കൊളോണിയല്‍ ബ്രദേഴ്സ്

കായലിലേക്ക് ചരിഞ്ഞു കുഞ്ഞോളങ്ങളെ ഉമ്മവച്ചു കിടക്കുന്ന ഒരു തെങ്ങ്, ഓളങ്ങള്‍ പരസ്പരം മത്സരിച്ചു ആ കരിക്കിന്‍ കുലകളെ ഉമ്മവെക്കാനായി ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്.  ആലപ്പുഴയുടെ കായല്‍ ഭംഗി ഒരു കോട്ടജിന്റെ അരികിലുള്ള പച്ചപ്പുല്‍തറയില്‍ ഇരുന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നു അയാള്‍.  തലമുടി നീട്ടി വളര്‍ത്തി തോളൊപ്പം എത്തിയിരിക്കുന്നു, സാമാന്യം നല്ലരീതിയില്‍ താടി മീശ രോമങ്ങളുമുണ്ട്.  ആകെ മൊത്തത്തില്‍ ഒരു മെല്ലിച്ച ആള്‍രൂപം. കണ്ണുകള്‍ ശാന്തമാണ്, പക്ഷെ വല്ലാത്തൊരു തിളക്കം ആ കണ്ണുകളില്‍ കാണാന്‍ സാധിക്കും.  ആ തിളക്കം മുഖത്തേക്കും പടര്‍ന്നിട്ടുണ്ടോ എന്ന് കാണുന്നവര്‍ക് തോന്നിയാല്‍ അതില്‍ അതിശയോക്തി ഇല്ല.
അത് മറ്റാരുമല്ല! ലോകത്തിനു മുഴുവന്‍ സ്നേഹ സമാധാന സന്ദേശം പകര്‍ന്ന, ഹൃദയവിശാലതയുടെ പര്യായമായ, കരുണാമയനായ
ആ ദൈവപുത്രന്‍, യേശു എന്ന യേശു ക്രിസ്തു!.  ചിന്താകുഴപ്പമോ, ആശയക്കുഴപ്പമോ, ഏതോ ചോദ്യത്തിന്‍റെ ഉത്തരതിനുള്ള ആകാംഷയോ ഒന്നും തന്നെ ആമുഖത്തില്ല.  ഒരു നിത്യ ശാന്തത!

തനിക്കു ചുറ്റും ഒരു പ്രഭാവലയം ഉണ്ട് എന്ന് മറ്റുള്ളവര്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഇടയ്ക്കിടയ്ക്ക് തന്‍റെ ചുറ്റും നോക്കുന്നുണ്ട്. അങ്ങനെ കായലിന്‍റെ ആഴ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുംബോളാണ് പിന്നില്‍ പുല്‍നാമ്പുകള്‍ ചവിട്ടിയരക്കുന്ന ഒരു കാലടി ശബ്ദം കേട്ടത്. ആ ശബ്ദം ഒരു ആള്‍രൂപമായിതന്‍റെ അരികില്‍ വന്നിരുന്നിട്ടും അദ്ദേഹം കായലില്‍ നിന്നും കണ്ണുകള്‍ പിന്‍വലിചില്ല. കറുത്ത് കുറിയ ആ മനുഷ്യന്‍ യേശുവിന്‍റെ മുഖത്തേക്ക് തന്നെ കുറേനേരം നോക്കിയിരുന്നു.
ഒരു നിമിഷം! എന്തോ ഒന്ന് കണ്ടു പിടിച്ചത്‌ പോലെ, മനസില്‍ ഒരായിരം ലഡ്ഡു പൊട്ടിയത് മുഖത്തേക്ക് വാരിവിതറി ആശ്ചര്യത്തില്‍ പൊതിഞ്ഞ ഒരു ചോദ്യം
“ബാബു ആന്‍റണി അല്ലെ ? സിനിമാനടന്‍ ?”
“അല്ല എ കെ ആന്‍റണി. എന്താ ?” ഒരല്പം ദേഷ്യം കലര്‍ന്ന സ്വരമായിരുന്നു മറുപടി.

