കിനോ

“കുട്ടിമാമാ ഈ കിനോന്ന് പറഞ്ഞാലെന്താ?”

ചാനലുകള്‍ മാറ്റുന്നതിനിടയില്‍ എപ്പോഴെങ്കിലും യോദ്ധയിലെ ഈ ഡയലോഗ് കാണാനിടയായാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നേപ്പാളിന്റെ ചരിത്രഭൂപടമോ, ബുദ്ധനോ, മോഹന്‍ലാലോ അല്ല..അത് സരയുവിന്റെ മുഖമാണ്.

ക്ഷമിക്കണം സരയൂന്നല്ല കിനോ..അതാണല്ലോ ഞങ്ങള്‍ വിളിക്കുന്ന പേര്. കുഞ്ഞുമുഖം, ചപ്പിയ മൂക്കും, വെളുത്ത് കിരിഞ്ഞ് പാണ്ട് വന്നോയെന്ന് സംശയിപ്പിക്കുന്നമാതിരി നിറവും.
അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അന്ന് പേരൊന്നുമിട്ടിട്ടില്ല. ഒരു കുഞ്ഞ്, പെണ്‍കുഞ്ഞ് അത്രെയുള്ളൂ.

എനിയ്ക്കും എനിയ്ക്കൊപ്പം സരോജയക്കയുടെ വീട്ടില്‍ കാണാന്‍ വന്നവര്‍ക്കെല്ലാം ഈ കുഞ്ഞ് ഒരേയൊരു ഭാവമാണ് ഉണര്‍ത്തിയത്. അത്ഭുതം!

ഞങ്ങളെല്ലാവരും ആദ്യമായാണ് ഒരു നേപ്പാളി കുഞ്ഞിനെ കാണുന്നത്. എനിക്ക് അന്നെത്രയെയായിരുന്നു പ്രായം? പന്ത്രണ്ടോ, പതിമൂന്നോ? പതിനാലാവും.

നേപ്പാളിക്കുഞ്ഞെന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് നമ്മളെപ്പോലെ തന്നെയായിരുന്നു. രണ്ടു കയ്യും രണ്ടു കാലുമൊക്കെതന്നെ.

“മൂക്ക് കണ്ടോ വിലാസിനിയെ, ഗൂര്‍ഖകളുടെ കൂട്ടുണ്ട്. ചപ്പിയുറിഞ്ചിയ പോലെ..”

ആരുടെ വകയായിരുന്നു ഈ അടക്കംപറച്ചില്‍. സരസ്വതിയമ്മയുടെയോ അതോ പത്മജത്തിന്റെയോ? ഓര്‍മ്മയില്ല.

നോക്കിനിന്നപ്പോള്‍ ആ കുഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. ഒരു മലയാളി ചിരി വരുന്നില്ല…ചിരിയില്‍ നാടിന്‍റെ ചരിത്രമുറങ്ങുന്നുണ്ടോ?

നേപ്പാളി നേഴ്സിന്‍റെ ഗര്‍ഭപാത്രത്തില്‍ മലയാളി ഡോക്ടര്‍ സൂക്ഷിച്ച രേതസ് വളര്‍ന്ന് ഭ്രൂണമായി പിന്നെയും വളര്‍ന്ന് വയര്‍ പിളര്‍ന്നു വന്നതാണ് ഇവള്‍.

സരസ്വതിയും പത്മജവും ഈ രഹസ്യം പങ്കുവെക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.

അച്ഛന്‍ മലയാളിയാണെങ്കില്‍ പിന്നെങ്ങനെ ഇത് നേപ്പാളിയാകും. അര നേപ്പാളിയല്ലേ ആകൂ. എന്തോ അത് എല്ലാരും സൗകര്യപൂര്‍വ്വം കാര്യമാക്കിയില്ല. അര-നേപ്പാളിയല്ല..മുഴുനേപ്പാളിയായി കാണാനായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പിള്ളേര് സെറ്റിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കുംഅതായിരുന്നു താല്പര്യം എന്ന് തോന്നുന്നു.

