയൻ എന്നെ തള്ളിക്കയറ്റി. ട്രെയിൻ  നിർത്തി കഴിഞ്ഞിട്ടാണ് എന്നെ തള്ളികയറ്റിയതെന്നു എന്ന്  മനസിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു. തമിഴ്നാട്ടിൽ നിന്നും ഇറച്ചികോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറിയുടെ ഉള്ളിൽപെട്ട അവസ്ഥയായിരുന്നു ട്രെയിനിനുള്ളിൽ. ഒരുപാട് മൽപിടുത്തങ്ങൾക്ക്  ശേഷം ഒരുവിധം ചര്നിരോടിലെത്തി. എന്നെ ഓഫീസിലാക്കിയിട്ടു അളിയൻ സ്കൂട്ടായി.

ഓഫീസിലെ യമകിങ്കരന്മാരൊക്കെ ഹും, ഹൈ , ഹോ ഒക്കെ ചേർത്ത് എന്തൊക്കെയോ ചോദിക്കുന്നു. ഉച്ചയായപ്പോൾ ജോയിൻ ചെയ്ത ദിവസമായതു കൊണ്ട് പൊയ്കോളാൻ പറഞ്ഞു. അത് മാത്രം വ്യക്തമായി മനസിലായി.

ഓ ഇനി നേരെ  റൂമിലേക്ക്‌ കയറിച്ചെന്ന് അളിയന്റെ പുച്ഛം കാണേണ്ടിവരും. അതോർത്തപ്പോൾ തന്നെ ഓക്കാനം വന്നു. അപ്പോഴാണ്  അളിയൻ പറഞ്ഞ കാര്യം ഓർത്തത്‌ – അന്ധേരിയിലേക്കു ഒരു ടിക്കറ്റ്‌ എടുത്താൽ ഏതു അന്ധേരി ലോക്കൽ ട്രെയിനിലും കയറി അന്ധെരിക്ക് മുന്പുള്ള ഏതു സ്റ്റേഷൻലും കയറിയിറങ്ങാം , ഒരു ദിവസം മുഴുവൻ. എങ്കിൽ പിന്നെ എല്ലാം ഒന്ന് കണ്ടുകളയാം.

അങ്ങനെ ആദ്യം കിട്ടിയ അന്ധേരി ട്രെയിനിൽ കയറി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി- ഗ്രാന്റ് റോഡ്‌ ! കൊള്ളാം  നല്ല പേര്.
അങ്ങനെ ഗ്രാന്റ് റോഡിൽ എന്റെ കാലടികൾ പതിഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ആദ്യം കണ്ട വഴിയിലൂടെ നടന്നു. റോഡു നിറഞ്ഞാണ് ആളുകൾ  നടക്കുന്നത്. ഹോണടിച്ചും  അല്ലാതെയും ചില  വണ്ടികൾ നടന്നു പോകുന്നവരുടെ കാലിന്നിടയിലൂടെ വരെ പോകുന്നുണ്ട്.  ചുറ്റിലുമുള്ള കടകളും തിരക്കും നാട്ടിലെ ഉത്സവങ്ങളെ ഓർമിപ്പിച്ചു. അങ്ങനെ കാഴ്ച കണ്ടു മുന്നേറുംബോഴാണ് പെട്ടന്ന് ഗന്ജര കൊട്ടും സംഘഗാനവും ഉച്ചത്തിൽ  കേട്ടത്.
ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ അതാ വരുന്നു  ഒരു കൂട്ടം ഹിജഡകൾ. ഇവരെയും സിനിമകളിൽ കണ്ടിട്ടുള്ള പരിചയമാണ് . ഹിജഡയെന്നു കേൾകുമ്പോൾ തന്നെ ചിരിയാണ് വരുന്നത്, മനസ്സിൽ സലിം  കുമാറിന്റെ ലീലാ കൃഷ്ണൻ എന്ന ഹിജഡ വേഷവും.
ഇവറ്റകളുടെ  കയ്യിൽ  പെട്ടാൽ തീർന്നു ! കയ്യിലുള്ള കാശും, എന്തിനു കളസം വരെ ഊരി  വാങ്ങുന്ന ടീംസ്  ആണ് .
അവരുടെ കണ്ണിൽ  പെടാതിരിക്കാൻ തൊട്ടടുത്ത്‌ കണ്ട കടയുടെ മറവിലേക്ക് മാറി ഞാൻ ഒളിച്ചിരുന്നു. സംഘഗാനം  അകന്നു പോയപ്പോൾ മറവിൽ നിന്നും ഞാൻ നിവര്ന്നു.
“സാബ്  ദോ C D പച്ചാസ് രുപ്യെ ”
ഹിന്ദിയിലുള്ള ആശിരീരി കേട്ട് ഞാൻ ബോധം വീണ്ടെടുത്തു ആശിരീരി കേട്ടിടത്തേക്ക് നോക്കി.

അതെ  ഞാൻ നില്കുന്നത് ഒരു CD കടയുടെ സൈഡിൽ ആണ്. അപ്പോഴാണ്  ഞാൻ നിഷ്കളങ്കനായ എന്റെ വലതു കയ്യുടെ സ്ഥാനം ശ്രെദ്ധിചത് . അവൻ വിശ്രമിക്കുന്നത് നമ്മുടെ മലയാളം നടിമാരായ ഷ(ക്ക്) – മ(റി) – സി(ന്ധ് ) മാരുടെ പടമുള്ള സിഡിയിലാണ്. മലയാള സിനിമയുടെ മാർക്കറ്റ്‌ ഓർത്തു അഭിമാനിക്കാനുള്ള ത്വരയൊന്നും അപ്പോൾ ഉണ്ടായില്ല.
ഈശ്വര ഇനിയിപ്പോ ഈ  C D യൊന്നും വേണ്ടയെന്നു ഈ മറുതയോട് ഞാൻ എങ്ങനെ പറയും.ഇതെല്ലാം കണ്ടതാണെന്ന് പറയാനുള്ള ഹിന്ദിയും അറിഞ്ഞുകൂടാ.
നിഷ്കളങ്കമായ മുഖഭാവത്തോടെ ഒരുവിധം അതങ്ങ് ഒപ്പിച്ചു – “സാബ്‌ മേരെ പാസ് പച്ചാസ് നഹി ഹൈ . ഈ സിനിമാസ് മൊത്തം  മേം ദേഖിസ് ഹൈ ”
സംഭവം പുള്ളിക്ക് മനസിലായെന്നു തോന്നുന്നു. ആ മറുത എന്തെങ്കിലും തിരിച്ചു പറയും മുൻപ് ഞാൻ ശരവേഗത്തിൽ സ്കൂട്ടായി. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളിൽ നിന്നും കളർഫുൾ വസ്ത്രങ്ങളും, ചുവന്നു തുടുത്ത ചുണ്ടുകളുമായി ചേച്ചിമാർ റോഡിലൂടെ പോകുന്ന പലരെയും കയ്യാട്ടി വിളിക്കുന്നു. പലരും വിളികേട്ടു ഞാനാണോ ഞാനാണോ എന്ന  സംശയ ദ്രിഷ്ടിയോടെ നടന്നു പോകുന്നുണ്ട്. എനിക്കാകെ കണ്‍ഫ്യൂഷൻ ആയി.
ഈ സീൻ എവിടെയോ കണ്ടതായി ഓർകുന്നു. പക്ഷെ ഏതാണെന്ന് പിടികിട്ടുന്നില്ല.
അങ്ങനെ തലപുകഞ്ഞു ചുവന്ന ചുണ്ടും നോകി നില്കുംബോളാണ് മൊബൈൽ ഫോണ്‍ ചിലച്ചത് . അളിയനാണ് , ഇങ്ങേർക് വേറെ പണിയൊന്നുമില്ലേ?