“ചുമ്മാ കള്ളം പറയാതെ സാറെ. എനിക്കറിയാം ചന്ത സിനിമയിലെ അതേ ബാബു ആന്‍റണി. എന്‍റെ പേര് മണി, സാറെന്താ ഇവിടെ ?” മണി വിടാന്‍ ഉദ്ദേശമില്ല!

“എന്‍റെ പൊന്നു സഹോദരാ, ഞാന്‍ ബാബു ആന്‍റണിയുമല്ല, എ കെ ആന്‍റണിയുമല്ല, ചന്ത സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. പിന്നെ സിനിമ! ഞാന്‍ അഭിനയിചിട്ടോക്കെയുണ്ട്, പക്ഷെ അതൊന്നും മണി കാണാന്‍ സാധ്യതയില്ല, എല്ലാം അവാര്‍ഡു പടങ്ങളായിരുന്നു”

മണിക്ക് ആകപ്പാടെയൊരു ആശയക്കുഴപ്പം.
“അപ്പൊ സാറിന്‍റെ പേരെന്താ?” മണിക്ക് വീണ്ടും സംശയം.

ഇവന് അറിയേണ്ടത് അറിയാതെ ഇവിടുന്നു പോവില്ല എന്ന് യേശുവിനു മനസിലായി.
“ഞാന്‍ യശോധ കൃഷ്‌…….., അല്ല യേശു. അങ്ങനെ പറഞ്ഞാലേ എല്ലാരും അറിയൂ ”

മണിക്ക് എന്തോ പിടികിട്ടിയ സന്തോഷം. ” അപ്പൊ നമ്മുടെ യേശുദാസിന്‍റെ ബന്ധു ആണല്ലേ. അങ്ങനെ വരട്ടെ, അതാണ് എനിക്ക് നല്ല പരിചയം തോന്നിയത്”

യേശുവിനു സഹികെട്ടു. “എന്‍റെ പൊന്നു മണിയാ, ഞാന്‍ അവരെക്കാളൊക്കെ മുന്‍പേ ജനിച്ചതാ. ഞാന്‍ യേശു, യേശു ക്രിസ്തു ഫ്രം ജറുസലേം. ഇപ്പം മനസിലായോ ?”

അതുവരെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ ചിലച്ചു കൊണ്ടിരുന്ന മണി അത്ഭുദപരതന്ത്രനായി ചാടി എഴുന്നേറ്റു.
“എന്‍റെ ദൈവമേ,  സോറി. എന്‍റെ കര്‍ത്താവെ… ഞാന്‍ എന്തായി കാണുന്നത്. ഇതിപ്പോ പ്രാഞ്ചിയേട്ടനു കിട്ടിയതിനേക്കാള്‍ വലിയ ഭാഗ്യമാണല്ലോ എനിക്ക് കിട്ടിയിരിക്കുന്നത്.  കര്‍ത്താവെ ഞാന്‍ ഒരു ഹിന്ദുവാണ്, എന്നാലും സാരമില്ല…എന്നെയൊന്നനുഗ്രഹിക്കണം.”

പൊയ്പോയ ശാന്തത വീണ്ടും കൈവരിച്ച് അദ്ദേഹം മണിയെ തന്‍റെ അരികില്‍ പിടിച്ചിരുത്തി.
“മണി ഇവിടിരിക്കൂ…ഞാന്‍ ഒന്ന് മനസുതുറക്കട്ടെ. പോകുന്നതിനു മുന്‍പ് ഞാന്‍ മണിയെ തീര്‍ച്ചയായും അനുഗ്രഹിക്കാം”

മതമേതായാലും ദൈവപുത്രന്‍റെ അരികില്‍ ഇരിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷിച്ചു മണി യേശുവിനരികില്‍ ഇരുന്നു.
“ഞാന്‍ ആദ്യം പേര് ചോദിച്ചപ്പോള്‍ യശോധ എന്നോ മറ്റോ പറഞ്ഞല്ലോ, അതെന്താ സംഭവം ? ” മണി വീണ്ടും നിഷ്കളങ്കമായി ചോദിച്ചു.