കുഞ്ഞിന് പൈതൃകം നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ നാട്ടില്‍തന്നെ ഉപേക്ഷിച്ച് അമ്മ ബുദ്ധന്റെ നാട്ടിലേക്ക് പോയി. അച്ഛന്‍ അച്ഛന്റെ വീട്ടിലേക്കും.

പലകൈകള്‍ മറിഞ്ഞ് ഒടുവില്‍ ആ സങ്കരയിനം വിളവ്‌ നാട്ടിലെ തരിശുഭൂമിയായി മനംനൊന്ത് കിടന്ന മച്ചിയക്ക എന്നാ സരോജയക്കയുടെ കൈകളിലെത്തി..ദത്തുപുത്രി

ആ അത്ഭുതശിശുവിനെ കാണാനായിരുന്നു ഞങ്ങള്‍ നാട്ടുകാര്‍ ഒത്തുകൂടിയത്. ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരൊക്കെ പിരിഞ്ഞുപോയി. ആകാശം മേഘാവൃതമായിരുന്നു, നാട്ടുകാരുടെ മനസും.

“മച്ചിയെന്നും മച്ചി തന്നെ”

“ഇത് വളര്‍ന്ന് വലുതായാല്‍, അത് അതിന്റെ തന്തയെയോ തള്ളയെയോ തേടിപ്പോകും”

“അല്ലേലും ഈ വയസ്കാലത്ത് ഇവര്‍ക്കിതെന്നാത്തിന്റെ കേടാ..”

“വല്ല അനാഥാലയത്തിലും ഈ കൊച്ചു മനസമാധാനമായി കഴിയത്തില്ലായിരുന്നോ”

“അല്ല ഇതിപ്പം കൊച്ചിനെ അറിയിക്കേണ്ട എന്നുവെച്ചാലും കാര്യമില്ല, വലുതായാല്‍ കൊച്ചിന് തന്നെ കാര്യം പിടികിട്ടും”

“അതെങ്ങനാ ആരേലും പറയാതെ”

“തന്തയും തള്ളയും കറുത്തത്, കൊച്ചു നല്ല പാല്പോലെ വെളുത്തത്.അതിനു മനസിലാകും ഇവരുണ്ടാക്കിയതല്ലെന്ന്”

ഇങ്ങനെ ഒരുപാട് ഡയലോഗുകള്‍ ചുറ്റുപാടും മാറ്റൊലി കൊണ്ടിരുന്നു. സരോജവും ഭര്‍ത്താവ് മണിയനും മാത്രം മാറ്റൊലികള്‍ കേട്ടില്ല.

ഒരു ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനും ചിന്തിച്ചു..ഇവള്‍ വളര്‍ന്ന് വലുതായാല്‍ അച്ഛനെയും അമ്മയെയും തേടിപ്പോകുമോ? അമ്മയെ തേടിയാണെങ്കില്‍ അങ്ങ് നേപ്പാള്‍ വരെ പോകണ്ടേ. അവള്‍ക് അങ്ങനെ പോകാനുള്ള ഐഡിയ ഉണ്ടാകുമോ?
എന്തോ എനിക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിച്ചില്ല. അന്ന് സത്യന്‍ അന്തിക്കാട് അച്ഛനെയും അമ്മയെയും തേടിപ്പോകുന്ന മക്കളുടെ കഥയൊന്നും പറഞ്ഞുതുടങ്ങിയിട്ടില്ല.

ഒരു വേലിയ്ക്കിപ്പുറത്ത് നിന്ന് ആ നേപ്പാളിന്റെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകള്‍ എനിക്ക് കാണാമായിരുന്നു.

ആ നേപ്പാളികുഞ്ഞിന് അവര്‍ സരയു എന്ന് പേരിട്ടു. പക്ഷെ ആ മുഖത്ത് നോക്കി സരയൂ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അയല്‍പക്കത്തെ നല്ലനടപ്പുകാരായ പിള്ളേര് കൂട്ടം.ഞങ്ങളുടെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഞാന്‍ അവള്‍ക് കിനോ എന്ന് പേരിട്ടു…ആദ്യം ഞാന്‍ വിളിച്ചു “കിനോ”..പിന്നെ ഞങ്ങളെല്ലാവരും വിളിച്ചു “കിനോ…”അങ്ങനെ സരയു കിനോയായി.