“ഹലോ അളിയാ .. ”
“നീ എവിടെയാ ?”
“ഞാൻ ഗ്രാന്റ് റോഡിൽ  നില്കുവാ. ഇന്ന്  ഉച്ച വരെയേ ഓഫീസുണ്ടായിരുന്നുള്ളൂ ”
“ഗ്രാന്റ് റോഡിലോ ?! . ഓഹോ അപ്പോൾ നീ ഇതിനാണ് ബോംബയ്ക്ക് വന്നത് അല്ലെടാ” -അളിയന്റെ സ്വരത്തിൽ ഒരു കലിപ്പ്.
“അതെന്താ അളിയാ ? ഗ്രാന്റ് റോഡിനെന്താ കുഴപ്പം ?”
“ഹും ഓഫീസിൽ ജോയിൻ ചെയ്ത ദിവസം തന്നെ റെഡ് സ്ട്രീറ്റിൽ പോയിട്ട് എന്താ കുഴപ്പമെന്ന് ? ഒരു കുഴപ്പവുമില്ലെഡാ . ഇതിനു കുഴപ്പമെന്നല്ല പറയുന്നത് , ക ….. അല്ലേൽ  വേണ്ട ഞാനൊന്നും പറയുന്നില്ല.”

അളിയൻ ഫോണ്‍ കട്ട്‌ ചെയ്തിരിക്കുന്നു .  ഈശ്വര അപ്പോൾ ഇതാണ് റെഡ് സ്ട്രീറ്റ് ! എന്റെ  എല്ലാ കണ്‍ഫ്യൂഷൻസും മാറി. അപ്പോൾ  അഭിമന്യുവും സൂത്രധാരനുമോക്കെയാണ് കുറച്ചു മുൻപ് എനിക്ക് കണ്‍ഫ്യൂഷൻ ഉണ്ടാകിയത്. എന്തായാലും ഇനി അധിക സമയം നില്കേണ്ട.

ഫോണ്‍ തിരിച്ചു പാന്റിന്റെ പോക്കറ്റിൽ ഇട്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത് -എന്റെ  പേഴ്സ് ഏതോ ഗ്രാന്റ് റോടുകാരൻ കൊണ്ടുപോയിരിക്കുന്നു !
ഇടി വെട്ടിയവന്റെതലയിൽ  പാമ്പ് കടിച്ച അവസ്ഥ .

തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ കയ്യിലുണ്ട്. ഷർട്ട്‌ന്റെ പോക്കറ്റിലേക്ക് നീങ്ങിയ വലതു കൈ ഉള്ളിൽ  ഒളിച്ചിരുന്ന രണ്ടു രൂപ കണ്ടെടുത്തു. ആ രണ്ടു  രൂപാ തുട്ടു തിരിച്ചും മറിച്ചും നോക്കുമ്പോൾ കണ്ടത് ഇന്ത്യയുടെ ഭൂപടമായിരുന്നില്ല, ഈരേഴു പതിനാലു ലോകവുമായിരുന്നു. ഇനി എത്രെയും പെട്ടന്ന് റൂമിൽ എത്തിയാൽ മതിയെന്നായി.

അകാരണമായ ഒരു ഭയം പിടികൂടിയിരിക്കുന്നു. ഓടി കിതച്ചു സ്റ്റേഷനിൽ എത്തി നോക്കുമ്പോൾ അതാ നിർത്തിയിട്ടിരിക്കുന്നു ഒരു Churchgate – Andheri -Virar F . ഹോ ഭാഗ്യം അന്ധേരി വഴിയാണ്. ആദ്യം കണ്ട ബോഗിയിലേക്കു ചാടികയറിയതും , അതേ സ്പീഡിൽ തിരിച്ചു പ്ലാറ്റ്ഫോർമിൽ എത്തി . സൂചി കുത്താൻ സ്ഥലമില്ലാത്ത തിരക്ക്
‘ഇല്ല ആലോചിച്ചു നില്കാൻ സമയമില്ല ‘ കിട്ടിയ വിടവിലൂടെ നുഴഞ്ഞു കയറി ഒരു സ്ഥാനത്ത് നിലയുറപ്പിച്ചു.
സ്ഥാനം കിട്ടിയപ്പോൾ ശ്വാസത്തിനാണ് ബുദ്ധിമുട്ട്. സഹയാത്രികരുടെ കൈകൾ എന്റെ കണ്ണിലും , കഴുത്തിലും , കവിളിലുമൊക്കെ മാറി മാറി പതിക്കുന്നുണ്ട് .ശ്വാസത്തിനായി പല അഭ്യാസങ്ങളും കാണിച്ചു .
അതാ lcd പാനെലിൽ അന്ധേരി ഓടുന്നു. അയ്യോ അന്ധേരി എത്തിയോ ? ട്രെയിൻ  നിർത്തിയപ്പോൾ ഞാൻ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി . ഇല്ല ചലിക്കാൻ സാധിക്കുന്നില്ലഎന്റെ കഴുത്തിൽ ഒന്നിൽ കൂടുതൽ കൈമുട്ടുകൾ വിശ്രമിക്കുന്നുണ്ട്.
“എനിക്കിവിടെ ഇറങ്ങണം . പ്ലീസ് വഴി മാറ് ” എന്നൊക്കെ അലറിവിളിചെങ്കിലും അതൊക്കെ ചെറു ശബ്ദങ്ങളായി പുറത്തേക്കു വന്നു. രാഷ്ട്ര ഭാഷ അല്ലാത്തതിനാൽ ആര്ക്കും ഒന്നും മനസിലായില്ല .

ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയിരിക്കുന്നു . ആ വെപ്രാളത്തിൽ ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട എന്നെ  യാത്രക്കാർ  ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു . കേട്ട ടോണ്‍ വെച്ച് അതൊക്കെ നല്ല ഉഗ്രൻ  തെറിയാണെന്ന്  മനസിലായി.
വിഷമവും ദേഷ്യവും എന്റെ സ്ഥലകാലബോധം നശിപ്പിച്ചു.
“എടാ മൈ **@ * എനിക്കിറങ്ങണമെന്നു, എടാ കഴു ***@ ** മോനെ എന്റെ കഴുത്തേന്നു കൈയ്യെടട ”
ഇങ്ങനെ പലതും വിളിച്ചു കൂവി …. ഒന്നും നടന്നില്ല , ട്രെയിൻ ചലിച്ചു തുടങ്ങി …… ഞാൻ കരഞ്ഞു തുടങ്ങി ……
കരഞ്ഞു തളർന്നപ്പോൾ  നല്ല കാറ്റു കിട്ടിയ പോലെ. ട്രെയിൻ വിരാർ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. പ്ലാറ്റ്ഫോര്മിലേക്കിറങ്ങി ഒന്ന് കണ്ണോടിച്ചു , ഈശ്വരാ 8ൽ കൂടുതൽ പ്ലാട്ഫോര്മുകൾ . രണ്ടോ മൂന്നോ ആണെങ്കിൽ തന്നെ വലഞ്ഞുപോകും , ഇതിപ്പോൾ എവിടെ പൊയ് നിന്നാൽ അന്ധേരിയിലേക്കു പോകും. തിരിച്ചു പോകാനുള്ള ടിക്കെട്ടോ, അതിനുള്ള കാശോ  കയ്യിലില്ല. ഫോണെടുത്തു അളിയനെ വിളിച്ചു കാര്യം പറഞ്ഞു. നല്ല നാലു നാടൻ  തെറികല്ക് ശേഷം പ്ലാട്ഫോരം നമ്പർ  കിട്ടി. നമ്പർ 5. അങ്ങനെ അന്ജിലെത്തി ട്രെയിനിനായി കാത്തു നിൽകുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ തോന്നി.

അങ്ങനെ വിജ്രംഭിച്ചു നിൽകുമ്പോൾ  അതാ വീണ്ടും ആ പഴയ സംഘഗാനം.
ഹിജഡകൾ …. ഞാൻ ചുറ്റും നോക്കി . അടുത്ത് ഒരാൾ  പോലുമില്ല ഒരു കൂട്ടിനു. ഇത്തവണ പെട്ടു !
ജീവിതത്തിന്റെ അന്ത്യനിമിഷമാണ് വരുന്നതെന്ന് തോന്നി. സംഘഗാനം തൊട്ടടുത്തെത്തി .
കരഞ്ഞു കലങ്ങിയ കണ്ണുകളും , വിയർത്തു വിളറിയ മുഖവുമായി നില്കുന്ന എന്റെ മുന്നില് ഒരു പറ്റം ഹിജഡകൾ കൈ കൊട്ടി പാടി . അതിലൊരാൾ എന്റെ നേരെ കൈ നീട്ടി .  എന്റെ കൈകൾ ആ രണ്ടു രൂപയുമായി തിരിച്ചെത്തി . ആ നാണയം ഹിജഡയുടെ നീട്ടിയ കൈകളിലേക്ക് വച്ചതും, എന്റെ  കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ  അണക്കെട്ട് തകർത്തു  പുറത്തേക്കൊഴുകി ..

അടുത്ത നിമിഷം പണം വാങ്ങാൻ നീട്ടിയ ആ കൈകൾ എന്റെ കുഞ്ഞു മുഖം കോരിയെടുത്തു ! വെറ്റിലക്കറയിൽ  ചുവന്ന ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു ! കവിളിലെ കണ്ണുനീര് തുടച്ചു , ആ രണ്ടു രൂപ എന്റെ പോക്കറ്റിൽ തിരികെ വെച്ചിട്ട് ആ സംഘം നടന്നകന്നു . ചുംബനം തന്ന ചുണ്ടുകളിൽ ചെറു പുഞ്ചിരി എന്റെ കലങ്ങിയ കണ്ണുകൾ കണ്ടെടുത്തു .
അന്നോളം കിട്ടിയ ചുംബനങ്ങളിൽ അമ്മയുടെ ചുംബനം പോലെ മാധുര്യമുള്ളത്‌ എന്ന് തോന്നി .  അർദ്ധനാരി എന്ന  മാന്യമായ വാകുണ്ടായിരുന്നിട്ടും ഹിജഡ എന്ന വാക്ക് വഴങ്ങിയിരുന്ന നാവിനെ കുറിച്ചോർത്തു ആദ്യമായി വിഷമം തോന്നി.
മറ്റൊരു അന്ധേരി ട്രെയിനിനായി കാത്തിരുന്നു . മാനത്തു കുറെ നക്ഷത്രങ്ങളുണ്ട് . ആ സംഘഗാനം ഒന്നു കൂടി കേൾകുവാൻ മനസ്സു വെമ്പി . അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ ….. വെറുതെ ആശിചുപോയി …..