“അതൊരു വലിയ കഥയാണ് മണി. അധികം ആര്‍ക്കും അറിയാത്ത ഒരു കഥ. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു…ഇതൊക്കെ മണിയോട് പറയാനായിരിക്കും ദൈവനിശ്ചയം.
മണീ.. ഞാന്‍ ഇനി പറയാന്‍ പോകുന്നത് ശരിക്കും മണി മാത്രമല്ല ഏഷ്യാ ഭൂഖണ്ഡത്തിലെ എല്ലാ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ട ചരിത്രമാണ്.  ഇത് മനസിലാക്കിയാല്‍ ഒരുപക്ഷെ മതത്തിന്‍റെ പേരിലുള്ള സ്പര്‍ദ്ധ ഒരു പരിധി വരെ കുറയും.”

ഓര്‍മകളുടെ ജനാലകള്‍ തുറക്കുവനെന്നോണം വിദൂരതയിലേക്ക് കണ്ണ് പായിച്ചു അദ്ദേഹം തുടര്‍ന്നു….
“എന്‍റെ മറ്റാര്‍ക്കും അറിയാത്ത ഒരു പേരുണ്ട്..യശോധ കൃഷ്ണന്‍! അമ്മയുടെ പേര് യശോധയെന്നും, അച്ഛന്‍റെ പേര് നന്ദഗോപരെന്നുമായിരുന്നു. എന്‍റെ ജന്മദിനം തന്നെ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ആണ്. b c 2 മുതല്‍ 6 വരെയുള്ള ഏതോ ഒരു വര്‍ഷത്തിലാണ് ഞാന്‍ ജനിച്ചതെന്ന് ആരൊക്കെയോ പറയുന്നത് കേള്‍ക്കാം. b c ക്ക് അവര്‍ കൊടുത്ത വിവരണം ബിഫോര്‍ ക്രൈസ്റ്റ് എന്നും.  അതായതു ഞാന്‍ ജനിക്കുന്നതിനു മുന്പെന്നു. അല്ല മണി, മണി തന്നെ പറ..ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള ഏതോ ഒരു വര്‍ഷത്തില്‍ ഞാന്‍ എങ്ങനെയാ ജനിക്കുന്നത്.”

മണിക്ക് ആകപ്പാടെ കണ്‍ഫ്യൂഷന്‍ ആയി. മണിയുടെ കണ്‍ഫ്യൂഷന്‍ കൈ വഴി തലയിലേക്ക് കയറി തല ചൊറിയുന്നത് കണ്ടിട്ട് യേശു വീണ്ടും തുടര്‍ന്നു…

“ഞാന്‍ ജനിച്ചത്‌ ശരിക്കും ശകവര്‍ഷം ഏതാണ്ട്….അല്ലേല്‍ വേണ്ട മനോരമ കലെണ്ടര്‍ മാത്രം കണ്ടു വളര്‍ന്ന മണിയോട് ശകവര്‍ഷകണക്കു പറഞ്ഞിട്ട് എന്താ കാര്യം. അന്നും ഇന്നും  കലെണ്ടര്‍ മനോരമയാണല്ലോ?.  അപ്പോള്‍ മണി….ഞാന്‍ പറഞ്ഞു വന്നത്….ലോകത്തിന്‍റെ ഒരു കോണില്‍ ധര്‍മം പുനസ്ഥപിക്കാനും, മറ്റു നല്ല കാര്യങ്ങള്‍കുമായി ശ്രീകൃഷ്ണനെ  (മണിക്ക് അറിയില്ലേ എന്ന ഭാവത്തില്‍ പുരികം കൊണ്ട് ഒരു ചലനം) നന്ദഗോപരും യശോധയും കൂടി വളര്ത്തിയപ്പോള്‍, ലോകത്തിന്‍റെ മറ്റേ കോണിലേക്ക് രക്ഷകനായി സമാനനായ ഒരാളെ വേണ്ടി വന്നു.  അത്തരം ഒരു അടിയന്തിര ഘട്ടത്തിലാണ് അന്നത്തെ ഏറ്റവും നല്ല ഡോക്ടറും, ശാസ്ത്രന്ജ്നും ആയ വ്യാസനെ കൊണ്ടുവന്ന്, നന്ദഗോപരുടെയും യശോധയുടെയും
പിന്നെ കംസന്‍റെ വീട്ടില്‍ പോയി ആരുമറിയാതെ വസുദേവരുടേയും ദേവകിയുടെയും ജീനുമെടുത്തു ക്ലോണിംഗ് വഴി എന്നെ സൃഷ്ടിച്ചു.”