കിനോ വളര്‍ച്ചയുടെ ഓരോ പടവും കയറുമ്പോ, പ്രകടമായ മാറ്റങ്ങള്‍ മണിയനിലായിരുന്നു. ആദ്യമൊക്കെ കിനോ മണിയന് തന്റെ പരസ്യമായ ഒരു അഹങ്കാരമായിരുന്നു. നാട്ടിലെ ഏറ്റവും സുന്ദരി തന്‍റെ മകളാണെന്ന് മണിയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. സംഗതി അവള്‍ സുന്ദരിയാണെങ്കിലും പ്രഖ്യാപനം കേട്ടാല്‍ ഞങ്ങള്‍ ചിരിക്കും.

വളര്‍ച്ചയുടെ പടവുകള്‍ കയറി കയറി വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. കിനോ ഋതുമതിയായി, ആയോന്നറിയില്ല, ആയിക്കാണണം. ഇതൊക്കെ ഞാനെങ്ങനെ അറിയാനാ.എന്തായാലും അധികം താമസിയാതെ സരോജയക്ക ദേഹം ഉപേക്ഷിച്ച് യാത്രയായി. ആ ചെറിയ വീട്ടില്‍ മണിയനും കിനോയും മാത്രമായി.
പിന്നീടുള്ള ദിവസങ്ങള്‍ നാട്ടുകാരില്‍ ചിരിയും, മണിയനില്‍ ഭയവും, കിനോയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മറ്റേതോ വികാരവും നിറയ്ക്കുന്നതയിരുന്നു.

കിനോ പഠിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ തന്‍റെ മകളെ നശിപ്പിക്കും എന്ന ചിന്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആ ചിന്ത മണിയനിലേക്ക് എങ്ങനെ കുടിയേറി എന്നത് എനിക്ക് ഓര്‍മ്മയില്ല, അല്ല അറിയില്ല എന്നതാണ് സത്യം.

അങ്ങനെ 14 വയസുകാരിയെ ദിവസവും അച്ഛന്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും. വീട്ടില്‍ നിന്നറങ്ങി സ്കൂളില്‍ എത്തുന്നത്‌വരെയും കിനോയുടെ കയ്യില്‍ മണിയന്‍ മുറുകെ പിടിച്ചിരിക്കും, ഒരു പരുന്തിനും റാഞ്ചാന്‍ പറ്റാത്തവിധം.

വൈകിട്ട് ദേശിയഗാനം മുഴങ്ങും മുന്‍പേ മണിയന്‍ സ്കൂളില്‍ ഹാജരാകും, കിനോയെ കൂട്ടിമടങ്ങാന്‍. വഴിവക്കിലെങ്ങാനം സഹപാഠികള്‍ സംസാരിക്കാന്‍ വന്നാല്‍ മണിയന്‍ അവരെ ആട്ടിയോടിക്കും. മണിയന്‍റെ കണ്ണുകളില്‍ എപ്പോഴും ഭയം മാത്രം.

ആ ഭയം വളര്‍ന്ന് ഏതോ നിലയില്‍ എത്തിയപ്പോള്‍ മകളെ സ്കൂളില്‍ വിടുന്നത് തന്നെ ആപത്താണെന്ന് മണിയന്‍ തീരുമാനിച്ചു. പതിനാലാം വയസില്‍ തന്നെ കിനോയുടെ സ്കൂള്‍ജീവിതം അവസാനിച്ചു.
മണിയന്‍ എല്ലാവര്ക്കും ചിരിക്കാനുള്ള വകയായി അതിവേഗം വളര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ഛന്‍ മകള്‍ക്ക് വീട്ടില്‍ കാവലിരുന്നു. ആണുങ്ങളെല്ലാം കാമപ്പിശാചുക്കളാണെന്ന അരുളിപ്പാട് മണിയനുണ്ടായി എന്നാണ് പത്മജം അടക്കം പറഞ്ഞത്.