24 എം റ്റു വി (24 മെയിൽ റ്റു വാസൻ )

രാവിലെ സ്കൂൾ കുട്ടികളോട് മത്സരിച്ചു , ഓടിയും , ചാടിയും  അറിയാവുന്ന അഭ്യാസങ്ങളെല്ലാം കാട്ടി ഒരു ബസിൽ കയറി ഒരുവിധം  ബാലൻസ്‌ ചെയ്തു  നിന്നു. ടിക്കറ്റ്‌  എടുക്കുവാൻ വേണ്ടി പേഴ്സ് എടുത്തപ്പോൾ കൈമുട്ട്  തലയിൽ  കൊണ്ടെന്നും പറഞ്ഞു ഒരു അമ്മച്ചിയുടെ വായിലിരുന്നത് മുഴുവൻ പച്ചക്ക് കേട്ടു. അങ്ങനെ ആ  തിരക്കിലും ഞാൻ ഫേമസ്  ആയി . അങ്ങനെ ഒരുവിധം ഓഫീസിലെത്തി കമ്പ്യൂട്ടർ ഓണ്‍  ചെയ്തു സായിപ്പിന്റെ മെയില് വല്ലതും ഉണ്ടോന്നു നോക്കിയിരിക്കുമ്പോളാണ്‌ വീണ്ടും അതെ ബുദ്ധിമുട്ട്. രണ്ടു ദിവസമായിട്ട് ഇങ്ങനെയാണ്. കണ്ണിനു നല്ല വേദനയും, കമ്പ്യൂട്ടറിൽ നോക്കുമ്പോൾ ഒരു തലവേദനയും .
തിരിഞ്ഞൊന്നു  നോക്കി. എല്ലാവരും മരണ കോഡിംഗ് ആണ് . നീല ചുരിദാറും ഇട്ടിരിക്കുന്ന ലീതുവിന്റെ സിസ്റ്റത്തിലേക്ക് ഒന്ന് പാളി നോക്കി , ഇല്ല  ഒന്നും വ്യക്തമല്ല.

ഹോ എങ്ങനെയിരുന്ന കണ്ണാണ്. രണ്ടു കാബിനപ്പുറത്തുള്ള ജിഷയുടെ മോണിട്ടറിലെ മൗസ്  പോയിന്റെർ വരെ വ്യക്തമായി കണ്ടിരുന്ന കണ്ണാണ്. അതും കണ്ണാടി ഭിത്തികളുടെ തടസ്സത്തെ അതിജീവിച്ചു. ഹും പഴയ പവർ  ഒക്കെ പോയി .

“എന്താ ബാലു ?”

ചോദ്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നോക്കുമ്പോൾ, ലീതുവാണ്. അവളുടെ സിസ്റ്റെതിൽ നോക്കിയുള്ള ഇരുപ്പിൽ വശ പ്പിശക്  തോന്നിയിട്ടാവും

“ഏയ്‌ ഒന്നുമില്ല” ഒരു വളിച്ച ചിരി കടം കൊടുത്ത് ഞാൻ വീണ്ടും കർമനിരതനായി .

എന്തായാലും ഇന്നു  തന്നെ കണ്ണ് ഒന്ന് പരിശോധിപ്പിക്കണം. കഴിഞ്ഞ ആഴ്ചയാണ് പൊടിമോൻ പരിശോധിപ്പിച്ചത് . അതും വാസൻ ഐ കെയർ ഹോസ്പിറ്റലിൽ. ഹോ അവിടുത്തെ  അനുഭവങ്ങൾ അവൻ പറഞ്ഞത് കേട്ടപ്പോഴുള്ള കുളിര് ഇതുവരെ പോയിട്ടില്ല.
നല്ല സുന്ദരികളായ മാലാഖമാർ നിറഞ്ഞു കവിഞ്ഞു നില്കുകയാണത്രെ. സ്വന്തം വീട്ടിലെ കുട്ടിയെ പോല പരിചരിക്കുന്ന ഡോക്ടർമാരും, അവരുടെയടുത്തേക്ക് ” കൈപിടിച്ച് ” കൊണ്ടുപോകുവാൻ എപ്പോഴും കൂടെയുള്ള ഒരു മാലാഖയും. ഇത്രയും ആലോചിച്ചപ്പോൾ തന്നെ കുളിര് കൂടിയിട്ടു ഞാൻ AC ഓഫ്‌ ചെയ്തു. അത് കണ്ടിട്ട്  ഇവനേതു പട്ടിക്കാട്ടീന്നാ വരുന്നെതെന്ന മാതിരി ഒരു നോട്ടം അടുത്തിരുന്ന യോ യോ ടെസ്റ്ററുടെ വക . അതും കണ്ടില്ലെന്നു നടിച്ചു അപ്പോൾ തന്നെ ഞാൻ ഒരു ഹാഫ് ഡേ ലീവ് അപ്ലൈ ചെയ്തു .
വാസനിൽ പോകാതെ രക്ഷയില്ല! അല്ലെങ്കിൽ തന്നെ പൊടിമോൻ വാസനിലെ കഥ പറഞ്ഞ അന്നുമുതലാണ് എനിക്ക് കണ്ണിനു അസ്വസ്ഥത. ആ അസ്വസ്ഥത  മാറി സ്വസ്ഥത  കിട്ടണമെങ്കിൽ വസനിൽ തന്നെ പോകണം.

കിടു ബിനുവിനു ബൈക്ക് ഉണ്ട് . അവനോടു പറഞ്ഞാൽ വാസനിൽ കൊണ്ടുവിടും എന്ന വിശ്വാസത്തിൽ ബിനുവിനെ ചാറ്റിൽ വിളിച്ചു.
കള്ളപ്പന്നി, ഒരു ഹൈ അടിച്ചിട്ട് അഞ്ചു മിനിട്ടായി. ഇതുവരെ തിരിഞ്ഞു  നോകിയിട്ടില്ല. ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ. ഞാൻ ബിനുവിന്റെ അടുത്തേക്ക് പോകുവാനായി എഴുന്നേറ്റു. ആ സമയത്ത് തന്നെ പ്രൊജക്റ്റ്‌ മാനേജർ  തിരിഞ്ഞു എന്നെ ഒന്ന് തറപ്പിച്ചു നോക്കി. ഒരു മാതിരി സംവിധായകൻ വിനയൻ സൂപ്പർസ്റ്റാർ എന്ന്  കേൾകുമ്പോൾ കയ്പിറക്കിയ മാതിരി നോക്കുന്ന  അതെ നോട്ടം. അതും കണ്ടില്ലെന്നു നടിച്ചു ഞാൻ നേരെ ബിനുവിന്റെ അടുത്തേക്ക് .