ഈ കേള്‍ക്കുന്നതൊക്കെ ഉള്ളതാണോ എന്ന സംശയവും, ഭീതിയും, ആശ്ചര്യവും ഒക്കെ മണിയുടെ മുഉഖത്ത് മിന്നി മറഞ്ഞു.

“മണിക്ക് ഒരു സത്യമറിയുമോ, ഞാനാണ്‌ ശരിക്കും ആദ്യത്തെ ക്ലോണിംഗ് വഴി ജനിച്ച ആള്‍. പക്ഷെ വ്യാസന്‍ അന്ന് ചീപ്പ്‌ പുബ്ലിസിറ്റിക്ക് വേണ്ടി അത് മൂടി വെച്ച്.  അല്ലെങ്കിലും ക്ലോണിംഗ് വഴി ഒരാളെ സൃഷ്ടിക്കുന്നതിനെക്കാള്‍ ക്രെഡിറ്റ്‌ കിട്ടുന്നത് 101 പേരെ ക്ലോണ്‍ ചെയ്യുംമ്പോഴനാല്ലോ.ഹും അതൊക്കെ പോട്ടെ..

അങ്ങനെ ജനിച്ചയുടന്‍ തന്നെ എന്നെ ബെതലേഹെമില്‍ നിന്നും വന്ന ഒരു ഡെന്നിസിന്‍റെ കയ്യില്‍ കൊടുത്തു ബെതലേഹെമിലേക്ക് അയച്ചു. ഇവിടെ ശ്രീകൃഷ്ണന്‍ ജനിച്ചതും വളര്ന്നതുമായ സാഹചര്യങ്ങളുമായി സാമ്യമുള്ള രീതിയില്‍ തന്നെ ആകണം എന്റെയും ജീവിതമെന്ന് യശോധാമ്മക്ക് നിര്‍ബന്ധമായിരുന്നു. പിന്നീടു ചരിത്രമാകുമ്പോള്‍ ലോജിക്കല്‍ മിസ്ടക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു  ആ നിര്‍ബന്ധം.”

മണിക്ക് എന്തൊക്കെയോ മനസിലായി തുടങ്ങിയെന്നു തോന്നുന്നു. മുഖത്ത് നിന്നും ഭീതിയും സംശയവും മാറിയിരിക്കുന്നു. ഇപ്പോള്‍ ആശ്ചര്യം മാത്രമേയുള്ളൂ.

“അങ്ങനെ ബെതലേഹെമില്‍ എത്തിയ ഡെന്നിസ് എന്നെ ഒരു കാലിത്തൊഴുത്തില്‍ മനോഹരമായ പുല്‍കൂടുണ്ടാക്കി അതില്‍ കിടത്തി. കൃഷ്ണന്‍ കാരാഗ്രഹത്തില്‍ ജനിച്ചത്‌ കൊണ്ട് സമാനത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതുപോലെ ശ്രീകൃഷ്ണന്‍ ദേവകിക്ക് ദിവ്യഗര്‍ഭത്തില്‍ ഉണ്ടായ പുത്രന്‍ ആയതുകൊണ്ട്, അതെ പോലൊരു അന്തരീക്ഷവും കഥയും സൃഷ്ടിക്കുവാന്‍ ബെതലേഹെമിലെ മേരിയെന്നൊരു സ്ത്രീ ലോകനന്മയെ മുന്നില്‍ കണ്ടു തയ്യാറായി. അങ്ങനെ ഞാന്‍ മേരിക്ക് ദിവ്യഗര്‍ഭത്തില്‍ ബെതലെഹെമിലെ പുല്‍കൂട്ടില്‍ ജനിച്ചു.

ചുരുക്കി പറഞ്ഞാല്‍ യശോധ കൃഷ്ണന്‍ എന്ന ഞാന്‍ പേര് ചുരുക്കി യേശു ക്രിസ്തു ആയി ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഒരു ജനതയുടെ മുഴുവന്‍ രക്ഷകനാകാന്‍ വേണ്ടി. മാര്‍ഗമല്ല ലക്ഷ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം.”