ഊണും ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പറമ്പില്‍ ചുറ്റിനടക്കലും..ഇതായി കിനോയുടെ ദിനചര്യ.

പോകപ്പോകെ മണിയന് അയല്‍പക്കത്തെ ആണ്‍കുട്ടികളെയും പേടിയായി. മണിയന്‍ ഉറക്കംപോലുമുപേക്ഷിച്ചു കിനോയ്ക്ക് കാവലിരുന്നു.

മണിയന്‍ ആരോടും മിണ്ടില്ല, കിനോയ്ക്ക് മിണ്ടാനുള്ള അവസരവുമില്ല. അവരുടെ ലോകം ദിനംപ്രതി ചെറുതായിക്കൊണ്ടിരുന്നു. പകലും രാത്രിയുമൊക്കെ അനാവശ്യമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കിനോയെ വീടിനു പുറത്തുകണ്ടു. ഉല്ലാസവതിയായി പറമ്പില്‍ ചുറ്റി നടക്കുന്നു. മണിയനെ വെളിയിലെങ്ങും കാണുന്നുമില്ല. ആകാംഷയുടെ പ്രേരണയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഞാന്‍ വേലിയ്ക്കല്‍ ചെന്ന് കിനോയെ വിളിച്ചു..

“സരയൂ..”

വിളികേട്ട് അവള്‍ തിരിഞ്ഞു നോക്കി, ഓടി വേലിയ്ക്കരികില്‍ എത്തി.

“എന്താ ചേട്ടാ”

അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാമായിരുന്നു. ഒരുപക്ഷെ വളരെനാള്‍ കൂടി മണിയനല്ലാതൊരു മനുഷ്യജീവിയോട് സംസാരിക്കാന്‍ കഴിഞ്ഞതിനാലാകും.

“നിന്‍റെ അച്ഛനെവിടെ?”

“അച്ഛന് ദീനമാ, തീരെ വയ്യ..അകത്ത് കിടക്കുവാ…”

അച്ഛന് ദീനമാണെന്ന് പറയുമ്പോ സാധാരണ മക്കള്‍ക്കുണ്ടാകേണ്ട വിഷമം അവളുടെ ശബ്ദത്തിലില്ലായിരുന്നു. ആ ദുഖത്തിനും മേലെ നില്‍ക്കുന്ന സന്തോഷം ഉണ്ടാകും…

എന്തായാലും ഈ നേപ്പാളി പെണ്ണ് എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ ചെറുതായൊന്ന് അത്ഭുതപ്പെട്ടു.

“വെറുതെയല്ല നിന്നെ വെളിയില്‍ കണ്ടത്, അപ്പൊ സ്വാതന്ത്ര്യദിനമായിട്ട് എന്താ പരിപാടി?”
എന്‍റെയാ തമാശയ്ക്ക് ഞാന്‍ മാത്രം ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരകളില്‍ വേലിയിറക്കം കണ്ടു.

ആ വേലിയിറക്കം നോക്കിനില്‍ക്കുമ്പോഴാണ് ഒരു അശരീരി..

“ഡാ…….നീയെന്‍റെ മോളെ..”

ദീനമായിക്കിടക്കുന്നു എന്ന് പറഞ്ഞ മണിയന്‍ വാതിലും കടന്ന് ഞങ്ങളുടെ നേര്‍ക്ക്ചീറിപ്പാഞ്ഞു വരുന്നു
ഓടിയടുത്തെത്തി മണിയന്‍ കിനോയെ വലിച്ച് നെഞ്ചോട്‌ ചേര്‍ത്തു, പിന്നെയെന്തൊക്കെയോ അലമുറയിട്ടു. ഒരു ബഹളത്തിന്‍റെ സൂചനകിട്ടിയ അയല്‍ക്കാരൊക്കെ നിമിഷനേരം കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും കൂടി. കൂട്ടത്തില്‍ രാവിലെ അമ്പലത്തില്‍ പോയ അച്ഛനോ അമ്മയോ ഉണ്ടോന്നു ഞാന്‍ പാളി നോക്കി, ഭാഗ്യം വന്നിട്ടില്ല, ഉടനെയെങ്ങും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം ഞാന്‍ കണ്ടെത്തി.