ഞാൻ ചെല്ലുന്നത്  കണ്ടിട്ടാണെന്ന് തോന്നുന്നു അവനു ഇതുവരെയില്ലാത്ത തിരക്ക്. കീബോർഡിന്റെ നെഞ്ചത്ത് കയറിയിരുന്നാണ്  ടൈപ്പ് ചെയ്യുന്നതെന്ന് തോന്നും. ഹും കള്ളാ ബടുവ! ഞാൻ വരുന്നത്  വരെ അടുത്തിരുന്ന ഡവലപ്പർ പെണ്ണിന്റെ കോഡിൽ റിവ്യൂ ചെയ്തുകൊണ്ടിരുന്നവനാ. കണ്ടിട്ട് മൈൻഡ്  ചെയ്യാത്തത് കൊണ്ട് ഞാൻ തോണ്ടി വിളിച്ചു .
“ഡേയ്  ബിനു ”
“ഹ നീയോ. എന്ത് പറ്റി അളിയാ”

(ഹും നല്ല ഒന്നാന്തരം നായരായ എന്നെ അളിയാന്നു . ആവശ്യം എന്റെതായി പോയി ..)

“എനിക്കിന്ന് ഉച്ചക്ക് വാസൻ ഐ കെയർ  വരെ ഒന്ന് പോകണം. നീ ഒന്ന് കൊണ്ടാക്കാമോ ?”

“അയ്യോ . സോറി ഡാ ഉച്ചക്ക് ഒരു ട്രീറ്റ്‌ ഉണ്ട് . അതിനു പോകണം. വൈകിട്ടാന്നെങ്കിൽ  നോക്കാം ”
ബിനു കയ്യൊഴിഞ്ഞു .

ആ തിരസ്കരിക്കൽ എനിക്കൊട്ടും സുഖിച്ചില്ല. വായിലേക്ക് എന്തൊക്കെയോ തികട്ടി വന്നു. ഇന്നലെ കഴിച്ച ബിയർ ആണെന്ന് തോന്നുന്നു !. തികട്ടി  വന്നതിനെ  അതെ സ്പീഡിൽ തിരിച്ചു  വിട്ടിട്ടു ഞാൻ ബിനുവിനോട് രണ്ടു കലിപ്പ്  ഡയലോഗും പറഞ്ഞു  തിരികെ സീറ്റിലെത്തി. കണ്ണ് തിരുമ്മിയും, മൗസ് സ്ക്രോൾ  ചെയ്തും , മെയില് നോക്കിയും ആ അര ദിവസം തള്ളി നീക്കി.

കൃത്യം ഒരു മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ചു വാസനിലെത്തി .

“ലോകത്തിലെ ഏറ്റവും  വലിയ  നേത്ര  സംരക്ഷണ ശ്രിംഖല “- ആ ബോർഡ്‌  വായിച്ചപ്പോൾ തന്നെ കണ്ണിനു കാഴ്ച  കൂടിയതായി തോന്നി. വാതില തുറന്നു അകത്തു കയറിയപ്പോൾ കാഴ്ച കൂടിയെന്ന് മാത്രമല്ല, കൂടി കൂടി കണ്ണ് പുറത്തേക്കു തള്ളി പോയോ എന്ന് വരെ തോന്നി. ആകെ മൊത്തം  ഒരു മഴവില മയം. ഓറഞ്ചു നിറമുള്ള സാരിയിൽ  പൊതിഞ്ഞ മാലാഖമാർ തേരാ പാരാ നടക്കുന്നു. രോഗികളെക്കാൾ കൂടുതൽ നഴ്സുമാരും ഡോക്ടർമാരും ഉണ്ടെന്നു തോന്നുന്നു.
എത്ര വർണിച്ചാലും മതിയാകാത്ത ഒരു അന്തരീക്ഷം. എവിടെ നോക്കണം, എങ്ങോട്ട്  പോകണം എന്നറിയാതെ ശങ്കിചു നിൽകുമ്പോൾ ഒരു നേഴ്സ് കൈയ്യാട്ടി വിളിച്ചു. അവിടെ ചെന്ന് പേര് വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു. എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു എന്നൊട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒരു കോണിൽ മാറിയിരുന്നു ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. എന്റെ കൈപിടിച്ച് കൊണ്ടുപോകാൻ വരുന്ന നേഴ്സ് ആരായിരിക്കും?
കൂട്ടത്തിൽ സുന്ദരിയായ മെലിഞ്ഞു വെളുത്ത് നടി  തൃഷയെ പോലെയിരിക്കുന്ന ഒരു മാലാഖ എന്റെ കണ്ണിലുടക്കി.
അതെ. ഇത് തന്നെ . അല്ല ഇതു മതി !.
ആ മാലാഖ നായികയായ ഒരു എപ്പിസോടിലേക്ക് മനസ് പാളിയപ്പോഴാണ് ആ വിളി കേട്ടത്
“ബാലകൃഷ്ണൻ ………..”

ഞാൻ ഞെട്ടിത്തരിച്ചു ആശിരീരി കേട്ട ഭാഗത്തേക്ക്‌ നോക്കി. അല്ല ഇത് എന്റെ  തൃഷയല്ല !. ഇതൊരു  കവ്യമാധവാൻ ലുക്കാണ്. ങ്ഹാ പോട്ടെ , കവ്യയെങ്കിൽ, കാവ്യാ ….

നേഴ്സ് അടുത്തേക്ക് വന്നപ്പോൾ തന്നെ  ഞാൻ കൈ നീട്ടി  പിടിച്ചു. (പൊടിമോൻ പറഞ്ഞത് പ്രകാരം നേഴ്സ് നമ്മുടെ കയ്യിൽ പിടിച്ചു ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകും ). എന്റെ പ്രതീക്ഷകളെ മുഴുവൻ തകർത്തുകൊണ്ട് കാവ്യ എന്റെ നീട്ടിയ കൈകളിലേക്ക്  രജിസ്റ്റർ ചെയ്ത കാർഡും  തന്നു , വരൂ എന്നു പറഞ്ഞു  എനിക്ക് മുന്നില് നടന്നു . ഞാനാകെ വിജ്രംഭിതനായി  പോയി. “എന്നാലും  എന്റെ കാവ്യേ ….”