ഇത്രയും കേട്ടപ്പോള്‍ തന്നെ മണിക്ക് വല്ലാത്ത സന്തോഷം തോന്നി. ” അപ്പോള്‍ അങ്ങ് ഞങ്ങടെ കൃഷ്ണന്‍റെ……” മണി മുഴുമിപ്പിച്ചില്ല.

“അതെ മണി…ഞാനും കൃഷ്ണനും കൊളോണിയല്‍ ബ്രദേഴ്സ് ആണ്.”

“കൊളോണിയല്‍ ബ്രദേഴ്സൊ ?.”.മണിക്ക് വീണ്ടും സംശയം.

“അതെ ക്ലോണിംഗ് വഴിയുള്ള ബ്രദേഴ്സ് ”

“അങ്ങെന്താ ഇപ്പൊ ഇവിടെ, ആലപ്പുഴയില്‍ ?”

“ഇവിടെയും അവിടെയും….അങ്ങനെയൊന്നുമില്ല മണി. എല്ലാ സ്ഥലവും നമുക്ക് ഒരു പോലെയാണ്, എല്ലാവരും എന്‍റെ സഹോദരങ്ങളാണ്. ഏതൊക്കെയോ കുടില ബുധിക്കാര്‍ ലോകം വിഭജിച്ചു ഭരിക്കുവാന്‍ വേണ്ടി മതങ്ങളുണ്ടാകിയപ്പോള്‍ ഞങ്ങളും നിങ്ങളും എന്ന അവസ്ഥയില്‍ എത്തി. അതാണ് സത്യം.
പിന്നെ ആലപ്പുഴയില്‍ വന്നത്. കേരളത്തില്‍ വന്നാല്‍ ശാന്തമായിരിക്കാന്‍ പറ്റിയ ഒരു നല്ല സ്ഥലമാണ്‌ ആലപ്പുഴ. വേറെ എവിടെയെങ്കിലും ആണെങ്കില്‍ വല്ല ചാനലുകാരും കാണും. പിന്നെ ഇന്റര്‍വ്യൂ,,  നേരെ ചൊവ്വേ,  എന്‍കൌണ്ടെര്‍ എന്നൊക്കെ പറഞ്ഞു സ്റ്റുഡിയോവിലേക്ക് കൊണ്ടുപോകും. ഇവിടാകുമ്പോള്‍ വലിയ കുഴപ്പമില്ല.

അപ്പൊ മണിക്ക് അനുഗ്രഹം വേണ്ടേ ?”

“അയ്യോ പിന്നെ അനുഗ്രഹം വേണ്ടേ. ഒരഞ്ചു മിനിട്ട് വെയിറ്റ് ചെയ്യാമെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്ന് എല്ലാവരെയും കൊണ്ടുവരാം. അവരെ കൂടി ഒന്നനുഗ്രഹിക്കണം”

സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത ആ നിഷ്കളങ്കത കണ്ടു അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ശരി മണി വേഗം പൊയ് വരൂ. ഞാന്‍ ഇവിടെ കാണും.”

ആ ഒരു പുഞ്ചിരി മതിയായിരുന്നു മണിയുടെ മനസ്സ് നിറയാന്‍. അയാള്‍ വീടിലെക്കോടി, കുടുംബമടക്കം തിരിച്ചുവരാന്‍. പുണ്യാളന്‍ പ്രഞ്ചിയെട്ടനെ പറ്റിക്കുമായിരിക്കും, പക്ഷെ യേശു, മണിയെയെന്നല്ല ആരെയും പറ്റിക്കില്ല, അദ്ദേഹത്തിന് സ്നേഹിക്കാന്‍ മാത്രമേ അറിയൂ… ആ വിശ്വാസം മണിക്കുണ്ടായിരുന്നു.

കായലില്‍ ഓളങ്ങള്‍ വീണ്ടും കരിക്കിന്‍ കുലകളെ ഉമ്മ വെച്ച് കടന്നു പോയി. ശാന്തമായ ആ കണ്ണുകളില്‍ തിളക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രപഞ്ചം മുഴുവന്‍ വായിലോതുക്കിയ ജ്യേഷ്ട്ടനെപ്പോലെ,  പ്രപഞ്ചം മുഴുവന്‍ ആ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. സമത്വ സുന്ദര സാഹോദര്യത്തിന്റെ നാളുകള്‍ ആ കണ്ണുകള്‍ സ്വപ്നം കാണുന്നുണ്ട്……

ആമേന്‍!
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്!

 

ഇത് തികച്ചും ഒരു ഭാവന സൃഷ്ടി മാത്രമാണ്. ഞാൻ ആരാധിക്കുന്ന ,തമാശകൾ ഇഷ്ടപ്പെടുന്ന എന്റെ ക്രിസ്തുവും , എന്റെ കൃഷ്ണനും ആണ് ഇതിലെ കഥാപാത്രങ്ങൾ .  മറ്റു കഥകളുമായിട്ടോ, വ്യക്തികളുമായിട്ടോ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് . പൊടിമോൻ

19 thoughts on “കൊളോണിയല്‍ ബ്രദേഴ്സ്

  1. പൊടി .. ഒരു logical mistake ഉണ്ടല്ലോ. ഡെന്നിസ് കുഞ്ഞിനെ പുല്തോട്ടിൽ കിടതിയത്തിനു ശേഷമാണോ മേരി ദിവ്യ ഗര്ഭം സ്വീകരിച്ചത്.. ?? പിന്നെ കൃഷ്ണന്റെ കഥയില വ്യാസന് റോൾ ഉള്ളതായി കേട്ടിട്ടില്ല. കംസാൻ വസുദേവർ യും, ദേവകി യെയും , ഒരുമിച്ചു ഒരു കരഗ്രിഹത്തിൽ ആണ് അടച്ചത്. എട്ടാമൻ തന്നെ തട്ടും എന്നറിഞ്ഞിട്ടും, കംസാൻ എന്തിനു അത് ചെയ്തു എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല.

    • @ഇടതൻ : ദിവ്യഗർഭതിന്റെ കാര്യത്തിൽ mistake ഇല്ല. കാരണം മേരിയുടെ ദിവ്യഗർഭം പുറം ലോകത്തിനു വേണ്ടിയുള്ള ഒരു കഥയായിരുന്നു എന്നാണ് കഥാകൃത്ത് ഉദ്ദേശിച്ചത് . അത് കുട്ടി ജനിച്ചതിനു ശേഷം കൃഷ്ണ ജന്മത്തിന് സമാനമായ ഒരു കഥയുണ്ടാക്കാൻ വേണ്ടി ചെയ്തതായിരുന്നു.

      പിന്നെ വ്യാസന് , അദ്ദേഹത്തിന് കൃഷ്ണന്റെ കഥയുമായി ബന്ധമില്ലെന്ന് ആര് പറഞ്ഞു . വ്യാസൻ അന്നത്തെ അറിയപ്പെടുന്ന ഒരു ക്ലോനിസ്റ്റ് ആയിരുന്നു. ആരുമറിഞ്ജില്ലെന്നു മാത്രം . ഇടതൻ വായിച്ച മഹാഭാരതം ഏറ്റുമാനൂർ ശിവകുമാർ തര്ജ്ജമ ചെയ്തതാണെന്ന് തോന്നുന്നു . എന്റെ കയ്യിലുള്ളത് കോട്ടയം പുഷ്പനാതിന്റെയാണ്.

      പിന്നെ കംസൻ , ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മണ്ടൻ. അല്ലെങ്കിൽ പിന്നെ ഈ പരിപാടി കാണിക്കുമോ. ഇതൊരുമാതിരി സുരാജ് കാണിക്കുന്ന പോലെ !

      • ഞാൻ പറഞ്ഞ mistake പൊടിക്ക് മനസിലയില്ലന്നു തോന്നുന്നു.. പൊടി എഴുതിയതിലെ ഓർഡർ പ്രശ്നം ആണ് ഞാൻ ഉദ്ദേശിച്ചത് .