“ഇവനെന്‍റെ മോളെ നശിപ്പിക്കും, എനിക്കറിയാം..പറയടാ നായേ…നിനക്കെന്‍റെ മോളെ നശിപ്പിക്കാണോ…”

കാഴ്ചക്കാരുടെ എണ്ണം ഒന്നൊന്നായി കൂടിവന്നു. ആരുമൊന്നും മിണ്ടിയില്ല..കഴച്ചക്കാരായി തന്നെ ന്നിന്നു.

“പറയടാ നായെ, നിനക്കെന്‍റെ മോളെ നശിപ്പിക്കണോ….കൊല്ലുമെടാ നിന്നെ ഞാന്‍.”
മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളുകയായിരുന്നു.

ഇത്രയും കേട്ടപ്പോ എനിക്കും അഭിമാനക്ഷതം
“പരട്ടുകിളവാ..തോന്ന്യാസം പറയരുത്..തന്‍റെ മോളെ ഇവിടാരും നശിപ്പിക്കില്ല..താനായിട്ട് നശിപ്പിക്കാതിരുന്നാ മതി…അതെങ്ങനാ തന്‍റെ മോളല്ലല്ലോ..ചിലപ്പോ താന്‍ തന്നെ വേണേല്‍…”

“നായിന്‍റെ മോനെ..എന്താടാ പറഞ്ഞേ..നീ നീ നീയാണ്..നീ എന്‍റെ മോളെ നശിപ്പിക്കും” മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളി.

ചുറ്റും കാഴ്ചക്കാരായി നിന്നവരുടെ മുന്നില്‍വെച്ചേറ്റ അഭിമാനക്ഷതവും, ആവേശവും, രോഷവും എന്‍റെ ഞരമ്പുകളില്‍ ഇരച്ചുകയറി. വലതുകാലുയര്‍ത്തി അയാളുടെ നെഞ്ചുംകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു.
ലക്‌ഷ്യം നെഞ്ചിന്‍കൂടായിരുന്നെങ്കിലും അടിവയറുവരയെ കാല് പോങ്ങിയുള്ളൂ…പക്ഷെ ആദ്യചവിട്ടില്‍ തന്നെ പുറകിലേക്ക് മറിഞ്ഞുവീണു.
വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ എന്‍റെ ദേഹത്തെ മണ്ണ് തട്ടികുടയുമ്പോഴും അയാള്‍ കിനോയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അയാളുടെ പ്രായത്തെ വെല്ലുന്ന ദൃഡപേശികളില്‍ അവളുടെ മുഖം ഞെരിഞ്ഞമര്‍ന്ന് വേദനിക്കുന്നുണ്ടോ എന്ന് തോന്നി.
ഭയാശങ്കകളുടെ നിഴലുകള്‍ വീണ മുഖത്ത് രണ്ടുകണ്ണുകളുടെ തേരോട്ടം നടതുന്നതായാണ് മണിയന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കാണാനായത്.

ആള്‍ക്കൂട്ടം എപ്പോഴോ പിരിഞ്ഞുപോയി. എല്ലാവരും വീടണഞ്ഞു. വേലിയ്ക്കല്‍ നിന്നിരുന്ന അമ്പഴം ഇലപൊഴിക്കാന്‍ തുടങ്ങിയിരുന്നു. മണിയന്‍ സരയുവിനെയും ചേര്‍ത്ത്പിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. മുന്‍വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

അന്നത്തെ ദിവസം ആ വാതില്‍ തുറന്നതേയില്ല. രണ്ടാം ദിവസം ഞാന്‍ ഉറ്റുനോക്കിയിരുന്നു. ഇല്ല വാതിലും ജനലുകളും അന്നും തുറന്നതേയില്ല.