ഇനിയുള്ള ആകെ പ്രതീക്ഷ ആ ലേഡി ഡോക്ടർ  ആണ്. ആ പ്രതീക്ഷയും നിമിഷങ്ങൾക്കകം വേരോടെ മുറിഞ്ഞു പോയി. പരിശോധിച്ചത്  ഒരു മെയിഡ്  ഇൻ 1950, മാത്യു തരകൻ. കണ്ണില നോക്കി എന്തൊക്കെയോ കോക്രി കാട്ടി , A B C D യിൽ ഒരു ഇമ്പോസിഷനും തന്നു എന്നെ പുറത്താക്കി. എല്ലാം കഴിഞ്ഞെന്നു കരുതി പോകാനൊരുങ്ങിയപ്പോൾ  ടെ കാവ്യ വീണ്ടും.
“ബാലകൃഷ്ണൻ … ഇവിടിരിക്കു . കണ്ണിൽ മരുന്നൊഴിക്കനം . അത് കഴിഞ്ഞേ അടുത്ത ടെസ്റ്റ്‌ നടത്താൻ പറ്റു.”

കണ്ണും തുറന്നു മേലോട്ട് നോക്കിയിരുന്ന എന്റെ രണ്ടു കണ്ണിലും മരുന്നോഴിച്ചു.

“ഇനി ഒരു മണിക്കൂർ  ഇങ്ങനെയിരിക്കണം , അത് കഴിഞ്ഞു ടെസ്റ്റിനു പോകാം.”

ഈശ്വരാ ….ഒരു മണിക്കൂർർർർർർർർ…………….

എന്തൊക്കെയോ അല്ലോചിച്ചും,സ്വപ്നം കണ്ടും ഒരു മണിക്കൂർ തള്ളി നീക്കി.

വീണ്ടും കാവ്യ , പിന്നെ തരകൻ, പിന്നെ പഴയ കോക്രികൾ.
അവസാനം തരകൻ അത് കണ്ടു പിടിച്ചു —
“ഷോര്ട്ട് സൈറ്റ് ആണ് ”
കുത്തിക്കുറിച്ച പേപ്പറും വാങ്ങി ഞാൻ എഴുന്നേറ്റപ്പോൾ കാവ്യയുടെ വക കുശലാന്വേഷണം

“ബാലകൃഷ്ണന്റെ കൂടെ ആരാ വന്നിട്ടുള്ളത് ”
“ഞാൻ തനിച്ചാണ് വന്നത് ”
“ഓ , ആരെങ്കിലും കൂടെ വേണമല്ലോ . ഈ മരുന്നിന്റെ എഫെക്ടിൽ ഒന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് കാഴ്ചകളൊന്നും വ്യക്തമായിരിക്കില്ല”

എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടി.
“ഈശ്വരാ എന്റെ കണ്ണ് പോയോ?”
“പേടിക്കേണ്ട, പെട്ടന്ന് മാറും. കൂട്ടുകാരെ ആരെയെങ്കിലും വിളിക്ക് ”

ഏതു ശവിയെ വിളികണം. ഞാൻ ആലോചിച്ചു . ബിനു അല്ലാതാരാ .മൊബൈൽ എടുത്തു ഡിസ്പ്ലേയിൽ  നോകിയിട്ടു ഒന്നും കാണാൻ പറ്റുന്നില്ല . ഞാൻ കാവ്യ നോക്കി. കുഴപ്പമില്ല , കാവ്യയെ കാണാം. ഇതെന്തു മായമാണോ ?
കവ്യയോടു തന്നെ പറഞ്ഞു മൊബൈലിൽ നിന്നും ബിനുവിനെ പൊക്കി വിളിച്ചു കാര്യം പറഞ്ഞു . ബിനു വരാൻ വേണ്ടി കാത്തിരുന്ന പത്തു മിനുട്ട് വിഷാദ മനസോടെ എല്ലാ മാലാഖമാരേയും ഒരു നോക്ക് കൂടി കണ്ടു . കുറച്ചു മണിക്കൂറുകൾക്കു മുൻപ് പച്ച തെറി മനസ്സില് പറഞ്ഞ ബിനു തന്നെ വേണ്ടി വന്നു തിരികെ കൊണ്ട് പോകാൻ. ബിനു എത്തിയപ്പോൾ ഞാൻ പയ്യെ തപ്പി തടഞ്ഞെഴുന്നേറ്റു ചെന്നു .
പൊങ്കാല പ്രതീക്ഷിച്ചു പോയവൻ ചാക്കാല കഴിഞ്ഞു  വരുന്നവനെ  പോലെ ഞാൻ ഇറങ്ങി ചെന്നു ബൈകിനു പിന്നിൽ കയറി. പൊടിമോന് കൊടുക്കാൻ പറ്റിയ നാല് നല്ല ന്യൂ  ജെനേറെഷൻ  തെറി ആ മടക്ക യാത്രയിൽ  തന്നെ ഞാൻ ബൈകിനു പിന്നിലിരുന്നു കമ്പോസ് ചെയ്തു .
“പൊടിമോനെ  ഇന്ന്  നിന്റെ പോടീ ഞാൻ പാറ്റും ……”

 

പ്രത്യേക അറിയിപ്പ് : ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

അമ്രുതോത്സവം – ഒരു മാധ്യമ പൊറാട്ട് നാടകം

123
അങ്ങനെ വീണ്ടും ഒരു  ശ നിയാഴ്ച കടന്നു വന്നിരിക്കുന്നു. ഈ  ശനിയും ഞായറും ഒരു വല്ലാത്ത ദിവസങ്ങളാണ് . ഒരു ജോലിയും  ഇല്ലാത്തതുകൊണ്ട്  മനസ്  എങ്ങോട്ടൊക്കെ ചാഞ്ചാടും എന്ന് ദൈവം തമ്പുരാന് പോലും പറയാന്‍ പറ്റില്ല. അങ്ങനെ  പ്രഭാത കര്‍മങ്ങള്‍ കഴിഞ്ഞു ഇരിക്കുമ്പോഴാണ് മനസിനെ ചാഞ്ചാട്ടത്തില്‍ നിന്നും ഒഴിവാക്കാന്‍ പത്രവായന തുടങ്ങിയത്  , പത്രം ഒന്നോടിച്ചു നോക്കിയപ്പോള്‍ തന്നെ  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി . മാവേലിക്കരയില്‍ കേരള സര്‍വകലാശാല കലോത്സവം നടക്കുന്നു .
പോയാലോ ?
പിന്നെയൊന്നും ആലോചിച്ചില്ല. നേരെ വെച്ച് പിടിച്ചു കലോത്സവ വേദിയിലേക്ക് . അവിടെ ചെന്നാല്‍ കാണാന്‍ പോകുന്ന കളര്‍ഫുള്‍ ചിത്രങ്ങളായിരുന്നു യാത്രാമധ്യേ മനസ്സ് മുഴുവന്‍ . പത്തു മിനിട്ട് കൊണ്ട് സ്ഥലത്തെത്തി . ആദ്യം കയറിയത് വേദി മൂന്നില്‍. ഒരുപാട് കളര്‍ പ്രതീക്ഷിച്ചു ഓടിചെന്ന ഞാന്‍ അവിടുത്തെ അന്തരീക്ഷം കണ്ടു ശശി യായി . അലങ്കാരത്തിനു തൂക്കുന്ന സീരിയല്‍ ബള്‍ബ്‌ മാലയുടെ വര്‍ണ്ണ പ്രപഞ്ചം പ്രതീക്ഷിച്ച എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത് കുറെ സര്‍കാര്‍ സ്ട്രീറ്റ് ലൈറ്റ് കളാണ് . ഒന്ന് രണ്ടെണ്ണം കത്തുന്നുണ്ട് , ചിലത് മിന്നും പക്ഷെ കത്തില്ല . പിന്നെ ചിലത് ബള്‍ബ്‌ പൊട്ടിയ നിലയില്‍ .
അങ്ങനെ ശശി യായി നില്കുംബോളാണ് ഞാന്‍ ആ രഹസ്യം അറിഞ്ഞത് , നാടോടി നൃത്തവും മറ്റു മെയിന്‍ പരിപാടികളും നടക്കുന്നത് വേദി ഒന്നിലാണ് . അല്ലെങ്കിലും  കാണുന്നെങ്കില്‍ നാടോടി നൃത്തം കാണണം . എന്താ  ഒരു ….ഒരു  ഇത് . ഏതു ? അതു തന്നെ . അവിടെയെത്തിയപ്പോള്‍ ആദ്യത്തെ സങ്കടം മാറി മനസ് നിറഞ്ഞു . ചിത്രശ ലഭങ്ങള്‍ ധാരാളമുണ്ട് …..അങ്ങനെ പനോരമിക് വ്യൂ കിട്ടുന്ന ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു നാടോടി നൃത്തം കാണാന്‍ തുടങ്ങി .അപ്പോഴാണ് അടുത്തിരിക്കുന്ന രണ്ടു പുരുഷ കേസരികളുടെ സംസാരം ഞാന്‍ ഒളിഞ്ഞു കേള്കാതെ തന്നെ കേള്കാനിടയായി . ആ സംസരത്തിലേക്ക് ….
ഒന്നാമന്‍ : ഡാ സുകു ഇന്നലെ അമൃതയുടെ അടി ഉണ്ടായിരുന്നു . നീ കണ്ടോ?
രണ്ടാമന്‍ : തോന്ന്യാസം പറയരുത് . അവള്‍ അത്തരക്കാരിയല്ല .
ഒന്നാമന്‍ : ഓ അവളല്ലെട, ഞാന്‍ പറഞ്ഞത് തിരുവനന്തപുരംകാരി കരാട്ടെ അമൃത .
രണ്ടാമന്‍ : ഓ ആ അമൃത . അതിനു അവള്‍ അടിയല്ലല്ലോ , ഇടിയല്ലേ ?
ഒന്നാമന്‍ : ഇവന്‍ കുളമാക്കും .
രണ്ടാമന്‍ : ശ രിയാ അവളുടെ ഇടി കൊണ്ട അവന്മാരുടെ നെഞ്ച് കുളമല്ല, പുഞ്ചപ്പാടം ആയെന്നാണ്‌ നികേഷ് കുമാര്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .
ഒന്നാമന്‍ : എടാ പുല്ലേ ഞാന്‍ പറഞ്ഞത് ആ ഇടിയല്ല , ഇത് അടി – ഡ്രംസ് അടി . ഇന്നലെ അവളുടെ ഡ്രംസ് അടി മത്സരം ഉണ്ടായിരുന്നു . ഒരു ഒന്നൊന്നര  അടിയായിരുന്നു .
രണ്ടാമന്‍ : ഓ അതായിരുന്നോ ? ഞാന്‍ കണ്ടില്ലടെ .

ഇത്രയും കേട്ടപ്പോള്‍ എനിക്കൊരു കാര്യം മനസിലായി . ഇത്രയ്ക്കു പോപ്പുലറായ അമൃതയെ അറിയാത്ത ഭാവം നടിച്ചാല്‍ ഞാനൊരു ജാഡ തെണ്ടിയാണെന്ന്  ആള്‍കാര്‍ വിചാരിക്കും .

പിന്നെയും രണ്ടു ഐറ്റം കൂടി കഴിഞ്ഞു ഏതെങ്കിലും  നല്ല  മോഹിനിയാട്ടികളെ  കാണാന്‍ പറ്റുമൊ എന്നറിയാന്‍ ഞാന്‍ റോന്തു ചുറ്റാന്‍ ഇറങ്ങിയപ്പോള്‍, ദാ വരുന്നു മൂന്നു പേര്‍ . മൂന്നു പേരും ഓരോ ദിനപത്രം വീതം എല്ലാവര്‍ക്കും കൊടുക്കുന്നു . എനിക്കും കിട്ടി മൂന്നെണ്ണം- മാതൃഭൂമി , മനോരമ , കേരള കൌമുദി . ആദ്യം മാതൃഭൂമി തന്നെ നിവര്‍ത്തി. രണ്ടും മൂന്നും പേജ് കലോത്സവ വാര്‍ത്തകളാണ് . പേജ് കണ്ടു ഞാന്‍ ഒന്ന് ഞെട്ടി. പേജ് നിറയെ അമൃത . അമൃത ഇരിക്കുന്നു , നടക്കുന്നു, ചിരിക്കുന്നു , കൂട്ടുകാരികളോട് സംസാരിക്കുന്നു ……….. സര്‍വത്ര അമൃത മയം. അതിനിടയില്‍ പേരിനു മാത്രം മറ്റു വാര്‍ത്തകളും . ആവെസത്തില്‍ മനോരമ നിവര്‍ത്തി . കടിച്ചതിനെക്കാള്‍ വലുത് ദേ പുനത്തില്‍ . അവിടെയും അമ്രിതമയം .

ഇനിയുള്ളത്  ഒരു  കിലോ  പഞ്ചസാര പൊതിഞ്ഞാലും  കീറിപ്പോകും എന്ന  ഒറ്റക്കാരണം കൊണ്ട്  മലയാളികള്‍ തഴഞ്ഞ കൗമുദിയാണ് . ഒടുവില്‍ കൌമുദി നിവര്‍ത്തി .  ഹോ സമാധാനമായി . അമ്രിതയുടെ ഒരു വാര്‍ത്ത‍ മാത്രം.
” തിരുവനന്തപുരത്ത് മൂന്ന്  പുരുഷന്മാരെ ഒറ്റയ്ക്ക് തല്ലിയ അമൃത മാവേലിക്കരയില്‍ നിധിന്റെ അടി കൊണ്ട് പുളഞ്ഞു” .
ഞാന്‍ വീണ്ടും ഞെട്ടി . ഈശ്വരാ വീണ്ടും സ്ത്രീ പീഡനമോ . വാര്‍ത്ത‍ വിശദമായി വായിച്ചപ്പോളാണ് പിടികിട്ടിയത്  , അത്  അമൃത ഡ്രംസ് അടിയില്‍ പരാജയപ്പെട്ട വാര്‍ത്തയാണ്  . നിധിന്‍ എന്ന  മത്സരാര്‍ഥിയാണ് വിജയിച്ചത് . അതാണ്  കൗമുദി  പറഞ്ഞത് . ബാകിയൊക്കെ ആര്‍കും വേണ്ടാത്ത മറ്റു വിജയികളുടെ വാര്‍ത്തകള്‍ . എന്തായാലും കൌമുദിയുടെ പത്ര ധര്മത്തില്‍ എനിക്ക് അഭിമാനം തോന്നി . കാരണം മറ്റു  പത്രക്കാരെല്ലാം അമ്രിതയുടെ വാര്‍ത്ത‍  കൊണ്ട് പേജ്  നിറച്ചപ്പോള്‍ , കൗമുദി അത് ചെയ്തില്ല . ആ സന്തോഷം, അതോന്നറിയി ക്കാന്‍ കലോത്സവ മീഡിയ സെന്റ്റെരില്‍ ചെന്നപ്പോള്‍ അവിടെ എന്റെ സുഹൃത്തും കൌമുദി ബ്യുറോ ചീഫും ആയ അനൂപേട്ടനെ കണ്ടു . മാധ്യമ ധര്‍മം കാത്ത എന്റെ സുഹൃത്തിനോട്‌ ഞാന്‍ കാര്യം തിരക്കി
“എന്താ അനൂപേട്ടാ നിങ്ങള്‍ ഇന്ന് അമ്രിതയെ വിട്ടുകളഞ്ഞത് . ചൂട് വാര്‍ത്തയ ല്ലരുന്നോ ?
അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് വെള്ളി യാഴ്ചതെ പത്രം എടുത്തു തന്നു . അത് നിവര്‍ത്തിയ ഞാന്‍ വീണ്ടും ഞെട്ടി . ദേ കൌമുദി നിറയെ അമൃത. ” അമൃത കലോത്സവത്തില്‍ പങ്കെടുക്കും”, അമൃത അടിക്കാനുള്ള പരിശീ ലനത്തില്‍ “, അമൃത മാവേലികരയില്‍ “, “പെണ്സിംഹം നാളെ വേദിയില്‍” ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍ .
” മോനെ മറ്റൊരു പ്പത്രത്തിലും വെള്ളിയാഴ്ച അമ്രിതയെ പറ്റി വാര്‍ത്തയില്ല, ഇത് കൌമുദിയില്‍ മാത്രം ” അനൂപേട്ടന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്നാലും നിങ്ങളെങ്ങനെ ?”
” മിനിയാന്ന് വൈകിട്ട് പുന്നമൂട് വഴി പോകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോഴാണ് ഞാന്‍ അറിഞ്ഞത് ഇവിടെ അടുത്തൊരു വീട്ടില്‍ അമൃത എത്തിയിട്ടുണ്ടെന്നു . അമൃതാനന്ദമയി അമ്മയാണെന്ന് കരുതി ഓടി ചെന്ന് നോക്കുമ്പോള്‍ , ദേ നമ്മുടെ അമൃത  . പിന്നെ താമസിച്ചില്ല . രണ്ടു മൂന്ന് ഫോട്ടോയും പിടിച്ചു അപ്പോള്‍ തന്നെ വാര്‍ത്ത പ്രിന്റ്‌ വിഭാഗത്തില്‍ എത്തിച്ചു – എങ്ങനെയുണ്ട് ? ഈ വര്തയുള്ളപ്പോള്‍ പിന്നെ എന്തിനാടാ ഇന്നത്തെ ഈ ആറിയ കഞ്ഞി നമുക്ക് ”

ഇപ്പോഴാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത് .ഇതാണ് മോനെ പത്ര ധര്‍മം. ഒരു കാര്യത്തില്‍ അഭിമാനിക്കാം, അമൃത കാരണം കലോത്സവം ശരിക്കും അമ്രിതോല്സവം ആയി മാവേലികര മൊത്തം ഒന്ന് ചൂടായി. അങ്ങനെ  കല്ല്‌  ചൂടായി കിടന്നപ്പോള്‍ പത്രക്കാരൊക്കെ  ഓരോ അപ്പം ചുട്ടു . അത്രേയുള്ളൂ . കാക്കയുടെ വിശപ്പും മാറും , പശുവിന്റെ കടിയും തീരും !

കുറിപ്പ് : മുന്‍പ് ഈ പോസ്റ്റ്‌ വായിച്ച എന്റെ സുഹൃത്തുകള്‍ വീണ്ടും  അവിചാരിതമായി ഇവിടെ വന്നാല്‍ ഈ കഥയുടെ തലക്കെട്ട്‌ മാറിയതായി കാണാം. എന്റെ ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍ണമായ അഭ്യര്‍ഥനയെ (ഭീഷണിയെന്ന് ചിലര്‍ കളിയാക്കി പറയും ) തുടര്‍ന്നാണ് പഴയെ തലക്കെട്ട്‌ മാറ്റിയതു എന്ന് പൊടിമോന്‍ ഇവിടെ വ്യക്തമാക്കുന്നു.