        ““അങ്ങനെ ബെതലേഹെമില്‍ എത്തിയ ഡെന്നിസ് എന്നെ ഒരു കാലിത്തൊഴുത്തില്‍ മനോഹരമായ പുല്‍കൂടുണ്ടാക്കി അതില്‍ കിടത്തി. കൃഷ്ണന്‍ കാരാഗ്രഹത്തില്‍ ജനിച്ചത്‌ കൊണ്ട് സമാനത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതുപോലെ ശ്രീകൃഷ്ണന്‍ ദേവകിക്ക് ദിവ്യഗര്‍ഭത്തില്‍ ഉണ്ടായ പുത്രന്‍ ആയതുകൊണ്ട്, അതെ പോലൊരു അന്തരീക്ഷവും കഥയും സൃഷ്ടിക്കുവാന്‍ ബെതലേഹെമിലെ മേരിയെന്നൊരു സ്ത്രീ ലോകനന്മയെ മുന്നില്‍ കണ്ടു തയ്യാറായി. അങ്ങനെ ഞാന്‍ മേരിക്ക് ദിവ്യഗര്‍ഭത്തില്‍ ബെതലെഹെമിലെ പുല്‍കൂട്ടില്‍ ജനിച്ചു.”

        ഇപ്പറഞ്ഞതിൽ ആണ് സംശയം . ഡെന്നിസ് , ഒരു കുഞ്ഞിനീീനു കൊണ്ട് ചെന്ന് കിടത്തിയത്‌. അത് എങ്ങനെ യാണ് മേരിയുടെ ദിവ്യ ഗര്ഭം ആയി മാറുക.. ?? അതോ ഡെന്നിസ് , clone cell ആണോ മേരിക്ക് കൊടുത്തത്. അങ്ങനെ അണകിൽ ഓക്കേ.

        പിന്നെ ,
        വസുദേവർ ഉം, ദേവകിയും, ഒരേ കാരാഗ്രഹത്തിൽ ആങ്കിൽ, പിന്നെ വ്യാസന്റെ ആവശ്യം എന്താണ്.?? അവര തന്നെ ക്ലോണിംഗ് ഇല്ലാതെ കുഞ്ഞിനെ സൃഷ്ടിക്കു മല്ലോ ?

  2. @edathan : അത് ഓർഡർ പ്രശ്നം അല്ല . already ക്ലോണിംഗ് വഴി ജനിച്ച കുട്ടിയെ എങ്ങനെ ഗർഭത്തിൽ കൊണ്ടുവരും . അത് കൊണ്ട് മേരിയുടെ ദിവ്യഗര്ഭം എന്നത് പുറം ലോകത്തിനു വേണ്ടിയുള്ള ഒരു തെറ്റി ധാരണ ഉണ്ടാക്കാനുള്ള കഥ മാത്രമാണ് എന്നാണ് കഥാകാരൻ ഉദ്ദേശിച്ചത് .
    ഒരു ലോജിക്കും ഇല്ലാത്ത കഥയിൽ ലോജിക്കും തപ്പി ഇറങ്ങിയെക്കുവാണോ ഇടതാൻ 🙂 🙂

  3. സാർ ആധുനികമേ പബ്ലിഷ് ചെയു എന്ന് പറഞ്ഞതുകൊണ്ട് സ്വല്പം കഞാവ് അടിച്ചുകൊണ്ടിരുന്ന് എഴുതിയതാ …കഴിഞ്ഞ തവണ പറഞ്ഞ അതേ ബോംബ്‌ കഥ തന്നെ.

  4. കൊള്ളാം കുറച്ചു പണിപ്പെട്ടിട്ടുണ്ട്…….വ്യത്യസ്തമായ വിഷയം……

  5. വായിക്കാൻ വൈകി… വായിച്ചിട്ടും അഭിപ്രായം പറയാൻ അതിലും വൈകിയതിനു ക്ഷമ ചോദിക്കുന്നു…
    ആശയത്തിനും ഭാവനക്കുമാണ് കയ്യടി….
    നമ്മുടെ ഭാവനക്കൊപ്പം വായനക്കാരേയും കൂട്ടികൊണ്ടുപോവാനായാൽ പിന്നെ നമ്മുക്ക് എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാമല്ലേ….

Leave a reply to Abu മറുപടി റദ്ദാക്കുക