ഭയത്തിന്‍റെ വിത്തുകള്‍ എന്‍റെ മനസിലും വീണുതുടങ്ങിയിരുന്നു. മൂന്നാം ദിവസം പുലര്‍ന്നിട്ടും ആ വാതില്‍ തുറന്നില്ല. പലരും തട്ടിയും മുട്ടിയും നോക്കി, തുറന്നില്ല. ഞാനും മുട്ടി നോക്കി, തുറക്കപ്പെട്ടില്ല.

വൈകുന്നേരം പത്മജത്തിന്‍റെ മകന്‍ മണിയന്‍റെ വീട്ടിലെ മുന്‍വശത്തെ ജനലില്‍ മുഖം ചേര്‍ത്ത് ഉള്ളിലെ കാഴ്ച വല്ലതും തടയുന്നുണ്ടോ എന്ന് നോക്കുന്നത് കണ്ടു. സ്വകാര്യതയുടെ ചുക്കിച്ചുളിവുകള്‍ നിവര്‍ത്തിനോക്കി ഇക്കിളിപ്പെടാനുള്ള പ്രായം അവനായിട്ടുണ്ട്. ആവനും നിരാശ മുറ്റിയ മുഖവുമായിട്ടാണ് മടങ്ങിയത്. മൂന്നാം നാള്‍ അവസാനിപ്പിക്കാന്‍ സൂര്യന്‍ യാത്രയായപ്പോഴും ആ വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല.

മാറ്റൊലികള്‍ വീണ്ടുമുണ്ടായി. പത്മജവും സരസ്വതിയും പുതിയ അതിഥികളും പങ്കെടുത്തു.

“അങ്ങേരാ കൊച്ചിനെ കൊന്നുകാണുമോ ?”

“പോലീസില്‍ അറിയിച്ചാലോ ?”

“നമുക്ക് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയാലോ ?”

“അങ്ങേരു തന്നെ ആ കൊച്ചിനെ നശിപ്പിച്ചിട്ടുണ്ടാകും”

“എനിക്കും അങ്ങനാ തോന്നുന്നേ..പണ്ടേ നശിപ്പിച്ചിട്ടുണ്ടാകും..സ്വന്തം മോളല്ലല്ലോ”

“എന്നാലും ആ കൊച്ച്, അങ്ങേരതിനെ എന്ത് ചെയ്തോ ആവൊ?”

മാറ്റൊലികള്‍ കുറെയുണ്ടായി, ആരും മണിയനെന്ത് സംഭവിച്ചുകാണും എന്ന് ആശങ്കപ്പെട്ടില്ല
നാളെ വാതില്‍ തുറക്കുമായിരിക്കും. തുറന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഇതിനോടകം എല്ലാവരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തീരുമാനം കൈക്കൊണ്ട ശേഷം എല്ലാവരും വീടണഞ്ഞു.
നാളെ നേരം വെളുക്കട്ടെയെന്നു പറഞ്ഞ് ഞാനും ഉറങ്ങാന്‍ കിടന്നു

6 thoughts on “കിനോ

  1. നേരം വെളുത്തില്ലേ ഇതുവരെ.. എണീക്കെടാ… എണീറ്റ്‌ അവർ വാതിൽ തുറന്നോന്നു നോക്ക്

  2. കിനോക്ക് എന്ത് പറ്റീന്ന് പറയണ്ട…. അതിനി ഞങ്ങള്‍ വായനക്കാരടെ സ്വാതന്ത്ര്യാ…!!!

  3. @പൈയ്യന്‍സ് & @Hamsakkoya: ഇങ്ങനെയും ഇടയ്യ്ക്കൊക്കെ വേണ്ടേ 🙂
    @Helma : പേടിക്കണ്ടാ, ഇപ്പോഴും ജീവനോടെയുണ്ട്.
    @rahul chandran : നേരം വെളുക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ട്
    @ആമി : ഇല്ല്യ പറയില്ല..:)

    വായിക്കാന്‍ സന്മനസ് കാട്ടി പ്രോത്സാഹിപ്പിക്കുന്ന എല്ലാര്ക്കും പൊടിമോന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞൊഴുകുന്ന നന്ദി 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )